Monday, May 9, 2022 1:12 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി നോർട്ടിക് രാജ്യങ്ങളായ ഡെൻമാർക്ക്, ഐസ്ലാൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നിവിടങ്ങളിലേക്ക് അടുത്തിടെ നടത്തിയ യാത്രയിൽ ഏറെ പ്രാധാന്യം നേടിയത് സമുദ്രമേഖലയിലെ സഹകരണത്തെക്കുറിച്ചും സുസ്ഥിര സമുദ്ര പരിപാലനത്തെക്കുറിച്ചുമുള്ള ചർച്ചകളായിരുന്നു. നീല സമ്പദ്വ്യവസ്ഥയിൽ, പ്രത്യേകിച്ച് ഇന്ത്യയുടെ ‘സാഗർമാല’ പദ്ധതിയിൽ നിക്ഷേപം നടത്താൻ മോദി നോർട്ടിക് രാജ്യങ്ങളെയും കമ്പനികളെയും ക്ഷണിച്ചു. ഇന്ത്യയുടെ ആർട്ടിക് നയം നോർട്ടിക് രാജ്യങ്ങളുമായുള്ള സഹകരണം വിപുലീകരിക്കുന്നതിനുള്ള നല്ല ചട്ടക്കൂടാണെന്ന് മോദി ചൂണ്ടിക്കാട്ടി.
വിശാലമായ സമുദ്ര മേഖല
ഇന്ത്യക്ക് 8,118 കിലോമീറ്റർ തീരവും 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രമേഖലയിൽ പരമാധികാരവും ഉണ്ട്. 118 ചെറിയ തുറമുഖങ്ങളും 12 വലിയ തുറമുഖങ്ങളുമുണ്ട്. നമ്മുടെ കടലിൽ വാണിജ്യ അടിസ്ഥാനത്തിൽ പിടിക്കുന്ന 665 ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന 40 ലക്ഷം മത്സ്യത്തൊഴിലാളികളും ഉണ്ട്. 17 കോടിയോളം വരുന്ന ജനങ്ങൾ തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതി വാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്.
നമ്മുടെ രാജ്യത്തിന്റെ അധികാരപരിധിയിലുള്ള കടലിൽനിന്ന് ഒരു വർഷം പിടിച്ചെടുക്കുന്ന മത്സ്യം 53 ലക്ഷം ടൺ ആണെന്നതാണ് സർക്കാരിന്റെ കണക്ക്. എന്നാൽ, ഇപ്പോൾ നാം പിടിക്കുന്ന മത്സ്യം ശരാശരി 35 ലക്ഷം ടൺമാത്രമാണ്. ഇന്ത്യൻ കടലിൽ കണക്കുകളനുസരിച്ച് ഏകദേശം 3.12 ലക്ഷം യാനങ്ങൾ പ്രവർത്തിക്കുന്നു. സമുദ്രവിഭവങ്ങളുടെ ചൂഷണമാണ് ബ്ലൂ ഇക്കോണമിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികവളർച്ചയ്ക്ക് കടൽവിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന അന്വേഷണമാണ് ബ്ലൂ ഇക്കോണമിയുടെ മർമം.
ആധുനിക വ്യവസായങ്ങൾക്ക് കടൽ ഖനിജങ്ങൾ ആവശ്യമാണ്. കംപ്യൂട്ടർചിപ്പുകൾ പോലെയുള്ളവയ്ക്കാണ് അവയുടെ ആവശ്യം കൂടുതലായി വേണ്ടിവരുന്നത്. ഇത്തരം അസംസ്കൃത വസ്തുക്കൾക്കുവേണ്ടിയുള്ള ആഴക്കടൽ ഖനനം കടലിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. മറ്റു രാജ്യങ്ങളിൽ പുറംകടലിലാണ് ഖനനം നടക്കുന്നത്. എണ്ണ, പ്രകൃതി വാതകങ്ങൾ, മാംഗനീസ്, നൊഡ്യൂൾസ്, കോപ്പർ, നിക്കൽ, കോബാൾട്ട്, പോളി മെറ്റാലിക് ഉത്പന്നങ്ങൾ എന്നിവയും കടലിൽനിന്ന് ഖനനം ചെയ്തെടുക്കാം.
