Friday, May 6, 2022 12:14 AM IST
ലോകത്തിൽ ഏറ്റവുമധികം മദ്യം കഴിക്കുന്നതു റഷ്യക്കാരാണെന്നാണ് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. റഷ്യൻ പുരുഷന്മാരിൽ അഞ്ചിൽ ഒരാൾ മരിക്കുന്നത് മദ്യവുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ടാണെന്ന് ലോകാരോഗ്യസംഘടനയുടെ ഒരു പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ലോകത്തിലെ ശരാശരി 6.2 ശതമാനം മാത്രമാണ്. 2000-മാണ്ടിലെ ഒരു ഗവേഷണമനുസരിച്ച് പതിനാലരക്കോടി വരുന്ന റഷ്യൻ ജനസംഖ്യയിൽ രണ്ടുകോടിപ്പേർ മദ്യാസക്തിക്ക് അടിപ്പെട്ടവരാണ്. എന്താണ് റഷ്യയുടെ ഈ മദ്യാസക്തിക്കു കാരണം?
റഷ്യക്കാർ മദ്യം കഴിക്കുന്നതു പുതിയൊരു പ്രതിഭാസമല്ല. നൂറ്റാണ്ടുകളായി റഷ്യക്കാരുടെ ഈ ആസക്തി അതേപടി നിലനിൽക്കുകയാണ്. സാർ ചക്രവർത്തിമാരുടെ കാലത്തുതന്നെ ഈ മദ്യാസക്തി പ്രകടമായിരുന്നു. റഷ്യൻ വിപ്ലവത്തിന്റെയും പിന്നീടു വന്ന സോവ്യറ്റ് യൂണിയന്റെയും കാലഘട്ടത്തിൽ മദ്യാസക്തി വർധിക്കുകയാണുണ്ടായത്. തുടർന്നും മദ്യലഭ്യതയും മദ്യാസക്തിയും റഷ്യക്ക് കുറഞ്ഞില്ലെന്നു മാത്രമല്ല കൂടിവരികയാണുണ്ടായത്. ജനങ്ങളുടെ മദ്യതാത്പര്യം കുറയ്ക്കാൻ സർക്കാരുകൾ യാതൊന്നും ചെയ്തില്ല എന്നു പറയുന്നതു ശരിയല്ല. 1917-നു മുന്പ് നാലുതവണ സർക്കാർ നേതൃത്വം കൊടുത്ത് മദ്യവിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് 1958, 1972, 1985 വർഷങ്ങളിൽ സോവ്യറ്റ് ഭരണകൂടവും വന്പൻ പരിപാടികൾ നടത്തി. പക്ഷേ, ഓരോ പരിപാടിക്കു ശേഷവും മദ്യപാനവും ഉപഭോഗവും വർധിച്ചു എന്നതാണു വാസ്തവം.
ഖജനാവിനു നേട്ടം
കേരളത്തിലെപ്പോലെതന്നെ റഷ്യയിലും മദ്യവില്പനവഴിയുണ്ടാകുന്ന നികുതിവരുമാനം സർക്കാരിന് ഒരു കറവപ്പശുവിനെപ്പോലെയാണ്. അതുകൊണ്ട് സർക്കാരിന്റെ മദ്യവിരുദ്ധ പ്രവർത്തനങ്ങൾ അർധമനസോടെയാണ് എന്ന വിമർശനത്തിൽ കഴന്പുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ബാറുകളിൽനിന്ന് അവസാന ചില്ലിക്കാശിനുവരെ കുടിക്കാൻ ‘നിഷ്ഠുരനായ ഇവാൻ രാജാവ്’ (ഇവാൻ ദി ടെറിബിൾ) പ്രോത്സാഹിപ്പിച്ചിരുന്നു എന്നാണു ചരിത്രം.
ഗോർബച്ചേവ് അധികാരത്തിൽ എത്തുന്നതുവരെ മദ്യപാനത്തെ ഒരു സാമൂഹ്യപ്രശ്നമായി സർക്കാർ കണ്ടിരുന്നില്ലതന്നെ. മദ്യവില്പനയിലൂടെ കൈവരുന്ന നികുതിവരുമാനമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. റഷ്യൻ ധനമന്ത്രിയായിരുന്ന അലക്സി കുദ്രിൻ 2010-ൽ പറഞ്ഞത് ശ്രദ്ധേയമാണ്, “രാജ്യത്തിന്റെ സാന്പത്തികനില ഭദ്രമാക്കാൻ റഷ്യക്കാർ കൂടുതൽ പുകവലിക്കുകയും മദ്യപിക്കുകയും വേണം. അങ്ങനെ സർക്കാരിനു നികുതിയിനത്തിൽ കൂടുതൽ വരുമാനമുണ്ടാകും.’’
