Monday, January 3, 2022 11:47 PM IST
ചാവറ പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോടുള്ള ആദരവു പ്രകടിപ്പിക്കാനും പ്രാർഥിക്കാനുമാണ് നമ്മൾ ഇവിടെ ഒന്നിച്ചു കൂടിയിരിക്കുന്നത്. തന്റെ ജീവിതകാലത്ത് ഒരു ജനത വിശുദ്ധനായി കരുതിയിരുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവായിരുന്ന ചാവറ പിതാവ്, എല്ലാ അർഥത്തിലും ഒരു യഥാർഥ ദാർശനികനായിരുന്നു.
19ാം നൂറ്റാണ്ടിൽ ഇരുളടഞ്ഞ കേരള സമൂഹത്തിന്റെ ആത്മീയ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക പരിഷ്കർത്താവായി വിശുദ്ധ ചാവറ സ്വയം ഇടപെട്ടു. അങ്ങനെ, ജനങ്ങളുടെ സാമൂഹിക പുനരുജ്ജീവനത്തിന് അദ്ദേഹം സമൃദ്ധമായി സംഭാവന നൽകി. അടിയുറച്ച കത്തോലിക്ക വിശ്വാസത്തിൽ രൂപപ്പെട്ടതായിരുന്നു ചാവറ പിതാവിന്റെ ദർശനമെങ്കിലും അദ്ദേഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ സേവനങ്ങൾ ആ സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനും മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല.
നവോത്ഥാന നായകൻ
19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1846ൽ ഉറച്ച വിശ്വാസത്തോടെ അദ്ദേഹം മാന്നാനത്ത് ഒരു സംസ്കൃത സ്കൂൾ ആരംഭിച്ചു. ഇത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ തുറന്ന മനസിനെയാണു കാണിക്കുന്നത്. ധീരവും പാരന്പര്യേതരവുമായ ഈ നീക്കത്തിലൂടെ, എല്ലാ ജാതിയിലും മതത്തിലും ഉൾപ്പെട്ടവർക്കു സംസ്കൃതത്തിലേക്കുള്ള പ്രവേശനം അദ്ദേഹം തുറന്നുകൊടുത്തു. അങ്ങനെ, സമൂഹത്തിലെ എല്ലാ ജനവിഭാഗവും ഒന്നിച്ചിരുന്നു പഠിക്കാനുള്ള ഒരു വിദ്യാലയമായി സംസ്കൃത സ്കൂൾ മാറി. എല്ലാ ഇടവക പള്ളികളോടും ചേർന്ന് ഒരു സ്കൂൾ സ്ഥാപിക്കുന്നതിലേക്കു കടന്നുവന്ന പള്ളിക്കൂടം എന്ന ആശയമാണ് മറ്റൊരു വഴിത്തിരിവ്. 1864ൽ ആരംഭിച്ച ഇത്തരം സ്കൂളുകൾ എല്ലാ സമുദായങ്ങളിൽനിന്നുമുള്ള കുട്ടികൾക്കായി തുറന്നിരുന്നു. ഈ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണപദ്ധതിയും ആരംഭിച്ചു. കുട്ടികളെ സ്കൂളിൽ ചേർക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ച ഈ പദ്ധതി അക്കാലത്തെ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.
സമൂഹത്തിൽ സാമുദായിക സൗഹാർദവും സഹിഷ്ണുതയും കൈവരിക്കുന്നതിനു വിശുദ്ധ ചാവറ വലിയ സംഭാവന നൽകി. സൗഹാർദപരമായ സ്വഭാവവും ലാളിത്യവും ദയയും ഉള്ള വ്യക്തിയായതിനാൽ, അദ്ദേഹത്തിനു ജീവിതത്തിന്റെ എല്ലാ തുറകളിൽനിന്നുമുള്ള സൗഹൃദമുണ്ടായിരുന്നു. എല്ലാവരുടെയും ക്ഷേമത്തിൽ അദ്ദേഹം എപ്പോഴും അഗാധമായ കരുതൽ കാണിച്ചു. അതിൽ മുഖ്യമായത്, സമാധാനപരമായ മനുഷ്യബന്ധങ്ങൾ പവിത്രവും മറ്റെന്തിനെക്കാളും പ്രധാനവുമാണെന്നും വിശുദ്ധൻ പഠിപ്പിച്ചതാണ്.
