Tuesday, May 17, 2022 2:04 AM IST
രണ്ടുതരം ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് ഇന്ത്യൻ ഭരണഘടന പ്രത്യേകം സംരക്ഷണം ഉറപ്പു നൽകുന്നത്. മതന്യൂനപക്ഷങ്ങൾ, ഭാഷാ ന്യൂനപക്ഷങ്ങൾ എന്നിവയാണവ. ഭരണഘടനയുടെ 29, 30, 350 എ, 350 ബി അനുച്ഛേദങ്ങൾ മത, ഭാഷാന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടതാണ്.
ന്യൂനപക്ഷങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും അവ നടത്തിക്കൊണ്ടുപോകുന്നതിനും ഭരണഘടനയുടെ 30(1) അനുച്ഛേദം പ്രത്യേകമായി സംരക്ഷണം നൽകുന്നു. പൗരസമൂഹത്തിലെ ന്യൂനപക്ഷങ്ങൾക്ക് അവർ ഇന്ത്യയിൽ എവിടെ വസിച്ചാലും തങ്ങളുടെ സംസ്കാരം, ഭാഷ, വിശ്വാസം, വ്യക്തിത്വം എന്നിവ നിലനിർത്തിപ്പോരുന്നതിനുള്ള പ്രത്യേക അവകാശവുമുണ്ട്.
ന്യൂനപക്ഷനിർണയം സംസ്ഥാനതലത്തിലെ ജനസംഖ്യാകണക്കുകൾക്കനുസരിച്ച് സംസ്ഥാനങ്ങൾക്കും തീരുമാനിക്കാനാകണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിഷയം സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട മറ്റു കക്ഷികളുമായും ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. അപ്രതീക്ഷിതമായ സങ്കീർണതകൾ ഭാവിയിൽ ഒഴിവാക്കാനാണ് ചർച്ചയെന്നും വ്യക്തമാക്കിയിരിക്കുന്നു.
വ്യത്യസ്തം മത, ഭാഷാ ന്യൂനപക്ഷങ്ങൾ
ന്യൂനപക്ഷനിർണയാധികാരത്തിൽ മതന്യൂനപക്ഷങ്ങൾക്കും ഭാഷാന്യൂനപക്ഷങ്ങൾക്കും തുല്യനിലപാടുകൾ ബാധകമാക്കാനാവില്ല. സംസ്ഥാനതലത്തിലെ ജനസംഖ്യാകണക്കുകൾ ഭാഷാന്യൂനപക്ഷങ്ങളുടെ നിർണയത്തിൽ അടിസ്ഥാനമാക്കാമെങ്കിലും മതന്യൂനപക്ഷങ്ങളുടെ നിർണയത്തിലും അതിനുള്ള അധികാരത്തിലും സംസ്ഥാനതലത്തിലുള്ള ജനസംഖ്യാകണക്കുകൾ ഘടകമാവുന്നില്ല. എന്തെന്നാൽ, സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായതാണെങ്കിൽ, മതങ്ങളുടെ ഉത്ഭവവും ഇന്ത്യയിലെ നിലനിൽപ്പും സംസ്ഥാനങ്ങളുടെ രൂപീകരണവുമായി യാതൊരുതരത്തിലും ബന്ധപ്പെട്ടതല്ല. സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിർത്തികൾക്കപ്പുറത്താണു മതങ്ങളുടെ സ്ഥാനം.
ഭാഷയുടെയും മതത്തിന്റെയും ലക്ഷ്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഭാഷ മനുഷ്യനു വ്യക്തിവികാസത്തിനുള്ള പ്രബോധനമാധ്യമമാണെങ്കിൽ മതം അവന്റെ ആധ്യാത്മിക അടിവേരാണ്.
ഭാഷ സംസാരിക്കുന്നത് വ്യക്തികളോട് നേരിട്ടാണെങ്കിൽ മതം സംസാരിക്കുന്നത് വ്യക്തികളുടെ ആത്മാവിനോടാണ്. മതത്തിനും മതാനുഷ്ഠാനങ്ങൾക്കും ഭാഷയുണ്ടെന്നതും ഭാഷയ്ക്കും മൂല്യങ്ങൾക്കും മതത്തിന്റെ സ്വാധീനമുണ്ടെന്നതും ശരിയാണ്. ഒരു പരിധിവരെ മതത്തിന്റെ വാഹകയാണ് ഭാഷ. മതവും ഭാഷയും സംസ്കാരത്തിന്റെ സ്വാധീനഘടകങ്ങളുമാണ്. ഭാഷയുടെ ഉപയോഗവും വളർച്ചയും ചിലപ്പോഴൊക്കെ മതപരമായ അംഗീകാരത്തിനു വിധേയവുമാണ്.
