Tuesday, November 30, 2021 12:33 AM IST
അധ്യാപകരാകാനുള്ള പഠനത്തിലും അധ്യാപകവൃത്തിയിലും സേവന-വേതന വ്യവസ്ഥകളിലുംവരെ സമൂലമാറ്റം നിർദേശിക്കുന്ന ‘നാഷണൽ പ്രഫഷണൽ സ്റ്റാൻഡേർഡ് ഫോർ ടീച്ചേഴ്സ്’ (NPST) എന്ന മാർഗരേഖയുടെ കരടുരൂപം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (NCTE) ഇക്കഴിഞ്ഞ 17നാണ് മാർഗരേഖ പ്രസിദ്ധീകരിച്ചത്. ഒരു മാസത്തേക്ക് പൊതുജനങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താനുതകുംവിധം പൊതു നോട്ടീസായാണ് മാർഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം 2020നോടനുബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് അധ്യാപകരുടെ നിലവാരം എല്ലാ അർഥത്തിലും തലത്തിലും ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
പഠിതാക്കൾക്കുള്ള നിക്ഷേപം അധ്യാപകരിലൂടെ എന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോൾതന്നെ അധ്യാപക നിലവാരമുയർത്താൻ നിർദേശിക്കുന്ന സമീപനങ്ങളത്രയും നിലവിലുള്ള അധ്യാപകർക്ക് ഉൾക്കൊള്ളാനാകുമോ എന്ന ചോദ്യവുമുയരുന്നു. എല്ലാ പഠിതാക്കൾക്കും തുല്യ അവസരവും ഉയർന്ന യോഗ്യതയും തുടർപരിശീലനവും സിദ്ധിച്ച, സർവസാധ്യതയും ഉപയോഗപ്പെടുത്തുന്ന അധ്യാപകരുടെ സാന്നിധ്യവും നേതൃത്വവും എൻപിഎസ്ടി ലക്ഷ്യമിടുന്നു.
പ്രധാന നിർദേശങ്ങൾ
അധ്യാപകരുടെ ശമ്പള വർധന സേവനകാലത്തിന്റെ അളവിൽ കണക്കാക്കുന്നതിനു പകരം നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വേണമെന്നതാണ് ശ്രദ്ധാർഹമായ ഒരു നിർദേശം.
അധ്യാപകരുടെ കരിയറിൽ 10-20 വർഷം തുടർന്നാലും പ്രമോഷനും മറ്റ് ശമ്പള വർധനവിനുള്ള സാധ്യതകളും കുറവായതിനാൽ ഇക്കാലത്തെ അധ്യാപകർ സ്വയം പ്രചോദിപ്പിക്കപ്പെടുന്നില്ലെന്നും അതിനാൽത്തന്നെ കഴിവുള്ള പുതുതലമുറ അധ്യാപകവൃത്തി ഉപേക്ഷിച്ച് മറ്റു തൊഴിൽ മേഖലയിലേക്കു മാറാൻ ശ്രമിക്കുന്നുവെന്നും മാർഗരേഖയിൽ വിലയിരുത്തുന്നു. അറിവു പകർന്നു നൽകുന്നയാൾ എന്ന നിലയിൽനിന്ന് ഒരു മെന്റർ എന്ന തലത്തിലേക്കുള്ള അധ്യാപകരുടെ മാറ്റം വിവിധ കാരണങ്ങൾകൊണ്ട് പൂർണ ഫലപ്രാപ്തിയിലെത്തുന്നുമില്ല.
2020ലെ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന സ്കൂൾ വിദ്യാഭ്യാസത്തിലെ 5+3+3+4 സമ്പ്രദായത്തോടനുബന്ധിച്ച് അധ്യാപകരുടെ കരിയർ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് നാലു തരത്തിലുള്ള ഘട്ടങ്ങളും നിർദേശിക്കുന്നു.
1. ബിഗിനർ ടീച്ചർ (പ്രാഗമി ശിക്ഷക് )
2. പ്രൊഫിഷന്റ് ടീച്ചർ (പ്രവീൺ ശിക്ഷക്)
3. എക്സ്പെർട്ട്, സ്പെഷലിസ്റ്റ്, അഡ്വാൻസ്ഡ് ടീച്ചർ ( കുശാൽ ശിക്ഷക്)
4. ലീഡ് ടീച്ചർ (പ്രമുഖ് ശിക്ഷക് )
ബിഗിനർ ആയി തുടക്കമിടുന്ന അധ്യപകൻ എൻസിടിഇയുടെ മാർഗനിർദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ കാഴ്ചവച്ചാൽ മൂന്നു വർഷത്തിനുശേഷം പ്രൊഫിഷന്റ് ടീച്ചറും തുടർന്ന് മൂന്നു വർഷത്തെ നിശ്ചിത പ്രവർത്തനങ്ങൾക്കു ശേഷം എക്സ്പെർട്ട് ടീച്ചറുമാകുന്നു. എക്സ്പെർട്ട് ടീച്ചറായി അഞ്ചു വർഷം പ്രവർത്തിച്ചാലാണ് ലീഡ് ടീച്ചറാകുക. ഒരു വർഷം കുറഞ്ഞത് 50 മണിക്കൂർ പരിശീലന പരിപാടികളിലും പങ്കെടുക്കണം.
