Tuesday, January 11, 2022 2:13 AM IST
രാജ്യത്തിനുതന്നെ അഭിമാനമാണ് കണ്ണൂരിലെ ഏഴിമലയിൽ നാലു പതിറ്റാണ്ടുമുമ്പ് ആസൂത്രണം ചെയ്യപ്പെട്ട ഏഴിമല നാവിക അക്കാദമി. 1987 ജനുവരി ഏഴിനാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തറക്കല്ലിട്ടത്. 550 കോടി രൂപ ചെലവു പ്രതീക്ഷിച്ച പദ്ധതി 721 കോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. 2009 ജനുവരി എട്ടിന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. 2,452 ഏക്കര്‍ ഭൂമിയാണ് ഏഴിമല നാവിക അക്കാദമിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നൽകിയത്. ഈ ഭൂമിയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ലോകോത്തര നിലവാരത്തിലള്ള അക്കാദമി പടുത്തുയർത്തുകയും ചെയ്തു. എന്നാൽ അക്കാദമിക്കുവേണ്ടി കുടിയിറക്കപ്പെട്ടവർ ഇപ്പോഴും നഷ്ടപരിഹാരത്തിനായി സമരംചെയ്തുകൊണ്ടിരിക്കുന്നു.
ജലരേഖയായ വാഗ്ദാനങ്ങള്‍
അഞ്ഞൂറേക്കറോളം വരുന്ന പൂച്ചാല്‍ കടപ്പുറത്തെ റവന്യു ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാൽ അക്കാദമിക്കായുള്ള ഭൂമിയേറ്റെടുക്കൽ പിന്നീട് ജനവാസകേന്ദ്രങ്ങളിലേക്കും കടന്നു. 1982-83ൽ അക്കാദമിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി. തുടർന്നുണ്ടായ പ്രതിഷേധത്തെ പലവിധ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സര്‍ക്കാര്‍ മറികടന്നത്. നഷ്ടപ്പെടുന്ന പൂച്ചാല്‍ സ്കൂളിനു പകരം സ്കൂള്‍, ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നുംവില, കളിസ്ഥലങ്ങള്‍, ആശുപത്രി, പുനരധിവാസ കേന്ദ്രങ്ങളില്‍ വൈദ്യുതി, വെള്ളം, റോഡ്, കുടുംബത്തിലെ ഒരാൾക്ക് നേവല്‍ അക്കാദമിയില്‍ തൊഴില്‍... ഇങ്ങിനെ വാഗ്ദാനങ്ങള്‍ നിരവധിയായിരുന്നു. 2,452 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴേക്കും നൂറുകണക്കിനു കുടുംബങ്ങൾ കുടിയിറക്കപ്പെട്ടു. പുനരധിവാസത്തിനായി അന്ന് സര്‍ക്കാര്‍ സെന്റിന് അറുന്നൂറ് രൂപ തോതില്‍ നല്‍കിയാണ് പാറക്കെട്ടുകളുള്പ്പെടെയുള്ള ശൂന്യമായ സ്ഥലം വാങ്ങിയത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് "പെന്നുംവില'യായി നല്‍കിയത് സെന്റിന് 460 രൂപയും പുനരധിവാസത്തിനായി പത്തു സെന്റ് സ്ഥലവും. കുലച്ച ഒരു തെങ്ങിനു ലഭിച്ചത് 8.25 രൂപ!
