Wednesday, May 11, 2022 1:18 AM IST
തീവ്ര ഹിന്ദുത്വ അജണ്ടകളിൽ ഊന്നിക്കൊണ്ട് 1980കളുടെ അവസാനം രാജ്യമെമ്പാടും പ്രചാരണകോലാഹലങ്ങൾ അഴിച്ചുവിട്ട ഭാരതീയ ജനതാ പാർട്ടി തങ്ങൾക്ക് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം ലഭിച്ചാൽ നടപ്പിലാക്കുമെന്നു വാഗ്ദാനം ചെയ്ത മൂന്നു കാര്യങ്ങളുണ്ട് . അത് ഇവയാണ്: (1) ജമ്മു കാഷ്മീരിൽ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 പിൻവലിക്കും. (2) അയോധ്യയിൽ രാമജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം നിർമിക്കുന്നതിനുള്ള തടസങ്ങൾ നീക്കും. (3) രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന രീതിയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ ബിജെപി ആദ്യത്തെ രണ്ടു വാഗ്ദാനങ്ങളും പാലിച്ചുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ഏകീകൃത സിവിൽ കോഡ് ആണ്. അതിനും ഇനി വലിയ കാലതാമസമില്ല എന്നാണു നേതാക്കന്മാരുടെ പ്രതികരണങ്ങളിൽനിന്നു മനസിലാക്കാൻ കഴിയുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ അസന്നിഗ്ധമായി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.
ജസ്റ്റീസ് ബൽവീന്ദർ സിങ് ചൗഹാൻ കമ്മീഷൻ
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 2016ൽ തന്നെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള മുന്നൊരുക്കങ്ങൾ ബിജെപിയും സംഘപരിവാറും ആരംഭിച്ചിരുന്നു. 2016ൽ ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുന്നതിന്റെ സാധ്യതകളെക്കുറിച്ചു പരിശോധിക്കാൻ അന്നത്തെ കേന്ദ്ര നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ജസ്റ്റീസ് ബൽവീന്ദർ സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയൊന്നാമത് നിയമകമ്മീഷന് നിർദേശം നൽകി.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ രാജ്യം സജ്ജമായോ എന്നു പരിശോധിക്കുകയും അതിനായുള്ള ശിപാർശകൾ സമർപ്പിക്കുകയുമായിരുന്നു നിയമകമ്മീഷനു നൽകിയിരുന്ന മുഖ്യചുമതല. ഒരു വർഷത്തോളം നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ജസ്റ്റീസ് ചൗഹാന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതി 2017ൽ ‘പ്രോഗ്രസീവ് യൂണിഫോം സിവിൽ കോഡ്’ എന്ന പേരിൽ നിയമനിർമാണം നടത്താൻ കേന്ദ്ര നിയമമന്ത്രാലയത്തിന് ശിപാർശ നൽകി. എന്നാൽ ഇപ്പോൾ രാജ്യത്ത് ഏകീകൃത വ്യക്തിനിയമം അത്യാവശ്യമോ അഭികാമ്യമോ അല്ലെന്ന നിയമ കമ്മീഷന്റെ റിപ്പോർട്ടിലെ പരാമർശം കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്കു പ്രതികൂലമായിരുന്നതിനാൽ തുടർന്ന് കമ്മീഷന്റെ ശിപാർശകളിന്മേൽ കാര്യമായ നടപടികളുണ്ടായില്ല.
എന്നാൽ കാഷ്മീർ, അയോധ്യ വിഷയങ്ങളിൽ ആഗ്രഹിച്ചതുപോലെതന്നെ കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ച സംഘപരിവാർ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനുള്ള ഏറ്റവും ഉചിതമായ സമയം ഇപ്പോൾ എത്തിച്ചേർന്നു എന്നു കരുതുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാബരി ഭൂമി തർക്ക കേസിലെ വിധിക്കു പിന്നാലെ ഏകീകൃത സിവിൽ കോഡിന് സമയമായെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചിരുന്നു.
അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഏക സിവിൽകോഡ് നിലവിൽ വരും എന്ന അമിത് ഷായുടെ പ്രഖ്യാപനവും അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇതിനുവേണ്ടിയുള്ള ബില്ല് അവതരിപ്പിച്ചേക്കുമെന്ന മാധ്യമ റിപ്പോർട്ടുകളും മതന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രം, ഒരു ജനത, ഒരു ദേശീയത, ഒരു നിയമം എന്ന മുദ്രാവാക്യം ഉർത്തി ആർഎസ്എസ് ശക്തമായി മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ് ഏകീകൃത സിവിൽ കോഡ്. മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതോടെ ഇനി ഏകീകൃത സിവിൽകോഡ് എന്ന ആവശ്യത്തിലാണ് ആർഎസ്എസ് ഉറച്ചുനിൽക്കുന്നത്.
ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകൾ
ഭരണഘടനാ നിർമാണ സഭയിൽ തുടർച്ചയായ രണ്ടു വർഷം ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടന്നു. കരട് ഭരണഘടനയിൽ മതസ്വാതന്ത്ര്യങ്ങളിൽ രാഷ്ട്രത്തിന് ഇടപെടാൻ അധികാരം നൽകുന്ന ആർട്ടിക്കിൾ 25നെക്കുറിച്ചു വിശദമായ ചർച്ചകൾ നടന്നു. വ്യക്തിനിയമങ്ങൾ മൗലികാവകാശങ്ങൾ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മദിരാശി സംസ്ഥാനത്തുനിന്നുമുള്ള മൊഹമ്മദ് ഇസ്മായിൽ അവതരിപ്പിച്ചു. മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങൾക്കും സ്വന്തം വ്യക്തിനിയമങ്ങൾ തുടരാൻ അനുവദിക്കണം എന്ന നിലപാട് എം.എ. അയ്യങ്കാർ സ്വീകരിച്ചു.
175 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിൽ ഒരിക്കൽപ്പോലും വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമത്തിൽ കടന്നുകയറ്റം ഉണ്ടായില്ല എന്ന് ചർച്ചകളിൽ പങ്കെടുത്ത ന്യൂനപക്ഷ സമുദായ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കെ.എം. മുൻഷിയുടെ നേതൃത്വത്തിലുള്ള അംഗങ്ങളാണ് ഏകീകൃത സിവിൽ നിയമങ്ങൾക്കുവേണ്ടി വാദിച്ചത്. ഭരണഘടനയിൽ ആർട്ടിക്കിൾ 25 ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് ഭരണഘടനാ ശില്പിയായ അംബേദ്കർ ഇങ്ങനെ പറഞ്ഞു. ""രാഷ്ട്രത്തിന്റെ അധികാരം അനിയന്ത്രിതമാണെങ്കിലും യഥാർഥത്തിൽ അത് നിയന്ത്രിതം തന്നെയാണ് ..... കാരണം വ്യത്യസ്ത മതവിഭാഗങ്ങളുടെ വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാത്രമേ രാഷ്ട്രത്തിന് അതിന്റെ അധികാരം നിർവഹിക്കാൻ കഴിയുകയുള്ളൂ. ഒരു സമുദായത്തിനും കലാപത്തിന്റെ മാർഗത്തിലേക്കു വഴിതുറന്നുകൊണ്ട് രാഷ്ട്രത്തിന് അതിന്റെ അധികാരം നിർവഹിക്കാൻ കഴിയില്ല. അങ്ങനെ ഏതെങ്കിലും ഗവൺമെന്റ് ചെയ്തെങ്കിൽ അതു ചെയ്യുന്നതു ഭ്രാന്തമായ നടപടികളാണ്.’’(Constitution Assembly Debates, Vol. Vll, pp. 544-546).