അച്ചടിശാല
ഇന്നു നമുക്ക് എല്ലാ സമുദായത്തിലും ഒരു ചാവറയച്ചനെ ആവശ്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സാമൂഹികമായും സാംസ്കാരികമായും ഒരുമിപ്പിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കാഴ്ചപ്പാടുള്ള ഒരു ശ്രേഷ്ഠ വ്യക്തി. ശാസ്ത്രസാങ്കേതികവിദ്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് സാമ്യമുള്ളതായിരുന്നു ചാവറയച്ചന്റെ ആത്മീയത. 1846ൽ ചാവറയച്ചൻ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ സർക്കാരിതര പ്രസായ സെന്റ് ജോസഫ്സ് പ്രസ് ഒരു മികച്ച ഉദാഹരണമാണ്. അതു കേവലം പ്രസ് മാത്രമായിരുന്നില്ല. തദ്ദേശീയ സാങ്കേതിക വിദ്യയുള്ള അദ്ദേഹത്തിന്റെ അച്ചടിശാല, അച്ചടിയുടെ മേലുള്ള യൂറോപ്യൻ കുത്തക തകർത്തു. സാധാരണ ജനങ്ങളിലേക്ക് അറിവ് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അച്ചടിയന്ത്രം ജനങ്ങൾക്ക് ഒരു സന്ദേശം നൽകുകയായിരുന്നു. സ്വാശ്രയത്വത്തിൽ അഭിമാനിക്കുകയും പ്രാദേശികതയെക്കുറിച്ചു വാചാലരാകുകയും ചെയ്യുക. സ്വദേശി, ആത്മനിർഭർ ഭാരത് എന്നിവയുടെ കാര്യത്തിൽ കേരളത്തിന്റെ ആദ്യമാതൃകാ സംരംഭമായിരുന്നു അത്.
സ്ത്രീശക്തീകരണം
സ്ത്രീശക്തീകരണത്തിന്റെ മേഖലയിൽ, സ്ത്രീ വിദ്യാഭ്യാസത്തിനും സ്വാശ്രയത്വത്തിനും ചാവറയച്ചൻ നൽകിയ സംഭാവന ചെറുതല്ല. 19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കർമലീത്താ മഠങ്ങളും വിവിധ സ്വയംതൊഴിൽ പരിശീലന പദ്ധതികളും സ്ഥാപിച്ച് വിശുദ്ധ ചാവറയച്ചൻ അതിനുള്ള അവസരമൊരുക്കി. പ്രദേശത്തെ പെണ്കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു കന്യാസ്ത്രീകളുടെ ആദ്യ ദൗത്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മറ്റൊരു നാഴികക്കല്ല് സംരംഭമായിരുന്നു 1868ൽ ബോർഡിംഗ് ഹൗസ് രൂപീകരണം. സാമൂഹിക വിപ്ലവത്തിനു നാന്ദി കുറിച്ച ഈ പദ്ധതിയിലേക്കു ചേരാൻ ധാരാളം പെണ്കുട്ടികളെത്തി. മലയാളം, തമിഴ്, ഇംഗ്ലീഷ്, ലാറ്റിൻ എന്നിവ പഠിപ്പിച്ചു. ജപമാല നിർമ്മാണം, പൂവുണ്ടാക്കൽ, തയ്യൽ, നെയ്ത്ത്, പാചകം, സംഗീതം, ഗണിതം, അലങ്കാര തയ്യൽ തുടങ്ങി വിവിധ കഴിവുകളിൽ പരിശീലനം നൽകി. ഓരോ വ്യക്തിക്കും അവന്റെ അല്ലെങ്കിൽ അവളുടെ ജാതിയോ മതമോ പരിഗണിക്കാതെ മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്ന് വിശുദ്ധ ചാവറ വിശ്വസിച്ചു.
വാർധക്യം, അനാരോഗ്യം, ദാരിദ്ര്യം, അനാഥത്വം എന്നിവ ആർക്കും സന്തോഷത്തോടെ ജീവിക്കാനും സമാധാനത്തോടെ മരിക്കാനുമുള്ള അവകാശം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം വിശ്വസിച്ചു. അങ്ങനെ, 1869ൽ ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ഒരു ധർമശാല അല്ലെങ്കിൽ ഉപവിശാല (നിർധനർക്കുള്ള വീട്) ആരംഭിക്കാൻ അദ്ദേഹം വഴിയൊരുക്കി. മറ്റൊരു മാനുഷിക ചുവടുവയ്പായിരുന്നു പിടിയരി പ്രസ്ഥാനം. പട്ടിണിപ്പാവങ്ങൾക്കും ദരിദ്രർക്കും വേണ്ടിയുള്ള ദൈനംദിന വിഭവങ്ങളിൽനിന്ന് ഒരു പിടി അരി മാറ്റിവയ്ക്കാൻ ആളുകളെ പ്രേരിപ്പിച്ചു. ഇത് ഒരു സവിശേഷ വിഭവസമാഹരണവും പൊതുവിതരണ സന്പ്രദായവുമായി മാറി.
നല്ല അപ്പന്റെ ചാവരുൾ
പഠിക്കാനും വായിക്കാനുമുള്ള അഭിനിവേശമുണ്ടായിരുന്നു ചാവറയച്ചന്. സംസ്കൃതം, ഇംഗ്ലീഷ്, പോർച്ചുഗീസ് തുടങ്ങി നിരവധി ഭാഷകളിൽ അദ്ദേഹം പണ്ഡിതനായിരുന്നു. ആളുകളെ ഉൗർജസ്വലമാക്കുന്നതിനുള്ള ശക്തമായ ഉപാധിയായാണു ചാവറ സാഹിത്യത്തെ കണക്കാക്കിയത്, അദ്ദേഹത്തിന്റെ രചനകൾ അഗാധമായ ആത്മീയവും നിഗൂഢവുമായ ഉൾക്കാഴ്ചകളാൽ സന്പുഷ്ടമാണ്.