യുദ്ധകാലാടിസ്ഥാനത്തില്‍ കുടിയിറക്കി കടന്നുപോയ ഉദ്യോഗസ്ഥരെ പിന്നീടിതുവഴി കണ്ടതേയില്ല. ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങളെ ഏഴിമല മടക്കുകളിലെ ഓണപ്പറമ്പ്, വട്ടപ്പറമ്പ്ചാല്‍, ചെരിച്ചില്‍, പരത്തിക്കാട്, ചിറ്റടി, കക്കമ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് പുനരധിവസസിപ്പിച്ചത്. കനകം വിളയിച്ചിരുന്ന മണ്ണില്‍നിന്നുള്ള ഈ പറിച്ചുനടലില്‍ അടിവേരുകളും പ്രതിരോധവും നഷ്ടമായ ഈ ജനതയുടെ കഷ്ടകാലവും ഇതോടെ ആരംഭിക്കുകയായിരുന്നു. പിന്നീട് നരകയാതനയുടെ പതിറ്റാണ്ടുകളാണ് കടന്നുപോയത്. വെള്ളവും വെളിച്ചവുമെത്തിയില്ല, സ്കൂളും ആശുപത്രിയുമെത്തിയില്ല. കോളനികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നന്നാക്കിയില്ല. ഏഴിമല ടോപ്പ് റോഡ് ജനങ്ങള്‍ക്കു ശാപമായി മാറി. എട്ട് കിലോമീറ്ററിനപ്പുറത്തുള്ള സ്കൂളുകളിലേക്ക് ഈ വഴിയെ മക്കളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിച്ചതോടെ ഇവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു തലമുറയുമുണ്ടായി.
റോഡിന്റെ ദുരവസ്ഥമൂലം തക്കസമയത്ത് ചികിത്സ ലഭ്യമാക്കാനാവാതെയുള്ള മരണമാണ്, വാഗ്ദാനലംഘനത്തിനെതിരേ ഏഴിമല ടോപ്പ് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടുവര്‍ഷത്തോളം നീണ്ടുനിന്ന പ്രക്ഷോഭസമരങ്ങളായി പരിണമിച്ചത്. ഈ സമരപരമ്പരകള്ക്കൊടുവിലാണ് ഏഴിമല ടോപ്പ് റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്; അതും അശാസ്ത്രീയ രീതിയിലൂടെ. ചെങ്കുത്തായ കയറ്റവും ഇറക്കവും കൊടുംവളവുകളും നിറഞ്ഞതായതിനാല്‍ എല്ലാ വാഹനങ്ങളും കടന്നുവരാത്ത അവസ്ഥയുമായി. ഈ റൂട്ടിലൂടെയുണ്ടായിരുന്ന ഏക കെഎസ്ആര്‍ടിസി സര്‍വീസ് കൊറോണ നിയന്ത്രണത്തിന്റെ പേരില്‍ നിര്‍ത്തിവച്ചിട്ട് രണ്ടുവര്‍ഷമായി. ഏറെക്കാലത്തെ മുറവിളിക്കുശേഷം സര്‍ക്കാര്‍ അവശ്യസര്‍വീസായി അനുവദിച്ച ഈ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള അധികൃതരുടെ അലംഭാവവും തുടരുന്നു. പൂച്ചാലില്‍ നഷ്ടപ്പെട്ട സ്കൂളിനായി പരത്തിക്കാട് നീക്കിവച്ച സ്ഥലം നാലുപതിറ്റാണ്ടായിട്ടും കാടുപിടിച്ചു കിടക്കുകയാണ്.
രേഖകളും അപ്രത്യക്ഷമായി
പരത്തിക്കാട് പ്രദേശത്ത് പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കറും മറ്റുള്ളവര്‍ക്ക് വിവിധ കേന്ദ്രങ്ങളിൽ 10 സെന്റ് വീതവുമാണ് നല്‍കിയത്. പുനരധിവാസ കോളനികളില്‍ നീക്കിവച്ചിരുന്ന കളിസ്ഥലങ്ങളും പൊതുവഴികളും പിന്നീട് കൈയേറ്റത്താല്‍ കാണാതായി. സര്‍വേ നടത്തി കണ്ടെത്താനാണെങ്കില്‍ പുനരധിവാസത്തിനായി സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ ഭൂമിയുടെയും പുനരധിവാസത്തിനായി നല്കിയ ഭൂമിയുടെയും രേഖകള്‍ ഒരോഫീസിലുമില്ല. സാധാരണക്കാര്‍ക്കു നൽകിയ പത്ത് സെന്റ് വീതമുള്ള പ്ലോട്ടുകള്‍ക്കിടയില്‍ മൂന്നുമീറ്റര്‍ വീതം റോഡിനായി മാറ്റിയിട്ടിരുന്നു. ഇതാകട്ടെ ചെങ്കുത്തായ പ്രദേശമായതിനാല്‍ നടവഴിയായിപോലും ഉപയോഗിക്കാനും പറ്റുന്നില്ല.
