Saturday, May 7, 2022 2:49 AM IST
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ സർക്കാർ നിലപാട് തികഞ്ഞ ഇരട്ടത്താപ്പാണ്. ജോലി ചെയ്യിച്ചിട്ട് ശന്പളം കൊടുക്കാത്തത് ആരു ചെയ്താലും അത് തൊഴിലാളിവിരുദ്ധമെന്നു മാത്രമല്ല, ക്രിമിനൽ കുറ്റംകൂടിയാണ്. ശന്പളം കൊടുക്കാത്തതിന്റെ ന്യായാന്യായങ്ങൾ തൊഴിലാളികളും തൊഴിലാളി യൂണിയനുകളും വിലയിരുത്തട്ടെ. ‘വായ്പ തിരിച്ചടവു നടത്തിയ ശേഷം എന്തെങ്കിലും മിച്ചമുണ്ടെ ങ്കിൽ ശന്പളം തരാം’ എന്നതെന്തു ന്യായം?
5,13,051 സ്ഥിരം തൊഴിലാളികളും 11,142 താത്കാലിക തൊഴിലാളികളും അടക്കം 5,24,193 തൊഴിലാളികൾ സർക്കാർ വകുപ്പുകളിൽ പണിയെടുക്കുന്നു. 2020 മാർച്ചിൽ കൊറോണ അടച്ചുപൂട്ടലിനുശേഷം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇതിൽ പണിയെടുത്തവർ 10 ശതമാനത്തിൽ താഴെ മാത്രം. 24 മാസത്തിൽ 15 മാസവും സർക്കാർ തൊഴിലാളികൾ വീട്ടിലിരുന്നു ശന്പളം വാങ്ങി.
അതിൽ 1,70,248 സ്കൂൾ അധ്യാപകരും 22,544 കോളജ് അധ്യാപക-അധ്യാപകേതര ജീവനക്കാരും 30,978 ഹയർ സെക്കൻഡറി തൊഴിലാളികളും 8,716 സാങ്കേതിക വിദ്യാഭ്യാസ വിഭാഗം തൊഴിലാളികളും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സ്കൂളുകളും കോളജുകളും പ്രവർത്തിച്ചത് മൂന്ന് മാസത്തിൽ താഴെ. എന്നിട്ടും കൃത്യം മാർച്ച് 31 നുതന്നെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. 21 മാസം നഷ്ടപ്പെട്ട വിദ്യാഭ്യാസം ഈ വർഷത്തെ വേനൽ വാർഷിക അവധി വേണ്ടെന്നുവച്ച് പഠിപ്പിക്കാൻ ഈ രണ്ടേകാൽ ലക്ഷം അധ്യാപക തൊഴിലാളികൾ തയാറായില്ല. 5,24,193 സർക്കാർ തൊഴിലാളികൾക്കായി പ്രതിമാസം സർക്കാർ നൽകുന്ന ശന്പളം 41,981 കോടി രൂപ. ഒരു സർക്കാർ തൊഴിലാളി-അധ്യാപകന്റെ ശരാശരി ശന്പളം 66,739 രൂപ.
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ കടം 3,27,655 കോടിയാണ്. കഴിഞ്ഞ വർഷം അടച്ച പലിശ 25,966 കോടി രൂപ. 2001ൽ പലിശ അടവ് 2,258 കോടി രൂപയായിരുന്നെങ്കിൽ 2011ൽ അത് 5,690 കോടിയായി ഉയർന്നു. 2,258 കോടിയിൽനിന്നു പലിശ അടവ് 25,966 കോടി ആയി ഉയർന്നിട്ടും സർക്കാർ തൊഴിലാളികളുടെ ശന്പളം ഒരു മാസം പോലും താമസിപ്പിച്ചില്ല. ‘തിരിച്ചടവ് കഴിഞ്ഞേ ശന്പളം തരൂ’ എന്ന നിബന്ധന പിന്നെങ്ങനെ കെഎസ്ആർടിസിയിൽ മാത്രം കടന്നുവന്നു?