കുടുംബങ്ങളുടെ പരിഷ്കർത്താവ് എന്ന നിലയിൽ, കുടുംബജീവിതത്തെക്കുറിച്ച് അദ്ദേഹം ആധികാരികമായി എഴുതി. ശക്തമായ, ആഴത്തിലുള്ള കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള തത്വങ്ങൾ ഉൾക്കൊള്ളുന്ന ഒരു നല്ല അപ്പന്റെ ചാവരുൾ ഇന്നും പ്രസക്തമാണ്. "നിങ്ങൾ മറ്റൊരാളെ സഹായിക്കാത്ത ഒരു ദിവസം നിങ്ങളുടെ ജീവിതത്തിൽ കണക്കാക്കില്ല'എന്നതായിരുന്നു ഈ കൃതിയിലെ അദ്ദേഹത്തിന്റെ അഭ്യർഥനകളിൽ ഏറ്റവും പ്രധാനം.
സിഎംഐ, സിഎംസി സേവനം
1831 മേയ് 11നു മാന്നാനത്ത് സിഎംഐ സന്യാസസമൂഹവും 1866 ഫെബ്രുവരി 13ന് സിഎംസിയും സ്ഥാപിച്ചു.
നവോത്ഥാനത്തിന്റെ ചൈതന്യത്തെ ജീവകാരുണ്യ ദൗത്യവും സാർവത്രിക സാഹോദര്യത്തിന്റെ ഉദാത്തമായ ക്രിസ്ത്യൻ സങ്കൽപ്പവുമായി വിശുദ്ധ ചാവറ സംയോജിപ്പിച്ചു. ചാവറയച്ചന്റെ ദർശനം ഉൾക്കൊണ്ടു ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ ഈ സമൂഹങ്ങൾ ശ്ലാഘനീയമായ സേവനങ്ങൾ ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശക്തീകരണം എന്നി മേഖലകളിൽ വിശുദ്ധ ചാവറയച്ചനും ശ്രീനാരായണ ഗുരുവും നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും സ്വീകരിക്കാനും മറ്റു സംസ്ഥാനങ്ങളും തയാറാകണം. ഇവരുടെ പാത സ്വീകരിച്ചാൽ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളുടെയും യുവാക്കളുടെയും സാമൂഹികവും വിദ്യാഭ്യാസപരവുമായ ശക്തീകരണത്തിലൂടെ വളർച്ച കൈവരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും സാധിക്കും.
സേവന മനോഭാവം
ഞാൻ പലപ്പോഴും പറയാറുണ്ട്, ദർശകനായ ചിന്തകനും ആക്ടിവിസ്റ്റും പരിഷ്കർത്താവുമായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പറയുന്നതുപോലെ വികസനത്തിന്റെ നേട്ടങ്ങൾ നമ്മുടെ സാമൂഹിക-സാന്പത്തിക ക്രമത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നതും ദരിദ്രവുമായ വിഭാഗങ്ങളിലെ അവസാനത്തെ മനുഷ്യനിലേക്കും വ്യാപിക്കണം. ഈ രാജ്യത്തെ യുവാക്കളിൽ ചെറുപ്പം മുതലേ സേവനമനോഭാവം വളർത്തിയെടുക്കേണ്ടത് ഇന്ന് അത്യന്താപേക്ഷിതമാണ്.
ഈ മഹാമാരി നമ്മുടെ പിന്നിൽ നിൽക്കുകയും സാധാരണ നിലയിലേക്കു മടങ്ങുകയും ചെയ്തുകഴിഞ്ഞാൽ, സർക്കാർ സ്കൂളുകളും സ്വകാര്യമേഖലയിലുള്ളവരും വിദ്യാർഥികൾക്ക് കുറഞ്ഞത് രണ്ടോ മൂന്നോ ആഴ്ചയെങ്കിലും കമ്മ്യൂണിറ്റി സേവനം നിർബന്ധമാക്കണം. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിൽ പങ്കുവയ്ക്കാനും കരുതാനുമുള്ള ഒരു മനോഭാവം വളർത്തിയെടുക്കാൻ അത് അവരെ സഹായിക്കും.
ഒരു വസ്തുത എന്ന നിലയിൽ, "ഷെയർ ആൻഡ് കെയർ' എന്ന തത്വശാസ്ത്രം ഇന്ത്യയുടെ പുരാതന സംസ്കാരത്തിന്റെ കാതലാണ്, അതു വ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ടതാണ്. "വസുധൈവ കുടുംബകം’ എന്ന നമ്മുടെ കാലാതീതമായ ആദർശത്തിൽ പൊതിഞ്ഞിരിക്കുന്നതുപോലെ ലോകം മുഴുവൻ നമ്മെ സംബന്ധിച്ചിടത്തോളം ഒരു കുടുംബമാണ്. ഈ മനോഭാവത്തോടെയാണ് നമ്മൾ ഒരുമിച്ചു മുന്നേറേണ്ടത്.