സ്ഥലമേറ്റെടുത്ത് മൂന്നു പതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കാണ് മറ്റു വികസനപദ്ധതികളുടെ ഭാഗമായി കുടിവെള്ളമെത്തിയത്. കൃഷിയും മീൻപിടിത്തവുമായി കഴിഞ്ഞിരുന്ന ജനതയുടെ തൊഴില്‍മേഖലയും ഈ പറിച്ചുനടലില്‍ നഷ്ടമായി. ചട്ടങ്ങളില്‍ അയവു വരുത്തി ഭൂമി ഏറ്റെടുത്തു കൈമാറാന്‍ ധൃതി കാണിച്ച സംസ്ഥാന സര്‍ക്കാര്‍ പിന്നീട് ഏഴിമലയിലെ ജനങ്ങളുടെ വിലാപങ്ങള്‍ക്കു ചെവികൊടുത്തില്ല എന്ന ആരോപണമാണ് ഇന്നും നിലനില്‍ക്കുന്നത്.
നഷ്ടപരിഹാരത്തിനായി ഇന്നും നെട്ടോട്ടം
കുടിയിറക്കപ്പെട്ടവരിൽ നൂറോളം പേർ ഇപ്പോഴും മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിക്കാരാണ്. നാൽപ്പതോളം പേരുടെ കേസ് പയ്യന്നൂർ കോടതിയിൽ ഇപ്പോഴും നടക്കുന്നു. കണ്ണൂർ ജില്ലാ കളക്ടർക്കു പരാതി നൽകി കാത്തിരിക്കുന്നവരുമുണ്ട്. പരാതിക്കാർക്കു സർക്കാർ അനുവദിച്ച നഷ്ടപരിഹാരംപോലും കൃത്യമായി വിതരണം ചെയ്യാതെ ലാപ്സാക്കി കളയുന്ന അതീവഗുരുതരമായ അവഗണനപോലും ഇവിടെ നടക്കുന്നു.
2019 നവംബര്‍ മുതല്‍ 2020 മേയ് വരെ മൂന്നു ഘട്ടങ്ങളിലായി അവാര്‍ഡ് തുകയിനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടാണ് വിതരണം ചെയ്യാതിരുന്നതിനാല്‍ കാലഹരണപ്പെട്ടത്. പരാതിക്കാര്ക്കനുകൂലമായ കോടതിയുടെ ഉത്തരവുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാനായി സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടും ചില ഉദ്യോഗസ്ഥര്‍ ഇതു വിതരണം ചെയ്യാൻ കൂട്ടാക്കാത്തത് നീതിനിഷേധത്തിന്റെ പാരമ്യമായേ കാണാനാകൂ. ഇത്തരത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാത്തതിനെതിരേ നല്കിയ പരാതിയില്‍ നഷ്ടപരിഹാരം 15 ദിവസത്തിനകം കൊടുത്തുതീര്‍ക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനു നടന്ന തളിപ്പറമ്പ്-പയ്യന്നൂര്‍ താലൂക്ക് അദാലത്തില്‍ തീരുമാനമുവുണ്ടായി. ഇരുപതോളം പേരുടെ പരാതികള്‍ ഒന്നിച്ചു പരിഗണിച്ചുകൊണ്ടാണ് മന്ത്രിമാര്‍ ബന്ധപ്പെട്ട അദാലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. വിലപേശൽ ശക്തിയില്ലാത്ത, സംഘടനാബലമില്ലാത്ത സാധാരണക്കാർ നാടിന്റെ സുരക്ഷയ്ക്കായി സഹിച്ച ത്യാഗത്തിനു കിട്ടിയ പ്രതിഫലമാണ് ഈ ക്രൂരമായ അവഗണന.