കടൽ നിയമത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന 1973 മുതൽ 1982 വരെ നടത്തിയ ചർച്ചകളെത്തുടർന്നു രൂപപ്പെട്ടതാണ് നിലവിലെ കടൽ അവകാശങ്ങൾ. ഈ ഉടമ്പടിയനുസരിച്ചു കരയിൽനിന്നു 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) തീരക്കടലും അതിനപ്പുറത്തുള്ള 200 നോട്ടിക്കൽ മൈൽ (370 കിലോമീറ്റർ) അതതു രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയും അതിനു പുറത്തേക്കുള്ളതു പുറംകടലും ആണ്. ഇന്ത്യയിൽ തീരക്കടലിലെ അവകാശം സംസ്ഥാനങ്ങൾക്കാണ്.
സൈനിക അഭ്യാസങ്ങൾ
ആഫ്രിക്കയിലെ സീഷെൽസ് മുതൽ സമോവ വരെ പരന്നുകിടക്കുന്ന വിസ്തൃതമായ ഇന്ത്യൻ സമുദ്രത്തിൽ കപ്പൽ ഗതാഗതം, സംയുക്ത നാവിക അഭ്യാസം, ആഴക്കടൽ പര്യവേക്ഷണം, കടൽക്കൊള്ളക്കാരെ തുരത്തൽ എന്നീ ലക്ഷ്യങ്ങളോടെ വിവിധ രാജ്യങ്ങളുമായി ചേർന്ന് സംയുക്തമായ പ്രവർത്തനം ഇന്ത്യ നടത്തണമെന്ന് ബ്ലൂ ഇക്കോണമി രേഖ പറയുന്നു.
അമേരിക്കയുമായി 1992 മുതൽ അറബിക്കടലിൽ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ മലബാർ എക്സർസൈസ്, 2001 മുതൽ ഫ്രാൻസുമായി ചേർന്നുള്ള വരുണ, 2004 മുതൽ ബ്രിട്ടനുമായി ചേർന്നു നടത്തുന്ന കൊങ്കൺ, 2012 മുതൽ ജപ്പാനുമായി ചേർന്നുള്ള ജീമെക്സ്, 2015 മുതൽ ഓസ്ട്രേലിയയുമായി സംയുക്തമായി നടത്തുന്ന ഓസിൻസെക്സ് തുടങ്ങിയ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണം എന്ന് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയം പറയുന്നു. സാമ്പത്തിക രംഗത്തും സമുദ്ര മേഖലയിലും വൻ കുതിപ്പു നടത്തുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനങ്ങളെന്നും രേഖ പറയുന്നുണ്ട്. സമീപകാലത്ത് ഇന്ത്യയും ജപ്പാനും അമേരിക്കയും ഓസ്ട്രേലിയയും സംയുക്തമായി അംഗീകരിച്ച ക്വാഡ് (ക്വാഡ്രി ലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) ഈ രംഗത്തെ പ്രധാന ചുവടുവയ്പാണ്.
അമേരിക്കയുടെ നീക്കങ്ങൾ
പ്രതിരോധനീക്കങ്ങൾ പരസ്പരം അറിയിക്കാൻ ബാധ്യസ്ഥമായ കരാറുകൾ ഈയിടെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ടിരുന്നു. ഇത്രയും ഇഴചേർന്ന ബന്ധമുള്ളപ്പോഴും ഏഴാം കപ്പൽപ്പടയുടെ നീക്കം അറിയിക്കാതിരുന്നത് ഇന്ത്യയെ ശിങ്കിടിയായി മാത്രമായി കാണുന്ന അമേരിക്കൻ മനോഭാവത്തിന്റെ ബഹിർസ്ഫുരണമാണ് എന്നാണ് സർക്കാർ വിമർശകർ പറയുന്നത്. ‘ചൈനയെ വളയൽ’ പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘ക്വാഡ്’ സഖ്യത്തിൽ ഇന്ത്യ പൂർണ അംഗമായി മാറിയതിനു പിന്നാലെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ സൈനിക താത്പര്യങ്ങൾക്ക് ഇന്ത്യയെ കരുവായി ഉപയോഗിക്കുകയും ഇന്ത്യയുടെ താത്പര്യങ്ങളോട് നിഷേധനിലപാട് സ്വീകരിക്കുകയുമാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്.
ഇന്ത്യയും ചൈനയുമായുണ്ടായ കിഴക്കൻ ലഡാക്ക് വിഷയത്തിൽ വാചാലരായ അമേരിക്കയുടെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്. നയതന്ത്രമേഖലയിലും ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകും എന്ന കാര്യത്തിൽ സംശയമില്ല. അമേരിക്കൻ പടക്കപ്പൽ ലക്ഷദ്വീപിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച സംഭവം രാജ്യത്തിന്റെ പരമാധികാരത്തിനു നേരേയുള്ള കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല.
