Monday, November 22, 2021 1:10 AM IST
കുട്ടനാട് കേരളത്തിന്റെ നെല്ലറയാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. തോടുകളും നദികളും കായലുകളും കൃഷിഭൂമികളും വയലേലകളുമൊക്കെ ഇടകലർന്നു വ്യാപിച്ചുകിടക്കുന്നു. വെള്ളപ്പൊക്കക്കാലം ഒഴിച്ചാൽ കുട്ടനാട് വളരെ മനോഹരമാണ്. എല്ലാക്കാലത്തും നെൽപ്പാടങ്ങൾ പച്ചവിരിച്ചും നെൽച്ചെടികൾ കതിരണിഞ്ഞും നിൽക്കുന്ന അവസ്ഥ കണ്ണിനു കുളിരേകുന്നതാണ്. വിനോദസഞ്ചാരത്തിൽ കാശ്മീരിനൊപ്പം കിടപിടിക്കുന്ന മനോഹര സ്ഥലമാണ് കുട്ടനാട്. ഈ മനോഹാരിത കർക്കിടകമാസത്തെ ഒറ്റ വെള്ളപ്പൊക്കം തകർത്തുകളയും. അതുകൊണ്ട് ഈ വിപത്തിനെ നേരിടാൻ താഴെപ്പറയുന്ന അഞ്ചു കാര്യങ്ങൾ നടപ്പാക്കണം.
1. തണ്ണീർമുക്കം ബണ്ടിന്റെ തെക്കുവശത്ത് അടിഞ്ഞിട്ടുള്ള മണ്ണു മുഴുവൻ താഴെവരെ നീക്കം ചെയ്യുക.
2. പന്പയാറും മണിമലയാറും കായലിൽ പതിക്കുന്ന നദീമുഖങ്ങളിലെ മണ്ണ് മുഴുവനും നീക്കം ചെയ്യുക.
3. തോട്ടപ്പള്ളി സ്പിൽവേയിലെ കിഴക്കുവശത്തും പടിഞ്ഞാറുവശത്തും അടിഞ്ഞുകൂടുന്ന മണ്ണ് ഡ്രഡ്ജ് ചെയ്ത് മൂന്നുമാസം ഇടവിട്ടു നീക്കിക്കളയുക.
4. ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത്, പന്പയാറ്റിലെയും മണിമലയാറ്റിലെയും കെട്ടിക്കിടക്കുന്ന 24 കാരറ്റ് സ്വർണംപോലുള്ള ചരൽ വാരിയെടുക്കുക.
5. ഉൾനാടൻ ജലാശയങ്ങളിലെ പോള മുഴുവനും തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി വാരി മാറ്റുക.
ഇത്രയും കാര്യങ്ങൾ ചെയ്താൽ കുട്ടനാട് പറുദീസയാക്കാൻ സാധിക്കും. അതായത്, പശ്ചിമഘട്ടത്തിലെ പുലയൻകുടിയിൽനിന്ന് ആരംഭിക്കുന്ന പന്പയാറും പെരുവന്താനം മലകളിൽനിന്ന് ആരംഭിക്കുന്ന മണിമലയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുന്നതു മൂലമാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാകുന്നത്. ഈ നദികളെ കുട്ടനാടിന്റെ സന്പത്ത് എന്നുകൂടി വിളിക്കാം.
പന്പാനദിയിലെ കക്കി ഡാം, ആനത്തോട് ഡാം എന്നിവയിലെ അഞ്ചു ഷട്ടറുകൾ വീതം ഉയർത്തിയാൽ ഒരുമണിക്കൂർകൊണ്ട് ഒഴുകിവരുന്ന ജലം ഒന്നരദിവസംകൊണ്ട് 175 കി.മീ. താണ്ടി തണ്ണീർമുക്കം ബണ്ടിൽ എത്തിയാൽ വെറും 15 മിനിറ്റുകൊണ്ട് ആ ജലം മുഴുവനും അറബിക്കടലിൽ തള്ളിവിടാനുള്ള ശേഷി തണ്ണീർമുക്കത്തെ ഷട്ടറുകൾക്കുണ്ട്. എന്നാൽ, ഈ പ്രക്രിയയ്ക്ക് മേൽ പ്രസ്താവിച്ച മണ്ണ് മുഴുവനും നീക്കം ചെയ്യണം.
