Saturday, May 7, 2022 10:57 PM IST
ഡോ. ജോർജുകുട്ടി വട്ടോത്ത്
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി കേരളമൊട്ടുക്ക് നടപ്പിലാക്കിക്കൊ ണ്ടിരിക്കുകയാണല്ലോ. പദ്ധതി ആശയപരമായി വളരെ നല്ലതെങ്കിലും കതിരിൽ വളം വയ്ക്കുന്നതിനു സമാനമാണ് എന്നു പറയാതെ വയ്യ. വിദ്യാലയങ്ങളിൽ നേരത്തേ ആരംഭിച്ചിട്ടുള്ള ഫാർമേഴ്സ് ക്ലബുകളുടെ വികസിത രൂപമാണിത്. പുതിയ പദ്ധതി എത്രത്തോളം ലക്ഷ്യം കാണും എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ഉദ്ഘാടന മഹാമഹം, കൊയ്ത്തുത്സവം തുടങ്ങിയവ കേമമായി നടക്കുമെങ്കിലും വരും നാളുകളിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന ഭക്ഷ്യ സാധനങ്ങളുടെ അളവിൽ പറയത്തക്ക കുറവു വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല!
സാമ്പത്തിക ചെലവുകളും അധ്വാനവും സമയ നഷ്ടവും കണക്കാക്കുന്നതോടൊപ്പം അന്തരഫലംകൂടി പരിശോധിച്ചു വേണം ഏതൊരു പദ്ധതിയും വിജയം കണ്ടോ എന്നു കണക്കാക്കാൻ. കേരളത്തിലെ വിദ്യാലയങ്ങളിൽ ഫാർമേഴ്സ് ക്ലബുകൾ ദശകങ്ങൾക്കു മുമ്പേ ആരംഭിച്ചതാണ്. എന്നിട്ടും ഭക്ഷ്യസാധനങ്ങൾക്കു നാം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഇങ്ങനെ നോക്കുമ്പോൾ വിദ്യാലയങ്ങളിലെ ഫാർമേഴ്സ് ക്ലബുകൾ ലക്ഷ്യം നേടിയിട്ടില്ല. സമാനതകൾ ഏറെയുള്ള ഈ പുതിയ പദ്ധതിയേയും പദ്ധതിക്കുവേണ്ടിയുള്ള പദ്ധതിയെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ കുറ്റം പറയാനാവില്ല.
ഔദാര്യം വേണ്ട, ന്യായവില മതി
യുപിയിലെ കർഷക നേതാവായിരുന്ന അന്തരിച്ച മഹേന്ദ്രസിംഗ് ടിക്കായത്ത് കർഷക സമരത്തിന്റെ ഭാഗമായി 1988ൽ തലസ്ഥാന നഗരമായ ഡൽഹിയിൽ പിക്കറ്റിങ് നടത്തുകയുണ്ടായി. അഞ്ചു ലക്ഷത്തോളം കർഷകർ പങ്കെടുത്ത സമരത്തിനിടയിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം മാത്രം ഇവിടെ അനുസ്മരിക്കട്ടെ: കർഷകർ ആത്മാഭിമാനികളാണ്. അവർക്ക് ആരുടെയും ഔദാര്യം വേണ്ട. മറ്റുള്ളവരുടെ സഹാനൂഭൂതി, ദയ, കരുണ ഇവയൊന്നും കർഷകർ ആവശ്യപ്പെടുന്നില്ല, തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിച്ചാൽ മാത്രം മതി. അദ്ദേഹം ഇതു പറഞ്ഞിട്ട് മൂന്നു ദശകം കഴിഞ്ഞെങ്കിലും അടുത്ത നാളിൽ അദ്ദേഹത്തിന്റെ പുത്രൻ രാകേഷ് ടിക്കായത്തിന് കർഷകരുടെ രക്ഷക്കായി മറ്റൊരു സമരം നയിക്കേണ്ടി വന്നു എന്നതും ചിന്തനീയമാണ്.