അമേരിക്ക നേതൃത്വംനൽകുന്ന ഇൻഡോ-പസിഫിക്, ക്വാഡ് എന്നീ തന്ത്രപര കൂട്ടായ്മകളെക്കുറിച്ച് റഷ്യക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇൻഡോ-പസിഫിക് കൂട്ടായ്മയെക്കാൾ എല്ലാവരെയും ഉൾക്കൊള്ളുന്നത് ഏഷ്യ-പസിഫിക് എന്ന ആശയമായിരിക്കുമെന്നാണ് റഷ്യയുടെ വിദേശമന്ത്രി സെർജി ലാവ്റോവ് അഭിപ്രായപ്പെട്ടത്. എന്നാൽ, സമുദ്രപാതകളെല്ലാം സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണമെന്ന ഇന്ത്യയുടെ അഭിപ്രായംതന്നെയാണു റഷ്യക്കും. ഇരുരാജ്യവും 2019ൽ ഒപ്പുവച്ച ചെന്നൈ-വ്ലാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴി പദ്ധതിക്കും അത് ഗുണകരമാകും.
റഷ്യ-പാകിസ്ഥാൻ ബന്ധത്തെ പർവതീകരിച്ചുകാണിച്ച്, ഇന്ത്യയിൽനിന്ന് റഷ്യ അകലുകയാണെന്നും പാകിസ്ഥാനോടു കൂടുതൽ അടുക്കുകയാണെന്നുമുള്ള വ്യാഖ്യാനങ്ങൾ വരുന്നുണ്ട്. അവർ മറച്ചുവയ്ക്കുന്ന ഒരു സുപ്രധാനകാര്യം ഇന്ത്യാ വിഭജനത്തിനുശേഷം ഇന്ത്യയുടെ ശത്രുപക്ഷത്തേക്കു പാകിസ്ഥാനെ കൊണ്ടുപോകുകയും ഒന്നിലേറെ സൈനികസഖ്യങ്ങളിൽ അംഗമാക്കുകയും ആയുധവും സമ്പത്തുംനൽകി ഇന്ത്യാവിരുദ്ധചേരിയിൽ ഉറപ്പിക്കുകയും ചെയ്തത് അമേരിക്കയായിരുന്നുവെന്ന കാര്യമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യ-അമേരിക്ക തന്ത്രപരസൗഹൃദം ശക്തമാകുമ്പോഴും, അമേരിക്ക ആയുധ സാമ്പത്തിക സഹായം പാകിസ്ഥാനിലേക്കൊഴുക്കുന്ന കാര്യവും മറക്കരുത്.
സാഗർമാല പദ്ധതി
കടലിലെ പ്രതിരോധം ശക്തമാക്കുന്നതിന് ഇന്നുള്ള രണ്ട് വിമാനവാഹിനി കപ്പലിനു പുറമേ പുതിയ ആറ് സബ് മറൈനുകളും 30 യുദ്ധക്കപ്പലുകളും 150 യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും കൂടി ഇന്ത്യ അടിയന്തരമായി നിർമിക്കണം എന്ന് SAGAR (security and growth for all in the region) നയരേഖ പറയുന്നു. സാഗർമാല പദ്ധതിയുടെ ഭാഗമായി പുതിയ ആറ് തുറമുഖങ്ങൾകൂടി നിർമിക്കാൻ പദ്ധതിയുണ്ട്.
സാഗർമാല പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങൾക്കു പുറമേ 609 കൂറ്റൻ കെട്ടിടസമുച്ചയങ്ങളും 14 കോസ്റ്റൽ ഡെവലപ്മെന്റ് സോണുകളും 12 കോസ്റ്റൽ ടൂറിസ്റ്റ് സർക്യൂട്ടുകളും 2,000 കിലോമീറ്റർ തീരദേശ റോഡുകളും വരാൻപോവുകയാണ്. സമുദ്രാതിർത്തിയിലുള്ള അയൽ രാജ്യങ്ങളൊക്കെ ഇന്ത്യയുമായി അകലുകയും ശ്രീലങ്കയിലും മാലദ്വീപിലും ചൈന തുറമുഖങ്ങൾ നിർമിക്കുകയും ചെയ്തതോടെ ഡീഗോഗാർഷ്യ സൈനിക താവളത്തിന്റെ പ്രാധാന്യം കുറഞ്ഞതായി അമേരിക്കയും മനസിലാക്കുന്നുണ്ട്. ലോകത്തെ പ്രധാന ചരക്കുനീക്കം നടക്കുന്ന മലാക്ക സ്ട്രയിറ്റിൽ നിന്ന് ആരംഭിക്കുന്ന അന്താരാഷ്ട്ര കപ്പൽപ്പാത ലക്ഷദ്വീപുകൾക്കിടയിലൂടെയാണ് ഗൾഫിലേക്കും ആഫ്രിക്കയിലേക്കും പോകുന്നത്. ദ്വീപിനെ ഒരു സൈനിക ഔട്ട് പോസ്റ്റാക്കാനുള്ള അമേരിക്കൻ താത്പര്യം ഇതുകൊണ്ടു കൂടിയാണ്.