എന്നാൽ ഭാഷ സംസ്ഥാന, പ്രാദേശികതല കേന്ദ്രീകൃതമാണെങ്കിൽ മതങ്ങൾ അങ്ങനെയല്ല. അതിനാൽ ഇവിടെ ഉടലെടുക്കുന്ന കാര്യപ്രസക്തമായ ചോദ്യമിതാണ് - മതത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ടവയല്ലാത്ത സംസ്ഥാനങ്ങളെ മാനദണ്ഡമാക്കി, സംസ്ഥാന തലത്തിലെ ജനസംഖ്യാകണക്കുകൾക്കനുസരിച്ച് എപ്രകാരമാണ് മതന്യൂനപക്ഷങ്ങളെ നിർണയിക്കുവാനാവുക? ഭാഷയുടെ അതിർത്തി സംസ്ഥാനങ്ങൾക്കുള്ളിലാണെങ്കിൽ മതത്തിന്റെ അതിർത്തി സംസ്ഥാനാന്തരവും രാജ്യാന്തരവുമാണ്.
മാറിമറിയുന്ന ന്യൂനപക്ഷസങ്കല്പങ്ങൾ
ഭരണഘടന ന്യൂനപക്ഷാവകാശങ്ങൾ വളരെ കൃത്യമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷം എന്ന പദത്തെ പ്രത്യേകമായി നിർവചിക്കുന്നില്ല. ഭരണഘടനാപിതാക്കന്മാർ നിർവചിക്കാൻ വിട്ടു പോയതല്ല. ബോധപൂർവം നിർവചിക്കാതിരുന്നതാണ്. കാരണം വ്യക്തം. നിർവചിച്ചു ചുരുക്കേണ്ടതല്ല ന്യൂനപക്ഷസങ്കല്പങ്ങൾ. മറിച്ചു ഭരണകൂടത്തെയും ഭരണകർത്താക്കളെയും അധികാരനിർവഹണത്തിൽ എല്ലായ്പ്പോഴും ഉത്തേജിപ്പിക്കുന്നതായ ഭരണഘനാമൂല്യങ്ങളാണവ.
1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിലെ 2(സി) വകുപ്പു പ്രകാരം ദേശീയതലത്തിലെ ജനസംഖ്യാ കണക്കനുസരിച്ച് അഞ്ചു മതവിഭാഗങ്ങൾക്ക് കേന്ദ്രം മതന്യൂനപക്ഷ പദവി രാജ്യമാകമാനം ബാധകമാവുന്ന രീതിയിൽ നൽകി. ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, ബുദ്ധ, പാഴ്സി മതവിഭാഗങ്ങളാണ് ഇപ്രകാരം മതന്യൂനപക്ഷമായി അംഗീകരിക്കപ്പെട്ടത്. 2014-ൽ ജൈനമതവിഭാഗത്തെയും മതന്യൂനപക്ഷമാക്കി.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിദ്യാഭ്യാസനിയമത്തിലെ 2(എഫ്) വകുപ്പു പ്രകാരം മതന്യൂനപക്ഷനിർണയം ദേശീയതലത്തിലും അതിനുള്ള അധികാരം കേന്ദ്രത്തിനുമാണ്. അതിനു മാനദണ്ഡമാക്കുന്നതു ദേശീയതലത്തിലുള്ള ജനസംഖ്യാകണക്കുകളാണ്. ഇതു സംസ്ഥാനതലത്തിലെ കണക്കുകളനുസരിച്ചു നടപ്പാക്കുവാൻ സംസ്ഥാനങ്ങളെ അധികാരപ്പെടുത്തണമെന്നാണു പുതിയ ആവശ്യം.
