Friday, January 7, 2022 10:38 PM IST
"വിദ്യാഭ്യാസത്തിൽ എല്ലാം നന്നായാൽ രാജ്യത്തും എല്ലാം നന്നാവും’ എന്നാണ് ആപ്തവാക്യം.
ദേശീയ വിദ്യാഭ്യാസനയം-2020 എന്ന പേരിൽ കേന്ദ്ര ഗവണ്മെന്റ് 2020ൽ പാർലമെന്റിൽപോലും വേണ്ടത്ര ചർച്ചചെയ്യാതെ പാസാക്കിയ ഒരു നിയമമുണ്ട്. സർവത്ര സങ്കീർണവും ഗുരുതര പ്രത്യാഘാതങ്ങളുള്ളതുമായ ഈ നിയമത്തെക്കുറിച്ച് വേണ്ടത്ര ഗൗരവത്തിൽ രാജ്യം ആലോചിച്ചോ എന്നതു സംശയമാണ്. അതിന്റെ ഗുണഗണങ്ങളെ സംബന്ധിച്ച് ഖജനാവിൽനിന്നുള്ള പണം ചെലവിട്ട് സർക്കാർ സ്പോണ്സേർഡ് സെമിനാറുകൾ ഇല്ലാതില്ല. എല്ലാം ഈ നിയമം എങ്ങനെ നടപ്പിലാക്കാമെന്നു വിശദീകരിക്കാനാണ്. വിമർശനാത്മകമോ അപഗ്രഥനസ്വഭാവമുള്ളതോ അല്ല.
കാർഷിക നിയമങ്ങൾ പാസാക്കിയതാകട്ടെ മഹാമാരി പടർന്ന 2020ലും. അതേവർഷംതന്നെ വിദ്യാലയങ്ങളും കലാലയങ്ങളും അടഞ്ഞുകിടന്ന അവസരത്തിലാണ് എൻ.ഇ.പി 2020 എന്ന നിയമവും പാർലമെന്റ് പാസാക്കുന്നത്. കാർഷികബില്ലുകൾ കർഷകരുടെ ജീവിതം വഴിമുട്ടിക്കുമായിരുന്നു. എന്നാൽ, വിദ്യാഭ്യാസനിയമം ഒരു ദേശത്തിന്റെ ഭാവിയെയാണ് പ്രതിസന്ധിയിലാക്കുന്നത്.
വിദ്യാഭ്യാസനയം, ശാസ്ത്രീയവും ജനാധിപത്യപരവും മതേതരവും സാർവത്രികവുമായിരിക്കണം. എന്നാൽ, ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗൻ സമർപ്പിച്ച നയരേഖയിൽ മേൽപ്പറഞ്ഞ മൂല്യങ്ങൾ സൗകര്യാർഥം മറന്നതിനാലാവാം സർക്കാർ അതു പാർലമെന്റിന്റെ മേശപ്പുറത്തുപോലും വയ്ക്കാൻ മടികാണിച്ചത്.
എന്താണ് എൻ.ഇ.പി 2020
മുഖ്യമായും വിദ്യാഭ്യാസമേഖലയിൽനിന്നു സർക്കാർ ഒഴിഞ്ഞുമാറി, അതു വ്യക്തികളുടെ ഉത്തരവാദിത്വമാക്കിത്തീർക്കാനുള്ള നയപ്രഖ്യാപനമാണ് ഈ ബില്ലിലൂടെ മുഴങ്ങുന്നത്. സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ പരിശീലനകാലമായും ഉന്നതവിദ്യാഭ്യാസം പണമുള്ളവർക്കായും മാറ്റിവയ്ക്കപ്പെടുന്ന നിയമനിർമാണമാണ് നടത്തിയിരിക്കുന്നത് എന്നു കാണാൻ കഴിയും.
വിവിധ ഭാഷകളും ജീവിതരീതികളും സംസ്കാരവിശേഷങ്ങളുമുള്ള 28 വിഭിന്ന സംസ്ഥാനങ്ങളുടെ ഒരു ഫെഡറേഷനാണല്ലോ ഇന്ത്യൻ റിപ്പബ്ലിക്. കൃഷി, വിദ്യാഭ്യാസം, സംസ്കാരം, ഭാഷ, വേഷം, ഭക്ഷണം എന്നിത്യാദി വിഷയങ്ങൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും യോജിച്ച അധികാരഘടനയുള്ള "സമവർത്തി’ പട്ടികയിലുള്ള കാര്യങ്ങളാണ്. സംസ്ഥാനങ്ങളുമായി വേണ്ടത്ര ചർച്ച ചെയ്യാതെ, "ഒരു രാജ്യം, ഒരു വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം മുഴക്കുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ ഏകപക്ഷീയ, അധികാരകേന്ദ്രീകരണത്തിന്റെ ഉദാഹരമാണ്.