പന്പയാറും മണിമലയാറും കായലിൽ പതിക്കുന്ന കായൽമുഖം മണ്ണ് കയറി അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് നിയന്ത്രണം നീക്കി മണ്ണെടുക്കാൻ തൊഴിലാളികൾക്ക് അനുവാദം കൊടുക്കണം.
പാടശേഖരങ്ങൾക്കു ബണ്ട് നിർമിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് മുട്ടാർ പ്രദേശമാണ് നിശ്ചയിച്ചിരുന്നത്. കൂടാതെ പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡ് മുഴുവനും പന്പയാറ്റിലെ മണൽ ഉപയോഗിച്ചാണ് നിർമിച്ചത്. നസ്രത്ത് റോഡും ഇതുപോലെതന്നെ മണൽ ഉപയോഗിച്ചാണ് പണിതീർത്തത്. കരാർ മേഖലയിൽ പ്രവർത്തിച്ച ഞാൻ, പന്പാ ഇറിഗേഷന്റെ ചെങ്ങന്നൂർ ഭാഗത്തെ കനാലുകൾ പണിതതാണ്. മണിയാർ മുതൽ പടിഞ്ഞാറോട്ട് ഹരിപ്പാട് വരെയുള്ള കനാലുകളെല്ലാം 1976 മുതൽ 1986 വരെ നിർമിച്ചത് പന്പയാറ്റിലെയും മണിമലയാറ്റിലെയും മണൽ ഉപയോഗിച്ചാണ്. ഈ നദികളിൽ കെട്ടിക്കിടക്കുന്ന മണലും ചരലും എത്രയെന്നു കണക്കുകൂട്ടാൻപോലും സാധിക്കില്ല. അത്രയ്ക്കു ലക്ഷക്കണക്കിനു ക്യുബിക് മീറ്റർ മണ്ണ് കെട്ടിക്കിടക്കുന്നതായി ഞാൻ മനസിലാക്കുന്നു.
കെട്ടിക്കിടക്കുന്ന പോള മുഴുവനും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി വാരിമാറ്റിയാൽ കുട്ടനാടിന്റെ മുഖഛായതന്നെ മാറും. കൂടുതൽ തൊഴിൽസൗകര്യങ്ങളുമുണ്ടാകും. മൂന്നുവർഷം തുടർച്ചയായി പോള വാരിയാൽ അതിനുശേഷം പോള വാരേണ്ട ആവശ്യം വരില്ല.
കുട്ടനാടിനുവേണ്ടി പല റിപ്പോർട്ടുകളും ഉണ്ടായിട്ടുണ്ട്. അതൊന്നും ഒരുപടിപോലും മുന്നോട്ടു പോയിട്ടില്ല. എന്നാൽ, അവസാനമായി വന്ന സ്വാമിനാഥൻ റിപ്പോർട്ടനുസരിച്ച് ചില കാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതിൽ പ്രധാനം തണ്ണീർമുക്കം ബണ്ടിന്റെ പൂർത്തീകരണമാണ്.
കുട്ടനാടിനുവേണ്ടി വാങ്ങിയ എത്രയോ കൊയ്ത്തുമെഷീനുകൾ ഉപയോഗിക്കാൻ പര്യാപ്തമല്ലാതെ വച്ചിരിക്കുന്നു.
