Wednesday, October 6, 2021 12:03 AM IST
ഉള്ളതു പറഞ്ഞാല്/കെ. ഗോപാലകൃഷ്ണന്
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർട്ടിയും പാർലമെന്റിൽ ഇന്നത്തെ മുഖ്യപ്രതിപക്ഷവുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരുകാലത്ത് രാജ്യത്തെ രാഷ്ട്രീയ ജ്ഞാനികളാൽ നയിക്കപ്പെടുകയും ജനകീയവിഷയങ്ങൾ ഉയർത്തിക്കൊണ്ടു ജനങ്ങളെ സംഘടിപ്പിച്ചും തുടർന്ന് രാജ്യമൊട്ടാകെ അഹിംസയിലൂന്നിയ ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചും ബ്രിട്ടീഷുകാരെ പുറത്താക്കുകയും ചെയ്ത സംഘടനയാണ്.
അത്തരമൊരു പാർട്ടി ഇന്നിപ്പോൾ അതിന്റെ മഹത്വം തിരിച്ചെടുക്കാനാവാതെ രാഹുൽ കോക്കസ് എന്നു ചിലർ വിശേഷിപ്പിക്കുന്ന നഴ്സറി നിലവാരത്തിലുള്ള ബുദ്ധിമാന്മാരും പ്രതിഭകളും കാരണം ഇരുട്ടിൽ തപ്പിത്തടയുന്ന ശോചനീയമായ കാഴ്ച സഹതാപമർഹിക്കുന്നതാണ്. തങ്ങളുടെ ഉപദേശങ്ങളും പ്രവൃത്തികളും പാർട്ടിയെ കൂടുതൽ ദുർബലമാക്കിക്കൊണ്ടിരിക്കുകയാണെന്ന വേവലാതിയൊന്നും ഈ മഹാ രാഷ്ട്രീയചിന്തകർക്കില്ല.
അമ്മയും മകനും മകളും ചേർന്നുള്ള നേതൃത്വത്തിന്, അല്ലെങ്കിൽ ഹൈക്കമാൻഡിന് താക്കോൽസ്ഥാനങ്ങളിൽനിന്ന് ഇത്തരക്കാരെ പുറത്താക്കുന്നതിനെക്കുറിച്ചു ചിന്ത പോലുമില്ലെന്നുള്ളതാണ് ഏറെ സങ്കടകരം.
കോൺഗ്രസ് നയങ്ങൾ പരിചയപ്പെടുത്താൻ മുന്പ് രാഹുൽ ഗാന്ധിക്ക് മധ്യേന്ത്യയിൽനിന്നൊരു രാഷ്ട്രീയഗുരുവുണ്ടായിരുന്നു. സോഷ്യലിസത്തെക്കുറിച്ചും ഇടതുനയങ്ങളെക്കുറിച്ചും അതുപോലെ മതേതരത്വത്തെക്കുറിച്ചുമൊക്കയുള്ള പാഠങ്ങൾ അദ്ദേഹം അഭ്യസിപ്പിച്ചിരുന്നു. അതിനിടെ, കോൺഗ്രസിലെ വാഴ്ചപ്രകാരമുള്ള അനന്തരാവകാശിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി മാറുകയും ചെയ്തു. സ്വയം പ്രഖ്യാപിത ഗുരുവിനൊപ്പം മറ്റു ചിലരുംകൂടി ഹൈക്കമാൻഡിന്റെ ഗുഡ് ബുക്കിൽ കയറിപ്പറ്റി.
മണ്ടത്തരങ്ങൾ
തുടർന്നു വന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടി ഒന്നാമതെത്തി. പതിവുരീതിയനുസരിച്ച്, ഭൂരിപക്ഷമില്ലെങ്കിൽപോലും ഒന്നാമതെത്തുന്ന പാർട്ടിക്ക് മന്ത്രിസഭയുണ്ടാക്കാൻ ആദ്യാവസരം കൊടുക്കേണ്ടതാണ്.
എന്നാൽ അതിനുള്ള അവകാശമുന്നയിക്കാൻപോലും കോൺഗ്രസ് അതിന്റെ സംസ്ഥാനനേതാക്കളോട് ആവശ്യപ്പെടാതെ വന്നതോടെ അവസരം നഷ്ടമായി. എൻഡിഎ നിയോഗിച്ച ഗവർണർമാരാകട്ടെ സമയം കളയാതെ ബിജെപി നേതാക്കളെ ക്ഷണിക്കുകയും മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുകയും ചെയ്തു.
