Friday, April 29, 2022 11:37 PM IST
ഷിനു ആനത്താരയ്ക്കൽ
ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തോടനുബന്ധിച്ച് നിരവധിയായ പരിഷ്കാര നിർദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പുറത്തുവിട്ട ഏതാനും നിർദേശങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഒരേ സമയം രണ്ടു കോഴ്സ്, വിദേശ അക്കാദമിക സഹകരണം, വീട്ടിലിരുന്നും ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാധ്യതകൾ തുടങ്ങിയവ തീർച്ചയായും കാലത്തിനൊത്തതും അനിവാര്യവുമായ ചിന്തകളാണ്.
ഒരേസമയം രണ്ടു കോഴ്സ്
കേൾക്കുമ്പോൾ ഏറ്റവും സ്വീകാര്യമെങ്കിലും ഉന്നത വിദ്യാഭ്യാസത്തിന് എത്തിച്ചേരുന്നവരിൽ വളരെ കുറച്ചു പേർക്കു മാത്രം ഗുണകരമാകാൻ സാധ്യതയുള്ള നിർദേശമാണിത്. ഒരു സമയം ഒരു ഡിഗ്രി പഠിക്കുന്നവരിൽത്തന്നെ മികച്ച സ്കോറുമായി പുറത്തിറങ്ങുന്ന എത്രപേരുണ്ട്? അക്കാദമികമായും സാമ്പത്തികമായും ഭൂമിശാസ്ത്ര പരമായുമൊക്കെ മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള കുട്ടികൾക്കു മാത്രമാണ് പുതിയ നയം ഗുണകപരമാകുക. അതായത്, പ്രാദേശികമായുള്ള സൗകര്യങ്ങളും വികസനവും വളർച്ചയും കൂടാതെ വിഭവ ലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകൾവരെ ഒരേസമയം രണ്ടു കോഴ്സ് എന്ന ലക്ഷ്യത്തിന് വിഘാതമായേക്കാം. ഉദാഹരണമായി കേരളത്തിൽത്തന്നെ തിരുവനന്തപുരത്തോ എറണാകുളത്തോ ഉള്ള സൗകര്യങ്ങൾ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലൈബ്രറികൾ തുടങ്ങി ഇന്റർനെറ്റ് ലഭ്യത വരെ ഇടുക്കിയിലും വയനാട്ടിലുമൊക്കെ പ്രതീക്ഷിച്ചിട്ടു കാര്യമുണ്ടോ?
കോളജുകളുടെ അവസ്ഥ
സെമസ്റ്റർ സമ്പ്രദായം വന്നതിൽപ്പിന്നെ കോളജുകളും യൂണിവേഴ്സിറ്റികളുമൊക്കെ പരീക്ഷാ പ്രളയത്തിലാണ്. അഞ്ചും ആറും സെമസ്റ്റർ പഠിച്ചുകൊണ്ടിരിക്കെത്തന്നെ ഒന്നും രണ്ടും മൂന്നും സെമസ്റ്റർ പരീക്ഷകളും പ്രാക്ടിക്കലുകളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ! പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനും പരീക്ഷാ നടത്തിപ്പിനും പേപ്പർ വാല്യുവേഷനുമൊക്കെയായി പരക്കം പായുന്ന അധ്യാപകരും. ഇതിനിടയിലേക്ക് ഒരു കുട്ടിക്ക് രണ്ടു ഡിഗ്രി സാധ്യത അനുവദിക്കപ്പെടുമ്പോൾ അതിനുള്ള ശേഷിയില്ലാത്ത കുട്ടി കൂടി കേവലമൊരു ഫാഷനായെങ്കിലും രണ്ടാമതൊരു ഡിഗ്രിക്കായി ശ്രമിക്കുന്നത് ഗുണകരമായിത്തീരുമോ? അമിതഭാരം ചുമക്കേണ്ടി വരുന്ന കോളജ്, യൂണിവേഴ്സിറ്റി തലങ്ങളിലെ പരീക്ഷാ നടത്തിപ്പുപോലും എത്ര ഭീകരമായിത്തീർന്നേക്കാം?
