Monday, May 9, 2022 11:30 PM IST
എത്തിച്ചേരാൻ ഒരു ലക്ഷ്യവും അതിനായി തീവ്രമായ ആഗ്രഹവുമുണ്ടെങ്കിൽ മാർഗം മുന്നിൽ തെളിഞ്ഞുവരികയും മനസറിഞ്ഞ് അധ്വാനിക്കുകയും ചെയ്യും എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഒരു വർഷം മുമ്പ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സ്റ്റാലിനല്ല ഇന്നദ്ദേഹം. നിശ്ചയ ദാർഢ്യത്തോടെ തീരുമാനങ്ങൾ എടുക്കാനും അതു നടപ്പാക്കാനും കഴിവുള്ള, ഒരു ജനതയെ പ്രതീക്ഷയോടെ മുന്നോട്ടുനയിക്കാൻ പ്രാപ്തിയുള്ള മുഖ്യമന്ത്രി എന്ന പ്രതിച്ഛായ അദ്ദേഹത്തിന് തമിഴ്നാട്ടിലും രാജ്യം മുഴുവനും ലഭിച്ചു കഴിഞ്ഞു.
കഠിനാധ്വാനം
‘സർക്കാരിന്റെ എല്ലാ വകുപ്പുകളും നമ്പർ വൺ ആകുന്നതുവരെ വിശ്രമിക്കാൻ സമയമില്ല ' എന്നായിരുന്നു അധികാരം ഏറ്റെടുത്ത അടുത്ത നിമിഷം അദ്ദേഹത്തിന്റെ വാക്കുകൾ. തൊട്ടടുത്ത ദിവസം നടന്ന മറ്റൊരു ചടങ്ങിൽ ‘വോട്ടുചെയ്തവരെ സന്തോഷിപ്പിക്കുന്ന വിധത്തിലും വേട്ടു ചെയ്യാത്തവർ വോട്ടുചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് പരിതപിക്കുന്ന തരത്തിലുമാകും സർക്കാരിന്റെ പ്രവർത്തനം’ എന്നുമായിരുന്നു തന്റെ സർക്കാർ എങ്ങനെയാകും പ്രവർത്തിക്കുക എന്നതു സംബന്ധിച്ച് അദ്ദേഹം പറഞ്ഞുവച്ചത്.
കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലിയാണ് ഭരണത്തിലേറിയ അന്നുമുതൽ സ്റ്റാലിനും എന്നു പറയാം. ‘അതിവേഗം ബഹുദൂരം’ശൈലിയിൽ, നിൽക്കാൻ സമയമില്ലാതെ സംസ്ഥാന വികസനത്തിനു വേണ്ടിയുള്ള ഓട്ടത്തിലാണ് അദ്ദേഹം. സംസാരത്തേക്കാളുപരി പ്രവർത്തി എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ പാർട്ടികളുടെവരെ പ്രശംസയ്ക്കു പാത്രമായി രാവും പകലും ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ ഉറക്കം നാലു മണിക്കൂറിൽ താഴെ മാത്രം. തമിഴ്നാടിനെ എല്ലാക്കാര്യത്തിലും മുന്നിലെത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന അദ്ദേഹം തമിഴകം ഇതേവരെ കണ്ട മുഖ്യമന്ത്രിമാരിൽനിന്ന്, അവരുടെ പ്രവർത്തന ശൈലിയിൽനിന്ന് വ്യത്യസ്തനാവുകയാണ്.
ദീർഘവീക്ഷണം
കോവിഡ് മൂലം തകർന്നടിഞ്ഞ തമിഴ്നാടിന്റെ ധനസ്ഥിതി വളരെ വേഗം മെച്ചപ്പെടുകയും മുൻനിരയിൽ എത്തുകയും വേണം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് ധനകാര്യ വിദഗ്ധൻ പളനിവേൽ ത്യാഗരാജനെ ആണ് സ്റ്റാലിൻ ധനമന്ത്രിയായി തെരഞ്ഞെടുത്തത്. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരെ ധനകാര്യ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക രംഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു ശക്തമായ അടിത്തറ പാകിയായിരുന്നു സർക്കാരിന്റെ തുടക്കം. പിന്നീട് ഇതുവരെ വിവിധ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാനും 30 വിദഗ്ധ സമിതികളെയാണ് അദ്ദേഹം നിയമിച്ചത്.