ദേശീയ ജനസംഖ്യാകണക്കുകൾ പ്രകാരം ദേശീയതലത്തിൽ ഭൂരിപക്ഷമായ മതം സംസ്ഥാനതല കണക്കുകൾ പ്രകാരം ന്യൂനപക്ഷമായിരിക്കാം. അതുപോലെതന്നെ സംസ്ഥാനതലങ്ങളിലെ കണക്കുകൾ പ്രകാരം ഭൂരിപക്ഷമായ മതവിഭാഗം ദേശീയതലത്തിലെ കണക്കുകൾ പ്രകാരം ന്യൂനപക്ഷമാകാം. മതങ്ങൾ സംസ്ഥാന, പ്രാദേശികതലങ്ങളിൽ കേന്ദ്രീകൃതമല്ലാത്തതിനാൽ ദേശീയജനസംഖ്യാടിസ്ഥാനത്തിൽ ദേശീയതലത്തിലാവണം മതന്യൂനപക്ഷനിർണയം നടത്തേണ്ടത്. ഇതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകുവാനാവില്ല. ദേശീയന്യൂനപക്ഷ കമ്മീഷൻ നിയമവും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ നിയമവും കേന്ദ്രത്തിനു നൽകുന്ന ന്യൂനപക്ഷനിർണയാധികാരത്തെയാണ് ഫലത്തിൽ ഇപ്പോൾ ചോദ്യം ചെയ്യുന്നത്.
ഫെഡറൽ തത്വത്തിലൂന്നിയ അധികാരവികേന്ദ്രീകരണം നടപ്പാക്കേണ്ടതായ കർമമേഖലയല്ല മതന്യൂനപക്ഷനിർണയാധികാരം. ഈ അധികാരം സംസ്ഥാനതലത്തിലെ ജനസംഖ്യാകണക്കുകൾക്കനുസരിച്ചു സംസ്ഥാനങ്ങൾക്ക് നിർണയിക്കാമെന്ന അവസ്ഥ സംജാതമായാൽ എന്തുകൊണ്ട് ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ മാനദണ്ഡമാക്കി ജില്ലാതലത്തിൽ നിർണയിച്ചുകൂടാ എന്ന ചോദ്യവും കടന്നു വരാം.
സവിശേഷ അവകാശം
മതന്യൂനപക്ഷാവകാശങ്ങൾ വ്യക്തികേന്ദ്രീകൃതമായ അവകാശങ്ങളല്ല, മറിച്ച് ദേശീയതലത്തിൽ ന്യൂനപക്ഷമായ മതസമൂഹങ്ങൾ ക്കുള്ള സംരക്ഷണമാണ്. ന്യൂനപക്ഷമതസമൂഹങ്ങൾക്കുള്ള ഈ അവകാശത്തിൽ വെള്ളം ചേർക്കുവാനാവില്ല. ന്യൂനപക്ഷമതസമൂഹ ങ്ങൾക്കു സുരക്ഷിതത്വവും ആത്മവിശ്വാസവും മനോവീര്യവും നൽകുവാൻ ലക്ഷ്യം വച്ചുള്ളതാണ് ഈ അവകാശം. ദേശീയതലത്തിലുള്ള അവരുടെ വ്യക്തിത്വം നിലനിർത്തുന്നതിനും കൂടിയുള്ളതാണത്.
മതന്യൂനപക്ഷാവകാശമെന്നാൽ കേവലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും മാത്രമുള്ളതല്ല. മതന്യൂനപക്ഷങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനും യാതൊരു ഇടപെടലുകൾക്കും വിധേയമാവാതെ അവരുടെ സംസ്കാരവും പാരന്പര്യവും വൈവിധ്യമാർന്ന മതാനുഷ്ഠാനങ്ങളും ആചരിച്ചു പോരുന്നതിനും പങ്കുകാരാവുന്നതിനും ലക്ഷ്യം വച്ചുള്ളതാണ്.
പൊതുജീവിതത്തിന്റെ വ്യത്യസ്തമേഖലകളിൽ മതന്യൂനപക്ഷവിഭാഗങ്ങളെ വെറും കാഴ്ചക്കാരായി കാണാതെ ക്രിയാത്മകമായ പങ്കുവഹിക്കുന്നതിനും ദേശീയതലത്തിൽ ഭരണപ്രക്രിയയിൽ അവരെ പങ്കാളികളാക്കുവാനും മറ്റു സമൂഹങ്ങളുമായും ന്യൂനപക്ഷവിഭാഗങ്ങളുമായും സ്വതന്ത്രമായും സമാധാനപരമായും ഇടപെടുന്നതിനുമുള്ള അവസരവുമാണ്.
