Monday, January 3, 2022 11:43 PM IST
നടുക്കമുളവാക്കുന്നതാണ് കൊച്ചി കിഴക്കന്പലം സംഭവം. തൊലിപ്പുറത്തുള്ള ചികിത്സയല്ല ഇനി വേണ്ടത്. കിഴക്കന്പലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ നൂറുകണക്കിനാളുകൾ അഴിഞ്ഞാടുകയായിരുന്നു. പരസ്പരം പോരടിച്ചവർ നാട്ടുകാരെയും പോലീസിനെയും ആക്രമിക്കാൻ ധൈര്യം കാണിച്ചു. ആരാണ് പ്രതികളെന്നു പോലും അറിയാതെ ഒരു കൂട്ടിൽ കിടന്നവരെല്ലാം അകത്തായി. ഇതിൽ നിരപരാധികളുണ്ടെന്നു തൊഴിലുടമ പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. പെരുന്പാവൂരും പത്തനംതിട്ടയിലും കൊല്ലത്തുമൊക്കെ ഇത്തരം ആസൂത്രിത സ്വഭാവമുള്ള അക്രമങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് കാലത്തു കോട്ടയത്തും പെരുന്പാവൂരിലുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികൾ വഴിയിലിറങ്ങി സംഘർഷാവസ്ഥ സൃഷ്ടിച്ചതു നോക്കി നിന്നവരാണ് മലയാളികൾ. ഇവിടങ്ങളിൽ പോലീസുപോലും നിഷ്ക്രിയരും നിസഹായരുമാകുന്ന കാഴ്ച ജനങ്ങൾ കണ്ടതാണ്. ഇതര സംസ്ഥാന തൊഴിലാളികളിൽ പലരെയും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല. അതുതന്നെയാണ് പലപ്പോഴും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇവർക്കു രക്ഷപ്പെടാൻ പഴുതൊരുക്കുന്നതും. മിക്കവരുടെയും കൈയിൽ തിരിച്ചറിയൽ രേഖ ഉണ്ടാവില്ല. ഇവർ സർക്കാരിന്റെ ഒൗദ്യോഗിക രേഖകളിലും ഉണ്ടാകില്ല.
പെരുന്പാവൂരിലെ നിയമവിദ്യാർഥിനിയായ ജിഷയുടെ മരണം മുതൽ സംസ്ഥാനത്ത് പലയിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ പൈശാചിക കൊലപാതകങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ശീലമാക്കിയ ആളുകളെയാണ് ഇവിടെ കണ്ടത്. കുറ്റകൃത്യങ്ങൾക്കുശേഷം നാടുവിട്ട ഇത്തരക്കാരിൽ ചിലരെ പശ്ചിമബംഗാളിൽനിന്നും അസമിൽനിന്നുമൊക്കെയാണ് പോലീസ് പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളികൾ പ്രതിയായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവർ സംഘമായി ചേർന്ന് നാട്ടുകാരെയും പോലീസ് ഉദ്യോഗസ്ഥരെയും ക്രൂരമായി ആക്രമിക്കുന്ന സംഭവം സംസ്ഥാനത്ത് ഇതാദ്യമാണ്. ഇവിടെ മലയാളികളായ നാട്ടുകാരുടെ സഹിഷ്ണുതയും ശാന്തമനോഭാവവും എടുത്തു പറയണം. അല്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അതോടൊപ്പം ഇതിനു രാഷ്ട്രീയമാനം നൽകി തങ്ങളുടെ വിരോധം തീർക്കാനുള്ള വഴി തേടുന്ന രാഷ്്ട്രീയക്കാരുടെ നിലപാടും ശരിയല്ല.
ഇതര സംസ്ഥാന തൊഴിലാളികളെ കാടടച്ച് കുറ്റവാളികളാക്കുന്ന പ്രവണതയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ കണ്ടുവരുന്നുണ്ട്. അതും നല്ല പ്രവണതയല്ല. പല സ്ഥലങ്ങളിലും തൊഴിലാളികൾ വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. താമസിക്കാൻ വൃത്തിയുളള സ്ഥലമോ സൗകര്യമോ ഇവർക്ക് നൽകാറില്ല. മാനസികമായി തകർന്ന നിലയിലുള്ള അവസ്ഥയിലാണ് പലരും ഇവിടെ ജോലി ചെയ്യുന്നത്. രോഗാവസ്ഥയിലേക്കു തള്ളിവിടുന്ന ക്യാന്പുകളിലെ ജീവിതവും പരിശോധിക്കപ്പെടണം.