വികസനം സാധാരണക്കാരിലേക്കെത്തിക്കുക, എല്ലാവരും ഉയർച്ചയുടെ പടവുകൾ താണ്ടുക എന്ന ഗാന്ധിജിയുടെ പാതയിൽ ‘സർവോദയ’ ലക്ഷ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ ജനപിന്തുണയാണു ലഭിക്കുന്നത്.
സ്ത്രീകൾക്കു മികച്ച പരിഗണന
അടിസ്ഥാനപരമായ സമൂല മാറ്റങ്ങൾ മാത്രമേ വളർച്ചയുടെ പടവുകൾ വേഗത്തിൽ പണിയൂ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീകളുടെ ശക്തീകരണം മുന്നിൽക്കണ്ട് നിരവധി പരിഷ്കാരങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയിട്ടുള്ളത്. പഞ്ചായത്തുതലത്തിൽ ഭരണത്തിൽ നിർണായകസ്ഥാനം വഹിക്കാൻ സ്ത്രീകൾക്കു കഴിഞ്ഞാൽ അത് വേഗത്തിലുള്ള സാമൂഹ്യ മാറ്റത്തിനു വഴി തെളിക്കും എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനായി സ്ത്രീകൾക്കു ത്രിതല പഞ്ചായത്തിൽ 50 ശതമാനം സംവരണം കൊണ്ടുവന്നു. മാത്രമല്ല, ഇവയുടെ തലപ്പത്ത് 60 ശതമാനം സ്ത്രീകൾക്ക് അവസരം നൽകി. മുമ്പെങ്ങും ഇല്ലാത്തതുപോലെ, 11 മേയർമാരും 380 പഞ്ചായത്ത് - മുനിസിപ്പാലിറ്റി നായകരും സ്ത്രീകളായി. സർക്കാർ ഫ്ളാറ്റുകൾക്ക് സ്ത്രീകളുടെ പേരുനൽകി കുടുംബങ്ങൾക്കു കൈമാറൽ, ടൗൺ ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര തുടങ്ങി സ്ത്രീകളുടെ ഉന്നമനത്തിന് നിരവധിയായ നടപടികളാണ് കഴിഞ്ഞ ഒരു വർഷംകൊണ്ട് അദ്ദേഹം സ്വീകരിച്ചത്.
വിദ്യാഭ്യസ മേഖലയിൽ സാധാരണക്കാരനു പ്രാപ്യമായ മുന്നേറ്റം കൊണ്ടുമാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നും അദ്ദേഹം വിശ്വസിക്കുന്നു. അതിനാൽ പണമുള്ളവർ മാത്രം പരിശീലനത്തിനുപോയി നേടാൻ സാധ്യത കൂടുതലുള്ള നീറ്റ് പരീക്ഷയ്ക്കെതിരേ അദ്ദേഹം ശക്തമായിത്തന്നെ രംഗത്തുവന്നു. സാധാരക്കാരനുവരെ ദേശീയ മത്സര പരീക്ഷയുടെ ഫലങ്ങൾ ലഭ്യമാക്കണം എന്ന വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുമായി നിയമം പാസാക്കി.
വിദ്യാഭ്യാസവും ക്ഷേമവും
തമിഴ്നാട്ടിലെങ്ങും സർക്കാർ സ്കൂളുകളുടെ നിലവാരം അടിമുടി മാറ്റി സാധാരണക്കാരായ കുട്ടികളെ പഠനത്തിലേക്കാകർഷിക്കാൻ 36,000 കോടി രൂപയാണ് ചെലവഴിച്ചത്. മാത്രമല്ല, സർക്കാർ സ്കൂളിൽ പഠിച്ചിറങ്ങുന്നവർക്ക് ഉന്നത പഠനത്തിനു സംവരണവും ഏർപ്പെടുത്തി. ഇങ്ങനെ സമൂഹത്തിൽ സമൂല പരിവർത്തനം സാധ്യമാക്കാനുതകുന്ന നിരവധിയായ നടപടികളാണ് മുഖ്യമന്ത്രി സ്റ്റാലിൻ കഴിഞ്ഞ ഒരു വർഷം സ്വീകരിച്ചിട്ടുള്ളത്.
