Thursday, October 21, 2021 2:23 AM IST
കലാലയ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ബിരുദവും അനുഭവ ജ്ഞാനവും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ബിരുദ സന്പാദനം മാത്രം എന്നതാണ് ആദ്യത്തേതിന്റെ ദർശനം. വിദ്യക്കൊപ്പം കലാലയത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തി രൂപപ്പെടുന്നതാണ് രണ്ടാമത്തെ കാഴ്ചപ്പാട്. വിദ്യ മാർക്കിന് ഉതകുമെങ്കിലും മാനവികതയ്ക്ക് ഉപയുക്തമാകാതിരിക്കുന്പോൾ കലാലയങ്ങൾ കെട്ടിടങ്ങൾ മാത്രമായി തരംതാഴും.
നയങ്ങളും, നിയമങ്ങളും നിബന്ധനകളും ഇല്ലാത്തതല്ല നമ്മുടെ പ്രശ്നം. അവ കടലാസിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് നമ്മുടെ ദുര്യോഗം. കലാലയങ്ങൾ ബിരുദക്കാരെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായും കലാലയ നേതൃത്വം ഒരു പദവിയായും അധ്യാപനം ജീവസന്ധാരണ മാർഗമായും മാറിയപ്പോൾ നഷ്ടം വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും മാത്രമായി. അധികകാലം ഈ നഷ്ടവും പേറി നമുക്ക് ജീവിക്കാനാവില്ല.
മഹാമാരിയുടെ ആലസ്യത്തിൽ നിന്ന് ഉണർന്നുവരുന്ന കലാലയങ്ങൾ, തങ്ങളുടെ മുന്പോട്ടുള്ള ഗമനത്തിന് കൃത്യവും വ്യക്തവുമായ ചില ചുവടുവയ്പുകൾ നടത്തേണ്ടിയിരിക്കുന്നു. അത് വിദ്യാഭ്യാസത്തിന്റെ പ്രയോജകരായ വിദ്യാർത്ഥി, രക്ഷാകർത്താക്കൾ, കലാലയം, പൊതുസമൂഹം എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടാവണം നടത്തേണ്ടത്.
വിദ്യാർഥി
അടിപൊളി ജീവിതത്തിനിടയിലെ ഒരഭ്യാസം മാത്രമായി വിദ്യാഭ്യാസത്തെ കാണരുത്. മുഖ്യം വിദ്യാഭ്യാസം. ബാക്കിയെല്ലാം അനുബന്ധം മാത്രമാണെന്ന് മനസിലാക്കണം. വിദ്യാഭ്യാസം പാസ്പോർട്ട് പോലെയാണ്. എടുക്കുന്പോൾ ഒരു പക്ഷേ, ഒരു പ്രയോജനവും ഉള്ളതായി തോന്നില്ല. എന്നാൽ പിന്നീടാവും പ്രയോജനപ്പെടുക.
വിദ്യാഭ്യാസത്തിനിടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളാവാം. എന്നാൽ അതിനിടയിൽ വിദ്യാഭ്യാസത്തിന് നഷ്ടമുണ്ടാവരുത്. സൗഹൃദങ്ങൾ നല്ലതാണ്. പക്ഷേ, നമ്മെ ഭരിക്കാനുള്ള അവകാശം സുഹൃത്തുക്കളെ ഏൽപ്പിക്കരുത്. നിലപാടുകളിൽ ഉറച്ചുവേണം സൗഹൃദം മുന്പോട്ട് കൊണ്ടുപോകുവാൻ. സൗഹൃദം കണ്ണുകെട്ടിയുള്ള അനുസന്ധാരണം അല്ല. കണ്ണ് തുറന്നുള്ള സഹയാത്രയാണ്. പരിധിവിട്ടുള്ള സ്വാതന്ത്ര്യമാണ് സൗഹൃദത്തിന്റെ മാധുര്യം എന്ന് ധരിക്കരുത്. പരിധിക്കുള്ളിൽ നിന്നുള്ള പങ്കുവയ്ക്കലാണത്. സൗഹൃദത്തിൽ ഉടമ-അടിമ ബന്ധമില്ല എന്നറിയണം. സൗഹൃദത്തിലൂടെ ലഭിക്കുന്നത് ഉടമസ്ഥാ വകാശവുമല്ല. എന്റെ എല്ലാ ഇഷ്ടങ്ങൾക്കും സുഹൃത്ത് കൂട്ടാളിയാവണം എന്ന വാശി അരുത്. സുഹൃത്തിന്റെ വ്യക്തി സ്വാതന്ത്ര്യം അംഗീകരിക്കുവാൻ തയാറാകണം. എല്ലാറ്റിനും യെസ് പറയുന്നവരല്ല യഥാർത്ഥ സുഹൃത്തുക്കൾ.
മയക്കുമരുന്നല്ല ലഹരി
മണ്പാതയിൽ തുടങ്ങി സൂപ്പർ ഹൈവേയിൽ എത്തിപ്പെടുന്നതുപോലെയാണ് ലഹരിയുടെ ലോകം. തുടക്കം ബീയറിലാവും. എത്തിപ്പെടുക മാരക മയക്കുമരുന്നുകളുടെ ലോകത്തും. പണവും ആരോഗ്യവും ജീവൻ തന്നെയും നഷ്ടമാക്കുന്ന ലഹരിലോകത്തിലേക്ക് സൗഹൃദ വഴികൾ നമ്മെ എത്തിക്കാതെ നാം ശ്രദ്ധാലുക്കളാവണം.