കുടിയേറ്റം
80 കാലഘട്ടത്തിൽ ആരംഭിച്ച കേരളത്തിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം സൃഷ്ടിച്ച ശുന്യതയിലേക്കാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നു വരവ്. ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും ആയിരുന്നെങ്കിൽ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഈ മേഖലയിൽ മേൽക്കൈ നേടിയിരിക്കുന്നു. പ്ലൈവുഡ് ഫാക്ടറി പോലുള്ള ചില പ്രത്യേകതൊഴിൽമേഖലകളിലേക്കാണ് അവരെ കൊണ്ടുവന്നു തുടങ്ങിയത്.
വാർക്കപ്പണി മുതൽ ഞാറു നടീൽവരെഏതു തൊഴിലിനും നമ്മുടെ കൊച്ചു കേരളത്തിൽ ഇന്ന് ഇതരസംസ്ഥാന തൊഴിലാളികൾ വേണം. കേരളത്തിന്റെ വികസനരംഗത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. സ്വാഭാവികമായും സാംസ്കാരികവും ഭാഷാപരവുമായ വൈജാത്യം സമൂഹത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കും എന്നതിനെ സംബന്ധിച്ചു തർക്കം ഇല്ല.
ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യംകൊണ്ടു മാത്രമാണോ കേരളത്തിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുന്നതെന്നു കൂടി ചിന്തിക്കുന്നതും നല്ലതാണ്.
ഇടയ്ക്കിടെ ഉണ്ടാകുന്ന സംഭവവികാസങ്ങളെ മാത്രം ഉയർത്തി ഇങ്ങനെ ഒരു വിലയിരുത്തൽ നടത്താൻ കഴിയുമോ? ഇതരസംസ്ഥാന തൊഴിലാളികൾ അല്ലാത്ത കേരളീയർ ഉൾപ്പെടുന്ന ക്രിമിനൽ നടപടികളും കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും കൊള്ളകളും നടക്കുന്പോൾ അവയെ ചൂണ്ടി കേരളീയർ ആകെ ഇത്തരക്കാർ ആണന്ന് ആരെങ്കിലും സമർഥിക്കാൻ ശ്രമിച്ചാൽ നമുക്ക് അംഗീകരിക്കാൻ കഴിയില്ലല്ലോ.
ബഹുഭൂരിപക്ഷം ഇതര സംസ്ഥാന തൊഴിലാളികളും വളരെ സന്തോഷത്തോടെ ഇവിടെ ജോലി ചെയ്ത്, തദ്ദേശവാസികളുമായി ഏറെ സൗഹൃദത്തിൽ പോകുന്നുവെന്നതു കേരളത്തിന്റെ പ്രത്യേകതയാണ്. പ്രവാസികൾ പ്രതിവർഷം ഏകദേശം 75,000 കോടി രൂപ കേരളത്തിലേക്കു അയയ്ക്കുന്നുണ്ട്. അതുപോലെ, കേരളത്തിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്ക് അയയ്ക്കുന്നത് 25,000 കോടി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതിൽനിന്നുതന്നെ കേരളത്തിലെ വ്യാപാര മേഖല, വസ്ത്രവിപണനം, ഹോട്ടൽ, പലചരക്ക് , കോഴി, മത്സ്യം, മൊബൈൽ, ഗതാഗതം തുടങ്ങി വിവിധ മേഖലകൾക്ക് ഉണ്ടാകുന്ന വ്യാപാര സാധ്യതയും ഇപ്പോൾ നാം മനസിലാക്കി തുടങ്ങിയിരിക്കുന്നു. വീട്, റൂം വാടകയിനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ഗ്രാമപ്രദേശങ്ങളിൽ പോലും കേരളീയർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ക്രിമിനൽ കേസുകൾ
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രിമിനൽ വാസന കൂടുന്നുവെന്നതു ചെറിയ കാര്യമല്ല. കണക്കുകളും ഇത് സമർഥിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായത് 3,650 ക്രിമിനൽ കേസുകളിലാണ്. 2020 വരെയുള്ള കണക്കാണിത്. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 2016ൽ 639 കേസുകളും 2017ൽ 744 കേസുകളും 2018ൽ 805 കേസുകളുമാണ് വർധിച്ചത്. 2019ൽ 978 കേസുകളായി വർധിച്ചു. 2020ൽ 500ൽ താഴെയായി കുറഞ്ഞുവെന്നതു ആശ്വാസകരമാണ്.
രേഖയുണ്ടോ?
കേരളത്തിൽ വന്നു പോകുന്ന ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ചു സർക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും രേഖയുണ്ടോ? ഇതു സംബന്ധിച്ചു പഞ്ചായത്ത്തലത്തിലും പോലീസ് സ്റ്റേഷനിലും ലേബർ ഓഫീസിലും രേഖയുണ്ടോ? ഇല്ലെന്നാണ് ഉത്തരം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാർ പലരും ഇത് പാലിക്കാറില്ല. പോലീസ് സ്റ്റേഷനുകളിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ അടങ്ങുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദേശമുണ്ടെങ്കിലും അതും നടക്കാറില്ല.
