Sunday, January 23, 2022 1:35 AM IST
കാപ്പ ചുമത്തി അന്യജില്ലകളിലേക്കു കടത്തപ്പെട്ടവരും പരോളിൽ നാട്ടിലിറങ്ങി ആയുധപരിശീലനം നടത്തുന്നവരുമായ ക്രിമിനലുകളാണ് നാട്ടിൽ അശാന്തി വിതയ്ക്കുന്നത്. പരോളിലിറങ്ങിയാലും പഴയ പണി തുടരുകയാണ് ഇവർ. ഏതെങ്കിലും മേഖലയിൽ തങ്ങളുടെ സ്വാധീനം കുറഞ്ഞു പോയാൽ നാട്ടിൽ ഇവർ ചോരപ്പുഴയൊഴുക്കും. മനഃസാക്ഷി ഇല്ലാത്തതുകൊണ്ട് എതിരാളിയുടെ കരച്ചിൽ ഇവരുടെ ലഹരിയാൽ കൊട്ടിയടയ്ക്കപ്പെട്ട കാതുകൾക്കു കേൾക്കാൻ കഴിയില്ല.
കോവിഡ് മഹാമാരിയെത്തുടർന്ന് അഞ്ഞൂറിലേറെ ജീവപര്യന്തം തടവുകാരാണ് പ്രത്യേക പരോളിലിറങ്ങിയിട്ടുള്ളത്. ഒരു വർഷമാകാൻ പോകുന്നു ഇവർ പുറത്തിറങ്ങിയിട്ട്. ഇവരിൽ ഭൂരിഭാഗവും മയക്കുമരുന്ന് ഇടപാടുകളിലും ഗുണ്ടാപ്രവർത്തനങ്ങളിലും സജീവമാണ്.
അടുത്തിടെ, 1000 റിമാൻഡ് തടവുകാർക്കു ജാമ്യവും 10 വർഷംവരെ ശിക്ഷിക്കപ്പെട്ട 100 പേർക്കു പ്രത്യേക പരോളും അനുവദിച്ചിരുന്നു. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഉന്നതാധികാരസമിതിയാണ് ജാമ്യവും പരോളും നൽകിയത്. ജീവപര്യന്തം തടവുകാർ കോടതിയെ സമീപിച്ചപ്പോൾ അവർക്കും ഇളവു ലഭിക്കുകയുണ്ടായി. കഴിഞ്ഞദിവസങ്ങളിൽ തിരുവനന്തപുരത്തുണ്ടായ ഗുണ്ടാ ആക്രമണങ്ങളിൽ പരോളിലിറങ്ങിയവരുമുണ്ടെന്നാണ് കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസുകളധികവും. ചെറുപ്പക്കാരെ ഉപയോഗിച്ചാണ് സംഘം കുറ്റകൃത്യങ്ങൾ നടത്തുന്നത്. യുവാക്കളെ സംഘത്തിലേക്ക് ആകർഷിക്കാൻ ലഹരിവസ്തുക്കളും പണവും സ്ത്രീകളെയും ആവശ്യത്തിനു നൽകുന്നു. വിദ്യാർഥികൾ വരെ ഗുണ്ടാസംഘങ്ങളിലുണ്ട്.
ഡിജെ പാർട്ടികൾ നിയന്ത്രിക്കുന്നവർ
കൊച്ചിയിൽ രണ്ടു മോഡലുകൾ കാറപകടത്തിൽ മരിച്ചപ്പോഴാണ് ഡിജെ പാർട്ടികളെക്കുറിച്ച് മലയാളി ആഴത്തിൽ പഠിച്ചത്. ലഹരി നുണയുന്ന നിശാപ്പാർട്ടികൾ നിയന്ത്രിക്കുന്ന ക്രിമിനലുകൾ രക്തദാഹികളായി മാറുന്നതാണ് മോഡലുകളുടെ മരണത്തിലൂടെ കണ്ടത്. മോഡലുകളുടെ മരണം വെറും അപകടമരണമായി ചിത്രീകരിക്കാൻ സംഘടിതമായി ശ്രമിച്ചിട്ടും കൊലപാതക സാധ്യതകളിലേക്കാണു കാര്യങ്ങൾ നീങ്ങിയത്.