രക്ഷാകർത്താക്കൾ
ഇഷ്ടപ്പെട്ട കലാലയത്തിൽ ഇഷ്ട കോഴ്സിന് മക്കൾക്ക് അഡ്മിഷൻ ലഭിച്ചാൽ എല്ലാമായി എന്ന് രക്ഷാകർത്താക്കൾ കരുതരുത്. കനം കൂടിയ ഇരുട്ടും കെണിവച്ച് ഒളിഞ്ഞിരിക്കുന്ന വേട്ടക്കാരും മാസ്മരിക ലോകത്തിലെ വർണക്കാഴ്ചകളും നമ്മുടെ മക്കളുടെ സമീപത്ത് ഉണ്ടെന്ന് അറിയുക. സ്നേഹപൂർവ്വമായ മുന്നറിയിപ്പുകളും കാരണംകാണിച്ചുള്ള തിരുത്തലുകളും നൽകുക. മക്കളുടെ അധ്യാപകരുമായി നല്ല സന്പർക്കം പുലർത്തണം. മക്കളുടെ സുഹൃത്തുക്കൾ ആരൊക്കെയെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. മക്കൾ എവിടെ പോകുന്നു, എപ്പോൾ മടങ്ങിവരും എന്നീ കാര്യങ്ങളം നമ്മുടെ അറിവിലുണ്ടാവണം. അവരോടൊപ്പം ചെലവഴിക്കാൻ സമയവും അവരെ കേൾക്കാൻ മനസും ഉണ്ടാവണം.
അധ്യാപകർ
കലാലയങ്ങളിൽ പേരിനുമാത്രം നടക്കുന്ന മെന്ററിംഗ് (മാർഗദർശനം) ശക്തിപ്പെടുത്തണം. ഇതിനായി അധ്യാപകർക്ക് പരിശീലനം നൽകണം. കേൾക്കാനുള്ള മനസും പറയാൻ ഒരിടവും വിദ്യാർഥികളുടെ സമ്മർദം ലഘൂകരിക്കും എന്നതിൽ സംശയമില്ല.
കലാലയങ്ങളിൽ കൗണ്സലിംഗ് കേന്ദ്രങ്ങൾ നിർബന്ധമായും ഉണ്ടാവണം.
വിദ്യാർഥികളെ തൊഴിലിനും സംരംഭകത്വത്തിനും പര്യാപ്തരാക്കുന്ന ക്ലാസുകളും സന്പർക്കപരിപാടികളും സംഘടിപ്പിക്കുന്നത് ഗുണപ്രദമാണ്. പഠനം ജീവിതത്തിനും ഉതകുന്നുണ്ട് എന്ന ബോധ്യം ലഭിച്ചാൽ അവരുടെ ജീവിത സമീപനത്തിൽതന്നെ വ്യത്യാസം ഉണ്ടാകും. മികച്ച എഴുത്തുകാർ, അദ്ധ്യാപകർ, ബിസിനസുകാർ, ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, ജീവിത വിജയം നേടിയ സാധാരണക്കാർ, ശാസ്ത്രജ്ഞർ, പൊതു സമ്മതിയുള്ള ആത്മീയ ആചാര്യന്മാർ, സൈനിക ഉദ്യോഗസ്ഥർ, സ്വയം സംരംഭകർ, കർഷകർ മുതലായവരെ കാന്പസുകളിലെത്തിച്ച് വിദ്യാർത്ഥികളുമായി സംവദിക്കാൻ അവസരങ്ങൾ സൃഷ്ടിക്കണം.
അധ്യാപക-രക്ഷാകർതൃ സമിതി ശക്തിപ്പെടുത്തണം. മാതാപിതാക്കൾക്കായി ബോധവത്്കരണ ക്ലാസുകളും പരിശീലനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ച് അവരെ കലാലയത്തോടു ചേർത്ത് നിർത്തണം.
സമൂഹം
സമൂഹമെന്നതുകൊണ്ട് വിവക്ഷിക്കുന്നത് കലാലയത്തിന്റെ സമീപപ്രദേശങ്ങളിലെ ജനങ്ങളാണ്. അവരുടെ ആവശ്യങ്ങൾ മനസിലാക്കി കലാലയം അവരിലേക്ക് ഇറങ്ങിച്ചെല്ലണം. വിദ്യാഭ്യാസം എന്ന പദംകൊണ്ട് അർഥമാക്കുന്നത് നല്ലതിനെ പ്രകാശിപ്പിക്കുക എന്നാണെങ്കിൽ നാം പരിശ്രമം തുടർന്നേ മതിയാവൂ. ഒറ്റപ്പെട്ട ശ്രമങ്ങളല്ല ഇനി ഫലവത്താകുക. വിദ്യാർത്ഥി, രക്ഷാകർത്താക്കൾ, കലാലയം, പൊതു സമൂഹം എന്നിവ ഉൾപ്പെടുന്ന നാൽവർ സംഘത്തിന്റെ ലക്ഷ്യമറിഞ്ഞുള്ള പ്രവർത്തനം മാത്രമാണ് വിജയത്തിലെത്തുക.
ഡോ. റൂബിൾ രാജ്