ആർട്ടിക്കിൾ 44
ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ സ്റ്റേറ്റിന് നിർദേശം നൽകുന്ന ഭരണഘടനയുടെ മാർഗനിർദേശകതത്വങ്ങളിലെ ആർട്ടിക്കിൾ 44നെ സൂചിപ്പിച്ചുകൊണ്ട് അംബേദ്കർ ഭരണഘടനാ നിർമാണസമിതിയിൽ അസന്നിഗ്ധമായി ഇങ്ങനെ പറഞ്ഞു. "" ആർട്ടിക്കിൾ 44ന്റെ കാര്യത്തിൽ കൂടുതൽ ആശങ്കകൾക്ക് അർഥമില്ല. ഒരാളുടെപോലും വിസമ്മതത്തോടെ ആർട്ടിക്കിൾ 44 (ഏകീകൃത സിവിൽ കോഡ്) ഇന്ത്യയിൽ അടിച്ചേൽപ്പിക്കില്ല.'' ഏകീകൃത സിവിൽ കോഡ് നിർബന്ധമാക്കണം എന്ന ആവശ്യത്തെ നിരാകരിച്ചുകൊണ്ട് അംബേദ്കർ പറഞ്ഞത്;
“നമുക്ക് ഈ രാജ്യത്ത് എല്ലാ മനുഷ്യബന്ധങ്ങളെയും ഉൾക്കൊള്ളുന്ന ഏകരൂപമായ നിയമസംഹിത നിലവിലുണ്ട്. നമുക്ക് രാജ്യത്തൊട്ടാകെ പ്രാബല്യമുള്ള ഏകരൂപവും സമ്പൂർണവുമായ ക്രിമിനിൽ നിയമം ഉണ്ട്. പീനൽകോഡിലും ക്രിമിനൽനടപടി ക്രമങ്ങളിലും അത് അടങ്ങിയിരിക്കുന്നു. സ്വത്ത് ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം രാജ്യത്തൊട്ടാകെ പ്രാബല്യമുള്ള ഒരു വസ്തു കൈമാറ്റനിയമമുണ്ട്. പിന്നെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ നിയമങ്ങളുണ്ട്. വേറെയും അനേകം നിയമങ്ങൾ എനിക്കു ചൂണ്ടിക്കാട്ടാനാവും. അവയൊക്കെ ഈ രാജ്യത്തിന് ഫലത്തിൽ ഒരു സിവിൽ കോഡ് ഉണ്ടെന്നും അത് ഐകരൂപ്യമുള്ളതും രാജ്യത്തൊട്ടാകെ നിയമ പ്രാബല്യമുള്ളതാണെന്നും തെളിയിക്കുന്നതാണ്.”
അംബേദ്കറുടെ നിലപാട്
ഏകീകൃത സിവിൽ കോഡിന് അനുകൂലമായി അംബേദ്കർ ശക്തമായി വാദിക്കാതിരുന്നത് ഏകീകൃത സിവിൽ കോഡിന്റെ മറവിൽ ഹിന്ദു മതത്തിലെ ജാതിസമ്പ്രദായത്തെ നിലനിർത്തുന്ന പിന്നാക്കവും അപരിഷ്കൃതവുമായ നിയമവ്യവസ്ഥകൾ മറ്റു സമുദായങ്ങളുടെമേലും അടിച്ചേൽപ്പിക്കുമോ എന്ന ഭയമായിരുന്നു.
രാജ്യത്തു മുഴുവൻ ഒരു ഏകീകൃത സിവിൽ നിയമവ്യവസ്ഥയ്ക്ക് ശ്രമിക്കുന്നതിനു പകരം അംബേദ്കർ ആദ്യം ശ്രദ്ധ ചെലുത്തിയത് ഹിന്ദുമതത്തിലെ നിയമങ്ങളുടെ പരിഷ്കരണത്തിനു വേണ്ടിയായിരുന്നു. പ്രസിദ്ധമായ ഹിന്ദു കോഡ് ബില്ല് ഇതിന്റെ ഭാഗമായിരുന്നു. ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് അംബേദ്കർ പറയുന്നു. “മേൽത്തട്ട്-കീഴ്ത്തട്ട് ബന്ധങ്ങളും വർഗ-വംശ വൈരുധ്യങ്ങളും ലിംഗ-ലൈംഗിക ഭിന്നതകളും അസമത്വങ്ങളും സവർണഹൈന്ദവ ആശയനിർമിതിയാണ്. ഇവയൊക്കെ സാമ്പത്തിക പ്രശ്നങ്ങളും നിയമനിർമാണത്തിലെ വെല്ലുവിളികളുമായി പിൽക്കാലത്ത് രൂപാന്തരം പ്രാപിച്ച് ഭരണഘടനയുടെ ഫലദായകമായ സംവാദശക്തിക്കു മുന്നിൽ പ്രഹേളികയായി മാറുകയും ചെയ്യും. അവയ്ക്കു പരിഹാരമെന്ന നിലയിൽ അത്രയേറെ പ്രാധാന്യമുള്ള ഒന്നെന്ന നിലയിലാണ് ഹിന്ദു കോഡ് ബില്ലിനെ ഞാൻ ഉയർത്തിക്കാട്ടുന്നത്..” (മന്ത്രിസഭയിൽ ഡോ. അംബേദ്കർ നടത്തിയ പ്രസംഗത്തിൽനിന്ന് ഉദ്ധരിച്ചത്).