മദ്യവില്പന ലാഭകരമാണെങ്കിലും മദ്യോപഭോഗം രാജ്യത്തെയും ജനങ്ങളെയും പരാജയപ്പെടുത്തിയതിന്റെ എത്രയോ ഉദാഹരണങ്ങൾ റഷ്യക്ക് പറയാനുണ്ട്. 1223ൽ മംഗോളുകളുടെയും താർത്താറുകളുടെയും കൈകളിൽനിന്ന് റഷ്യൻപട പരാജയം ഏറ്റുവാങ്ങിയത് മദ്യപിച്ചു പടക്കളത്തിൽ ഇറങ്ങിയ പട്ടാളക്കാരുടെ പെരുമാറ്റംകൊണ്ടായിരുന്നു. 1540കളിൽ നിഷ്ഠൂരനായ ഇവാൻ രാജാവ് വീര്യമേറിയ മദ്യങ്ങൾ വിൽക്കുന്ന കബാക്കുകൾ സ്ഥാപിച്ചു. നൂറുവർഷംകൊണ്ട് അവ സർക്കാരിന്റെ കുത്തകയായിത്തീർന്നു.
താമസിയാതെ ആരംഭിച്ച നാടൻ കലാപം നാട്ടിലെ സാധാരണക്കാരുടെ മദ്യപാനശീലത്തിൽനിന്നുളവായ നിരാശയുടെ ഫലമായിരുന്നു. അവരിൽ മൂന്നിലൊന്നുപേരും കബാക്കുകളിൽ കടക്കാരായിരുന്നു. 1700 കളുടെ തുടക്കം മുതൽ സർക്കാർ ജനങ്ങളുടെ മദ്യപാനശീലത്തിൽനിന്നു ലാഭമുണ്ടാക്കാൻ തുടങ്ങി. മഹാനായ പീറ്റർ രാജാവ് കൊണ്ടുവന്ന ഒരു നിയമം വിചിത്രമാണ്. കബാക്കുകളിൽനിന്ന് ഭർത്താക്കന്മാരെ നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോകുന്ന അവരുടെ ഭാര്യമാരെ ചാട്ടവാറുകൊണ്ട് അടിക്കണം! മദ്യപിച്ചു കടക്കാരായ ആളുകളെ ഇതേ പീറ്റർതന്നെ വേതനമില്ലാത്ത പട്ടാളക്കാരായി നിയമിച്ചു. കടത്തിൽനിന്നു മോചനം കിട്ടും, പക്ഷേ ശന്പളമില്ല. 25 വർഷം സൈനികസേവനം ചെയ്യുകയും വേണം.
നികുതിവരുമാനം വർധിക്കുന്നതുകൊണ്ട് സർക്കാർ മദ്യപാനത്തെ സർവാത്മനാ പ്രോത്സാഹിപ്പിച്ചു. 1850കളിൽ രാജ്യത്തിന്റെ നികുതിവരുമാനത്തിൽ പകുതിയും വോഡ്കയുടെ വില്പനയിൽനിന്നാണു ലഭിച്ചത്. 1917ലെ റഷ്യൻ വിപ്ലവത്തോടെ ലെനിൻ വോഡ്ക നിരോധിക്കുകയുണ്ടായി. തുടർന്നുവന്ന സ്റ്റാലിൻ നയം മാറ്റി, വോഡ്കയുടെ വില്പന സോഷ്യലിസ്റ്റ് വ്യവസായവത്കരണത്തിന് അപരിത്യാജ്യമാണെന്ന് അദ്ദേഹത്തിനു മനസിലായി! തത്ഫലമായി 1970കൾ ആയപ്പോഴേക്കും സോവിയറ്റ് റഷ്യയുടെ നികുതിവരുമാനത്തിന്റെ മൂന്നിലൊന്നും മദ്യവില്പനയിൽനിന്നായിരുന്നു. 1955 മുതലുള്ള കാൽനൂറ്റാണ്ടുകൊണ്ടാണ് റഷ്യക്കാരുടെ മദ്യോപഭോഗം ഇരട്ടിച്ചത് എന്നാണ് കണക്കുകൾ. അതായത് പ്രതിശീർഷ ഉപഭോഗം 15.2 ലിറ്റർ. ലോകത്തിലെതന്നെ ഏറ്റവും വർധിച്ച ഉപഭോഗനിരക്കാണിത്.
ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിനും രാഷ്ട്രീയ അടിച്ചമർത്തലിനുതന്നെയും റഷ്യൻ ഭരണകൂടങ്ങൾ മദ്യത്തെ ഉപയോഗിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഉദാഹരണമായി റഷ്യൻ ചരിത്രകാരനും നേതൃത്വത്തിന് അനഭിമതനുമായ സോറെസ് മെദ്വ്ദേവ് 1996ൽ ഇക്കാര്യം വിശദമാക്കി ഒരു പ്രബന്ധം രചിക്കുകയുണ്ടായി. ജനങ്ങളെ മയക്കുന്ന കറപ്പാണ് റഷ്യയിൽ വോഡ്ക. വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾകൂടാതെ സർക്കാർ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിനും സർക്കാരിനു കഴിഞ്ഞത് ഈ കറപ്പിന്റെ സഹായത്താലാണ്. റഷ്യയിൽ മദ്യമാണ് ധനം ഉത്പാദിപ്പിക്കുന്നത്. ഭരണകൂടങ്ങളെ താങ്ങിനിർത്തുന്നതും മദ്യംതന്നെ. പൗരസഞ്ചയം മദ്യത്തിലാറാടി അർധബോധാവസ്ഥയിലും സുഖസുഷുപ്തിയിലും!
മദ്യവിരുദ്ധ നയങ്ങൾ
റഷ്യൻ ഭരണാധികാരികളിൽ ലെനിനും ഗോർബച്ചേവും മാത്രമാണു ജനങ്ങളുടെ മദ്യപാനശീലത്തെ ഒരു സാമൂഹ്യതിന്മയായി കണ്ട് അതിനെതിരേ പ്രവർത്തിച്ചത്. മറ്റുള്ളവർ ഒന്നുകിൽ ഈ അപകടത്തെ അവഗണിച്ചു. അല്ലങ്കിൽ നിഷ്ക്രിയരായി തുടർന്നു. സ്റ്റാലിൻ, ക്രുഷ്ചേവ്, ബ്രഷ്നേവ് എന്നിവരുടെ കാലഘട്ടത്തിൽ കടുത്ത മദ്യപാനശീലം ഒഴിവാക്കപ്പെടേണ്ട സാമൂഹ്യതിന്മയായി കരുതപ്പെട്ടിരുന്നില്ല.അപ്പോഴും മദ്യപിച്ചു നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് കഠിനശിക്ഷകൾ നൽകിയിരുന്നു. മുൻപറഞ്ഞ നേതാക്കൾത്തന്നെ മദ്യാസക്തരായിരുന്നു എന്ന് ആരോപണമുണ്ട്. 1985ൽ ഗോർബച്ചേവ് ആണ് മദ്യപാനാസക്തി തടയാനുള്ള നിയമനിർമാണത്തിനു തുനിഞ്ഞത്. ഹൃദ്രോഗവും അർബുദവും കഴിഞ്ഞാൽ റഷ്യയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമായി മദ്യപാനം മാറിയിരുന്നു.
റഷ്യയിൽ നടന്നിട്ടുള്ള ഏറ്റവും ഫലപ്രദമായ മദ്യവിരുദ്ധ യജ്ഞമായിരുന്നു ഇത്. ജനനനിരക്ക് ഉയർന്നു, ആയുർദൈർഘ്യം വർധിച്ചു, കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടുന്നത് സാധാരണമായി, തൊഴിലാളികളുടെ ഉത്പാദനക്ഷമത കൂടി. എന്നാൽ സർക്കാർ മദ്യോത്പാദനം കുറയ്ക്കുകയും മദ്യവില കൂട്ടുകയും ചെയ്തതോടെ വ്യാജമദ്യത്തിന്റെനിർമാണം വർധിച്ചു. ഗോർബച്ചേവിന്റെ പരിശ്രമങ്ങൾ കുറെയൊക്കെ വിജയിച്ചു. പക്ഷെ മദ്യോപയോഗം കുറഞ്ഞതുകൊണ്ട് രാഷ്ട്ര ഖജനാവിൽ അനേകലക്ഷം റൂബിളിന്റെ കുറവാണ് 1985-87 വർഷങ്ങളിൽ ഉണ്ടായത്. വാണിജ്യോത്പാദനത്തിൽ പത്തു ശതമാനത്തോളം വർധനവുണ്ടാകും എന്നു പ്രതീക്ഷിച്ചതു സഫലമായതുമില്ല. 1992ൽ പൊതുമേഖലയ്ക്ക് മദ്യവിൽപ്പനയ്ക്കുണ്ടായിരുന്ന കുത്തകാവകാശം റദ്ദായി. സ്വകാര്യ വ്യക്തികൾക്കും മദ്യം വിൽക്കാമെന്നായി. അതോടെ മദ്യോപയോഗം കുതിച്ചുയർന്നു. 1995ൽ ലോകത്തിൽ ഏറ്റവുമധികം മദ്യം കുടിക്കുന്നവർ എന്ന റിക്കാർഡ് റഷ്യക്കാർ നേടി!
