Monday, January 17, 2022 1:33 AM IST
വൈദേശിക സഹായങ്ങൾ ആവശ്യമില്ലാത്ത സ്വയംപര്യാപ്ത ഇന്ത്യ എന്നതു നല്ലൊരു സ്വപ്നമാണ്. അത് സാക്ഷാത്കരിക്കാനുള്ള വിഭവങ്ങളും നമ്മുടെ രാജ്യത്തിനുണ്ട്. പക്ഷേ സന്പത്തിന്റെ സിംഹഭാഗവും ഏതാനും ചിലർ കൈയടക്കിവച്ചിരിക്കുന്നതിനാൽ ഭൂരിപക്ഷം ജനങ്ങളും സാന്പത്തികമായി പിന്നാക്കാവസ്ഥയിൽ കഴിയുന്ന സാഹചര്യമാണ് ഇവിടുള്ളത്.
ധർമസ്ഥാപനങ്ങൾ
സാന്പത്തികമായി അവശതയനുഭവിക്കുന്ന ആളുകളെ സമുദ്ധരിക്കുന്നതിനും അനാഥരെയും അംഗവൈകല്യമുള്ളവരെയും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ധാരാളം ധർമസ്ഥാപനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഗവൺമെന്റിൽനിന്നു ലഭിക്കുന്ന പല സഹായങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കു കൂടുതൽ ഫണ്ടുകൾ ആവശ്യമാണ്. സന്പത്തിന്റെ ഒരു വിഹിതം നിർധനർക്കായി പങ്കുവയ്ക്കാൻ തയാറുള്ള സുമനസുകളും സഹായഹസ്തവുമായി എത്തുന്നുണ്ട്. ഇവയൊന്നും പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് വിദേശരാജ്യങ്ങളിലുള്ള പല പ്രസ്ഥാനങ്ങളെയും വ്യക്തികളെയുമൊക്കെ ആശ്രയിക്കേണ്ടിവരുന്നത്. സർക്കാർ തലത്തിലാണെങ്കിലും ഇത്തരം സഹായങ്ങൾ സ്വീകരിച്ചുകൊണ്ടാണല്ലോ പല വികസനപ്രവർത്തനങ്ങളും നടത്തിവരുന്നത്.
വിദേശഫണ്ടുകളുടെ നിയന്ത്രണം
വിദേശത്തുനിന്നു വരുന്ന ഫണ്ടുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പരിശോധിച്ചു വിലയിരുത്തുകയും രാജ്യസുരക്ഷയ്ക്ക് അവ ഹാനികരമാകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ സംഭാവന സ്വീകരിക്കുന്നത് ആ ലക്ഷ്യത്തിനായിത്തന്നെ അത് വിനിയോഗിക്കപ്പെടുക എന്നതും. ചുരുക്കത്തിൽ വിദേശഫണ്ടുകളുടെ ശേഖരണം, വിനിയോഗം എന്നിവ സംബന്ധിച്ച് സുതാര്യത ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവയെ നിയന്ത്രിക്കുന്ന നിയമങ്ങൾ ഉണ്ടായിട്ടുള്ളത്.