ഇക്കഴിഞ്ഞ വ്യാഴാഴ്ച 3,785 കെഎസ്ആർടിസി ബസുകൾ 12.60 ലക്ഷം കിലോ മീറ്റർ ഓടി, 19.77 ലക്ഷം യാത്രക്കാരെ കയറ്റി, 669.88 ലക്ഷം രൂപ വരുമാനം കൊണ്ടുവന്നു. ഒരു ബസ് 17,698 രൂപ വരുമാനം കൊണ്ടുവന്നപ്പോൾ ഓടിയ കിലോമീറ്ററിന് കിട്ടിയ വരുമാനം 53.15 രൂപയായിരുന്നു. 3,785 ബസുകളോടിക്കാൻ ഡ്രൈവർമാരും കണ്ടക്ടർമാരുമായി 7,570 പേര് അധ്വാനിച്ചു. ഏപ്രിലിൽ 158 കോടിയായിരുന്നു കെഎസ്ആർടിസി വരുമാനം. പ്രതിദിന വരുമാനം 5.5 കോടി രൂപ. ശന്പളം നൽകാൻ വേണ്ടത് 82 കോടി രൂപയാണ്. പ്രതിദിനം 2.73 കോടി രൂപ.
ലഭ്യമായ കണക്കുകളനുസരിച്ച് വ്യാഴാഴ്ച 2,95,602 ലിറ്റർ ഡീസൽ കെഎസ്ആർടിസി ഉപയോഗിച്ചു. കെഎസ്ആർടിസിയുടെ ബൾക്ക് വില ലിറ്ററിന് 128.77 രൂപ. പുറത്ത് സ്വകാര്യപന്പിൽ ഡീസൽ വില കൊച്ചിയിൽ 102.35 രൂപ. ഒരു ലിറ്ററിൽ വ്യത്യാസം 26.42 രൂപ. 2,95,602 ലിറ്ററിന് ഒരു ദിവസം അധികമായി നൽകുന്നത് 78.09 ലക്ഷം രൂപ. രൊക്കം പണം കൊടുത്ത് സ്വകാര്യ പന്പിൽനിന്നു കെഎസ്ആർടിസി ഡീസൽ അടിക്കുകയായിരുന്നെങ്കിൽ പ്രതിദിനം 78 ലക്ഷം രൂപ ലാഭിക്കാമായിരുന്നു. കെഎസ്ആർടിസിക്കുതന്നെ യാത്രാ ഫ്യൂവൽസ് എന്ന സ്വകാര്യ പന്പുകളുണ്ട്. 10 ബസ് സ്റ്റേഷനുകളിൽ ഇതു പ്രവർത്തിക്കുന്നു. അവിടെ ഡീസലിന് 102.38 രൂപ മാത്രമേ ഉള്ളൂ.
2018-2019 കാലഘട്ടത്തിൽ കെഎസ്ആർടിസി ബസുകൾ മൊത്തത്തിൽ സ്വകാര്യ പന്പുകളിൽനിന്നു ഡീസൽ അടിച്ചിരുന്നു. മാനേജ്മെന്റ് ബുദ്ധിപൂർവം പെരുമാറിയിരുന്നെങ്കിൽ പ്രതിദിന ഡീസൽ ചെലവ് 3.02 കോടി രൂപ മാത്രം. അങ്ങനെ ഡീസലിനും ശന്പളത്തിനുമായി മാത്രം പ്രതിദിനം 5.75 കോടി രൂപ വേണം എന്നു ചുരുക്കം. ഇന്നലത്തെ വരുമാനം 6.70 കോടി രൂപ. അങ്ങനെ നോക്കുന്പോൾ നിലവിലെ വരുമാനത്തിൽനിന്നു ശന്പളത്തിനും ഡീസലിനും പണം മാറ്റിവയ്ക്കാനാകും. ടോമിൻ തച്ചങ്കരി 10 മാസം ജീവനക്കാർക്ക് ശന്പളം മാസാവസാനംതന്നെ നൽകിയിരുന്നു. ഭരണകക്ഷിയിലെ തൊഴിലാളി യൂണിയനുകൾ തന്നെയാണ് ബാലിശമായ കാരണങ്ങൾ നിരത്തി തച്ചങ്കരിയെ പുറത്താക്കിയത്.
