Sunday, May 15, 2022 1:24 AM IST
സാമ്പത്തികകാര്യങ്ങളിൽ പ്രവചനങ്ങൾ തെറ്റാറാണു പതിവ്. എന്നാൽ തെറ്റാൻ ഇടയില്ലാത്ത ഒരു പ്രവചനം നടത്താം. (ഇതു തെറ്റണം എന്നാണ് ആഗ്രഹം). അടുത്ത ഒന്നൊന്നര വർഷം രാജ്യത്തു വിലക്കയറ്റം ഉയർന്നു നിൽക്കും; ഉൽപ്പന്ന വിലകൾ ഉയർന്നുയർന്നു പോകും. ഒപ്പം പലിശനിരക്കു വർധിക്കും; ചിലപ്പോൾ മാന്ദ്യം ഉണ്ടാകാം.
വിലയും പലിശയും കൂടുന്തോറും ജനങ്ങളുടെ കൈയിലുള്ള പണത്തിന്റെ ക്രയശേഷി കുറയും. പണം നൽകിയാൽ മുൻപത്തേതിലും കുറച്ചു സാധനങ്ങളേ കിട്ടൂ. കടമെടുത്തു ചെലവാക്കാൻ മടിക്കുന്നവർ ചെലവു ചുരുക്കും. അതു വിൽപ്പനയും ക്രമേണ ഉത്പാദനവും കുറയ്ക്കും. വിലക്കയറ്റവും പലിശയും കൂടുമ്പോൾ കടമെടുത്തു വീടു പണിയാനോ വാഹനം വാങ്ങാനോ ഉത്സാഹിക്കില്ല. ഇതെല്ലാം സാമ്പത്തിക പ്രവർത്തനങ്ങൾ കുറയ്ക്കും. ജിഡിപി കുറയും. അതാണു സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുക.
സാഹചര്യം എല്ലാവർക്കും അറിയാം. കോവിഡിന്റെ പല തരംഗങ്ങൾ. പല നാടുകളിലെയും ഫാക്ടറികളും മറ്റും പ്രവർത്തനരഹിതമായി. പല വ്യാവസായിക ഘടകപദാർഥങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും ദൗർലഭ്യം. യുക്രെയ്നിലെ റഷ്യൻ ആക്രമണം മൂലം. രണ്ടു രാജ്യത്തു നിന്നുമുള്ള ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, ധാതു ദ്രവ്യങ്ങൾ, വ്യാവസായിക ഉത്പന്നങ്ങൾ എന്നിവ ലോകവിപണിയിൽ കിട്ടാതായി; ഭക്ഷ്യവില കുതിച്ചു കയറി. ക്രൂഡ് ഓയിൽ വില ഇരട്ടിച്ചു.
പരിധി കടന്നു വിലക്കയറ്റം
എങ്ങും വിലക്കയറ്റമായി. അമേരിക്കയിൽ 8.5 ശതമാനമായി ചില്ലറ വിലക്കയറ്റം. ഇതു 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നില. യൂറോപ്പിലും അതിനടുത്തായി വിലക്കയറ്റം.
ഇന്ത്യയിൽ ഏപ്രിലിലെ വിലക്കയറ്റം 7.79 ശതമാനത്തിലെത്തി. എട്ടുവർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്.
പഴയ കാലം പോലെയല്ല. ഇപ്പോൾ ഇന്ത്യയും അമേരിക്കയുമൊക്കെ വിലക്കയറ്റം നിയന്ത്രിക്കാൻ പ്രതിജ്ഞാബദ്ധമായ രാജ്യങ്ങളാണ്. വിലക്കയറ്റത്തിനു പരിധി ഉണ്ട് എന്നർഥം. ഇന്ത്യ ഇതിനു റിസർവ് ബാങ്കിനെ ചുമതലപ്പെടുത്തി. 2016 ലെ ധനകാര്യനിയമം വഴി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം ഭേദഗതി ചെയ്തു പണനയ കമ്മിറ്റി (എംപിസി) ഉണ്ടാക്കി. അതിന്റെ ദൗത്യം നാലു ശതമാനത്തിൽ ചില്ലറ വിലക്കയറ്റം നിറുത്തുകയാണ്. പരമാവധി ആറോ കുറഞ്ഞതു രണ്ടോ ശതമാനമാകാം. പരിധി പാലിക്കാനായില്ലെങ്കിൽ പാർലമെന്റിനു വിശദീകരണം നൽകണം.