ഇത്തരമൊരു ഹിമാലയൻ മണ്ടത്തരത്തിനു ശേഷവും അതിനുത്തരവാദികളായ മൂന്നു നേതാക്കൾക്കെതിരേ യാതൊരു നടപടിയുമെടുത്തില്ല. പാർട്ടിയുടെ ചെലവിലായാൽപോലും ഇഷ്ടക്കാർക്കു സുരക്ഷിതപരിഗണനയാണ് കോൺഗ്രസിൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ഭാവിയിൽ രാഹുലിനെ നിഷ്പ്രഭമാക്കുകയോ പാർട്ടിയിലെ അദ്ദേഹത്തിന്റെ ഉന്നതപദവിക്കു ഭീഷണിയാകുകയോ ചെയ്യാനിടയുള്ള സമർഥരായ കോൺഗ്രസുകാരെ പുറത്തുചാടിക്കാനുള്ള രഹസ്യപദ്ധതികളും ഉപജാപകർ നടത്തിയെന്നാണ് ഡൽഹിയിലെ പരദൂഷണങ്ങൾ. അങ്ങനെയൊരു പദ്ധതി ഉണ്ടായിരുന്നോ ഇല്ലയോ എന്നറിയില്ല.
പക്ഷേ മുരളി ദേവ്റ, ജിതിൻ പ്രസാദ, പ്രിയങ്ക ചതുർവേദി, സുസ്മിത ദേബ്, അൽപേഷ് താക്കൂർ തുടങ്ങിയ ഊർജസ്വലരായ നേതാക്കൾ പാർട്ടിവിട്ടു. ബാക്കിയുണ്ടായിരുന്ന സമർഥനായ ഏക യുവനേതാവ്, അങ്ങനെയങ്ങു പുറത്താക്കാൻ എളുപ്പമല്ലാത്ത നെഹ്റു കുടുംബത്തിന്റെ സുഹൃത്തായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. ലോക്സഭാ സ്ഥാനാർഥിയും ഗ്വാളിയർ മേഖലയിൽ വലിയ സ്വാധീനമുള്ളയാളുമായിരുന്നെങ്കിലും അദ്ദേഹത്തെ മധ്യപ്രദേശിൽനിന്ന് ഒഴിവാക്കാനുള്ള പദ്ധതികൾ എതിരാളികൾ ആസൂത്രണം ചെയ്തു.
ചരടുവലികൾക്കൊടുവിൽ തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുന്പ് യുപിയിൽ കിഴക്കൻ മേഖലയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. പ്രചാരണത്തിന് ഒട്ടും സമയമില്ലാതിരിക്കെ, കോൺഗ്രസ് വിരുദ്ധ യുപി വോട്ടർമാർക്കിടയിൽ ഒന്നും ചെയ്യാനാവാത്ത സാഹചര്യമായിരുന്നു. കോൺഗ്രസ് ദയനീയമായി തോറ്റു.
വിമർശനമോ വൃണപ്പെടുത്തലുകളോ ഒന്നുമേല്ക്കാതെ പ്രിയങ്ക ഡൽഹിയിൽ തിരിച്ചെത്തി. എന്നാൽ, സിന്ധ്യയുടെ കാര്യം അങ്ങനെയായിരുന്നില്ല. പ്രതികൂലവും മോശവുമായി വിമർശനങ്ങൾ ചൊരിയപ്പെടുകയും അദ്ദേഹത്തിനു സ്വാധീനമുള്ള ഗ്വാളിയർ മേഖലയിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനാൽ സംസ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് മധ്യപ്രദേശിലെ അദ്ദേഹത്തിന്റെ വിമർശകർ പ്രചാരണം നടത്തുകയും ചെയ്തു.