റഷ്യയിൽ മദ്യത്തിനു വിലക്കുറവാണ്. അതുകൊണ്ടുതന്നെ നികുതിയും തുച്ഛമാണ്.
ചെലവാകുന്ന മദ്യത്തിൽ പകുതിയിലേറെയും സർക്കാരിന്റെ അനുമതി കൂടാതെ ഉണ്ടാക്കുന്നതുമാണ്. ഫാക്ടറികളിൽപ്പോലും പരിശോധകരെ സ്വാധീനിച്ച് നികുതി വെട്ടിക്കുന്നതും സാധാരണമാണെന്ന് റഷ്യൻ അവസ്ഥയെ നിരീക്ഷിക്കുന്നവർ പറയുന്നു. അമിത മദ്യപാനത്തെ പുടിൻ വിമർശിച്ചിട്ടുണ്ട്; മെദ്വ്ദേവ് അതിനെ വിളിക്കുന്നതാകട്ടെ ഒരു ‘പ്രകൃതിദുരന്ത’മെന്നും. എന്നാൽ മദ്യോത്പാദനം നിയന്ത്രിക്കാനോ മദ്യാസക്തിയെ ചെറുക്കാനോ ഉപയുക്തമായ നടപടികളൊട്ടില്ലതാനും. സന്പൂർണ മദ്യനിരോധനവും നികുതിവർധനവും മറ്റും വിപരീതഫലങ്ങളേ ഉളവാക്കൂ എന്നാണ് റഷ്യൻ ആരോഗ്യവകുപ്പിന്റെ നിഗമനം.
മദ്യാസക്തിക്കുള്ള ചികിത്സാരീതികളിൽ റഷ്യയിൽ മുൻഗണന നൽകിയിരിക്കുന്നതു മദ്യത്തോട് വിപ്രതിപത്തി ജനിപ്പിക്കുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നതിനാണ്. ആൽക്കഹോളിക്സ് അനോണിമസ് പോലുള്ള സന്നദ്ധ സംഘടനകൾക്ക് സർക്കാരിന്റെ അംഗീകാരമോ ധനസഹായമോ ലഭിക്കാത്തതുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും കഴിയുന്നില്ല. വൈദ്യശാസ്ത്രരംഗത്തുള്ള പലരും സർക്കാർ ഉദ്യോഗസ്ഥരും റഷ്യൻ ഓർത്തഡോക്സ് സഭാവൈദികരും ഇത്തരം സന്നദ്ധ സംഘടനകളെ സംശയത്തോടെയാണു കാണുന്നത്. വൈദ്യശാസ്ത്ര സംവിധാനത്തിനും മതഘടനകൾക്കും മറ്റും അവ പകരം നിൽക്കുമോ എന്ന ഭയമാണ് അതിനു കാരണം. സഭതന്നെ സ്വന്തമായ ഒരു ‘മദ്യനിയന്ത്രണ പദ്ധതി’ രൂപപ്പെടുത്തുമെന്ന് 2010ൽ പറഞ്ഞിരുന്നു.
റഷ്യ മദ്യത്തെ മെരുക്കുമോ?
2003ൽ ഒരു മുതിർന്ന റഷ്യക്കാരൻ 20.4 ലിറ്റർ മദ്യമാണ് പ്രതിവർഷം കുടിച്ചിരുന്നത്. ഇപ്പോളതു കുറഞ്ഞിട്ടുണ്ട്. 2018-ൽ ആയുർദൈർഘ്യം പുരുഷന്മാരുടേത് 68 വർഷവും സ്ത്രീകളുടേത് 78 വർഷവുമായി ഉയർന്നു. തൊഴിലാളികളുടെ ആയുർദൈർഘ്യം 1994ൽ 57 വർഷമായിരുന്നു എന്നോർക്കണം. മാത്രമല്ല 1990ൽ 50 ശതമാനം തൊഴിലാളികളും ജോലിചെയ്യാൻ അശക്തരാവുകയും നേരത്തെ മരണമടയുകയും ചെയ്തിരുന്നു. 1991ൽ മദ്യവില താഴ്ത്തിയത് കൂടുതൽ മദ്യപാനികളെ സൃഷ്ടിച്ചു.