രാജ്യത്തിന്റെ അഭിവൃദ്ധിക്കും സുസ്ഥിരമായ സാന്പത്തികവികസനത്തിനും മതന്യൂനപക്ഷങ്ങൾക്കു പ്രബലമായ പങ്കാളിത്തമുണ്ട്. ദേശീയനയങ്ങളും നയരൂപീകരണവും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാവണം നടപ്പാക്കേണ്ടത്. അവരുടെ അവകാശങ്ങൾ കീറിമുറിക്കുന്നതിനുപകരം ബഹുമാനിക്കപ്പെടണം. ഭരണപ്രക്രിയയുടെ എല്ലാ തലങ്ങളിലും അവരുടെ സഹകരണവും സാന്നിധ്യവും ഉറപ്പാക്കണം. ഐക്യരാഷ്ട്രസഭ ന്യൂനപക്ഷങ്ങൾക്കായി 1992 ൽ അംഗീകരിച്ച പ്രഖ്യാപനത്തിലും മറ്റ് അന്താരാഷ്ട്രമനുഷ്യാവകാശ ഉടന്പടികളിലും ഇത്തരമൊരു സമീപനത്തിന്റെ ആവശ്യകത എടുത്തുപറയുന്നു.
നിരസിക്കപ്പെട്ട ആവശ്യം
സംസ്ഥാനതലത്തിലെ ജനസംഖ്യാകണക്കുകളുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷനിർണയം നടത്തണമെന്ന ആവശ്യം സുപ്രീം കോടതി 2020-ൽ നിരസിച്ചതാണ്. ഒരു മതസമൂഹം ഒരു സംസ്ഥാനത്ത് ഭൂരിപക്ഷവും മറ്റൊരു സംസ്ഥാനത്ത് ന്യൂനപക്ഷവുമായാൽ എന്താണു കുഴപ്പമെന്നാണ് സുപ്രീംകോടതി അന്ന് ആരാഞ്ഞത്. സംസ്ഥാനങ്ങൾ ഭാഷയുടെ അടിസ്ഥാനത്തിലാണ് രൂപം കൊണ്ടതെങ്കിൽ മതങ്ങൾക്കു സംസ്ഥാനരൂപീകരണവുമായി ബന്ധമില്ലെന്ന വീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഈ നിലപാട്.
പൗരൻമാർക്കു സ്വതന്ത്ര ഇന്ത്യ നൽകുന്ന മൗലികാവകാശമാണ് രാജ്യത്തെവിടെയും വാസസ്ഥലം തെരഞ്ഞെടുക്കുവാനും തെരഞ്ഞെടുത്ത സ്ഥലത്ത് വസിക്കുവാനുമുള്ള അവകാശം. ഭരണഘടനയുടെ 19(1)(ഇ) അനുച്ഛേദം ഇതു വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനതലത്തിൽ മതന്യൂനപക്ഷനിർണയം നടത്തിയാൽ ന്യൂനപക്ഷമതസമൂഹങ്ങൾക്കു സ്വതന്ത്രമായി വാസസ്ഥലം തെരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാവും. സംരക്ഷണം തുടർന്നും ലഭിക്കുവാൻ അവർ ന്യൂനപക്ഷമായ മറ്റു സംസ്ഥാനങ്ങളിലേക്കു ചേക്കേറേണ്ടതായി വരും. ജനിച്ച മണ്ണിൽ നിന്നു പലായനം ചെയ്യേണ്ടതായും വരും.
മതന്യൂനപക്ഷസമൂഹങ്ങൾക്കു നിലവിൽ ലഭിക്കുന്ന അവകാശങ്ങൾ ഇല്ലാതാവുന്ന അവസ്ഥ ഒഴിവാക്കപ്പെടേണ്ടതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും വ്യത്യസ്തമാനദണ്ഡങ്ങൾ പ്രകാരം മതന്യൂനപക്ഷ നിർണയം നടത്തിയാൽ ആശയക്കുഴപ്പങ്ങൾക്കും അധികാരദുർവിനി യോഗത്തിനും കാരണമാവും. ചിട്ടപ്പെടുത്തിയ, തീർപ്പുകൽപ്പിക്കപ്പെട്ട ന്യൂനപക്ഷസങ്കൽപ്പങ്ങൾക്ക് ഇളക്കം സംഭവിക്കും. ക്രമപരമായ ഒരു സമൂഹത്തിനു തടസങ്ങൾ സൃഷ്ടിക്കും. ദേശീയ ജനസംഖ്യാടിസ്ഥാനത്തിലുള്ള മതങ്ങളുടെ ഭൂരിപക്ഷ-ന്യൂനപക്ഷസ്ഥാനം സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അതിർത്തികളുമായി ബന്ധിപ്പിച്ചാൽ മതസമൂഹത്തിനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്.