നെഹ്റു കുടുംബവുമായുള്ള അദ്ദേഹത്തിന്റെ ബന്ധംപോലും പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികളുടെ പ്രചാരണംമൂലം വഷളായി. ചുരുക്കിപ്പറഞ്ഞാൽ, അദ്ദേഹത്തിനു രാജ്യസഭാ സീറ്റും നിഷേധിച്ച് അപമാനിച്ചു. ഉടൻതന്നെ, ബിജെപി രംഗത്തെത്തുകയും സന്തോഷപൂർവം ആഡംബരത്തോടെ കാവിക്യാന്പിലേക്കു സ്വീകരിക്കുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ കോൺഗ്രസിന് പാർട്ടിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന വിദ്യാസന്പന്നനും സമർഥനുമായ ഒരു യുവകോൺഗ്രസുകാരനെക്കൂടി നഷ്ടമായി.
രാഹുലിന്റെ ഉന്നതസ്ഥാനത്തിനു ഭാവിയിൽ ഭീഷണിയാകാൻ സാധ്യതയുണ്ടായിരുന്ന ആളെന്നു വിശ്വസിപ്പിക്കുന്നതിൽ മാത്രല്ല, അദ്ദേഹത്തെ ഇല്ലാതാക്കാനും സാധിച്ചതിൽ രാഹുൽ കോക്കസിലെ ബുദ്ധിമാന്മാർക്ക് ഉള്ളുതുറന്നു ചിരിക്കാം. അതിലും വലിയ കാര്യം സിന്ധ്യയുടെയും അദ്ദേഹത്തിന്റെ ആളുകളുടെയും സ്ഥാനത്തേക്കു തങ്ങളെ പ്രതിഷ്ഠിക്കാൻ അവസരമായെന്നതാണ്.
ഓപ്പറേഷൻ കേരള
മറ്റൊരു മണ്ടത്തരം, പാർട്ടിയിലെ ഗ്രൂപ്പിസം ഒഴിവാക്കാൻ നടത്തിയ ഓപ്പറേഷൻ കേരളയാണ്. പ്രാഥമിക ലക്ഷ്യം ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രാധാന്യം ഇല്ലാതാക്കുകയും അവരെ ഒതുക്കുകയുമായിരുന്നു.
പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ അനുപമവും വിജയകരവുമായ പ്രവർത്തനം അവഗണിക്കപ്പെട്ടു. പകരം ഗൂഢതന്ത്രത്തിലൂടെ വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കി. മറ്റൊരു ക്ലീൻ നേതാവായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മര്യാദയില്ലാത്തവിധം മാറ്റി, പകരം കെ. സുധാകരനെ അവരോധിച്ചു.
ഇതിന്റെയൊക്കെ അനന്തരഫലമായി ഹൈക്കമാൻഡ് വിരുദ്ധവികാരം ഉടലെടുക്കുകയും രണ്ടു മുതിർന്ന നേതാക്കൾക്കും അനുകൂലമായി സഹതാപം ഉണ്ടാകുകയും ചെയ്തു. ഈ വൈകാരികതകൾ പുതിയ കെപിസിസി പ്രസിഡന്റിന് വലിയ ഗുണം ചെയ്യില്ല.
അതെന്തെങ്കിലുമാകട്ടെ, ഈ നീക്കത്തോടെ കേരളത്തിലെ ഗ്രൂപ്പിസം അവസാനിച്ചോ? ഒരു വലിയ "നോ' ആണ് മറുപടി. പകരം, ഒരു പുതിയ ഗ്രൂപ്പ് -ഹൈക്കമാൻഡ് ഗ്രൂപ്പ് - പഴയ കണക്കുകളും ശത്രുതയുമൊക്കെ തീർക്കാൻ സാധ്യതയുള്ള രാഹുലിന്റെ ബൗദ്ധികസംഘം പിറവികൊണ്ടിരിക്കുന്നു. പാർട്ടി മുന്പത്തേതിലും ദുർബലമായിരിക്കുന്നു.