1995ലാണ് റഷ്യ മദ്യനിയന്ത്രണത്തിനു കർക്കശ നിയമങ്ങൾ കൊണ്ടുവന്നത്. നിർമാണത്തിനും വിൽപ്പനയ്ക്കുമുള്ള അനുമതി കർക്കശമാക്കി, പരസ്യം ചെയ്യുന്നതു നിയന്ത്രിച്ചു. 2003നു ശേഷമാണ് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായത്. വിൽപ്പനയും ഉത്പാദനവും സർക്കാരിന്റെ കർശന മേൽനോട്ടത്തിലായി. ഓണ്ലൈൻ മദ്യവ്യാപാരം നിരോധിച്ചു. ശുദ്ധ ആൽക്കഹോളിന്റെ നികുതി 50 ശതമാനം വർധിപ്പിക്കുകയും ചെയ്തു. 2011 മുതൽ പുതിയ നിയന്ത്രണങ്ങളും നിലവിലുണ്ട് - എക്സൈസ് നികുതിയുടെ വർധനവ്, മദ്യവിലയുടെ വർധനവ്, റീട്ടെയിൽ മദ്യലഭ്യതയുടെ കുറവ് എന്നിവ.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ഈ നടപടികളുടെ ഫലമായി 2003-2017 വർഷങ്ങളിൽ മദ്യാസക്തരുടെ എണ്ണത്തിൽ 38 ശതമാനം കുറവുണ്ടായി. അപകടകരമായ മദ്യോപയോഗം 54 ശതമാനവും മദ്യജന്യ രോഗങ്ങൾ 64 ശതമാനവും കുറഞ്ഞു. മാത്രമല്ല ഹൃദ്രോഗസംബന്ധമായ മരണങ്ങൾ പുരുഷന്മാരിൽ 48 ശതമാനവും സ്ത്രീകളിൽ 52 ശതമാനവും കുറഞ്ഞു. മദ്യത്തിന്റെ സ്വാധീനമുള്ള കൊലപാതകങ്ങൾ, ആത്മഹത്യകൾ, റോഡപകടങ്ങൾ എന്നിവയ്ക്ക് 56 ശതമാനം കുറവുമുണ്ടായി.
2016ലെ കണക്കനുസരിച്ച് റഷ്യയിലെ ശുദ്ധ ആൽക്കഹോളിന്റെ പ്രതിശീർഷ ഉപഭോഗം 11.7 ലിറ്ററാണ്. ലോകത്തിലെതന്നെ ഏറ്റവും കൂടിയ നിരക്കുകളിൽ ഒന്നാണിത്. മദ്യോപയോഗത്തിനുള്ള ചുരുങ്ങിയ പ്രായം 21 ആക്കി 2019ൽ നിജപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പുകവലിക്കെതിരായും കർശന നിയന്ത്രണങ്ങളാണ് റഷ്യയിൽ നിലവിലുള്ളത്.
വരുമാനവർധനവിനുവേണ്ടി പൗരന്മാരുടെ മദ്യോപയോഗത്തിനു കൂട്ടുനിന്ന റഷ്യ തെറ്റു മനസിലാക്കി അതു തിരുത്തിവരികയാണ്. ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയർന്ന മദ്യപാനശീലം റഷ്യക്കാർക്കാണ്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യക്ക് അനായാസമായി മുന്നേറാൻ കഴിയാത്തത് പട്ടാളക്കാർ മദ്യലഹരിയിൽ ആയിരുന്നതുകൊണ്ടാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
റഷ്യ നൽകുന്ന പാഠങ്ങൾ ഉൾക്കൊള്ളാതെ മദ്യലഭ്യത സാർവത്രികമാക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങൾ ആത്മഹത്യാപരമാണ്. ജനതയുടെ ആരോഗ്യവും സുരക്ഷയുമായിരിക്കണം സർക്കാരിന്റെ പ്രഥമ പരിഗണന. ടൂറിസ്റ്റുകൾ കാണാനാഗ്രഹിക്കുന്നത് നാടിന്റെ സാംസ്കാരികത്തനിമയാർന്ന ജീവിതശൈലിയും വൃത്തിയും വെടിപ്പുമുള്ള പരിസരങ്ങളുമാണ്. തൊഴിൽകേന്ദ്രങ്ങളിൽത്തന്നെ മദ്യം വിളന്പുന്നത് ഉത്പാദനക്ഷമത കുറയ്ക്കുകയേയുള്ളൂ എന്നു മനസിലാക്കാൻ സാമാന്യബോധം മാത്രം പോരേ?
ഡോ. ജോർജുകുട്ടി ഫിലിപ്പ്