ശന്പളം കൊടുക്കുന്നതിനു മുന്പുതന്നെ വായ്പ തിരിച്ചടവു കൊടുക്കണം എന്ന മാനേജ്മെന്റ് നിലപാട് ആർക്കും സ്വീകാര്യമല്ല. പ്രതിദിനം 93 ലക്ഷം രൂപയാണ് വായ്പാ തിരിച്ചടവ്. മുൻകാല സർക്കാരുകളുടെ പിടിപ്പുകേടും പെൻഷൻ ബാധ്യതയും ആണ് ഭീമമായ വായ്പ എടുക്കാൻ കെഎസ്ആർടിസിയെ നിർബന്ധിതമാക്കിയത്. വായ്പ തിരിച്ചടവ് കഴിഞ്ഞിട്ടേ ശന്പളം കൊടുക്കൂ എന്നത് അനീതി മാത്രമല്ല, നിയമവിരുദ്ധവുമാണ്.
സർക്കാർ സ്ഥാപനം തന്നെയായ വൈദ്യുതി ബോർഡിലൊന്നും ഇങ്ങനെ വായ്പ തിരിച്ചടവിനുശേഷമേ ശന്പളം കൊടുക്കൂ എന്ന രീതിയില്ല. സംസ്ഥാന സർക്കാർ തൊഴിലാളികൾക്കും ഇങ്ങനെയൊരു നിബന്ധനയില്ല.
ഏറെ വിവാദമായ കെ-റെയിലിനു സമാനമായ കൊച്ചി മെട്രോയുടെ പ്രതിദിന നഷ്ടം ഒരുകോടി രൂപയാണ്. പ്രതിദിനം മെട്രോ കയറ്റിയിറക്കുന്ന യാത്രക്കാർ 60,359 മാത്രം. 60,359 യാത്രക്കാരെ കയറ്റുന്ന മെട്രോയുടെ ഒരു കോടി പ്രതിദിനനഷ്ടം സംസ്ഥാന സർക്കാർ നികത്തുന്നുണ്ടെങ്കിൽ 19.77 ലക്ഷം യാത്രക്കാരെ പ്രതിദിനം കയറ്റിയിറക്കുന്ന കെഎസ്ആർടിസിക്ക് സർക്കാർ അതേ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രതിദിനം 32.75 കോടി രൂപ നൽകണം. മെട്രോയ്ക്ക് ഒരു നീതി കെഎസ്ആർടിസിക്ക് മറ്റൊരു നീതി.
കെഎസ്ആർടിസിയുടെ വൻനഷ്ടത്തിന്റെ കാരണം പെൻഷൻ ബാധ്യതയാണ്. വൈദ്യുതി ബോർഡിലെ പെൻഷൻ ബാധ്യതയ്ക്ക് സർക്കാർ സ്വതന്ത്ര ഫണ്ട് രൂപീകരിച്ചു. എന്തേ കെഎസ്ആർടിസിക്കും അങ്ങനെ ചെയ്തുകൂടാ? ഡീസൽ ലിറ്ററിന് 95.74 രൂപയായിരുന്നപ്പോൾ നാറ്റ്പാക് തയാറാക്കിയ സ്വകാര്യ ബസുകളുടെ പ്രവർത്തനച്ചെലവ് ഒരു കിലോമീറ്ററിന് 52.56 രൂപയായിരുന്നു.
ഇന്ന് ഡീസൽ വില 102 രൂപ. ഏഴു രൂപ കൂടുതൽ. ഈ ഏഴു രൂപകൂടി കണക്കിലെടുത്താലും ഒരു കിലോമീറ്റർ സർവീസ് നടത്താനുള്ള പ്രവർത്തനച്ചെലവ് 55 രൂപയിൽ കൂടുതൽ വരില്ല. വ്യാഴാഴ്ചത്തെ കെഎസ്ആർടിസിയുടെ കിലോമീറ്റർ വരുമാനം 53.15 രൂപയായിരുന്നു. പ്രവർത്തനനഷ്ടം രണ്ടു രൂപയിൽ താഴെ. 19.77 ലക്ഷം കിലോ മീറ്ററിന് 40 ലക്ഷം രൂപയിൽ താഴെയാണ് നഷ്ടം. സംസ്ഥാന സർക്കാർ പ്രതിമാസം 30 കോടി രൂപ അനുവദിക്കുന്നതു മുഴുവൻ വേണ്ട ജീവനക്കാരുടെ ശന്പളം നൽകാൻ. ഡീസൽ, ശന്പളം ഒഴികെ മറ്റു ചെലവുകളില്ലെന്നല്ല. അതൊക്കെ കൂട്ടിയാണ് നാറ്റ്പാക് പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 55 രൂപ എന്നു കണക്കാക്കിയത്.