കൊഴിഞ്ഞുപോക്ക്
എക്കാലത്തും വിദ്യാഭ്യാസ രംഗത്തെ ദുരന്തമായിരുന്നു കൊഴിഞ്ഞു പോക്ക്. സർക്കാർ തലത്തിലെ ഇടപെടലുകളും വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കളുടെ താത്പര്യവുമൊക്കെ വർധിച്ചതിനാൽ കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടായി കേരളത്തിൽ, സ്കൂൾ വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക് വളരെയധികം കുറഞ്ഞിട്ടുണ്ട്.
എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടയ്ക്കുവച്ച് പഠനം അവസാനിപ്പിക്കുന്നവരുടെ എണ്ണം ഇക്കാലത്തും ധാരാളമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒന്നിലധികം കോഴ്സിൽ ചേർന്നു പഠിക്കാൻ അവസരം ലഭിക്കുമ്പോൾ പഠനഭാരം കൂടുന്നതനുസരിച്ച് കോഴ്സ് അവസാനിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. രണ്ടിൽ ഒരു കോഴ്സ് റെഗുലർ രീതിയിലും മറ്റൊന്ന് ഓൺ ലൈൻ രീതിയിലാണെങ്കിൽപ്പോലും ഇടയ്ക്കുവച്ച് കോഴ്സ് ഉപേക്ഷിക്കുന്നത് അധ്യാപക തസ്തികകളുടെ നിലനില്പിനെയും ബാധിച്ചേക്കാമെന്നതും ശ്രദ്ധിക്കണം.
വിദേശ അക്കാഡമിക സഹകരണം
വിദേശ രാജ്യങ്ങളിൽ പഠനത്തിനായി കുട്ടികളെ പറഞ്ഞയക്കുന്ന പ്രവണത വല്ലാതെ കൂടിവരുന്ന കാലമാണിത്. യുകെ, കാനഡ പോലുള്ള രാജ്യങ്ങൾ തുടങ്ങി ചൈന, യുക്രെയ്ൻ വരെയുള്ള രാജ്യങ്ങൾ പോലും ഈയടുത്ത കാലംവരെ കുട്ടികളുടെ സ്വപ്ന ഭൂമിയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതും ഇന്ത്യൻ സ്ഥാപനങ്ങൾ വിദേശ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുവാനുള്ള തീരുമാനം പ്രാധാന്യവുമർഹിക്കുന്നത്.
എന്തുകൊണ്ട് വിദേശ പഠനം?
കുട്ടികൾ വിദേശരാജ്യങ്ങളിലെ പഠനം കൂടുതലായി താത്പര്യപ്പെടുന്നത് എന്തുകൊണ്ടാണ്? വിദേശത്തു തങ്ങൾ പഠിക്കുന്ന സ്ഥാപനത്തിന്റെ നിലവാരമോ സിലബസോ ഒന്നും പ്രധാന ഘടകമാകുന്നില്ല. മറിച്ച്, ചെല്ലുന്ന രാജ്യങ്ങളിൽ പഠനത്തോടൊപ്പം ചെയ്യാവുന്ന ജോലി സാധ്യതയും വരുമാനവും കൂടാതെ പഠന ശേഷമുള്ള സ്ഥിരതാമസ സാധ്യതകളുമാണ് കുട്ടികളും രക്ഷിതാക്കളും ഉന്നമിടുന്നത്. അതായത്, സ്വന്തം നാട്ടിൽ ജീവിക്കുന്നതിനെക്കാൾ സുരക്ഷിതത്വവും ആസ്വാദ്യതയും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനു സാധിക്കുമെന്ന പൊതുബോധമാണ് രൂപപ്പെട്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് വിദേശ അക്കാദമിക ഇടപെടലുകൾ നമ്മുടെ നാട്ടിലും അനുവദിക്കുന്നത്.