നിലവിലുള്ളവരുടെ പ്രശ്നം
നിലവിലുള്ള അധ്യാപകർക്ക് അത്രയെളുപ്പം ദഹിക്കാവുന്ന നിർദേശങ്ങളാണിവയെന്നു കരുതാനാവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂൾ അധ്യാപകർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് വിരമിക്കുന്നതു വരെയുള്ള കാലഘട്ടം പ്രത്യേകിച്ചൊന്നും സ്വമേധയാ പഠിച്ചില്ലെങ്കിലും പരിശീലിച്ചില്ലെങ്കിലും കുഴപ്പമില്ലാതെ കടന്നുപോകും. സേവനകാലത്തിന്റെ ദൈർഘ്യമനുസരിച്ച് ഹയർ, സീനിയർ, സെലക്ഷൻ തുടങ്ങിയ പേരുകളിലുള്ള ഗ്രേഡുകളും ശമ്പള വർധനയും കരസ്ഥമാക്കുന്നു. ഈ രീതിയാണ് തിരുത്തപ്പെടുന്നത്.
കോളജുകളിൽ ഇപ്പോൾതന്നെ ഇതിനു സമാനമായ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. എത്ര മണിക്കൂർ പഠിപ്പിക്കുന്നു എന്നതു കൂടാതെ പങ്കെടുക്കുന്ന ഓറിയന്റേഷൻ കോഴ്സുകളും മറ്റ് അക്കാദമിക, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളും രേഖപ്പെടുത്തുകയും എക്സ്പെർട്ട് കമ്മിറ്റിയുടെ വിലയിരുത്തലിനെത്തുടർന്ന് പ്രമോഷനും ശമ്പള വർധനവുമുണ്ടാകുന്ന രീതിയാണുള്ളത്.
കേരളത്തിന്റെ പ്രത്യേകത
കേരളത്തിലെ സ്കൂൾ അധ്യാപകർ നിലവിൽ പ്രത്യേക പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. ജോലി ലഭിക്കുന്നതുവരെ കഠിനമായ പ്രയത്നത്തിലൂടെ ഉന്നത വിജയവും റാങ്കുകളുംവരെ കരസ്ഥമാക്കിയിട്ടുള്ളവർപോലും തുടർന്ന് എന്തെങ്കിലും പഠിക്കാൻ താത്പര്യപ്പെടുന്നില്ല. സർക്കാർ നിർദേശ പ്രകാരമുള്ള ഇൻ സർവീസ് ട്രെയിനിംഗുകളിൽ പോലും ചിലരെങ്കിലും മനസില്ലാതെയാണ് പങ്കെടുക്കുന്നത്.
എത്ര അധിക ബിരുദ, ബിരുദാനന്തര ബിരുദങ്ങളോ പിഎച്ച്ഡിയോ ഉണ്ടെങ്കിൽപോലും യാതൊരു ആനുകൂല്യങ്ങളോ ശമ്പള വർധനവോ ലഭിക്കാത്ത നിലവിലെ വ്യവസ്ഥിതിയും അധ്യാപകരുടെ നിഷ്ക്രിയതയ്ക്കു പിന്നിലെ ഒരു കാരണമാണ്. ഒന്നുംതന്നെ കൂടുതലായി പഠിച്ചില്ലെങ്കിലും സിലബസ് അധിഷ്ഠിത അധ്യയനം പൂർത്തിയാക്കാൻ തന്റെ അറിവ് ധാരാളമാണെന്ന് ഓരോ അധ്യാപകനും വിശ്വസിക്കുന്നു. ഈ ധാരണയെ തിരുത്തുന്നതാണ് എൻപിഎസ്ടി. ഓരോ ഘട്ടത്തിലും കൈവരിക്കേണ്ട ശേഷികളും അറിവുകളും തന്റെ ശമ്പള വർധനവിനു കാരണമാകുമെന്ന അധ്യാപകനുള്ള തിരിച്ചറിവ് അടിസ്ഥാനപരമായി വിദ്യാർഥി സമൂഹത്തിനു ഗുണകരമായിത്തീരേണ്ടതാണ്.