കോൺഗ്രസ് ഗ്രൂപ്പുകൾ
ശ്രദ്ധിക്കേണ്ട കാര്യം, കോൺഗ്രസിൽ തുടക്കംമുതലേ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു എന്നതാണ്. ഏതാനും പേരുകൾ പറഞ്ഞാൽ; മോട്ടിലാൽ നെഹ്റു, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവർപോലും പാർട്ടിയെ ദുർബലപ്പെടുത്താതെ എതിർഗ്രൂപ്പുകളോടൊപ്പം പ്രവർത്തിച്ചവരാണ്. നെഹ്റുവാണെങ്കിൽ മൊറാർജി ദേശായി, എസ്.കെ. പാട്ടീൽ, അറിയപ്പെടുന്ന വലതുപക്ഷക്കാർ എന്നിവർക്കൊക്കെ കാബിനറ്റിൽ ഇടംകൊടുക്കുകയും കെ.ഡി. മാളവ്യയെപ്പോലുള്ള പ്രമുഖ ഇടതുപക്ഷക്കാരെ ഉൾപ്പെടുത്തുകയും 17 വർഷം രാജ്യം ഭരിക്കുകയും ചെയ്തു.
ഇന്നുള്ള നെഹ്റു കുടുംബക്കാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രവും നെഹ്റുവിന്റെ രചനകളും പ്രസംഗങ്ങളും ഗൗരവപൂർവം വായിച്ചിരുന്നെങ്കിൽ മുഖസ്തുതിയുടെയും പാദസേവയുടെയും സംസ്കാരത്തിലൂടെ വളർന്നവരുടെ ഉപദേശം കേട്ട് ഓപ്പറേഷൻ കേരളയിലേക്ക് എടുത്തുചാടുകയില്ലായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്ര ദുർബലമായൊരു ഹൈക്കമാൻഡ് പാർട്ടിയെ നയിച്ചിട്ടില്ല. അതിനെ സാധൂകരിക്കുന്ന ചില ഉദാഹരണങ്ങൾ നോക്കാം.
നല്ലൊരു മനുഷ്യനായ രാഹുൽ കാര്യമായ അനുഭവജ്ഞാനമില്ലാത്ത നിഷ്കളങ്കനാണ്. അദ്ദേഹം ഇപ്പോഴും കേരളത്തിലും ദക്ഷിണേന്ത്യയിലെ ചിലയിടങ്ങളിലും ജനകീയനാണെങ്കിലും ഗൗരവമുള്ള നേതാവായി സ്വയം ഉയരാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ, തനിക്ക് ആരോടും ശത്രുതയില്ലെന്ന ലോക്സഭയിലെ പ്രസംഗം കഴിഞ്ഞ് അതു തെളിയിക്കാൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തെത്തി അദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തു. ആ നടപടി എല്ലാവരെയും ഞെട്ടിക്കുകയും അത് അംഗീകരിക്കാനാവാതെ, വിവർണമായ മുഖഭാവത്തോടെ സോണിയ ഗാന്ധി അടക്കംപറയുകയും ചെയ്തു.
മറ്റൊരവസരത്തിൽ, ലോക്സഭാ തെരഞ്ഞുടുപ്പിനെത്തുടർന്നുള്ള പ്രക്ഷുബ്ധസമയത്ത് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പകരമൊരാളെ കണ്ടെത്താനാവാതെ വന്നതോടെ പ്രമുഖ നേതാക്കൾ താത്പര്യമോ ആരോഗ്യമോ ഇല്ലാതിരുന്ന സോണിയ ഗാന്ധിയെ തത്സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിച്ചു.
എന്നിരുന്നാലും നമ്മളിപ്പോൾ കാണുന്നത്, രാഹുൽ ഫലത്തിൽ പ്രസിഡന്റിനെപ്പോലെ പെരുമാറുന്നതാണ്. ഇത്തരമൊരു നേതാവിന് എങ്ങനെയാണ് പാർട്ടിയംഗങ്ങളുടെയും പൊതുജനത്തിന്റെയും ബഹുമാനം ആർജിക്കാനാകുക? ഈയിടെയായി പ്രിയങ്കയും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതായിട്ടാണ് കാണുന്നത്.
പഞ്ചാബ്
പഞ്ചാബ് വിഷയം ബുദ്ധിശൂന്യമായി കൈകാര്യം ചെയ്തത് എങ്ങനെയെന്നു നോക്കുക. നവ്ജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്നായിരുന്നു പ്രിയങ്കയുടെ കടുംപിടിത്തം. ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ കീഴിൽ കോൺഗ്രസിന് അധികാരം നിലനിർത്താൻ അവസരമുണ്ടായിരുന്നെങ്കിലും തന്റെ സ്ഥാനാർഥി മുഖ്യസ്ഥാനത്തേക്ക് നിശ്ചയിക്കപ്പെടണമെന്ന മട്ടിലായിരുന്നു പ്രിയങ്കയുടെ സമീപനം.