വിദേശ സ്ഥാപനങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ
വിദേശ രാജ്യങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതിന് താത്പര്യമില്ലാത്ത, എന്നാൽ വിദേശ പഠനസമ്പ്രദായത്തോട് ആഭിമുഖ്യമുള്ള രക്ഷിതാക്കൾ സ്വാഗതം ചെയ്യാനിടയുള്ള തീരുമാനം തന്നെയാണിത്. എങ്കിലും വിദേശ സ്ഥാപനങ്ങളുടെ സിലബസ് ഏതു സമൂഹത്തെ മുന്നിൽക്കണ്ടുള്ളതാവുമെന്നതും അത്തരം കോഴ്സുകൾക്ക് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ അംഗീകാരവും ജോലി സാധ്യതയും എന്തൊക്കെയാണെന്നതും ഉറപ്പിക്കേണ്ടി വരും. ഉദാഹരണമായി ഒരു വിദേശ കോഴ്സ് ഇന്ത്യയിൽ പഠിക്കുകയും അതിനനുസരിച്ചുള്ള ജോലി ഇന്ത്യയിൽ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പഠനഫലവുമായി ആ രാജ്യത്തുപോലും എന്തെങ്കിലും ജോലി ഉറപ്പിക്കാനാകുമോ?
പരമ്പരാഗത പഠന സമ്പ്രദായങ്ങളെക്കാൾ തൊഴിലധിഷ്ഠിത കോഴ്സുകൾക്കു പ്രാധാന്യം കിട്ടുന്ന ഇക്കാലത്ത് ന്യൂ ജെൻ കോഴ്സുകൾ കൈകാര്യം ചെയ്യാനുതകുന്ന വിധത്തിലുള്ള വിഭവങ്ങളും ഫാക്കൽറ്റിയും ഉറപ്പിക്കാനാകുമോ എന്ന ചോദ്യവുമുയരുന്നു.
മാറ്റങ്ങൾ അനിവാര്യം; മാറണം നമ്മളും
മേൽപ്പറഞ്ഞ ന്യൂനതകൾ കൊണ്ട് യുജിസിയുടെ പുതിയ നിർദേശങ്ങൾ തള്ളിക്കളയണമെന്നല്ല, മറിച്ച് , നമ്മുടെ സമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്ന പൊതുബോധം പൊളിച്ചെഴുതുക എന്നതാണ് പ്രധാനം. താഴെ പറയുന്ന കാര്യങ്ങളിലെങ്കിലും മനോഭാവം മാറാതെ നമ്മുടെ യുവതലമുറയുടെ ഭാവി ശോഭനമാകുമോ?
പഠനം പ്രധാനം: രക്ഷിതാക്കൾ വൻതോതിൽ പണം മുടക്കിയും ബാങ്ക് വായ്പയെടുത്തുമൊക്കെ വിടുന്നതുകൊണ്ടാവണം, വിദേശ രാജ്യങ്ങളിലെത്തിക്കഴിഞ്ഞാൽ കുട്ടികൾ പഠനം ഉഴപ്പുന്നതായി കേൾക്കുന്നില്ല. രാഷ്ട്രീയം, കൂട്ടുകാർ, സിലബസ് കാഠിന്യം, സമരം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ നമ്മുടെ നാട്ടിലെ ശരാശരി വിദ്യാർഥിയുടെ വിദ്യാഭ്യാസഘട്ടത്തെ പ്രതികൂലമായി ബാധിക്കുന്ന തടസങ്ങളും ഇല്ല. അവിടെ പഠിക്കുന്ന കോഴ്സ് ബുദ്ധിമുട്ടാണെന്നു തിരിച്ചറിഞ്ഞാൽ ഉടനടി അടുത്ത സാധ്യത തേടുകയും സ്വയം പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.