പ്രത്യേകിച്ച് യാതൊരു മാനദണ്ഡവുമില്ലാതെ തികച്ചും സുരക്ഷിതവും സമാധാനപരവുമായ മാനസികാവസ്ഥയിൽ അധ്യയനം നിർവഹിച്ചിരുന്ന നിലവിലെ അധ്യാപകർക്കു മുന്നിൽ അനവധി വെല്ലുവിളികൾ തെളിഞ്ഞു വന്നേക്കാം. അതായത്, വിദ്യാലയത്തിലെ മറ്റ് ഉത്തരവാദിത്വങ്ങളൊന്നുമേറ്റെടുക്കാതെ പഠിപ്പിക്കൽ എന്ന ഒറ്റ കടമ മാത്രം നിർവഹിച്ചിരുന്നവർക്ക് തങ്ങൾ ചെയ്യുന്നതിനൊക്കെയും തെളിവുണ്ടാക്കേണ്ടിയും പോർട്ട്ഫോളിയോ തയാറാക്കി അവതരിപ്പിക്കേണ്ടിയും വരുന്നതൊക്കെ അസ്വസ്ഥതയുളവാക്കുന്നതാണ്. എന്നാൽ വൻതോതിലുള്ള ശമ്പള വർധനയ്ക്കുള്ള സാധ്യത മുമ്പിലുണ്ടെങ്കിൽ കൂടുതൽ പ്രവർത്തിക്കാൻ നിലവിലുള്ളവരും തയാറായേക്കും. കാരണം, ഒരുകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചവരാണ് അവർ എന്നതുതന്നെ.
എന്നാൽ പുതിയതായി കടന്നുവരുന്ന അധ്യാപക തലമുറയ്ക്ക് കാര്യങ്ങൾ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിഞ്ഞേക്കും. വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളിൽ ചെറുപ്പക്കാരായ അധ്യാപകരുടെ ചുറുചുറുക്കും പ്രസരിപ്പും ശ്രദ്ധിക്കുക. സീനിയർ അധ്യാപകർ ഓഫ് ലൈനിൽ മികവുപുലർത്തുമെങ്കിലും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിൽ ചെറുപ്പക്കാരുടെ ഒപ്പം എത്തണമെന്നില്ല.
കേരളത്തിലെ കടുത്ത രാഷ്ട്രീയ മത്സരവും വേർതിരിവുകളും അധ്യാപകർക്ക് തങ്ങളുടെ പ്രമോഷനെത്തുമ്പോൾ വെല്ലുവിളിയാകുമോ എന്നു സംശയിക്കുന്നവരുമുണ്ട്. 30 ദിവസത്തിനുള്ളിൽ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങൾ തേടുന്ന മാർഗരേഖയെ സംബന്ധിച്ച് ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
മികവ് പരിശോധന
ദേശീയ വിദ്യാഭ്യാസ നയത്തിലുൾപ്പെടെ കഴിഞ്ഞ കുറേക്കാലമായി കേൾക്കുന്നതാണ് അധ്യാപകരുടെ മികവു പരിശോധനയും ഗ്രേഡിംഗുമൊക്കെ. എൻപിഎസ്ടിയും തത്തുല്യമായ നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ സ്കൂൾ അധ്യാപകരെ ഒരു ഏകീകൃത മാനദണ്ഡപ്രകാരം എങ്ങനെയാണ് വിലയിരുത്താനാകുക? മനസുകളെ കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഫയലുകൾ കണക്കെ വിലയിരുത്താനാകുമോ?
കേരളത്തിൽതന്നെ സ്കൂളുകൾക്കിടയിൽ നഗര, ഗ്രാമ വ്യത്യാസങ്ങൾ പ്രകടമാണ്. കുട്ടികളുടെ വ്യക്തിഗത കഴിവുകളെക്കാൾ രക്ഷിതാക്കളുടെ അറിവും സമ്പത്തും താത്പര്യവും തുടങ്ങി പ്രാദേശിക, സാംസ്്കാരിക ഘടകങ്ങൾവരെ കുട്ടിയുടെ പ്രകടനത്തിൽ സ്ഥാനംപിടിക്കുന്നു.
ഉദാഹരണമായി തീരദേശത്തെ യോ മലയോരമേഖലയിലെയോ സ്കൂളുകളില് പഠിപ്പിക്കുന്ന അധ്യാപകനും നഗരപ്രദേശത്തെ അധ്യാപകനും ഒരേ മാനദണ്ഡപ്രകാരം വിലയിരുത്തപ്പെടുന്നതു ശരിയാകുമോ?
ഗ്രാമങ്ങളിൽ താഴ്ന്ന വിദ്യാഭ്യാസനിലവാരത്തിലും സാമ്പത്തിക പിന്നാക്കാവസ്ഥയിലുമുള്ളവരുടെ കുട്ടികളെ പഠിപ്പിക്കുന്നവർക്ക് പലപ്പോഴും വിവരസാങ്കേതികവിദ്യകളുടെ ലഭ്യതയും ഉപയോഗവും തുടങ്ങി സ്കൂളിൽ കുട്ടിയെ എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഇവർക്കും നഗരങ്ങളിൽ വിദ്യാസമ്പന്നരും സാമ്പത്തിക സുസ്ഥിതിയുള്ളവരുമായ മാതാപിതാക്കളുടെ കുട്ടികളെ കൈകാര്യം ചെയ്യുന്ന അധ്യാപകർക്കും ഒരേ മാനദണ്ഡവും മൂല്യനിർണയ ഉപാധികളുമാണെങ്കിൽ അതെങ്ങനെ നീതിയുക്തമാകും?
ഷിനു ആനത്താരയ്ക്കൽ