മാറ്റങ്ങൾക്കായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുമ്പോഴും സത്വര ശ്രദ്ധ ആവശ്യമുള്ള സാമൂഹ്യ വിഷയങ്ങളെ ഒരിക്കലും അദ്ദേഹം അവഗണിച്ചില്ല. പാവങ്ങൾക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള നിരവധിയായ ക്ഷേമ പ്രവർത്തനങ്ങളും തമിഴകത്ത് ധാരാളം. ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം നടപ്പാക്കിയ ‘മഗിഴ്ചി അലൈ’ എന്ന പദ്ധതി കിടപ്പിലായവർക്കും അംഗപരിമിതർക്കും കടൽത്തീരത്തു കടലിനെ തൊട്ടറിഞ്ഞ് ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ചെന്നൈ മറീന ബീച്ചിലാണ് ആദ്യമായി ഇതിനായുള്ള റാമ്പ് ഒരുക്കിയിട്ടുള്ളത്.
ഈ തിരക്കുകൾക്കിടയിലും നിരവധി പദ്ധതികൾ വഴി 68,375 കോടിയുടെ വിദേശ നിക്ഷേപമാണ് അദ്ദേഹം സംസ്ഥാനത്തേക്കെത്തിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിൽ ക്രമീകരിച്ചിരിക്കുന്ന വലിയ സ്ക്രീനിൽ ഏതുസമയത്തും അദ്ദേഹത്തിന് കാണാൻ കഴിയും. ഓരോ വകുപ്പിലും അന്നന്നു നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾത്തന്നെ അദ്ദേഹം അറിയുന്നു. എല്ലാ ഇടത്തും അദ്ദേഹത്തിനു കണ്ണുണ്ട്. കാണുന്ന കാര്യങ്ങളിൽ തൃപ്തനല്ലെങ്കിൽ അപ്പോൾത്തന്നെ നടപടിയുമുണ്ട്.
ഇങ്ങനെയെല്ലാം രാവും പകലും ഓടിനടന്ന് അധ്വാനിക്കുമ്പോൾ തമിഴ്നാടിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ട്. അത് സാധാരണക്കാരുടെ ഭാഷയിൽ, ഭരണത്തിൽ കയറി രണ്ടു മാസത്തിനു ശേഷം ഇക്കണോമിക് അഡ്വൈസറി കൗൺസിൽ മീറ്റിംഗിൽ അദ്ദേഹം പറഞ്ഞതിങ്ങനെ:
‘തമിഴ്നാട്ടിൽ ജോലി സാധ്യതകൾ വർധിക്കണം. ആളോഹരി വരുമാനം കൂടണം. ജനങ്ങളുടെ സാമൂഹ്യ നിലവാരം ഉയരണം. സാധാരണ പരിഷ്കാരങ്ങൾ കൊണ്ട് ഇതു സാധ്യമല്ല. സമൂലമായ പരിഷ്കാരം കൊണ്ടേ ഇതു സാധ്യമാകൂ.’ ഇതേവരെ ഇല്ലാതിരുന്ന സമൂല മാറ്റത്തിന്റെ കാറ്റ് തമിഴകത്ത് വീശിത്തുടങ്ങി. അത് തമിഴ് ജനത അനുഭവിച്ചുംതുടങ്ങി. അതേക്കുറിച്ച് അവർ പരസ്പരം പറയാനും തുടങ്ങി. അവർ പറയുന്നു: ‘ഇന്ത മുതൽ അമൈച്ചർ വേറെ ലെവൽ’
ജോസി പാമ്പാടി