ആഗോള പ്രതിഭാസം; പക്ഷേ...
ഇപ്പോൾ നാലുമാസമായി പരിധി പാലിക്കാനായിട്ടില്ല. ജനുവരിയിൽ 6.01%, ഫെബ്രുവരിയിൽ 6.07%, മാർച്ചിൽ 6.95% എന്നിങ്ങനെ ആയിരുന്നു വിലക്കയറ്റം. സഹനപരിധിക്കു മുകളിലെ തുടർച്ചയായ നാലാം മാസമാണ് ഏപ്രിൽ.
ക്രൂഡ് ഓയിൽ, ഭക്ഷ്യധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ വിലക്കയറ്റം ഇന്ത്യയുടെ മാത്രം വിഷയമല്ല. ആഗോള പ്രതിഭാസമാണ്. എന്നാൽ ഇവയെയും ഫാക്ടറി ഉത്പന്നങ്ങളുടെ വിലവർധനയെയും നിയന്ത്രിക്കേണ്ടത് ഇന്ത്യയുടെ കടമയാണ്. അതു ഗവൺമെന്റും റിസർവ് ബാങ്കും ചേർന്നു നടത്തേണ്ടതാണ്. അതുണ്ടായില്ല.
പാളിപ്പോയ സമീപനം
വിലക്കയറ്റം സംബന്ധിച്ച റിസർവ് ബാങ്കിന്റെയും സർക്കാരിന്റെയും നയസമീപനം തുടക്കം മുതലേ പാളിയിരുന്നു. ചൈനയിലെയും മറ്റും ലോക്ക്ഡൗൺ മൂലം പലതും കിട്ടാത്തതാണ് ഉൽപന്ന വിലക്കയറ്റത്തിനു കാരണമെന്ന് സർക്കാരും റിസർവ് ബാങ്കും പറഞ്ഞു പോന്നു. കോവിഡ് മൂലം നടക്കാതിരുന്ന വാങ്ങലുകൾക്കു ജനം തിരക്കു കൂട്ടുന്നതും വിലക്കയറ്റത്തിനു കാരണമായി വ്യാഖ്യാനിച്ചു. ഇതെല്ലാം താൽക്കാലികമാണ്, വിലക്കയറ്റവും താൽക്കാലികമാണ് എന്ന് റിസർവ് ബാങ്കും വ്യാഖ്യാനിച്ചു. (ഇതേ അബദ്ധം അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡിന്റെ ചെയർമാൻ ജെറോം പവലും വരുത്തി).
വിലക്കയറ്റം വരുന്നത് ശ്രദ്ധിച്ചില്ല. 2020 മാർച്ചിൽ കോവിഡ് വ്യാപിച്ചു തുടങ്ങിയതു മുതൽ രാജ്യത്തു ചില്ലറ വിലക്കയറ്റത്തിന്റെ ശരാശരി നിരക്ക് 5.8 ശതമാനമാണ്. 2020-ൽ വാർഷിക വിലക്കയറ്റം 6.62 ശതമാനവും 2021-ൽ വാർഷിക നിരക്ക് 5.66 ശതമാനവും. ഇങ്ങനെ വിലനിലവാരം ഉയർന്നു നിൽക്കുമ്പോൾ റിസർവ് ബാങ്ക് പലിശനിരക്ക് നാലു ശതമാനത്തിലേക്കു താഴ്ത്തി നിർത്തി. ബാങ്കുകളുടെ കടപ്പത്രങ്ങൾ തിരികെ വാങ്ങി വിപണിയിലേക്കു പണമൊഴുക്കി. ബാങ്കുകൾ വായ്പ നൽകുന്നതു മുടക്കാതിരിക്കാനാണ് ഇങ്ങനെ പണം ഇറക്കിയത്. ഈയിടെ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കു പ്രകാരം 8.75 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യതയാണ് ബാങ്കുകളിലെത്തിയത്. അമേരിക്കൻ ഫെഡും യൂറാോപ്യൻ കേന്ദ്ര ബാങ്കും അടക്കം എല്ലാ കേന്ദ്ര ബാങ്കുകളും ഇങ്ങനെ ബാങ്കുകളിലേക്കു പണമെത്തിച്ചു.