ഏപ്രിൽ ഏഴിന് ലക്ഷദ്വീപിന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറുകൂടി കടന്നുപോയെന്നും ഇന്ത്യയുടെ അനുമതി വാങ്ങിയില്ലെന്നും യുഎസ് നാവികസേനയുടെ ഏഴാം കപ്പൽവ്യൂഹത്തിന്റെ കമാൻഡർ വെളിപ്പെടുത്തി.
യുഎസ്എസ് ജോൺ പോൾ ജോൺസ് എന്ന കപ്പലാണ് ഇന്ത്യയുടെ എക്സ്കസീവ് ഇക്കണോമിക് സോൺ (ഇഇസെഡ്) കടന്ന് യാത്ര ചെയ്തത്. തീരരാജ്യത്തിന്റെ അനുമതിയോടെ മാത്രമേ മറ്റു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ഇഇസെഡിൽ പ്രവേശിക്കാൻ പാടുള്ളു. ഈ നിലപാടിനെയാണ് ഇന്ത്യയുടെ അമിതമായ അവകാശവാദമെന്നു യുഎസ് വ്യാഖ്യാനിക്കുന്നത്. ഏഴാം കപ്പൽവ്യൂഹത്തിൽ 50-70 കപ്പലുകൾ, 150 വിമാനങ്ങൾ, ഏതാണ്ട് 20,000 നാവികർ ഉൾപ്പെടുന്നു.1971 ലെ യുദ്ധത്തിൽ പാകിസ്ഥാനെ സഹായിക്കാനായി ഏഴാം കപ്പൽ പട മുൻപും ഇവിടെയെത്തിയിട്ടുണ്ട്. ദക്ഷിണ ചൈനക്കടലിലും മറ്റു രാജ്യാന്തര സമുദ്രസഞ്ചാര സ്വാതന്ത്ര്യപ്രശ്നങ്ങളിലും അഭിപ്രായ സമന്വയമുണ്ടെങ്കിലും കാതലായ ചില സമുദ്ര പരമാധികാര പ്രശ്നങ്ങളിൽ ഇന്ത്യയും യുഎസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു ലക്ഷദ്വീപ് കടലിലെ സംഭവം എടുത്തുകാട്ടുന്നു.
യുഎൻ സുസ്ഥിര വികസന ലക്ഷ്യം -14 പറയുന്നു; ‘സമുദ്രത്തിലെയും കടലുകളിലെയും അതിലെ ആവാസ വ്യവസ്ഥയെയും വിഭവങ്ങളെയും സുസ്ഥിരമായും സുരക്ഷിതമായും പരിപാലിക്കണം’. തുടർന്ന് അമേരിക്കയും കാനഡയും നോർവേയുമടക്കമുള്ള ആറ് രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ദേശീയ സമുദ്ര സമ്പദ് നയം പ്രഖ്യാപിച്ചു. കാനഡയും ഓസ്ട്രേലിയയും നിയമനിർമാണം നടത്തി.
കോവിഡിന് മുമ്പുതന്നെ ആഗോള സമ്പദ്വ്യസ്ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ്വ്യവസ്ഥ വളർന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. യഥാർഥത്തിൽ കരയിലെ വിഭവചൂഷണം എല്ലാ പരിധിയും കടന്ന സാഹചര്യത്തിൽ കടലിലേക്ക് മൂലധന ശക്തികളുടെ ശ്രദ്ധ തിരിയുക സ്വാഭാവികമാണ്. സമുദ്രത്തിലെ കന്യാവനമായി കണക്കാക്കപ്പെടുന്ന അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും പ്രാമുഖ്യമേറുന്നതും ഇക്കാരണത്താൽത്തന്നെയാണ്.
ഡോ. സന്തോഷ് വേരനാനി