കുട്ടനാടിന്റെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വിദഗ്ധസമിതി വേണം. വെള്ളപ്പൊക്കം ഉണ്ടാകരുതെന്നു പറഞ്ഞാൽ സാധിക്കില്ലല്ലോ. പ്രകൃതിയെ പിടിച്ചുനിറുത്താൻ നമുക്ക് സാധിക്കില്ല. കുട്ടനാട്ടിലെ കർഷകപ്രതിനിധി (കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ആൾ), കർഷകത്തൊഴിലാളി പ്രതിനിധി, കുട്ടനാട്ടിൽ ജനിച്ചുവളർന്ന എൻജിനിയർമാർ, കുട്ടനാട്ടിലെ 14 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാർ, അന്പലപ്പുഴ, ചങ്ങനാശേരി എംഎൽഎമാർ, എംപിമാർ, നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയിലെ പ്രസിഡന്റ്, കുട്ടനാട്ടിൽ സ്ഥാനാർഥിയായി മത്സരിച്ച ജേക്കബ് ഏബ്രഹാം എന്നിവർ കുട്ടനാട് എംഎൽഎയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് മുകളിൽപറഞ്ഞിരിക്കുന്ന അഞ്ചു കാര്യങ്ങൾ, വേണമെങ്കിൽ പുതിയ കാര്യങ്ങളും ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിച്ച് ജലവിഭവമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി എത്രയും വേഗം തീരുമാനമുണ്ടാക്കണം.
ഈ വൈകിയ വേളയിലെങ്കിലും പ്രവർത്തിച്ചില്ലെങ്കിൽ ഇപ്രാവശ്യവും കുട്ടനാട്ടിലെ കൃഷിയിറക്കിയിരിക്കുന്ന നെൽപ്പാടങ്ങൾ മടവീണു നശിക്കും. കൂടാതെ കുട്ടനാട്ടുകാർ പരദേശവാസത്തിനു പോകേണ്ടിവരികയും ചെയ്യും.
മേൽപറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ ഗവൺമെന്റിനു യാതൊരുവിധ സാന്പത്തികബാധ്യതയുമില്ല എന്നത് പ്രധാനപ്പെട്ടതാണ്. കുട്ടനാടിന്റെ പ്രകൃതിക്കനുസരിച്ച് നാം മാറുകയേ വേണ്ടൂ. ദുരന്തങ്ങളും ദുരിതങ്ങളും നാം ക്ഷണിച്ചുവരുത്താതിരുന്നാൽ മതി.
പന്പയാറിന് തിലകക്കുറി ചാർത്തിക്കൊണ്ട് ബ്രിട്ടീഷുകാർ നിർമിച്ച പാലമാണ് ഇറപ്പുഴ കല്ലിശേരിപാലം. പാണ്ടനാട്, ഇറപ്പുഴ, പുത്തൻകാവ് തുടങ്ങിയ സ്ഥലങ്ങളിലും മണിമലയാറ്റിലെ പുളിക്കീഴ്, തോണ്ടറ, ഇരവിപേരൂർ, പുറമറ്റം, വെണ്ണിക്കുളം തുടങ്ങിയ സ്ഥലങ്ങളിലും ധാരാളം മണൽവാരൽ കടവുകൾ ഉണ്ടായിരുന്നു. അതൊക്കെ പുനർജീവിപ്പിക്കണം. ചെങ്ങന്നൂർ എംഎൽഎയായ മന്ത്രി സജി ചെറിയാൻ സാധാരണക്കാരുടെയും തൊഴിലാളികളുടെയും നേതാവാണ്. കൃഷിക്കാർക്കുവേണ്ടി എന്തും ചെയ്യാൻ തയാറായി നിൽക്കുന്ന രാഷ്ട്രീയപാർട്ടിയുടെ മന്ത്രിയാണ് റോഷി അഗസ്റ്റിൻ. കുട്ടനാട്ടിൽ ജനിച്ചുവളർന്ന, കുട്ടനാടിന്റെ സ്പന്ദനങ്ങൾ അറിയാവുന്ന ആളാണ് തോമസ് കെ. തോമസ് എംഎൽഎ. ഇവരെല്ലാവരുംകൂടി ഒത്തുപിടിച്ചാൽ നമുക്ക് ഈ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാവുന്നതേയുള്ളു.
തോമസ് തോമസ് മുടന്താഞ്ഞിലിൽ