എഫ്സിആർഎ നിയമങ്ങളും ചട്ടങ്ങളും
ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) വകുപ്പ് 12 (6) അനുസരിച്ചും വിദേശസംഭാവന നിയന്ത്രണച്ചട്ടം 10 പ്രകാരവും വിദേശസംഭാവനകൾ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി അഞ്ചുവർഷമാണ്. കാലാവധി അവസാനിക്കുന്നതിന് ആറുമാസത്തിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ട് (വകുപ്പ് 16 (1)). ഇങ്ങനെ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ തീർപ്പുകൽപിക്കാൻ ഉണ്ടായ കാലതാമസം മൂലം സെപ്റ്റംബർ 29, 2020 മുതൽ കാലാവധി പൂർത്തിയായ സർട്ടിഫിക്കറ്റുകളുടെ സാധുത ഡിസംബർ 31, 2021 വരെ നീട്ടി കേന്ദ്രമന്ത്രാലയം 2021 സെപ്റ്റംബർ 30-ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീടത് 2022 മാർച്ച് 31 വരെ നീട്ടിക്കൊണ്ടു 2021 ഡിസംബർ 31-ന് മറ്റൊരു വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ ഡിസംബർ 31നു മുന്പ് ആരുടെയെങ്കിലും അപേക്ഷ തള്ളിയിട്ടുണ്ടെങ്കിൽ അന്നുമുതൽ രജിസ്ട്രേഷന്റെ സാധുത അവസാനിച്ചതായി കണക്കാക്കണമെന്നാണു വിജ്ഞാപനത്തിൽ പറയുന്നത്.
മിഷനറീസ് ഓഫ് ചാരിറ്റി
വിശുദ്ധ മദർ തെരേസ സ്ഥാപിച്ച, കോൽക്കത്ത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ 2021 ഡിസംബർ 25നു തള്ളിയ കേന്ദ്രമന്ത്രാലയത്തിന്റെ നടപടി ഏറെ വിമർശനങ്ങൾക്കിടയാക്കിയത് ഈ പശ്ചാത്തലത്തിലാണ്. 2021 ഒക്ടോബർ 31 വരെയേ ഈ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ കാലാവധി ഉണ്ടായിരുന്നുള്ളുവെങ്കിലും 2021 സെപ്റ്റംബർ 30ലെ വിജ്ഞാപനപ്രകാരം ഡിസംബർ 31 വരെ കാലാവധി നീട്ടിയിരുന്നു. ഡിസംബർ 25ന് അപേക്ഷ തള്ളിയില്ലായിരുന്നെങ്കിൽ 2022 മാർച്ച് 31 വരെ കാലാവധി നീട്ടിയതിന്റെ ആനുകൂല്യം ഈ സ്ഥാപനത്തിനും ലഭിക്കുമായിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിനെതിരേ ആർഎസ്എസ്-ബിജെപി നേതാക്കൾ പലപ്പോഴായി ഉയർത്തിയിട്ടുള്ള വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടി മനഃപൂർവമാണെന്നു വ്യാഖ്യാനിക്കപ്പെടാം. ഏതായാലും വിമർശനങ്ങളുടെ മുനയൊടിച്ചുകൊണ്ട് അഞ്ചുവർഷത്തേക്ക് (2026 ഡിസംബർ 31 വരെ) രജിസ്ട്രേഷൻ പുതുക്കി നൽകി കേന്ദ്രമന്ത്രാലയം തത്കാലം പ്രശ്നങ്ങൾ പരിഹരിച്ചു. എന്നിരുന്നാലും ഈ നടപടികൾ നൽകുന്ന ചില സൂചനകൾ വായിച്ചെടുക്കേണ്ടതുണ്ട്.
2020ലെ ചില സുപ്രധാന എഫ്സിആർഎ ഭേദഗതികൾ
വിദേശഫണ്ടുകൾ കൈകാര്യംചെയ്യുന്നവർക്ക് ഈ നിയമം സംബന്ധിച്ചു നല്ല ഗ്രാഹ്യമുണ്ടായിരിക്കണം. 2020-ൽ എഫ്സിആർഎ നിയമത്തിൽ വരുത്തിയ പ്രധാന ഭേദഗതികളെക്കുറിച്ചു മാത്രം ഇവിടെ സൂചിപ്പിക്കാം.
1. സംഭാവന സ്വീകരിക്കാൻ അയോഗ്യരായവർ: എഫ്സിആർഎ വകുപ്പ് 3(1)ൽ പറഞ്ഞിരിക്കുന്ന വിദേശസഹായം സ്വീകരിക്കുന്നതിന് അയോഗ്യരായവരുടെ ലിസ്റ്റിൽ പൊതുജനസേവകരെക്കൂടി ഉൾപ്പെടുത്തി. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, വകുപ്പ് 21ൽ പറയുന്ന അതേ അർഥമാണ് ഇവിടെയും പൊതുജനസേവകനുള്ളത്.
2. മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതിനു വിലക്ക്: എഫ്സിആർഎ നിയമത്തിന്റെ ഏഴാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് നിയമപ്രകാരം ഒരു അക്കൗണ്ടിൽ സ്വീകരിക്കുന്ന സംഭാവനകൾ മറ്റൊരു സ്ഥാപനത്തിന്റെ/വ്യക്തിയുടെ എഫ്സിആർഎ രജിസ്ട്രേഷനുള്ള അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള അനുവാദം 2020ൽ എടുത്തുകളഞ്ഞു.
3. ഭരണപരമായ ചെലവുകൾക്കുള്ള പരിധി കുറച്ചു: വകുപ്പ് 8(1)(b) ഭരണപരമായ കാര്യങ്ങൾക്ക് അനുവദിച്ചിരുന്ന 50 ശതമാനം എന്ന പരിധി 20 ശതമാനമാക്കി ചുരുക്കി.
4. നിയമലംഘനം തെളിയിക്കപ്പെടുന്നതിനുമുന്പുതന്നെ നിയന്ത്രണങ്ങൾ: വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് അനുവാദമുള്ള വ്യക്തി അല്ലെങ്കിൽ സ്ഥാപനം നിയമലംഘനം നടത്തി എന്നു പ്രഥമദൃഷ്ട്യാ തോന്നിയാൽ അതേക്കുറിച്ച് അന്വേഷണം നടക്കുന്ന അവസരത്തിൽത്തന്നെ സംഭാവനകൾ സ്വീകരിക്കുകയോ സ്വീകരിച്ചവ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദേശിക്കാൻ ഗവൺമെന്റിന് അധികാരം നൽകുന്ന രീതിയിൽ 11-ാം വകുപ്പ് ഭേദഗതി ചെയ്തു. മുന്പ് ഒരാൾ കുറ്റക്കാരനാണ് എന്നു തെളിഞ്ഞാൽ മാത്രമേ ഇപ്രകാരമുള്ള വിലക്കിന് സാധ്യത ഉണ്ടായിരുന്നുള്ളൂ.
5. ഡൽഹിയിലെ എസ്ബിഐ പ്രധാനശാഖയിൽ അക്കൗണ്ട്: 2020ൽ വരുത്തിയ മറ്റൊരു സുപ്രധാന മാറ്റമാണ് എഫ്സിആർഎ രജിസ്ട്രേഷൻ ആവശ്യമുള്ള സ്ഥാപനങ്ങൾ ഡൽഹിയിലെ എസ്ബിഐ പ്രധാനശാഖയിൽ അക്കൗണ്ട് തുടങ്ങണം എന്നുള്ളത്. എന്നിരുന്നാലും രജിസ്ട്രേഷൻ ആവശ്യമുള്ള സ്ഥാപനത്തിന് സൗകര്യപ്രദമായ ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ മറ്റൊരു എഫ്സിആർഎ അക്കൗണ്ട് കൂടി തുടങ്ങാനും എസ്ബിഐ പ്രധാനശാഖയിൽനിന്നു ഫണ്ട് അവിടേക്കു കൈമാറ്റം ചെയ്യാനും അനുവാദമുണ്ട്. ഇതുകൂടാതെ വിദേശഫണ്ടിന്റെ വിനിയോഗത്തിനായി ഒന്നോ അതിൽ കൂടുതലോ ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി പണം എസ്ബിഐ പ്രധാനശാഖയിൽനിന്നോ മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് എഫ്സിആർഎ അക്കൗണ്ടിൽനിന്നോ അവയിലേക്കു കൈമാറ്റംചെയ്യുന്നതിനും നിയമം അനുവദിക്കുന്നു. ഈ അക്കൗണ്ടുകളിൽ വിദേശഫണ്ടുകളല്ലാതെ മറ്റൊന്നും നിക്ഷേപിക്കരുതെന്നു മാത്രം (വകുപ്പ് 17 (1)).