എന്താണ് സിദ്ദുവിന്റെ യോഗ്യത? കാണികളെ സന്തോഷിപ്പിക്കുന്ന തമാശകൾ പറയുന്ന റിയാലിറ്റി ഷോകളിലെ ജഡ്ജി. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി എസ്സി വിഭാഗത്തിൽ പെട്ടയാളായതിനാൽ സമുദായത്തിൽനിന്നു 32 ശതമാനം പിന്തുണ കോൺഗ്രസിനു കിട്ടുമെന്നാണു റിപ്പോർട്ട്.
പഞ്ചാബിൽ കോൺഗ്രസിലെ പ്രശ്നങ്ങൾ അടുത്തയിടെ സംഭവിച്ചതായതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. തീരുമാനമെടുക്കുന്ന ഇത്തരക്കാരിൽ ചിലരുടെ താത്പര്യങ്ങൾ അവർക്കല്ലാതെ പാർട്ടിക്കു ഗുണകരമല്ല. ഇത് പാർട്ടിയുടെ പാപ്പരത്തമല്ലേ?
ഏറ്റവും ഞെട്ടിക്കുന്ന കാര്യം ഒരഭിപ്രായം കേൾക്കാൻപോലും സഹിഷ്ണുതയില്ലാത്ത ഹൈക്കമാൻഡ് ഗ്രൂപ്പിലെ അതിബുദ്ധിമാന്മാരുടെ മനോഭാവമാണ്. പാർട്ടിയുടെ അതിജീവനത്തിനുവേണ്ടി മുതിർന്ന നേതാക്കൾ നല്കുന്ന മികച്ച ഉപദേശങ്ങൾ അപ്പോൾതന്നെ കരിന്പട്ടികയിൽ പെടുത്തുന്നു. ദുഃഖകരവും നടുക്കുന്നതുമാണിത്.
വ്യത്യസ്ത അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുകയും നല്ല പ്രസംഗങ്ങളെ പാർലമെന്റിൽ അഭിനന്ദിക്കുകയും ചെയ്തയാളാണ് നെഹ്റു. ഉദാഹരണത്തിന്, വാജ്പേയിയുടെ പാർലമെന്റിലെ ആദ്യപ്രസംഗത്തിൽ നെഹ്റു ആകൃഷ്ടനാകുകയും ഭാവിയിൽ പ്രധാനമന്ത്രിസ്ഥാനാർഥിയാകുമെന്നു പ്രവചിക്കുകയും ചെയ്തു.
സ്വേഛാധിപതിയും ഏകാധിപതിയും അസഹിഷ്ണുവുമായിട്ടാണ് പ്രധാനമന്ത്രി മോദിയെ കോൺഗ്രസ് നേതാക്കൾ പരാമർശിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ പെരുമാറ്റവും അങ്ങനെതന്നെയല്ലേ? നെഹ്റു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഇപ്പോഴത്തെ പെരുമാറ്റം കണ്ട് കുഴിമാടത്തിൽ ഞെളിപിരി കൊള്ളുകയാകും.
എന്തൊക്കെയായാലും കോൺഗ്രസ് ഇപ്പോഴും നവീകരണത്തിനു സാധ്യതയുള്ള പാർട്ടിയാണ്. മൂന്നു നെഹ്റുമാരും ഉൾപ്പാർട്ടി തെരഞ്ഞെടുപ്പിനോടുള്ള അവരുടെ മനോഭാവം മാറ്റേണ്ടതുണ്ട്. നല്ലവരും സത്യസന്ധരുമായ നേതാക്കൾ പാർട്ടിയിൽ ഇപ്പോഴുമുണ്ട്. പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ അവർക്കുള്ള അവസരം ഉൾപ്പാർട്ടി തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകും.
പഴയകാല പ്രതാപത്തിലേക്കു മടങ്ങാനുള്ള ഏകമാർഗം അതാണ്. ഇപ്പോഴത്തെ പാപ്പരായ നേതൃവുമായി തുടരുന്നത് ചരിത്രപ്രസിദ്ധമായ പാർട്ടിക്ക് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കുള്ള വഴിയാകുമെന്നത് ഉറപ്പാണ്.