ഭരണഘടനാ നിർമാണസഭയിലെ ചർച്ചകളെ വളച്ചൊടിച്ചുകൊണ്ട് ആർട്ടിക്കിൾ 44 വഴിയായി ഏകീകൃത സിവിൽ കോഡിന്വേണ്ടി ഭരണഘടനാ ശില്പികൾ നിലകൊണ്ടു എന്നു വാദിക്കുന്നവർ വ്യക്തിനിയമങ്ങൾക്ക് അനുകൂലമായി ആയിരുന്നു സഭയുടെ പൊതുവികാരം എന്ന യാഥാർഥ്യം മനഃപൂർവം തമസ്കരിക്കുകയാണ്.
ഭരണഘടനയിൽ നടപ്പിലാക്കണമെന്ന് കോടതികൾക്കു നിർബന്ധം പിടിക്കാൻ കഴിയാത്ത മാർഗനിർദേശകതത്വങ്ങളുടെ (Directive Principles of State Policy) പട്ടികയിൽ ആർട്ടിക്കിൾ 44 ഉൾപ്പെടുത്തിയെങ്കിലും അതിനോടൊപ്പം ഏഴാം പട്ടികയിൽ മൂന്നാമത്തെ ലിസ്റ്റിൽ അഞ്ചാം ഇനമായും (Marriage and divorce; infants and minors; adoption; wills, intestacy and succession; joint family and partition; all matters in respect of which parties in judicial proceedings were immediately before the commencement of this Constitution subject to their personal law). ആർട്ടിക്കിൾ 372 വഴിയായും ( Notwithstanding the repeal by this Constitution of the enactments referred to in article 395 but subject to the other provisions of this Constitution, all the law in force in the territory if India immediately before the commencement of this Constitution shall continue in force therein until altered or repealed or amended by a competent Legislature or other competent authority.) വ്യക്തിനിയമങ്ങൾക്കുള്ള അവകാശം ഭരണഘടനാ നിർമാണസഭ ഭരണഘടനയിൽ ഉൾപ്പെടുത്തുകയുണ്ടായി.
(തുടരും)
കൊളോണിയൽ കാലത്തെ വ്യക്തിനിയമങ്ങൾ
ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളിലും ആചാരങ്ങളിലും ഇടപെടില്ല എന്ന സമീപനമായിരുന്നു ബ്രിട്ടീഷുകാർ സ്വീകരിച്ചത്. 1772ൽ ബംഗാൾ ഗവർണറായിരുന്ന വാറൻ ഹേസ്റ്റിങ്സ് വിവാഹം, പിന്തുടർച്ചാവകാശം, ജാതിതർക്കങ്ങൾ എന്നിവയിൽ മുസ്ലിംകൾ ഖുറാനും ഹിന്ദുക്കൾ ശാസ്ത്രങ്ങളും പിന്തുടരണമെന്നു നിർദേശിച്ചു. എങ്കിലും സതി പോലെയുള്ള അനാചാരങ്ങൾ നിറുത്തലാക്കുന്നതിന് ബിട്ടീഷുകാർ ആവശ്യമായ ഇടപെടലുകൾ നടത്തി.
കൂടാതെ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾ ഏകോപിപ്പിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാർ അവരുടേതായ സംഭാവനകൾ നൽകി. ഇന്ത്യൻ ക്രിസ്ത്യൻ ഡിവോഴ്സ് ആക്ട് 1869, ഇന്ത്യൻ ക്രിസ്ത്യൻ മാര്യേജ് ആക്ട് 1872, ഇന്ത്യൻ സക്സഷൻ ആക്ട് 1925, തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമം 1916 , കൊച്ചിൻ പിന്തുടർച്ചാവകാശ നിയമം 1921 തുടങ്ങി ഇന്ത്യയിലെ ക്രിസ്ത്യൻ മതവിശ്വാസികൾക്കു ബാധകമായ വ്യക്തിനിയമങ്ങളിൽ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെ സ്വാധീനം കാണാൻ സാധിക്കും .
