Friday, May 20, 2022 2:39 AM IST
ജനവിരുദ്ധതയും ധാര്‍ഷ്ട്യവുമാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. തുടര്‍ഭരണത്തിനു ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന അഹങ്കാരമാണു ഭരണകര്‍ത്താക്കളെ നയിക്കുന്നത്. ട്രഷറിപോലും അടച്ചിടേണ്ട അവസ്ഥയിലേക്കു സംസ്ഥാനത്തെ എത്തിച്ചെന്ന ഭരണനേട്ടമാണ് ആറു വര്‍ഷംകൊണ്ടു പിണറായി സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി, ശമ്പളം നല്‍കില്ലെന്ന് ഭീഷണി സ്വരത്തില്‍ ഒരു മന്ത്രി കെഎസ്ആര്‍ടിസി ജീവനക്കാരോടു പറഞ്ഞതും ഈ സര്‍ക്കാരിന്റെ കാലത്താണ്.
പൊലീസിനെയും ഗുണ്ടകളെയും ഇറക്കി സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്നു വാശി പിടിക്കുന്നവരുടെ ലക്ഷ്യം വികസനമല്ല, കമ്മീഷന് മാത്രമെന്നു ജനത്തിനു ബോധ്യമായിട്ടുണ്ട്. പാവങ്ങളുടെ നാഭിക്കു പൊലീസിനെക്കൊണ്ടു ചവിട്ടിച്ച ധാര്‍ഷ്ട്യത്തിനെതിരേ ജനം പ്രതികരിക്കുമെന്ന ഭയത്തെ തുടര്‍ന്നാണു കുറ്റിയിടല്‍ നിര്‍ത്തി ജിപിഎസ് സര്‍വേ നടത്തുമെന്നു സര്‍ക്കാരിന് ഉത്തരവിറക്കേണ്ടി വന്നത്.
കടമെടുത്ത് ശ്രീലങ്കയുടെ വഴിയേ
കേരളത്തിന്റെ മൊത്തം കടം നാലു ലക്ഷം കോടിയിലേക്ക് അടുക്കുകയാണ്. ശമ്പളം കൊടുക്കാന്‍പോലും പണമില്ലെന്നാണു ധനമന്ത്രി പറയുന്നത്. 25 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍നിന്ന് എടുക്കണമെങ്കില്‍ ധനകാര്യ വകുപ്പിന്റെ അനുമതി വേണം. പൂര്‍ണമായ ഭരണസ്തംഭനമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ധവളപത്രം പ്രസിദ്ധീകരിക്കണം. സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് വരേണ്യവര്‍ഗത്തിനു വേണ്ടി രണ്ടു ലക്ഷം കോടി രൂപ മുടക്കി കമ്മീഷന് റെയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ എന്തു യുക്തിയും കമ്യൂണിസവുമണുള്ളത്? വരുമാനമില്ലാതെയും അനാവശ്യ ചെലവുകളിലൂടെയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയില്‍ ഏതു ഘട്ടംവരെ പോയി എന്നത് നമുക്കു മുന്നിലുള്ള ഉദാഹരണമാണ്. സില്‍വര്‍ലൈന്‍ നിലവില്‍ വന്നാല്‍ കേരളം ശ്രീലങ്കയുടെ അവസ്ഥയിലെത്തും.
സില്‍വര്‍ലൈനിലെ ‘അഴിമതി ലൈന്‍’
സില്‍വര്‍ലൈനല്ല, കമ്മീഷന് റെയിലാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജപ്പാനിലെ ജൈക്കയില്നിന്നു കോടികള്‍ വായ്പയെടുത്തു കമ്മീഷന് തട്ടാനുള്ള ഗൂഢശ്രമമാണ് പദ്ധതിക്കു പിന്നില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പ്രാചരണത്തിന് ഇറങ്ങിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു ജനരോഷം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണു കല്ലിടേണ്ടെന്ന ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവിനു വിരുദ്ധമായി, വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള കൗശലമായിരുന്നു കല്ലിടല്‍. കല്ലിടുന്ന ഭൂമിയില്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല. അത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമെന്നതു കൊണ്ടാണു കല്ലിടരുതെന്നു യുഡിഎഫ് പറഞ്ഞത്.