പണം സഞ്ചരിച്ചു; വില കൂട്ടി
പണം നിശ്ചലമായി ഇരിക്കില്ല. അതു സഞ്ചരിക്കും. ബാങ്കുകൾ വായ്പ നൽകിയില്ലെങ്കിലും പണം വിപണിയിലേക്കിറങ്ങി. അത് ആസ്തി വിലകൾ (ഓഹരികളും കടപ്പത്രങ്ങളുമടക്കം) കൂട്ടി. ഉൽപന്ന വിലകൾ കൂട്ടി. അതിന്റെ ഒടുവിൽ യുക്രെയ്നിലെ റഷ്യൻ ആക്രമണം വിലക്കയറ്റത്തിന്റെ തോതും കൂട്ടി.
2022-ന്റെ ആദ്യ മൂന്നു മാസങ്ങളിൽ ചില്ലറ വിലക്കയറ്റം സഹനപരിധിയായ ആറു ശതമാനം കടന്നിട്ടും റിസർവ് ബാങ്ക് സമീപനം മാറ്റിയില്ല. ഏപ്രിലിലെ വിലക്കയറ്റം വീണ്ടും കുതിച്ചു കയറുമെന്ന നില വന്നപ്പോഴാണ് റിസർവ് ബാങ്ക് നടപടിക്കു തുനിഞ്ഞത്. മേയ് ആദ്യം റിസർവ് ബാങ്ക് കുറേ നടപടികൾ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചു. (കേന്ദ്ര ബാങ്കുകൾ ഞെട്ടിക്കരുതെന്നും അന്തരീക്ഷം ഒരുക്കിയിട്ടേ വലിയ നടപടികൾ എടുക്കാവൂ എന്നുമുള്ള അലിഖിത നിയമം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് തെറ്റിച്ചു. അതു വേറേ വിഷയം).
ഇനിയും കൂട്ടും പലിശനിരക്ക്
റീപോ നിരക്ക് 40 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.4 ശതമാനമാക്കി. (വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അടിയന്തര ഘട്ടത്തിൽ നൽകുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്.) ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പണത്തിന്റെ (കരുതൽ പണ അനുപാതം - കാഷ് റിസർവ് റേഷ്യോ- സിആർആർ) തോതു നാലിൽ നിന്നു നാലര ശതമാനമാക്കി. ഇതു വഴി ബാങ്കുകളുടെ കൈയിൽ നിന്ന് 87,000 കോടി രൂപ റിസർവ് ബാങ്കിലേക്കു മാറ്റണം. വായ്പ നൽകാവുന്ന തുക അത്രയും കുറയും. ബാങ്കിംഗ് മേഖലയിലെ അധിക പണലഭ്യത കുറയ്ക്കാൻ മറ്റു ചില നടപടികളും പ്രഖ്യാപിച്ചു. ഇവയുടെ തുടർനടപടി അടുത്ത മാസം പണനയ കമ്മിറ്റി (എംപിസി) പ്രഖ്യാപിക്കും. റീപോ നിരക്ക് അടുത്ത മാർച്ചോടെ ആറു ശതമാനമാകുമെന്നു പരക്കെ പ്രതീക്ഷിക്കുന്നു. ചിലർ ഡിസംബറിലേക്ക് ആറു ശതമാനം പ്രതീക്ഷിക്കുന്നുണ്ട്.