കഞ്ചാവ് കൃഷി പഠിപ്പിക്കാനും സമയാസമയങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകാനും കൃഷി ഭവനുകളോ സമാനമായ മറ്റു സ്ഥാപനങ്ങളോ ഇല്ല. മെച്ചപ്പെട്ട കഞ്ചാവ് കർഷകർക്ക് സംസ്ഥാന സർക്കാർ അവാർഡുകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല എന്നു മാത്രമല്ല പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും. എന്നിട്ടും എന്തുകൊണ്ടാണ് കഞ്ചാവ് വലിയ തോതിൽ കൃഷി ചെയ്യുന്നത്? ഉത്തരം വളരെ ലളിതം: വലിയ ലാഭം കിട്ടും. അത്ര തന്നെ. അതിനാൽ കൃഷി വ്യാപകമാക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും ആദ്യമായി ചെയ്യേണ്ടത് കൃഷിക്കാർക്ക് മെച്ചപ്പെട്ട വില ഉറപ്പു വരുത്തുക എന്നതാണ്. കർഷകരെ ആദരിക്കൽ, കർഷക ദിനാചരണം, കാളപൂട്ട് മത്സരം തുടങ്ങിയ മറ്റുള്ള എല്ലാ കാര്യങ്ങൾക്കും ഇതു കഴിഞ്ഞേ പ്രാധാന്യം ഉള്ളു.
ഉദ്ദേശ്യം നല്ലത്, ഫലത്തില് നിരാശ
സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും അടുത്തവർഷം ജല ക്ലബുകൾ ആരംഭിക്കും എന്ന വാർത്ത മിക്കവരും ശ്രദ്ധിച്ചുകാണും. ജലസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി പുതിയ തലമുറയെ ബോധവത്കരിക്കുക എന്നതാണത്രേ പദ്ധതിയുടെ ലക്ഷ്യം.
ഇത്തരം അവസരങ്ങളിൽ പൊതുവേ സംഭവിക്കുന്നത് വിദ്യാലയങ്ങളിലെ അമ്പതോ നൂറോ കുട്ടികളെ ഉൾപ്പെടുത്തി ഒരു ക്ലബ് രൂപീകരിക്കുകയും വിഷയവുമായി ബന്ധപ്പെട്ട ഒന്നോ രണ്ടോ പ്രഭാഷണങ്ങൾ നടത്തുകയുമാണ്. ചിലപ്പോൾ നദിയിലെ ജലത്തിന്റെ സാമ്പിൾ എടുത്ത് പരിശോധന നടത്തിയെന്നും വരാം. അതുമല്ലെങ്കിൽ ഏതെങ്കിലും ജലാശയത്തിലെ കുറച്ചു പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തേക്കാം. ഫോട്ടോ സഹിതമുള്ള റിപ്പോർട്ടും കണക്കും റെഡിയാക്കിയാൽ കാര്യം കഴിഞ്ഞു. സാധാരണ ഗതിയിൽ ഇത്രയുമൊക്കെയേ നടക്കാറുള്ളു, അല്ലെങ്കിൽ സമയം കിട്ടാറുള്ളു എന്നതാണ് വസ്തുത. അഞ്ഞൂറോ ആയിരമോ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിലെ 50 കുട്ടികൾക്ക് ഇതുവഴി ബോധവത്കരണം നടന്നു എന്നു കരുതിയാൽത്തന്നെ, ബാക്കിയുള്ളവർക്ക് ആര്, എങ്ങനെ ബോധവത്കരണം നടത്തും?
ട്രാഫിക് ക്ലബ്, ആന്റി നാർക്കോട്ടിക് ക്ലബ്, നേച്ചർ ക്ലബ്, ലീഗൽ ലിറ്ററസി ക്ലബ്, റെഡ് റിബൺ ക്ലബ് മുതലായവയും നമ്മുടെ വിദ്യാലയങ്ങളിൽ മുൻകാലങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലബുകളാണ്. ഇവയിലെ അംഗങ്ങളിൽ നല്ലൊരു പങ്കും ഒരേ കുട്ടികൾത്തന്നെ ആയിരിക്കും. ഇവയുടെ ഉദ്ദേശ്യം തെറ്റല്ലെങ്കിലും ഫലം നിരാശാജനകമാണെന്നു പറയാതെ വയ്യ. വർധിച്ചു വരുന്ന ട്രാഫിക് നിയമ ലംഘനങ്ങളും മയക്കുമരുന്ന് ഉപയോഗവും പരിസ്ഥിതി മലിനീകരണവും ഇതിനു തെളിവാണ്. റോഡ് വക്കിൽ എല്ലാവിധ മാലിന്യങ്ങളുമടങ്ങിയ പ്ലാസ്റ്റിക് ബോംബ് വലിച്ചെറിയുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയല്ലാതെ കുറയുന്നില്ല! നമ്മുടെ വിദ്യാലയങ്ങളിലെ ഇത്തരം ക്ലബുകൾ കുട്ടികളെ ബോധവത്കരിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന വസ്തുത മൂടി വച്ചിട്ടു കാര്യമില്ല.