എന്നാല്‍ എന്ത് എതിര്‍പ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിന്റെ പേരില്‍ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയില്‍ ചവിട്ടുകയും സ്ത്രീയെ റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലില്‍ അടച്ചു. കല്ലിടല്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ കള്ളക്കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറാകണം. കല്ലിടേണ്ടെന്ന തീരുമാനം കെ-റെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയില്‍നിന്നു പിന്മാറുകയാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതുവരെ യുഡിഎഫ് സമരം തുടരും.
കുതിക്കുന്ന വില, നോക്കുകുത്തിയായി ഭരണകൂടം
പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്കെല്ലാം തീവിലയാണ്. വിപണി ഇടപെടല്‍ നടത്തി വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിര്ത്താനാണു സപ്ലോകോയ്ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്ധന വില വര്‍ധിക്കുന്നതിനനുസരിച്ചു നികുതി പിഴിഞ്ഞെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി അധിക ഇന്ധന നികുതി വേണ്ടെന്നു വയ്ക്കാന്‍ കേരളം തയാറാകാത്തതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ചു വര്‍ഷത്തിനിടെ ഇന്ധന വില്‍പ്പനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമാണ് കേരളത്തിനു ലഭിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാലു തവണ ഇന്ധന നികുതി കുറച്ചിട്ടുണ്ട്.
കെട്ടകാലത്തും തീവെട്ടിക്കൊള്ള
കോവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ മറയാക്കി സിപിഎം ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ തീവെട്ടിക്കൊള്ളയാണു നടത്തിയത്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പത്രസമ്മേളനം നടത്തി ചെറിയ കാര്യങ്ങള്‍ വരെ പറഞ്ഞിരുന്ന മുഖ്യമന്ത്രി ഈ കൊള്ളയെക്കുറിച്ച് അറിഞ്ഞില്ലെന്നതു വിശ്വസനീയമല്ല. ഏതാനും ഉദ്യോഗസ്ഥര്ക്കെതിരേ മാത്രം നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കാമെന്നു കരുതേണ്ട. കൊള്ളയില്‍ പിണറായി വിജയന്, കെ.കെ. ശൈലജ, തോമസ് ഐസക്ക് എന്നിവരുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
2020 മാര്‍ച്ച് 30ന് സാന്‍ ഫര്‍മാ എന്ന കമ്പനിയില്‍നിന്നു വിപണി നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയില്‍ (1550) പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെയും കെ.കെ. ശൈലജയുടെയും തോമസ് ഐസക്കിന്റെയും അറിവോടെയായിരുന്നു. 2020 ഏപ്രിൽ 16നാണ് ഇതു സംബന്ധിച്ച നോട്ട് ഫയലില്‍ കെ.കെ. ശൈലജ അംഗീകാരം നല്‍കിയിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ തലേ ദിവസം 446 രൂപയ്ക്കു വാങ്ങിയ പിപിഇ കിറ്റിനാണ് തൊട്ടടുത്ത ദിവസം മൂന്നിരട്ടി വില നല്‍കിയിരിക്കുന്നത്. ഈ പകല്‍ക്കൊള്ളയ്ക്കെതിരേ യുഡിഎഫ് നിയമവഴി തേടിയിട്ടുണ്ട്.
മയക്കുമരുന്ന് ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കുന്നതു സിപിഎം
സംസ്ഥാനത്തെ ക്രമസമാധാനനില ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. മയക്കുമരുന്ന് ഗുണ്ടാ മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന സിപിഎം പ്രദേശിക നേതാക്കള്‍ത്തന്നെയാണ് പോലീസിനെയും നിയന്ത്രിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ക്രമാതീതമായി ഉയരുകയാണ്. ആറു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ കേരളത്തെ ഗുണ്ടാ കൊറിഡോറാക്കി മാറ്റിയിരിക്കുകയാണ്.
ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി
രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വൈദ്യുതി, ജലം, കെഎസ്ആര്‍ടിസി എന്നിവയുടെ പ്രവര്‍ത്തനം ദയനീയമാണ്. സ്വിഫ്റ്റ് കമ്പനി വന്നതോടെ കെഎസ്ആര്‍ടിസിയുടെ തകര്‍ച്ച സര്‍ക്കാര്‍ ഉറപ്പാക്കി. ശമ്പളം കൊടുക്കാന്‍ പറ്റില്ലെന്നു ജീവനക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണു ഗതാഗത മന്ത്രി പറയുന്നത്. ലാഭത്തില്‍ ഓടിക്കൊണ്ടിരുന്ന 20 ശതമാനം സര്‍വീസുകളെയും സ്വിഫ്റ്റ് കമ്പനിയിലേക്കു മാറ്റി. ബാക്കി 80 ശതമാനവും നഷ്ടത്തിലുള്ള സര്‍വീസുകളാണ്. അതാണു കെഎസ്ആര്‍ടിസിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തുടരുന്ന കര്‍ഷക ആത്മഹത്യ
കൃഷിനാശത്തെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചയാണ്. നേരത്തെയുണ്ടായ കൃഷിനാശത്തിനു വിള ഇന്‍ഷ്വറന്‍സോ നഷ്ടപരിഹാരമോ ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരം ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു കാത്തിരിക്കുന്നതിനിടയിലാണ് വേനല്‍മഴയില്‍ വീണ്ടും കൃഷിനാശമുണ്ടായത്. കുട്ടനാട്ടില്‍ വ്യാപക കൃഷിനാശമാണുണ്ടായത്. എന്നാല്‍ നശിച്ചു പോയ നെല്ല് സംഭരിച്ച് അവരെ സഹായിക്കാന്‍പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു നിന്നതാണ് ഈ കര്‍ഷകനെ ആത്മഹത്യയിലേക്കു തള്ളിവിട്ടത്.
തൃക്കാക്കരയിലെ കപട വികസനവാദികള്‍
വികസനത്തിന് വേണ്ടി വാദിക്കുന്നതു ഞങ്ങളാണെന്ന സിപിഎം വാദം നുണപ്രചാരണം മാത്രമാണെന്നതാണു ചരിത്ര വസ്തുത. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനത്തിന്റെ ഏതെങ്കിലും ഒരു അടയാളം കാട്ടിത്തരണമെന്ന വെല്ലുവിളി വ്യവസായ മന്ത്രി പോലും ഏറ്റെടുത്തിട്ടില്ല.
വികസനം വേണം, വിനാശം വേണ്ടെന്നതാണ് യുഡിഎഫ് നിലപാട്. ഇപ്പോള്‍ വികസനത്തിന്റെ മുഖം മൂടിയിട്ട് ഇറങ്ങിയിരിക്കുന്നത് യഥാര്‍ഥ വികസനവിരുദ്ധരാണ്.
യുഡിഎഫ് ബദല്‍
ഭാവിയിലെ കേരളം സുസ്ഥിര വികസനത്തിലൂന്നിയാകണം രൂപപ്പെടേണ്ടതെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. പ്രകൃതിക്കിണങ്ങി ഈ കൊച്ചു സംസ്ഥാനം മികച്ച വികസന, ജനകീയ ബദലുകള്‍ പ്രാവര്‍ത്തികമാക്കണം. കാലാവസ്ഥാമാറ്റം കോവിഡ് മഹാമരി പോലുള്ള വന്‍ ജനകീയാരോഗ്യ പ്രതിസന്ധികള്‍ എന്നിവയെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത് പരിഹാരമാര്‍ഗങ്ങള്‍ തേടണം.
സാമൂഹിക നീതി, വ്യക്തിസ്വാതന്ത്യം, അഭിപ്രായം പറയാനുള്ള നിര്‍ഭയ അന്തരീക്ഷം എന്നിവക്കായി പ്രതിപക്ഷം നിരന്തരം പോരാടും. സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്, എന്നിവര്‍ക്കായി യുഡിഎഫും പോഷക സംഘടനകളും അക്ഷീണം പ്രവര്‍ത്തിക്കും.
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)