ഇതേ സമയം പലിശ വർധിപ്പിക്കുന്നത് വളർച്ച തടയും എന്നു പറഞ്ഞു സർക്കാർ റിസർവ് ബാങ്കിന്റെ മേൽ സമ്മർദം ചെലുത്തുകയാണ്. സർക്കാർ കടപ്പത്രങ്ങളുടെ പലിശ കൂട്ടേണ്ടി വരുന്നതു സർക്കാരിനു ബാധ്യത കൂട്ടും. പലിശ കൂടുമെന്ന നിഗമനം കടപ്പത്രങ്ങളുടെ വില താഴ്ത്തും. ഇതു കണക്കാക്കി വിദേശനിക്ഷേപകർ കടപ്പത്രങ്ങളിൽ നിന്നു വിറ്റു മാറുകയാണ്. ഇതു തടയാനും സർക്കാർ ആഗ്രഹിക്കുന്നു.
എന്നാൽ പലിശ വർധിപ്പിക്കാതെ വിലക്കയറ്റം പിടിച്ചു നിർത്താൻ റിസർവ് ബാങ്കിനു മാർഗമറിയില്ല. അതു ബാങ്കും ധനമന്ത്രാലയവും തമ്മിൽ ഏറ്റുമുട്ടലിനു വഴിതെളിക്കുമോ എന്നു കാത്തിരുന്നു കാണാം.
പണലഭ്യത തന്നെ വില്ലൻ
വിലക്കയറ്റം അഥവാ പണപ്പെരുപ്പം എങ്ങും എന്നും പണപരമായ പ്രതിഭാസമാണെന്ന മിൽട്ടൺ ഫ്രീഡ്മാന്റെ സിദ്ധാന്തം ഏതാണ്ടൊരു പ്രമാണമായി ധനശാസ്ത്രം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ പലരും പലിശ ക്രമീകരിച്ചു വിലക്കയറ്റം നിയന്ത്രിക്കാം എന്നു തെറ്റായി മനസിലാക്കിയിട്ടുമുണ്ട്. യഥാർഥത്തിൽ വിപണിയിലെ പണലഭ്യതയാണു വിലക്കയറ്റത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. പക്ഷേ, പല കാരണങ്ങളാലും പണലഭ്യത കുറയ്ക്കുന്നതിനു പലരും വലിയ പ്രാധാന്യം നൽകുന്നില്ല.
റിസർവ് ബാങ്ക് വേണ്ട സമയത്തു പണലഭ്യത കുറയ്ക്കാൻ തുടങ്ങിയില്ല. നേരത്തേ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തേതുപോലെ തിടുക്കത്തിലും ഉയർന്ന തോതിലും നടപടികൾ വേണ്ടിവരുമായിരുന്നില്ല. റീപോ നിരക്ക് ഇനി 50 ബേസിസ് പോയിന്റ് (അര ശതമാനം) വീതം ഒന്നാേ രണ്ടോ തവണ വർധിപ്പിക്കേണ്ടി വരാം എന്നു പലരും കരുതുന്നുണ്ട്. ജൂണിൽ 75 ബേസിസ് പോയിന്റ് വർധന ഉണ്ടാകുമെന്നു കരുതുന്നവരും ഉണ്ട്. കാൽ ശതമാനം വീതമുള്ള വർധനയിൽ നിന്നു മാറേണ്ടിവന്നത് ജനുവരിയിൽ തന്നെ നിരക്കു വർധിപ്പിക്കാത്തതു മൂലമാണ്.
നിരക്ക് അതിവേഗം കൂടിയാൽ
ഇപ്പോൾ കൂടുതൽ വേഗം നിരക്കു വർധിപ്പിക്കുമ്പോൾ സംഭവിക്കുന്നത് എന്താണ്? ബാങ്കുകൾ പലിശ കൂടുതൽ വേഗം വർധിപ്പിക്കും. സ്ഥിരനിക്ഷേപ പലിശ കൂടുമെങ്കിലും നിക്ഷേപകർക്കുള്ള അധികവരുമാനം പരിമിതമായിരിക്കും. എന്നാൽ ഭവന -വാഹന-പേഴ്സണൽ വായ്പക്കാരടക്കം എല്ലാ വായ്പക്കാർക്കും വ്യാപാര - വ്യവസായ സ്ഥാപനങ്ങൾക്കും വലിയ അധികച്ചെലവാണു പലിശവർധന വരുത്തുക.