പകരം എന്ത്?
ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട് പറയട്ടെ; നമ്മുടെ പാഠ്യപദ്ധതിയിൽ ഇക്കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കൃഷി എന്താണെന്നും എങ്ങനെയാണെന്നും കുട്ടികൾ ഒന്നാം ക്ലാസ് മുതൽ പഠിക്കുകയും പരിശീലിക്കുകയും ചെയ്യണം. വിത്ത് നടീൽ, കളപറിക്കൽ, വളമിടീൽ, മരുന്നടി, വിളവെടുപ്പ്, സംഭരണം ഇവയെല്ലാം സ്വയം ചെയ്തു പഠിക്കാനുള്ള അവസരം സൃഷ്ടിക്കണം. ഇതെല്ലാംകൂടി ഒറ്റയടിക്ക് സാധിച്ചില്ലെങ്കിലും ഘട്ടം ഘട്ടമായെങ്കിലും നടപ്പാക്കണം.
ട്രാഫിക് ക്ലബിനെ സംബന്ധിച്ചും ഇതു തന്നെയാണ് പറയാനുള്ളത്. അമ്പതോ നൂറോ കുട്ടികളെ വിളിച്ചുകൂട്ടി വല്ലപ്പോഴും നടത്തുന്ന പ്രഭാഷണങ്ങൾക്കോ ലഘുലേഖ വിതരണത്തിനോ റാലികൾക്കോ ഫ്ളാഷ് മോബുകൾക്കോ കാര്യമായ പ്രയോജനം ഒന്നും ഉണ്ടാകുന്നില്ല. ട്രാഫിക് സിഗ്നലുകളുടെ അർഥം, റോഡിലെ വരകളുടെയും കുറികളുടെയും അർഥം ഇവയൊന്നും കുട്ടികളിൽ മിക്കവർക്കും അറിയില്ല. വല്ലപ്പോഴും ലഭിക്കുന്ന വാട്സ്ആപ് മെസേജുകൾ ഒഴികെ അറിയാൻ നിലവിൽ യാതൊരു മാർഗവും ഇല്ലതാനും. ഇത്തരം പ്രാഥമിക കാര്യങ്ങൾ മുതൽ രാജ്യത്തെ റോഡ് നിയമങ്ങളും നിയമ ലംഘകർക്കുള്ള ശിക്ഷകളും വരെ കുട്ടികൾ മനസിലാക്കട്ടെ. ആദ്യം ട്രാഫിക് പാർക്കുകളിലും ലേണേഴ്സ് ലൈസൻസ് എടുത്തശേഷം റോഡിലും പരിശീലനം നേടട്ടെ.
മദ്യം, മയക്കുമരുന്ന് എന്നിവ ഏതെല്ലാം തരം ഉണ്ട്, അവ ശരീരത്തെ എപ്രകാരം ബാധിക്കുന്നു, രാജ്യത്തെ നാർക്കോട്ടിക് നിയമങ്ങൾ ഏന്തെല്ലാം, നിയമ ലംഘകർക്കുള്ള ശിക്ഷകൾ തുടങ്ങിയ കാര്യങ്ങളൊക്കെ കുട്ടികളെ ക്ലാസ് റൂമുകളിൽ പഠിപ്പിക്കുവാനുള്ള സംവിധാനം ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത, എങ്ങനെ പരിസ്ഥിതിയെ മലിനമാകാതെ കാത്തു സൂക്ഷിക്കാം, ഭൂമിയെ എങ്ങനെ ഹരിതാഭമാക്കാം, എങ്ങനെ സുസ്ഥിരവികസനം സാധ്യമാക്കാം തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ വിശദമായിത്തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
പൊതുവിജ്ഞാനം നേടുക എന്നതും പഠനത്തിന്റെ ഭാഗമായി നടക്കേണ്ട പ്രക്രിയ ആണ്. പക്ഷേ നിർഭാഗ്യവശാൽ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ഉദാഹരണത്തിന്, രാജ്യത്ത് നിലവിലുള്ള ഭരണ സംവിധാനം എന്താണ് എന്ന് പല കുട്ടികൾക്കും വ്യക്തമായ ധാരണയില്ല. ലോക്സഭയും രാജ്യസഭയും തമ്മിലുള്ള അന്തരംപോലും അറിയാത്തവരുണ്ട്. ഇതുപോലുള്ള ചെറുതും വലുതുമായ അനേകം കാര്യങ്ങൾ പഠിപ്പിക്കുവാൻ വർഷത്തിലൊരിക്കൽ നടത്തുന്ന ഭരണഘടനാ ദിനാചരണം മതിയാവില്ല. കതിരിൽ വളം വയ്ക്കാതെ വിത്തു വിതയ്ക്കുമ്പോൾ മുതൽ കുറേശെ വളം വയ്ക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം.