സർക്കാർ തിരിഞ്ഞുനോക്കിയില്ല: കലശക്കാരന് രാഘവന്
ഞാന്‍ പരത്തിക്കാട് പുനരധിവാസ കോളനിയിലെ താമസക്കാരനാണ്. കുടിയൊഴിഞ്ഞവരെപ്പറ്റി പിന്നീട് യാതൊരുവിധ അന്വേഷണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കുടിയൊഴിഞ്ഞു പോരുമ്പോള്‍ എന്റെ പേരില്‍ അഞ്ച് സെന്റും അമ്മയുടെ പേരില്‍ മുക്കാല്‍ ഏക്കറുമാണ് ഉണ്ടായിരുന്നത്. പുനരധിവാസമെന്ന പേരില്‍ ലഭിച്ചത് ചെങ്കുത്തായ മലയാണ്.
കുത്തനെയായിരുന്നു സ്ഥലത്തേക്കുള്ള വഴി. ഇതിലെ നടന്നുകയറാനും ഇറങ്ങാനും ആവുന്നില്ല. കുടിയൊഴിപ്പിക്കപ്പെട്ടപ്പോള്‍ തുടങ്ങിയ ദുരിതമാണ് ഇപ്പോഴും തുടരുന്നത്. നേവല്‍ അക്കാദമി പ്രദേശത്തെ കാടുകളില്‍നിന്നു കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ കരിക്കുകള്പോലും നശിപ്പിക്കുകയാണ്. വാനരപ്പട തേങ്ങയും കരിക്കുകളും പറിച്ചിട്ടു തകർത്ത മേൽക്കൂരയ്ക്കു താഴെ ഭീതിയോടെയാണു കഴിയുന്നത്. വാഗ്ദാനങ്ങള്‍ നല്കി സര്‍ക്കാര്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു.
ഉണ്ടായിരുന്ന തൊഴിലും പോയി: വെമ്പിരിഞ്ഞന്‍ മാധവി
പൂച്ചാലില്നിന്നും 85 സെന്റ് സ്ഥലം വിട്ടുകൊടുത്താണ് ഞാന്‍ പരത്തിക്കാട് പുനരധിവാസ കോളനിയിലെത്തിയത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഒരേക്കര്‍ സ്ഥലം കിട്ടിയതിനാല്‍ സര്‍ക്കാര്‍ നല്കിയ പണമുപയോഗിച്ച് ആദ്യമായി കിണര്‍ കുഴിച്ചു.
താത്കാലിക ഷെഡും നിര്‍മിച്ചതോടെ പണം തീര്‍ന്നു. തഴപ്പായ നിര്‍മാണമായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന പൂച്ചാലില്‍ ചെയ്തിരുന്നത്. അതിനാവശ്യമായ കൈതകള്‍ അവിടെ യഥേഷ്ടം ലഭ്യമായിരുന്നു. കുടിയൊഴിപ്പിക്കലിനു ശേഷം രണ്ടുവര്‍ഷത്തോളം അക്കാദമി പരിധിയില്‍ നിന്നും കൈത ലഭിച്ചിരുന്നെങ്കിലും പിന്നീട് അങ്ങോട്ടുള്ള പ്രവേശനവും വിലക്കി. ഇതോടെ കുലത്തൊഴിലും ഇല്ലാതായി. എന്നെപ്പോലെ പരമ്പരാഗത തൊഴിൽ കൈവിടേണ്ടിവന്ന പലരുമുണ്ട്.
വികസനത്തിന്റെ പുറന്പോക്കു കാഴ്ചകൾ / പീറ്റർ ഏഴിമല
(തുടരും)