6. നിർബന്ധിത തിരിച്ചറിയൽ രേഖകൾ: നിർബന്ധിത തിരിച്ചറിയൽ രേഖകളായി ആധാർ നന്പർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്, പാസ്പോർട്ട് എന്നിവ ആവശ്യപ്പെടുന്നതിനു സർക്കാരിന് അധികാരം നൽകുന്ന 12A വകുപ്പു കൂട്ടിച്ചേർത്തു. ഗവൺമെന്റിന്റെ പരിശോധനകൾ എളുപ്പമാക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നു വ്യക്തം.
7. രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാം: നിയമാനുസൃതം പ്രവർത്തിക്കാത്ത സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്ന പ്രക്രിയയുടെ ഭാഗമായി 180 ദിവസം വരെ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യുന്നതിനുള്ള അധികാരം 180 ദിവസംകൂടി (മൊത്തം 360 ദിവസം) വർധിപ്പിച്ചുകൊണ്ട് വകുപ്പ് 13(1) ഭേദഗതി ചെയ്തു. ഇങ്ങനെ സസ്പെൻഡ് ചെയ്യപ്പെട്ടാൽ വിനിയോഗിക്കപ്പെടാതെ കിടക്കുന്ന ഫണ്ടിന്റെ 25 ശതമാനം മാത്രമേ ഗവൺമെന്റിന്റെ അനുവാദത്തോടെ ഉപയോഗിക്കാൻ സാധിക്കൂ. ബാക്കി 75 ശതമാനം ഫണ്ട് വിനിയോഗിക്കണമെങ്കിൽ സസ്പെൻഷൻ പിൻവലിക്കേണ്ടതുണ്ട് (എഫ്സിആർഎ, ചട്ടം 14).
8. സർട്ടിഫിക്കറ്റ് സ്വമേധയാ അടിയറ വയ്ക്കാം: സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കേന്ദ്രസർക്കാരിനെ അധികാരപ്പെടുത്തുന്ന 14-ാം വകുപ്പിനെത്തുടർന്ന് സർട്ടിഫിക്കറ്റ് സ്വമേധയാ അടിയറ വയ്ക്കുന്നതിനുള്ള സാധ്യത നൽകുന്ന വകുപ്പ് 14 A കൂട്ടിച്ചേർത്തതും 2020ലെ ഭേദഗതിയിലൂടെയാണ്. ഇങ്ങനെ ചെയ്താലും വിദേശ ഫണ്ടുകൾകൊണ്ട് ആർജിച്ച ആസ്തികളും അക്കൗണ്ടിലുള്ള പണവും ആക്ടിൽ നിർദേശിക്കുന്ന അധികാരിയുടെ അധീനതയിലാകുമെന്ന ഭേദഗതി 15-ാം വകുപ്പിലും വരുത്തി.
ചില സ്ഥിതിവിവരക്കണക്കുകൾ
ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ എഫ്സിആർഎ പോർട്ടലിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് നിലവിൽ 16984 എഫ്സിആർഎ രജിസ്ട്രേഷനുകളാണ് ഇന്ത്യയിലുള്ളത്. എന്നാൽ 2011 മുതലുള്ള ലിസ്റ്റനുസരിച്ച് 24846 രജിസ്ട്രേഷനുകൾ കാലാവധി തീർന്നതായി പരിഗണിക്കപ്പെടുന്നവയും 20675 രജിസ്ട്രേഷനുകൾ കേന്ദ്രഗവൺമെന്റ് റദ്ദാക്കിയവയുമാണ്.