2003ലെ ടി.എം.എ.പൈ കേസിലെ സുപ്രീംകോടതിവിധിയും 1971ലെ ഡി എ കോളജ് കേസിലെ വിധിയും അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ നിലപാടുമാറ്റമെങ്കിൽ പ്രസ്തുത കേസുകളിൽ പ്രത്യേകം പരിഗണിക്കപ്പെട്ടത് ഭരണഘടനയുടെ 30-ാം അനുച്ഛേദം മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന വിദ്യാഭ്യാസസ്ഥാപന നടത്തിപ്പ് അവകാശമായിരുന്നു.
മതന്യൂനപക്ഷാവകാശങ്ങൾ 30-ാം അനുച്ഛേദത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. 29-ാം അനുച്ഛേദം കൽപ്പിച്ചുനൽകുന്ന അവകാശങ്ങളും തുല്യപ്രധാനമാണ്. ദേശീയന്യൂനപക്ഷകമ്മീഷൻ നിയമവും ദേശീയന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ നിയമവും നടപ്പിൽ വരുന്നതിനു വർഷങ്ങൾക്കു മുന്പുള്ളതായിരുന്നു ഡി എ കോളജ് കേസിലെ വിധി. അതിനു ചുവടുപിടിച്ചായിരുന്നു ടി.എം.എ.പൈ കേസിലെ വിധിയും.
പ്രസ്തുത വിധികൾ പ്രധാനമായും ഭാഷാന്യൂനപക്ഷങ്ങളുടെ നിർണയവുമായി ബന്ധപ്പെടുത്തിമാത്രം കാണേണ്ടതാണ്. അതിനു സംസ്ഥാനതലത്തിലെ ജനസംഖ്യാകണക്കുകൾ ഘടകമാണു താനും. എന്നാൽ, അത്തരമൊരുസമീപനം മതന്യൂനപക്ഷപദവി നിർണയത്തിൽ അവലംബിക്കുവാനാവില്ല. വിധിയിലെ വെറും പരാമർശങ്ങൾ നിയമമാകുന്നില്ല. ഭരണഘടനാപരമല്ലാത്ത പരാമർശങ്ങളെ ആശ്രയിക്കുന്നതും ഉചിതമല്ല.
വഴിതുറക്കുന്ന തർക്കങ്ങൾ
ന്യൂനപക്ഷാവകാശങ്ങൾ തർക്കങ്ങൾക്കു കാരണമാക്കരുത്. ബഹുസ്വരസമൂഹത്തിൽ ന്യൂനപക്ഷസ്വരം ശ്രവിക്കപ്പെടാതെ പോകുവാൻ പാടില്ല. ബാൽപാട്ടീൽ കേസിൽ (1999) സുപ്രീംകോടതി ന്യൂനപക്ഷ പദവിക്കായുള്ള പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ നിന്നു ദേശീയന്യൂനപക്ഷകമ്മീഷനെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതു ഭൂരിപക്ഷജനതയുടെയും കടമയാണ്. സമൂഹത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് അത് അത്യാവശ്യമാണുതാനും. വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ഈണങ്ങളിൽ കുറിക്കപ്പെട്ടതും ഇതുതന്നെ. നമ്മുടെ മേന്മയേറിയ സാംസ്കാരിക പാരന്പര്യവും മാനവികതയും ഭൂരിപക്ഷ-ന്യൂനപക്ഷ സൗഹാർദ്ദത്തിന്റെ തുടിക്കുന്ന സ്പന്ദനങ്ങളാണ്.
ഒരുമയോടെ കൈകോർക്കാം
സ്വതന്ത്ര ഇന്ത്യയുടെ ആരോഗ്യവും ശക്തിയും ചൈതന്യവും ഊർജസ്വലതയും നിലനിൽക്കുന്നത് ന്യൂനപക്ഷ-ഭൂരിപക്ഷ ഐക്യത്തിലാണ്. അതിനു കോട്ടം തട്ടുവാൻ പാടില്ല. അകൽച്ചയുടെ പാലങ്ങൾ തകർച്ചയ്ക്കു കാരണമാവും. നാം ഇന്ത്യക്കാർ, ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ലാതെ, നാനാത്വത്തിലെ ഏകത്വത്തിൽ മുറുകെപ്പിടിച്ച് ഐക്യഭാരതത്തിനായി കൈകോർക്കാം. വിഭജിച്ചു ഭരിക്കാതെ ഒന്നിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുവാൻ ഭരണഘടനയും ഭരണഘടനാദർശനങ്ങളും വഴികാട്ടിയാവട്ടെ.
ഡോ. പോളി മാത്യു മുരിക്കൻ