ഹോട്ടലിൽ നടന്നത് ലഹരി പാർട്ടിയായിരുന്നുവെന്നും, ഇതിൽ പങ്കെടുത്ത ചിലരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിനാലാണ് മോഡലുകളെ കാറിൽ പിന്തുടർന്നതെന്നുമാണ് സൂചന. എല്ലാ നിശാപാർട്ടികൾക്കു പിന്നിലും ക്രിമിനലുകളുടെ സംഘം തന്നെയുണ്ട്. പല ക്രിമിനലുകൾക്കും ലക്ഷങ്ങൾ നൽകി ക്വട്ടേഷൻ നൽകുന്നത് ലഹരി ഒഴുക്കാനും അതിലൂടെ കോടികൾ സന്പാദിക്കാനുമാണ്. ശരാശരി മലയാളിയുടെ ധാരണകളെ തകിടം മറിക്കുന്ന വിധമാണ് ഇതിൽ കാണുന്ന സ്ത്രീ-പുരുഷ പങ്കാളിത്തം. ഇവരിൽ നല്ലൊരു ശതമാനം വിദ്യാർഥികളുമാണ്. പ്രായപൂർത്തിയാവാത്തവരുമുണ്ട്.
തിരുവനന്തപുരം കേരളത്തിന്റെ ഭരണ തലസ്ഥാനമാണെങ്കിൽ കൊച്ചി കേരളത്തിന്റെ ലഹരി തലസ്ഥാനമാണ്. കേരളത്തിൽ ഏറ്റവുമധികം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. കൊച്ചി നഗരത്തിൽ കുറച്ചുനാൾ മുൻപുവരെ കഞ്ചാവ് ആയിരുന്നു യഥേഷ്ടം ലഭിച്ചിരുന്നത്. ഇന്നു കഞ്ചാവിന്റെ സ്ഥാനം കൊക്കെയ്ൻ അടക്കമുള്ള മറ്റു ലഹരി വസ്തുക്കൾ കയ്യടക്കി കഴിഞ്ഞു. പോലീസിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. റെയ്ഡ് ചെയ്തവരെല്ലാം സ്ഥലം മാറ്റപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. അത്രമാത്രം ശക്തരാണ് ഡിജെ പാർട്ടിക്കു പിന്നിലുള്ളത്. കേരളം ഭരിച്ചിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർവരെ പലതും കണ്ടില്ലെന്നു നടിച്ച കഥകൾ കേരളത്തിൽ പാട്ടാണ്. അത്രമാത്രം ലഹരിമാഫിയയുടെയും മറ്റു മാഫിയകളുടെയും സൽക്കാരം കൊതിക്കുന്നവരാണ് ഇവരെല്ലാം.
ഒഴുകുന്ന ലഹരി
ലഹരി മരുന്നുകളുടെ പട്ടികയിൽ ഏറ്റവും വീര്യം കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിൻ, മയക്കുമരുന്ന്, മഷ്റൂം, ഗുളികകൾ, ലഹരിയുള്ള കഷായങ്ങൾ തുടങ്ങി വീര്യമേറിയ മരുന്നുകൾ വരെ വൈവിധ്യമാർന്ന ലഹരിവസ്തുകൾ പാർട്ടിയിൽ ലഭ്യമാണ്. ഗുണനിലവാരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് കൊക്കെയ്ൻ ഗ്രാമിന് 6000 രൂപ മുതൽ 12000 രൂപ വരെയാണ് ഇപ്പോൾ വില ഈടാക്കുന്നത്.
2011-ൽ വെറും 332 കേസാണുണ്ടായിരുന്നത്. 2019-ൽ ഇത് ഏഴായിരം കടന്നു. 2020, 2021 വർഷങ്ങളിൽ കേസുകൾ കുറഞ്ഞു. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങൾമൂലമുള്ള പരിശോധനകൾ കൂടിയതുമാണ് ഒരു കാരണം.
സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. കോടികൾ മറിയുന്ന ഇടപാടുകളിൽ ചെറുമീനുകളും ഇടനിലക്കാരും മാത്രമാണ് പലപ്പോഴും പിടിയിലാവുന്നത്. വന്പൻ സ്രാവുകൾ അന്വേഷണ ഏജൻസികളുടെ വലയ്ക്ക് പുറത്തായിരിക്കും. ഇത്തരക്കാർക്ക് രാഷ്ട്രീയ-ഭരണ പിന്തുണ ലഭിക്കുന്നതാണ് കാരണം.
നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ പിടിയിലായ ഭരണകക്ഷിയിൽപ്പെട്ട രാഷ്്ട്രീയ നേതാവിന്റെ മകൻ അടുത്തിടെയാണല്ലോ ജാമ്യം ലഭിച്ച് ജയിൽ മോചിതനായത്.