സ്കൂൾ കാലം
പുതിയ വിദ്യാഭ്യാസനിയമപ്രകാരം, എട്ടു വയസുവരെ കുട്ടിക്ക് എഴുത്തും വായനയും നിഷേധിക്കപ്പെടുന്നു. പരിശീലനം കിട്ടിയ അധ്യാപകരെ ഒഴിവാക്കി താത്കാലിക കരാർ ജോലിക്കാരെ നിയമിച്ച് കുട്ടികളെ കളിയും ചിരിയും പരിശീലിപ്പിക്കുന്നു. എന്നാൽ, ബാല്യത്തിലെ എട്ടുവർഷക്കാലം കുട്ടികളിലെ കാര്യഗ്രഹണശേഷി ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് സാക്ഷ്യപ്പെടുത്തുന്ന എത്രയോ ശാസ്ത്രീയ പഠനങ്ങളുണ്ട്. ആറാംക്ലാസിൽതന്നെ കൈത്തൊഴിൽ പരിശീലനം തുടങ്ങുകയായി. ഈ പുതിയ നിയമത്തിന്റെ പിന്നിലെ ഗവേഷണഫലമോ മുൻ മാതൃകയോ പൈലറ്റ് പഠനമോ വിദഗ്ധോപദേശമോ സർവേയോ ഒന്നും നയരേഖയിൽ പരാമർശിച്ചുകാണുന്നില്ല. എന്നാൽ, എട്ടാംക്ലാസിൽ പഠനം നിർത്തി പുറത്തുപോകാൻ കുട്ടിക്കു വാതിൽ തുറന്നിടുകയും ചെയ്യുന്നു.
ഒൻപതാംക്ലാസിൽ പൂർണതോതിൽ തൊഴിൽ നൈപുണ്യ പരിശീലനം ആരംഭിക്കുകയാണ്. ഭാഷയോ ചരിത്രമോ ശാസ്ത്രമോ മറ്റു മാനവിക വിഷയങ്ങളോ പഠിക്കേണ്ടതില്ല. അതിനാൽ, അങ്ങനെയുള്ള വിഷയങ്ങളിലെ ബിരുദവും പരിശീലനവും കിട്ടിയ അധ്യാപക തസ്തികകൾ ഒഴിവാക്കുകയുമാവാം. അങ്ങനെ ഖജനാവിന് വലിയ ലാഭമുണ്ടാകുമെന്നാവാം കണക്കുകൂട്ടൽ.
ഘടനയും മാറുന്നു
10+2+3 എന്ന സുചിന്തിതമായ, കോത്താരി കമ്മീഷൻ റിപ്പോർട്ടിലെ സ്കൂൾ, പ്ലസ്ടു, ബിരുദ ശ്രേണികളെ പാടെ നിരാകരിച്ച് 5+3+3+4 എന്ന പുതിയ ഘടന നിലവിൽ വരുകയാണ്. ഹയർ സെക്കൻഡറി ഒഴിവാകുന്നു. അങ്ങനെ സ്കൂൾ തലത്തിലെ ഒൗപചാരിക വിദ്യാഭ്യാസം പഴങ്കഥയാകുന്നു. ഭരണഘടന ഉറപ്പുതരുന്ന സാർവത്രിക, ജനകീയ, സൗജന്യ, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അസ്തിവാരം തകരുന്നു.
കുട്ടികളെ പരിശീലിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ജീവനക്കാരെ കണ്ടെത്തി നിയമിക്കാമെന്നാണു വ്യവസ്ഥ. അത്തരം നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലായിരിക്കും. സ്ഥിരനിയമനങ്ങൾ ഒഴിവാകുകയുംചെയ്യും. ഹിന്ദിയെ ദേശീയഭാഷയായും സംസ്കൃതത്തെ ആധുനികഭാഷയായും വിഭാവനംചെയ്യുന്നു. ഇംഗ്ലീഷിന്റെ സ്ഥാനത്താണ്, സംസ്കൃതത്തെ ആധുനികഭാഷയാക്കി സ്വീകരിക്കുന്നത്. മാത്രമല്ല, ഇംഗ്ലീഷ് ഒരു വിദേശഭാഷയാണെന്ന വിവക്ഷയുമുണ്ട്.