ക്രിസ്ത്യാനികളുടെ പിന്തുടർച്ചാവകാശനിയമം പ്രാദേശികമായി വൈവിധ്യങ്ങൾ നിറഞ്ഞതായിരുന്നു. ഈ പിന്തുടർച്ചാവകാശ നിയമങ്ങളെയെല്ലാം 1865ൽ ആദ്യമായി ക്രോഡീകരിച്ചു. ഇതിന്റെ തുടർച്ചയായി ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം 1865, ഹിന്ദു വിൽസ് ആക്ട്1870, പാർസി ഇന്റസ്റ്റേറ്റ് സക്സഷൻ ആക്ട് 1865, പ്രൊബേറ്റ് ആൻഡ് അഡ്മിനിസ്ട്രേഷൻ ആക്ട് തുടങ്ങിയ നിയമങ്ങൾ ക്രോഡീകരിച്ചാണ് ക്രിസ്ത്യൻ, പാർസി മത വിഭാഗങ്ങൾക്കായി പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട 1925 ലെ ഇന്ത്യൻ സക്സഷൻ ആക്ട് ബ്രിട്ടീഷുകാർ കൊണ്ടുവന്നത് .
ക്രിസ്ത്യാനികളുടെ വ്യക്തിനിയമങ്ങൾ ക്രോഡീകരിച്ചതുപോലെതന്നെ ഇസ്ലാം ആചാരങ്ങളെയും വ്യക്തിനിയമങ്ങളെയും ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് ഭരണാധികാരികൾ നടത്തി. 1913ലെ വഖഫ് ആക്ട്, 1937 ലെ ശരിയത്ത് നിയമം, 1938ലെ ഇൻഷ്വറൻസ് ആക്ട്, 1939ലെ വിവാഹമോചനനിയമം തുടങ്ങിയവ മുസ്ലിം സമുദായത്തിൽ പരിഷ്കാരങ്ങൾ നിർദേശിച്ചുകൊണ്ടുള്ളവ ആയിരുന്നു. വൈവിധ്യങ്ങളും സങ്കീർണതകളും നിറഞ്ഞ, ചിതറിത്തെറിച്ചുകിടക്കുന്ന ഹിന്ദു വ്യക്തിനിയമങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമവും ബ്രിട്ടീഷുകാർ നടത്തി. ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലം മുതൽത്തന്നെ ഒരു ആംഗ്ലോ ഹിന്ദു നിയമസംഹിത രൂപീകരിക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷുകാർ നടത്തിയിരുന്നു.
ഹിന്ദു ധർമശാസ്ത്ര ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കുന്നതിനു ഹിന്ദു പണ്ഡിതന്മാരെയും സംസ്കൃതത്തിൽനിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തുന്നതിനു പ്രഗത്ഭരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. വിപുലമായ ഒരു ഹിന്ദു സിവിൽ കോഡിന് രൂപംനൽകാൻ 1941ലാണ് സർ ബി.എൻ. റാവു കമ്മിറ്റിയെ ബ്രിട്ടീഷ് സർക്കാർ നിയമിച്ചത്. പക്ഷേ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുന്നതിനു മുമ്പ് ഹിന്ദു സിവിൽ കോഡ് രൂപീകരിക്കാൻ റാവു കമ്മിറ്റിക്കു കഴിഞ്ഞില്ല. പുതുതായി രൂപീകരിക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയ്ക്കാണ് റാവു കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ഭരണഘടനാ നിർമാണസഭ ചർച്ച ചെയ്യുകയും പിന്നീട് പാർലമെന്റ് പാസാക്കുകയും ചെയ്ത ഹിന്ദു കോഡ് ആക്ടിൽ റാവു കമ്മിറ്റിയുടെ നിർദേശങ്ങളുടെ സ്വാധീനം കാണാൻ സാധിക്കും .
പ്രഫ. റോണി കെ. ബേബി