കമ്പനികളുടെ ലാഭമാർജിനുകൾ താഴോട്ടു പോകും. ഉൽപന്നവിലകൾ കുതിച്ചു കയറും. താങ്ങാനാവാത്ത വില ഉപയോക്താക്കളെ പിന്മാറ്റും. വായ്പയെടുക്കലും കുറയും. അതും വില്പന കുറയ്ക്കും. ക്രമേണ ഉത്പാദനം കുറയും. വ്യാപാര - വ്യവസായ മേഖലകളിൽ മാന്ദ്യമാകും. ചിലപ്പോൾ ജിഡിപി കുറയുന്ന സാമ്പത്തിക മാന്ദ്യമായി മാറാം.
സാധനങ്ങൾക്കു ഡിമാൻഡ് ഇല്ല
അതിന്റെ സാധ്യത വിദൂരമല്ലെന്നു പലിശ വർധനവിനു മുമ്പേ കാണാം. മാർച്ചിലെ വ്യവസായ ഉത്പാദനവളർച്ചയുടെ കണക്കിലാണ് അത്. മാർച്ചിലെ വ്യവസായ ഉത്പാദനം 1.9 ശതമാനം മാത്രമാണു വളർന്നത്. തലേ മാസം 1.7 ശതമാനമായിരുന്നു വളർച്ച. ഫാക്ടറികളിലെ ഉത്പാദനത്തിൽ 0.9 ശതമാനം വളർച്ചയേ ഉണ്ടായുള്ളു. കൺസ്യൂമർ ഡ്യൂറബിൾസ് (പ്രധാനമായും ഗൃഹോപകരണങ്ങൾ) ഉത്പാദനം തുടർച്ചയായ ആറാം മാസവും കുറഞ്ഞു. 3.2 ശതമാനമാണു മാർച്ചിലെ കുറവ്. സോപ്പും ഷാംപൂവും അലക്കുപൊടിയും ഒക്കെ ഉൾപ്പെട്ട എഫ്എംസിജി വിഭാഗത്തിലെ ഉത്പാദനം തുടർച്ചയായ രണ്ടാം മാസം കുറഞ്ഞു. അഞ്ചു ശതമാനമാണു മാർച്ചിലെ ഇടിവ്.
ജനങ്ങൾ വാങ്ങുന്ന സാമഗ്രികളുടെ ഡിമാൻഡ് കുറഞ്ഞു നിൽക്കുന്നതാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. വിലവർധന എഫ്എംസിജി സാധനങ്ങളുടെ മാത്രമല്ല ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെയും വിൽപന കുറയ്ക്കുന്നു. ഈ രീതിയിൽ വിൽപന കുറഞ്ഞാൽ ഫാക്ടറികൾ ഉത്പാദനം വീണ്ടും കുറയ്ക്കും. അതു മാന്ദ്യം ഉണ്ടാക്കും.
ഇതു തടയാൻ ജനങ്ങളുടെ കൈയിൽ പണം വർധിപ്പിക്കുന്ന നടപടികൾ വേണം. അതിനോടു സൈദ്ധാന്തികമായി വിയോജിക്കുന്നവരാണ് ഇപ്പോൾ ഭരണം നയിക്കുന്നത്. അവർ ബാങ്കുകളിലും മറ്റും പണലഭ്യത കൂട്ടി ഡിമാൻഡ് വർധിപ്പിക്കാമെന്നു കരുതി. കൂടുതൽ വായ്പ നൽകുമ്പോൾ ഡിമാൻഡ് കൂടുമല്ലോ. പക്ഷേ വായ്പ വർധിച്ചില്ല, ഡിമാൻഡ് കൂടിയില്ല, അധികപണം വിപണിയിൽ ആസ്തി - ഉൽപന്ന വിലകൾ വർധിപ്പിച്ചു. അതിന്റെ തുടർ ദുരിതത്തിലേക്കാണു രാജ്യം പോകുന്നത്.