പരിശോധന ഇല്ലാതായതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നു തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികൾപോലും വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴിൽ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് പ്രാവർത്തികമായില്ല.
കേരളത്തിൽ സർക്കാർ രേഖയിൽ ഒന്നര ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ മാത്രമേയുള്ളൂ. എന്നാൽ നാല്പതു ലക്ഷം തൊഴിലാളികളെങ്കിലും തൊഴിൽ തേടി കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക് രേഖപ്പെടുത്തുന്നത്.
പശ്ചിമബംഗാൾ സ്വദേശികളുടെ വിലാസത്തിൽ ബംഗ്ലാദേശുകാരും വ്യാജ ഐഡി കാർഡിൽ കേരളത്തിലെത്തിയിട്ടുണ്ടെന്നും അവർ ഇവിടെ ജോലി ചെയ്യുന്നതായും നേരത്തേതന്നെ കണ്ടെത്തിയിരുന്നു. ഇത്തരക്കാരായ ചിലരെ പിടികൂടി നടപടികളും സ്വീകരിച്ചിരുന്നു. ഇവരിൽ തീവ്രവാദ പ്രവർത്തകർ ഉണ്ടെന്നാണ് അന്നത്തെ അന്വേഷണ റിപ്പോർട്ട്. പശ്ചിമ ബംഗാളിലുള്ളവരുടെ ബന്ധുക്കൾ ബംഗ്ലാദേശിലുണ്ട്. അവിടെനിന്നും ബംഗാളിൽ എത്തി കുറച്ചുദിവസം താമസിച്ചശേഷം ബംഗാൾ സ്വദേശിയാണെന്ന് കൃത്രിമമായി ഐഡി കാർഡ് കരസ്ഥമാക്കിയശേഷമാണ് ജോലി തേടിയും മറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്.
പരിഹാരം
ജോലി ചെയ്യുവാൻ സന്നദ്ധതയുള്ളവർക്ക് അതിന് അവസരം നൽകുക എന്നത് ഭരണഘടന നല്കുന്ന മൗലികാവകാശമാണ്. എന്നാൽ, പൊതുസമൂഹത്തിൽ ക്രിമിനൽ വാസന ഇല്ലാതാക്കി കുറ്റവാളികൾക്കു ശിക്ഷ കൊടുക്കുകയും വേണം. ഇതരസംസ്ഥാന തൊഴിലാളികളെ പറ്റി ആധികാരികമായ കണക്കു തയാറാക്കണം.
സ്ഥിരമായ നിരീക്ഷണ സന്പ്രദായവും ആവിഷ്കരിക്കണം.ഇവരുടെ തൊഴിൽ കേന്ദ്രങ്ങളിലേയ്ക്കുള്ള അനധികൃത മദ്യ, മയക്കുമരുന്ന് ഒഴുക്ക് കർശനമായി തടയണം. അതോടൊപ്പം പഞ്ചായത്ത് വഴി എങ്കിലും രജിസ്ട്രേഷനും ഐഡന്റിറ്റി കാർഡും നിർബന്ധമാകണം. ഐഡന്റിറ്റി കാർഡിന് മെഡിക്കൽ പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കുകയും വേണം. ഇത്തരമൊരു സമീപനം സ്വീകരിച്ചാൽ ഈ തൊഴിൽ വിഭാഗം ഒരു ഭീഷണി ആകില്ല എന്നു മാത്രമല്ല കേരളത്തിന്റെ ഉത്തമ സുഹൃത്തുക്കളാകുകയും ചെയ്യും.
മറ്റൊരു കാര്യം കമ്യൂണിറ്റി പോലീസിംഗ് സന്പ്രദായം നടപ്പിൽ വരുത്തണം. ജനപ്രതിനിധികളും പോലീസും ഉൾപ്പെട്ട കമ്യൂണിറ്റി പോലീസ് ഓരോ ഗ്രാമത്തിലും നിലവിൽ വരണം. ഇത് ഇതരസംസ്ഥാന തൊഴിലാളികളെ മാത്രം ഉദ്ദേശിച്ചല്ല. സംശയാസ്പദമായി കാണുന്നവരെ നിരീക്ഷിക്കാനും കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ട് തടയാനും കഴിയേണ്ടതുണ്ട്. ഇങ്ങനെ സർക്കാർ സംവിധാനം ശക്തമാക്കിയാൽ അതിഥി തൊഴിലാളികളായി ഇവർ ഇവിടെ ജീവിക്കും.
ജോണ്സണ് വേങ്ങത്തടം