കരാർ നിയമനമല്ലാതെ, പരിശീലനം കിട്ടിയ അധ്യാപക നിയമനത്തെക്കുറിച്ചോ സേവന-വേതന വ്യവസ്ഥയെക്കുറിച്ചോ തുടർവിദ്യാഭ്യാസ പരിശീലനത്തെക്കുറിച്ചോ നിയമത്തിൽ ഒരു പരാമർശവുമില്ല. എന്നാൽ, നിലവിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളെയും ഹയർ സെക്കൻഡറികളെയും സമീപത്തുള്ള ആശ്രമങ്ങളുമായി ബന്ധിപ്പിക്കാനും അവയുടെ ഉപദേശ, നിർദേശങ്ങൾ പാലിക്കാനും നയരേഖ പറഞ്ഞുവയ്ക്കുന്നു. പാഠ്യ, പാഠ്യേതര വിഷയങ്ങൾ തമ്മിലും ഭാഷയും ശാസ്ത്ര-മാനവിക വിഷയങ്ങൾ തമ്മിലും വേർതിരിവുകൾ ഉണ്ടാവില്ലായെന്നും നയരേഖ വ്യക്തമാക്കുന്നുണ്ട് (NEP2020A, 8, പേജ് 12).
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
വിദ്യാർഥികളുടെ ബൗദ്ധിക, കലാ, സാഹിത്യ, സർഗാത്മക സിദ്ധികളെ പുറത്തെടുക്കുന്ന ഉദാത്തമായ വിദ്യാഭ്യാസ പരിശീലനത്തിനു പകരം, കന്പോളത്തിലെ വിവിധ കന്പനികളുടെ തൊഴിൽ സേനയിലേക്കു തൊഴിലാളികളെ സംഭാവനചെയ്യുക എന്നതാണു പുതിയ വിദ്യാഭ്യാസനയം ലക്ഷ്യം വയ്ക്കുന്നത് എന്നു കൃത്യമായി പറഞ്ഞുവയ്ക്കുന്നു. വിദ്യാഭ്യാസമല്ല, നൈപുണിയാണ് കുട്ടിക്കു കൊടുക്കുന്നതെന്നാണു കാഴ്ചപ്പാട്.
സർവകലാശാലകൾ മൂന്നിനം
സർവകലാശാലകളോടു കോളജുകളെ അഫിലിയേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയായി മൂന്നുതരം ഉന്നതവിദ്യാഭ്യാസമാണ് എൻ.ഇ.പി വിഭാവനം ചെയ്യുന്നത്. ആദ്യത്തെയിനം ഗവേഷണത്തിനു മാത്രമുള്ളതാണ്. വ്യവസായശാലകൾക്കാവശ്യമുള്ള വിഷയങ്ങൾക്കു പരിഹാരവും ഉത്പന്നവും ലഭ്യമാക്കുന്ന ലക്ഷ്യമായിരിക്കും അവയ്ക്ക്. പിന്നീടു മാത്രം വിജ്ഞാനവർധന ലക്ഷ്യമാക്കുന്നു.