യൂണിയനുകളുമായി നടത്തിയ ചർച്ചയുടെ അജണ്ട നോട്ടിലെ 14-ാം പേജിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നത് 5,250 ബസുകൾക്ക് 22,313 ജീവനക്കാർ മതിയെന്നും അടുത്ത രണ്ടു വർഷത്തേക്ക് 4,250 ബസുകളിൽ കൂടുതൽ നിരത്തിലിറക്കാൻ സാധ്യമല്ലെന്നും അതിനായി 18,563 ജീവനക്കാർ മതിയെന്നും ആയിരുന്നു.
റിവ്യു ഓഫ് പബ്ലിക് എന്റർപ്രൈസസ് ഇൻ കേരള റിപ്പോർട്ട് പ്രകാരം 2016 മാർച്ചിൽ കെഎസ്ആർടിസിയിൽ 44,250 ജീവനക്കാരുണ്ടായിരുന്നു. 2021 മാർച്ച് ആയപ്പോൾ ജീവനക്കാർ 30,600 ആയി ചുരുങ്ങി. 2022 മാർച്ച് 28, 29 തീയതികളിൽ നടത്തിയ പൊതുപണിമുടക്കിന്റെ ഭാഗമായി നടത്തിയ കണക്കെടുപ്പിൽ 18,145 സ്ഥിരം ജീവനക്കാരും 612 താത്കാലിക ജീവനക്കാരുമടക്കം 18,757 തൊഴിലാളികൾ മാത്രമാണുള്ളത്. 4250 ബസുകളോടിക്കാൻ 18,063 ജീവനക്കാർ മതിയെന്നു പ്രഖ്യാപിച്ച കെഎസ്ആർടിസിയിൽ ആകെയുള്ളത് 18,757 ജീവനക്കാരാണെങ്കിൽ അടുത്ത ആറു മാസത്തെ റിട്ടയർമെന്റ് കണക്കിലെടുത്താൽ ആരെയും പിരിച്ചുവിടേണ്ടതില്ല. മറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നവർ എത്ര ഉന്നതരായാലും പറയുന്നത് നുണതന്നെ.
2017 ജൂണിലെ കണക്കുകൾ പ്രകാരം മൾട്ടി ആക്സിൽ (വോൾവോ സ്കാനിയ) ബസുകൾ പ്രതിദിനം 17,967 കിലോ മീറ്റർ ഓടി കിലോമീറ്റർ ഒന്നിന് 47.48 രൂപ വരുമാനം കൊണ്ടുവന്നു. 36,115 കിലോ മീറ്റർ ഓടിയ സൂപ്പർ ഡീലക്സ് ബസുകളുടെ കിലോമീറ്റർ വരുമാനം 30.20 രൂപ. 20,113 കിലോമീറ്റർ ഓടിയ സൂപ്പർ എക്സ്പ്രസ് ബസുകളുടെ കിലോമീറ്റർ വരുമാനം 31.49 രൂപ. 1,55,141 കിലോമീറ്റർ ഓടിയ സൂപ്പർഫാസ്റ്റ് ബസുകളുടെ കിലോമീറ്റർ വരുമാനം 32.67 രൂപ. 4,98,603 കിലോമീറ്റർ ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ കിലോമീറ്റർ വരുമാനം 32.92 രൂപ. 8,73,025 കിലോ മീറ്ററിൽ ഓർഡിനറി ബസുകളുടെ വരുമാനം 31.15 രൂപ. അങ്ങനെ ആകെ 16,00,694 കിലോമീറ്റർ സർവീസുകൾ നടത്തിയിരുന്നു. ശരാശരി കിലോമീറ്റർ വരുമാനം 32.01 രൂപ.
2021 ജൂണിൽ ശന്പളവർധനയുടെ ഭാഗമായി സിഎംഡി യൂണിയനുകൾക്കു നൽകിയ നോട്ടിൽ കോർപറേഷന് ആകെ 6,418 ബസുകളുണ്ടെന്നു വ്യക്തമാക്കിയിരുന്നു. ഇതിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഓടിയത് 3,785 ബസുകൾ മാത്രം. 2017ൽ 16 ലക്ഷം കിലോ മീറ്റർ ഓടിയിരുന്നിടത്ത് വ്യാഴാഴ്ച ഓടിയത് 12.6 ലക്ഷം കിലോ മീറ്റർ മാത്രം.
ജയിംസ് വടക്കൻ