ഓപ്പറേഷൻ കാവൽ
മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുമായിട്ടാണ് പോലീസ് "ഓപ്പറേഷൻ കാവൽ' എന്ന പേരിട്ടു പദ്ധതി ആവിഷ്കരിച്ചത്. പോലീസ് വിഷമിച്ചു ധാരാളം പേരെ പിടിക്കുന്നുണ്ട്. പോലീസ് ഓടിച്ചിട്ടു പിടിക്കുന്നവരെല്ലാം ക്രിമിനലുകളോ ഒറിജിനൽ ഗുണ്ടകളോ അല്ലെന്നാണ് പൊതുജനം പറയുന്നത്. എവിടെയെങ്കിലും കത്തിക്കുത്തും വെട്ടുകേസുമുണ്ടാകുന്പോൾ പൊതുജനത്തെ ബോധ്യപ്പെടുത്താൻ റെയ്ഡ് ചെയ്യുന്നവരായി നമ്മുടെ പോലീസ് മാറുന്നുവോ എന്ന സംശയം ബലപ്പെടുന്നു.
ഒരു മാസത്തിനിടെ സംസ്ഥാനത്താകെ 14,014 ഗുണ്ടകൾ പിടിയിലാവുകയും 224 പേർക്കെതിരേ കേസ് രജിസ്റ്റർചെയ്തുവെന്നും പറയുന്പോൾ ജോലി ചെയ്താൽ ഗുണ്ടകളെ നിയന്ത്രിക്കാൻ സാധിക്കുമെന്നല്ലേ അർഥം.
ലഹരി സംഘങ്ങൾക്ക് ചുരുക്കം നിയമപാലകരിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. ചെറുപൊതികളായി മാത്രം കൈമാറ്റം ചെയ്യപ്പെട്ടിരുന്ന കഞ്ചാവ് പോലും ഇപ്പോൾ സംസ്ഥാനത്തെത്തുന്നത് ക്വിന്റൽ കണക്കിനാണ്. പുതിയൊരു അധോലോക സാമ്രാജ്യം തന്നെ ഇവയ്ക്കു പിന്നിൽ വളർന്നുകഴിഞ്ഞു. ലഹരിസംഘങ്ങൾ ക്രിമിനൽ സംഘങ്ങൾക്കും ജന്മം നൽകുന്നു.
ആദിവാസി ഊരുകളിലും രക്ഷയില്ല!
സംസ്ഥാനത്തെ ആദിവാസി ഊരുകൾ ഇന്ന് ഏറ്റവും ഭയപ്പെടുന്നത് ലഹരി മാഫിയയെയാണ്. തലസ്ഥാന ജില്ലയിലെ ആദിവാസി ഊരുകളായ. പെരിങ്ങമ്മല, വിതുര ആദിവാസി ഉൗരുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ അഞ്ചു പെണ്കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വാർത്ത ഞെട്ടിക്കുന്നതായിരുന്നു.
പതിനെട്ടോ അതിൽ താഴെയോ പ്രായമുള്ളവരായിരുന്നു ജീവനൊടുക്കിയ അഞ്ചുപേരും. ഈ ആത്മഹത്യാ പരന്പരയുടെ പിന്നാന്പുറ രഹസ്യങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് സർക്കാരിനെയും നിയമപാലകരെയും ഞെട്ടിക്കുന്ന ചില വിവരങ്ങൾ കണ്ടെത്തിയത്. കൗമാരക്കാരികളായ അഞ്ചിൽ നാലുപേരും പീഡനത്തെത്തുടർന്നുണ്ടായ മാനസികസംഘർഷം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതാനും യുവാക്കൾ അറസ്റ്റിലുമായി. വെളിപ്പെട്ട മറ്റൊരു കാര്യം ലഹരിമാഫിയയുടെ ദുഃസ്വാധീനമാണ്. പെണ്കുട്ടികളെ പോലും ലഹരിയുടെ അടിമകളാക്കാൻ അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കു കഴിയുന്നു.
ലഹരി നൽകി യുവാക്കളെ ക്രിമിനലുകളാക്കി മാറ്റുകയാണ് മാഫിയ നടത്തുന്നത്. പെരിങ്ങമ്മല, വിതുര ആദിവാസി കോളനികളിലെ ആത്മഹത്യാപരന്പര ശ്രദ്ധയിൽപ്പെട്ടതോടെ അതേപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പുമന്ത്രി വീണാ ജോർജ് ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
(അവസാനിച്ചു)
മരുന്നടിക്കുന്ന യുവാക്കൾ, മയങ്ങുന്ന അധികാരികൾ-3 / ജോണ്സണ് വേങ്ങത്തടം