Thursday, January 13, 2022 2:34 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ച അന്വേഷിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ രാജ്യത്തിന്റെ സുരക്ഷപോലെ പരമപ്രധാനമാണ്. 600 കോടിരൂപയാണ് പ്രധാനമന്ത്രിയുടെ സുരക്ഷിതത്വത്തിനുവേണ്ടി പ്രതിവർഷം രാജ്യം ചെലവഴിക്കുന്നത്. 3000 സുരക്ഷാ ജീവനക്കാർ പ്രധാനമന്ത്രിക്കുണ്ട്. പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ ചുമതലയാണ്.
രാജ്യത്തെ സുരക്ഷാസേന എസ്പിജി, ഇസഡ് പ്ലസ് കാറ്റഗറി, ഇസഡ് കാറ്റഗറി, വൈ പ്ലസ് കാറ്റഗറി, വൈ കാറ്റഗറി, എക്സ് കാറ്റഗറി എന്നിങ്ങനെ ആറു വിഭാഗങ്ങളിൽപ്പെടുന്നു.
1988-ൽ എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) രൂപീകൃതമായി. പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങൾക്കും രാജ്യത്തിനകത്തും പുറത്തും സുരക്ഷ ഉറപ്പാക്കുകയാണ് എസ്പിജിയുടെ കടമ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയ ഉന്നതർക്കു നൽകേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു ബ്ലൂ ബുക്കിൽ വിശദീകരിച്ചിട്ടുണ്ട്. വിഐപി, വിവിഐപിമാർക്ക് ഒരുക്കേണ്ട സുരക്ഷയെക്കുറിച്ചു വിവരിക്കുന്നത് യെല്ലോ ബുക്കിലാണ്.
രാജ്യത്തെ അതിവിശിഷ്ട വ്യക്തികൾക്കു സുരക്ഷ ഒരുക്കുന്നതു തലസ്ഥാന പോലീസ് സേനയ്ക്കു പുറമേ പ്രത്യേകം പരിശീലനം സിദ്ധിച്ച സുരക്ഷാ ഭടന്മാരാണ്. ഇതിൽ എസ്പിജി പ്രധാനമന്ത്രിക്കു മാത്രമായുള്ളതാണ്. നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) ഇസഡ് പ്ലസ് സെക്യൂരിറ്റി പദവിയിലുള്ളവർക്കു സംരക്ഷണം നൽകുന്നു. രാജ്യത്ത് ഇപ്പോൾ 40 പേർക്കാണ് എസ്പിജി സംരക്ഷണവലയം സൃഷ്ടിക്കുന്നത്. മറ്റൊരു വിഭാഗം ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസാണ് (ഐടിബിപി). സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) എന്നീ വിഭാഗങ്ങളും രാജ്യത്തിന്റെ സുരക്ഷാ സേനയുടെ ഭാഗമാണ്.
പ്രധാനമന്ത്രിയുടെ യാത്രാ ക്രമീകരണത്തിൽ പൊടുന്നനെ ഉണ്ടാക്കിയ മാറ്റമാണ് സുരക്ഷാപാളിച്ചയ്ക്കു കാരണമെന്നാണു പഞ്ചാബ് സർക്കാരിന്റെ വിശദീകരണം. പ്രധാനമന്ത്രി സഞ്ചരിക്കേണ്ടിയിരുന്നത് ഹെലികോപ്റ്ററിലാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ആകാശയാത്ര ഒഴിവാക്കുകയായിരുന്നു. പ്രധാനമന്ത്രി പ്രസംഗിക്കേണ്ടിയിരുന്ന സമ്മേളനസ്ഥലത്തേക്ക് രണ്ടുമണിക്കൂർ നീണ്ട യാത്രയുണ്ടായിരുന്നു. പ്രധാനമന്ത്രി കൊണ്ടുവന്ന കാർഷികനിയമങ്ങൾക്കെതിരേ പഞ്ചാബിൽ പലിയിടങ്ങളിലും പ്രതിഷേധസമരങ്ങൾ നടന്നുവരികയുമായിരുന്നു. എന്നാൽ അവരാരും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു സമീപം എത്തിയില്ല. എന്നിട്ടും പ്രധാനമന്ത്രി യാത്ര അവസാനിപ്പിച്ചു ഡൽഹിയിലേക്കു മടങ്ങി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി തന്റെ ജീവൻ തിരിച്ചുനൽകിയ പഞ്ചാബ് സർക്കാരിനു നന്ദിപറഞ്ഞു. ആ വാക്കുകളിൽ പരിഹാസത്തിന്റെ മുനയുണ്ട്. അപകടത്തിൽനിന്നു ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ടവനെപ്പോലെയാണ് പ്രധാനമന്ത്രി സംസാരിച്ചത്. സുരക്ഷയുടെ ഉരുക്കുകോട്ടയ്ക്കുള്ളിൽ കഴിയുന്ന പ്രധാനമന്ത്രി ഇത്രയും ബാലിശമായി പ്രതികരിച്ചതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നു വ്യക്തം.
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച രാഷ്ട്രീയ നാടകമായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. 70,000 പേരെ പ്രതീക്ഷിച്ച സമ്മേളനത്തിൽ 700 പേരാണ് എത്തിയത്. നാണക്കേട് ഒഴിവാക്കാൻ സുരക്ഷാപ്രശ്നങ്ങളുടെ മറവിൽ പ്രധാനമന്ത്രി രക്ഷപ്പെട്ടുവെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്. അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനം പഞ്ചാബാണ്. കാർഷികസമരങ്ങൾ ഉയർന്നുവന്നതു പഞ്ചാബിൽനിന്നാണ്. അതു മറ്റു സംസ്ഥാനങ്ങളിലും പ്രതിഫലിക്കുമെന്ന ഭയം ബിജെപിക്കുണ്ട്. അതുകൊണ്ടു തെരഞ്ഞെടുപ്പിനു മുന്പ് ജനവികാരം പ്രധാനമന്ത്രിക്ക് അനുകൂലമാക്കി മാറ്റാനുള്ള തന്ത്രമായിരുന്നു സുരക്ഷാവിവാദമെന്ന് വിശ്വസിക്കുന്നവരുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ഏതു തന്ത്രവും പ്രയോഗിക്കാൻ മടിക്കാത്തവരാണ് മോദിയും കൂട്ടരുമെന്ന് എല്ലാവർക്കുമറിയാം.
കർഷകരെ ഭയന്നാണ് പ്രധാനമന്ത്രി തിരികെ പോയതെങ്കിൽ അത് അവരുടെ മുന്പിലുള്ള പ്രധാനമന്ത്രിയുടെ രണ്ടാം തോൽവിയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുകവഴി പ്രധാനമന്ത്രി കർഷകരുടെ മുന്പിൽ മുട്ടുകുത്തുകയായിരുന്നു.
പിന്നുര/ അയലാളൻ