തൊഴിൽ മനോഭാവം: തൊഴിൽ ചെയ്തു കാശുണ്ടാക്കി പഠിക്കാനാണ് നമ്മുടെ കുട്ടികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്. ഇതേ കുട്ടികൾ നമ്മുടെ നാട്ടിലായിരിക്കുമ്പോൾ സ്വന്തം വസ്ത്രം കഴുകാൻ പോലും തയാറല്ലാത്തവരെന്നതാണ് വിരോധാഭാസം! നിശ്ചിത സമയത്തെ പഠന സമയത്തിനു ശേഷം അനുവദനീയമായ സമയം ഏതു ജോലിയും ചെയ്തു പണമുണ്ടാക്കാൻ തയാറാകുന്ന കുട്ടികൾക്ക് നമ്മുടെ നാടു വിട്ടാൽ മാത്രമാണ് ആ തിരിച്ചറിവുണ്ടാകുന്നത്. പാത്രം കഴുകുന്നതും ഹോട്ടൽ റൂം സജ്ജമാക്കുന്നതും സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനാകുന്നതും പെട്രോൾപമ്പിൽ ജോലി നോക്കുന്നതിലുമൊന്നും കുട്ടികൾക്കു യാതൊരു പ്രശ്നവുമല്ല. വാസ്തവത്തിൽ ഈ ജോലികളാന്നും നമ്മുടെ നാട്ടിലില്ലാഞ്ഞിട്ടാണോ കുട്ടികൾ പുറത്തുപോയി പഠിക്കേണ്ടി വരുന്നത്?
ലളിത ജീവിതം: വിദേശത്തു പഠിക്കാൻ പോകുന്ന നമ്മുടെ കുട്ടികളിൽ പലരും എത്ര ലളിതമായാണ് ജീവിക്കുന്നതെന്നത് നാട്ടിൽ ജീവിക്കുന്ന കുട്ടികൾ മനസിലാക്കേണ്ടതാണ്. കേവലം ഒരു റൊട്ടിക്കഷണം പോലും ഒരു നേരത്തെ ആഹാരമാക്കി മാറ്റാനും റൂം ഷെയർ ചെയ്തും ഭക്ഷണം കൂട്ടു ചേർന്നു പാകം ചെയ്തുമൊക്കെ കഴിച്ചു കൂട്ടുന്ന വിദ്യാർഥികൾ നാട്ടിലെ കുട്ടികൾക്കു മാതൃകയാകേണ്ടതാണ്.
പരിഹാരം
പരിഹാരമുണ്ട്; നമ്മുടെ കാഴ്ചപ്പാടും ചിന്താഗതികളും മാറ്റുകയെന്നതു തന്നെ!
* പഠിക്കുന്ന കുട്ടികൾ വീട്ടിലുണ്ടെങ്കിൽ അവർക്കും ഉത്തരവാദിത്വങ്ങളും ജോലികളും വിഭജിച്ചു നൽകുക.
* നമ്മുടെ നാട്ടിലെ തൊഴിൽ സംസ്കാരം ഒരു ദിവസമെന്നതിനു പകരം മണിക്കൂറായി നിജപ്പെടുത്തുക. അങ്ങനെയെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ ജോലി ചെയ്യാനും വരുമാനം നേടാനുമുള്ള സാഹചര്യം കുട്ടികൾക്കു ലഭിക്കും.
* തൊഴിൽ ചെയ്തിട്ടു പഠിക്കാനെത്തുന്ന കുട്ടികൾക്കു പ്രത്യേക പ്രോത്സാഹനവും അംഗീകാരവും നൽകുക.
* സാമൂഹ്യ സേവന സാധ്യതകൾ വർധിപ്പിക്കുക. അതായത്, പഠനത്തോടൊപ്പം ആശുപത്രി, അഗതിമന്ദിരങ്ങൾ ഒക്കെ സന്ദർശിക്കുകയും പരിസരം ശുചിയാക്കാൻ സഹായിക്കുകയുമൊക്കെ ചെയ്യാവുന്നതാണ്.
ഷിനു ആനത്താരയ്ക്കൽ