യഥാസമയം റിട്ടേൺ ഫയൽ ചെയ്യാതിരിക്കൽ, ലഭിച്ച ഫണ്ടുകളുടെ ദുർവിനിയോഗം, എഫ്സിആർഎ നിയമത്തിന്റെയും ചട്ടങ്ങളുടെയും പ്രകടമായ ലംഘനം, പുതുക്കാനായി നൽകുന്ന അപേക്ഷയിൽ നൽകുന്ന തെറ്റായ പ്രസ്താവനകൾ തുടങ്ങിയവയെല്ലാം രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് കാരണമാകാം (വകുപ്പ് 14(1)). എന്നിരുന്നാലും ബന്ധപ്പെട്ട വ്യക്തികളെ കേൾക്കുന്നതിന് ന്യായമായ അവസരം നൽകിയ ശേഷമേ റദ്ദാക്കൽ നടപടി സ്വീകരിക്കാവൂ എന്നും നിയമം അനുശാസിക്കുന്നുണ്ട് (വകുപ്പ് 14(2). ഇപ്രകാരം രജിസ്ട്രേഷൻ റദ്ദാക്കപ്പെടുന്നത് മൂന്നു വർഷത്തേക്ക് പുതിയ രജിസ്ട്രേഷൻ നടത്തുന്നതിനോ ഫണ്ട് സ്വീകരിക്കുന്നതിന് മുൻകൂർ അനുവാദം വാങ്ങുന്നതിനോ ഉള്ള അയോഗ്യതയായി പരിഗണിക്കപ്പെടും (വകുപ്പ് 14(3)). മാത്രവുമല്ല, ചട്ടം 15 പ്രകാരം, രജിസ്ട്രേഷൻ അടിയറ വയ്ക്കുന്പോൾ സംഭവിക്കുന്നതുപോലെതന്നെ, വിദേശ ഫണ്ടുകൊണ്ട് ആർജിച്ച ആസ്തികളും എഫ്സിആർഎ അക്കൗണ്ടിലെ പണവും ആക്ടിൽ നിർദേശിക്കപ്പെടുന്ന അധികാരിയുടെ അധീനതയിലാകും. അതായത് ഗവൺമെന്റ് ഇവയെല്ലാം പൂർണമായി ഏറ്റെടുക്കുമെന്നു സാരം.
ശിക്ഷാനിയമങ്ങൾ
എഫ്സിആർഎ നിയമത്തിൽ 33 മുതൽ 41 വരെയുള്ള വകുപ്പുകൾ വിവിധ ശിക്ഷകളെക്കുറിച്ചാണ്. പ്രത്യേകം ശിക്ഷ നിർദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും ലംഘനം നടന്നാലും 37-ാം വകുപ്പുപ്രകാരം ഒരു വർഷത്തെ തടവും പിഴയും നൽകി ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്. ഇങ്ങനെയുള്ള ലംഘനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ നൽകേണ്ടിവന്നേക്കാം. സമയത്ത് റിട്ടേൺ ഫയൽ ചെയ്യാതിരുന്നാലും വലിയ തുക പിഴയായി ഒടുക്കേണ്ടിവരും.
നിയമം നടപ്പിലാക്കുന്നവർ കാർക്കശ്യത്തോടുകൂടി അതു ചെയ്യുന്പോൾ നിയമം അനുസരിക്കാൻ ബാധ്യസ്ഥരായവരും ജാഗ്രതയോടെ വർത്തിക്കണം. എന്നാൽ അനാവശ്യമായ കാർക്കശ്യംവഴി നന്മയുടെ വാതിലുകൾ എന്നന്നേക്കുമായി അടച്ചുപൂട്ടാതിരിക്കാൻ ഭരണാധികാരികളും ശ്രദ്ധിക്കും എന്നു പ്രത്യാശിക്കാം.
റവ. ഡോ. ജോർജ് തെക്കേക്കര