രണ്ടാമത്തെയിനം സർവകലാശാലകൾ അധ്യാപന സർവകലാശാലകളാണ്. അവിടെ ചുരുങ്ങിയ സീറ്റുകൾ മാത്രം. അധ്യാപകരും ചുരുക്കം. പിന്നീടുള്ള ഇനം ഓട്ടോണമസ് കോളജുകളാണ്. അവയെ നിയന്ത്രിക്കാൻ സർവകലാശാലകൾക്ക് അവകാശമോ അധികാരമോ ഇല്ല. കോളജുകൾ സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളായിരിക്കും. അങ്ങനെയാകുന്നതോടെ കോളജുകളുടെ പൊതുവിദ്യാഭ്യാസ സ്ഥാപനമെന്ന നിലനില്പും സർക്കാർ ശന്പളവിതരണവും അവതാളത്തിലായേക്കാം. സ്വയം നിലനിൽക്കാൻ കഴിയാത്തവ അടച്ചുപൂട്ടട്ടെയെന്നാണു സർക്കാർ നിലപാട്. 2032-നുശേഷം സർക്കാർ ഫണ്ടിംഗിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ/കോളജുകൾ വേണ്ടായെന്നു തുറന്നുപറഞ്ഞിരിക്കുന്നു. ഓണ്ലൈൻ വിദ്യാഭ്യാസത്തിലേക്കും കേന്ദ്രീകൃത ബ്രോഡ്കാസ്റ്റിംഗ് ക്ലാസുകളിലേക്കും ഭാഷാ, മാനവിക വിഷയങ്ങൾ മാറ്റപ്പെടുന്നതിലൂടെ 40 ശതമാനം അധ്യാപക തസ്തികകളും ഒഴിവാക്കപ്പെടുന്നതാണ് ആദ്യഘട്ടം. ശാസ്ത്രവിഷയങ്ങൾക്ക് പരീക്ഷണശാലകൾക്കു പകരം വെർച്വൽ ലാബുകൾ വരുന്ന മുറയ്ക്ക് അവിടെയും ഇന്നത്തെപ്പോലുള്ള കോളജ് എന്ന സങ്കല്പം ഒഴിവാക്കാമെന്നതാണു കാഴ്ചപ്പാട്.
തളരുന്ന ഗവേഷണരംഗം
ഗവേഷണഫണ്ട് വെട്ടിക്കുറയ്ക്കാൻ യുജിസി തീരുമാനമെടുത്തുകഴിഞ്ഞു. ഗവേഷണ വിദ്യാർഥികളുടെ ഫെലോഷിപ്പ് മുടങ്ങാൻ തുടങ്ങിയിരിക്കുന്നു. യുജിസിതന്നെ പിരിച്ചുവിടപ്പെടും. സ്വതന്ത്ര ഗവേഷണത്തിന് പൂട്ടുവീഴും. വിഷയങ്ങൾ തീരുമാനിക്കാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ നിലവിൽ വരികയാണ്. അതിലൂടെ നിർദേശിക്കപ്പെടുന്ന വിഷയങ്ങളിൽ മാത്രമായി ഗവേഷണമേഖല ഒതുങ്ങും.
ഈ ഫൗണ്ടേഷനിലെ അധികാരികളെ പ്രധാനമന്ത്രി നേരിട്ടാണു നിയമിക്കുന്നത്. എൻഇപി 2020 പ്രകാരം, വിദ്യാഭ്യാസത്തെ പുനർനിർവചിക്കുന്നതിന് ബിജെപി ഭരിക്കുന്ന കർണാടക എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളും പിന്നാലെയുണ്ട്. കേന്ദ്ര ധനസഹായം ഇവയ്ക്ക് ഉദാരമായി ലഭിക്കുന്നുവെന്നതാണ് ആകർഷണം. കേരളം ഈ നയങ്ങളോടു പ്രതികരിക്കാതെ മരവിപ്പിലുമാണ്.
പുതിയ വിദ്യാഭ്യാസനയത്തിനെതിരേ, സംയോജിതമായ ഒരു ദേശീയ പ്രതിഷേധം ഇനിയും രൂപപ്പെട്ടില്ലായെന്നതു സർക്കാർ സുവർണാവസരമായി കരുതുന്നുണ്ടാവണം. മാത്രമല്ല, കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയും അടഞ്ഞുകിടക്കുന്നതും ഓണ്ലൈൻ വിദ്യാഭ്യാസത്തിലേക്കു തിരിഞ്ഞതും വിദ്യാഭ്യാസ കന്പോളശക്തികളുടെ പിന്തുണ നേടാൻ സഹായകമാകുന്നതും ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ വിളക്കുമരവും ഭാവിയിലേക്കുള്ള നിക്ഷേപവുമായ വിദ്യാഭ്യാസം, ഇത്തരത്തിൽ ഭരണഘടനയുടെ ഉത്തമതാത്പര്യങ്ങളുടെ പാളത്തിൽനിന്നു തെന്നിയിറങ്ങുന്നതിന്റെ പ്രത്യക്ഷ ലക്ഷണമാണ് എൻഇപി 2020 എന്നു കാണാവുന്നതാണ്.
ഡോ. ജോർജ് ജോസഫ്
(ലേഖകൻ ഓൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കൗണ്സിൽ കേരള ചാപ്റ്റർ പ്രസിഡന്റാണ്)