ഇറക്കുമതി ചെയ്യുന്ന ദുരിതം
വിലക്കയറ്റത്തിന് ആഭ്യന്തരവശം മാത്രമല്ല ഉള്ളത്. ഒരു ആഗോളവശം കൂടി ഉണ്ട്. നമ്മുടെ വിലക്കയറ്റത്തിൽ നല്ല പങ്ക് ഇറക്കുമതി വഴിയാണു വരുന്നത്. ക്രൂഡ് ഓയിലും ഭക്ഷ്യ എണ്ണകളും രാസവളങ്ങളും ഇലക്ട്രോണിക് ഘടകപദാർഥങ്ങളും ഔഷധങ്ങൾക്കു വേണ്ട രാസഘടകങ്ങളും ഒക്കെ ഇറക്കുമതിയാണ്. വിദേശത്തെ വിലക്കയറ്റം അവയിലൂടെ ഇവിടെയെത്തും. ചുങ്കം കൂട്ടി ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതു പോലുള്ള കാര്യങ്ങൾ ഇപ്പോൾ നടക്കില്ല.
അപ്പോൾ രൂപയോ?
ഇറക്കുമതിച്ചെലവ് കൂടുന്നതിനു വേറേ ദുരിതവും ഉണ്ട്. വിദേശവ്യാപാരത്തിൽ കമ്മി കൂടും. കയറ്റുമതിയേക്കാൾ പ്രതിമാസം 2000 കോടി ഡോളർ അധികമാണ് ഇറക്കുമതി. വർഷം 24,000 കോടി ഡോളർ (18.5 ലക്ഷം കോടി രൂപ) വാണിജ്യ കമ്മി. ഇതിനെ മറികടക്കാവുന്ന സേവന കയറ്റുമതിയും വിദേശ നിക്ഷേപവും ഇല്ല. അപ്പോൾ കറന്റ് അക്കൗണ്ട് (വിദേശങ്ങളുമായുള്ള മൊത്തം ഇടപാടുകളുടെ ബാക്കിപത്രം) കമ്മിയാകും. ജിഡിപിയുടെ മൂന്നു ശതമാനത്തിലേക്കാണ് ഈ വർഷം കറന്റ് അക്കൗണ്ട് കമ്മി എത്തുക എന്നാണു നിഗമനം. അത്രയും തുക മൂലധന കണക്കിൽ രാജ്യത്തേക്കു വന്നില്ലെങ്കിൽ പ്രശ്നമാകും.
ഇതു കണക്കാക്കിയാണു വിദേശനാണ്യ വിപണി പ്രവർത്തിക്കുന്നത്. രൂപയുടെ നിരക്ക് ഈ വർഷം നാലു ശതമാനം താണു. രൂപയെ താങ്ങി നിർത്താൻ വേണ്ടത്ര വിദേശനാണ്യം കൈയിലുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. പക്ഷേ അത്ര വലുതല്ല നമ്മുടെ വിദേശനാണ്യശേഖരം. കഴിഞ്ഞ സെപ്റ്റംബറിൽ 64,200 കോടി ഡോളർ ഉണ്ടായിരുന്ന ശേഖരം ഏപ്രിൽ ഒടുവിൽ 59,773 കോടി ഡോളറായി കുറഞ്ഞു. അക്കാലയളവിൽ രൂപയ്ക്ക് ഒരു ശതമാനം ഇടിവേ ഉണ്ടായുള്ളു.
ഇപ്പോൾ രൂപ നാലു ശതമാനം താഴ്ചയിലാണ്. ഓരോ ദിവസവും രൂപയെ പിടിച്ചു നിർത്താൻ ഇരുപതു മുതൽ അൻപതു വരെ കോടി ഡോളർ ഇറക്കേണ്ടി വരുന്നു. ഇതു ദീർഘകാലം തുടരാനും പറ്റില്ല. രൂപ കുറേക്കൂടി താഴാൻ സമ്മതിക്കേണ്ടി വരും. ഇപ്പോഴത്തെ 77 രൂപയിൽ നിന്ന് 80 ഓ 82 ഓ രൂപയിലേക്കു ഡോളർ കയറാം. രൂപയുടെ നിരക്കു താഴുമ്പോൾ ഇറക്കുമതി സാധനങ്ങൾക്കു വില കൂടും. ഇന്ധനം മുതൽ രാസവളവും ഭക്ഷ്യ എണ്ണയും ഇലക്ട്രോണിക് സാധനങ്ങളും ഒക്കെ അതിൽപ്പെടും.
റ്റി.സി. മാത്യു