എങ്ങനെ നടപ്പിലാക്കാം?
നിലവിലുള്ള ടൈം ടേബിളിൽനിന്നു ദിവസവും ഓരോ മണിക്കൂർ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമായി മാറ്റിവയ്ക്കണം. ഉദാഹരണത്തിന്, ആർട്സ്, ഹ്യുമാനിറ്റിസ്, സോഷ്യൽ സയൻസ് പഠനങ്ങൾക്ക് ഒന്നോ രണ്ടോ മണിക്കൂർ കുറഞ്ഞു എന്ന് കരുതി കാര്യമായി ഒരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല. പ്രായോഗിക പരിശീലനത്തിനായി ശനിയാഴ്ചകളും ഉപയോഗിക്കാം. മേല്പറഞ്ഞ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെതന്നെ ചെറിയ പരിശീലനം നൽകി ഇതിനായി നിയോഗിക്കാവുന്നതേയുള്ളു. ഇതിനായി പ്രത്യേക സിലബസും ടെക്സ്റ്റ് ബുക്കും ഉണ്ടാക്കണം. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ പലതും നമുക്ക് അനുകരണീയമാണ്. മറ്റു വിഷയങ്ങൾക്കെന്നപോലെ കൃത്യമായി തിയറി പരീക്ഷയും പ്രാക്ടിക്കലും നടത്തണം. നിശ്ചിത ശതമാനം മാർക്ക് ലഭിക്കുന്ന കുട്ടികൾക്കു മാത്രമേ അടുത്ത ക്ളാസിലേക്ക് പ്രൊമോഷൻ നൽകുവാൻ പാടുള്ളു. പഠനഭാരം സൃഷ്ടിക്കാതെയും അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെയും ഇതു നടപ്പാക്കാവുന്നതേയുള്ളൂ. ദീർഘവീക്ഷണവും ഇച്ഛശക്തിയും വേണമെന്നു മാത്രം.
ഇത്തരം ക്രമീകരണങ്ങൾ ചെയ്താൽ കുട്ടികൾക്ക് വിദ്യാലയവും പഠനവുമൊക്കെ കൂടുതൽ ആകർഷകമായി അനുഭവപ്പെടും. ഓൺലൈൻ ഗെയിമുകൾ പോലെയുള്ള കുഴപ്പം പിടിച്ച കാര്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനും സഹായിക്കും. മാത്രവുമല്ല വിദ്യാർഥികളുടെ സാമൂഹ്യവത്കരണ പ്രക്രിയ ആയാസരഹിതമാവുകയും കൂടുതൽ ഫലപ്രദമാവുകയും ചെയ്യും. കുട്ടികൾ ഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന കാര്യങ്ങൾ മിക്കതും അവർ ജീവിതത്തിന്റെ അവസാനം വരെ പിന്തുടരും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴേ ആരംഭിച്ചാൽ പത്തോ പതിനഞ്ചോ വർഷങ്ങൾ കഴിയുമ്പോഴെങ്കിലും നാം ലക്ഷ്യം നേടും.
ഡോ. ജോർജുകുട്ടി വട്ടോത്ത്
(പാലാ സെന്റ് തോമസ് കോളജ് ഹിന്ദി ബിരുദാനന്തര ബിരുദ ഗവേഷണവിഭാഗം മുൻ മേധാവിയും ചേർപ്പുങ്കൽ ബിവിഎം കോളജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമാണ് ലേഖകൻ)