Sunday, June 5, 2022 2:30 AM IST
കേരള കത്തോലിക്കാസഭ ഒരു നവീകരണ യജ്ഞത്തിന് തയാറാവുകയാണ്. ഇന്നു പെന്തക്കുസ്താദിനത്തിരുന്നാളിലാണ് കേരളസഭാനവീകരണ കാലഘട്ടം ആരംഭിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം കെസിബിസിയുടെ മണ്‍സൂണ്‍കാല സമ്മേളനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാരിവട്ടം പിഒസിയിൽ നടത്തുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ ആയിരിക്കും. 2025 ജൂണ്‍ എട്ടിന് പെന്തക്കുസ്താത്തിരുനാൾവരെയാണ് നവീകരണകാലഘട്ടം.
അനിവാര്യമായ നവീകരണം
“സഭ ക്രിസ്തുവിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്ന ഭവനം’’ എന്നതാണ് നവീകരണയജ്ഞത്തിന്റെ ആപ്തവാക്യം. ആഗോള കത്തോലിക്കാസഭയിൽ സംഘടിപ്പിക്കപ്പെടുന്ന സിനഡാത്മകതയ്ക്കുവേണ്ടിയുള്ള സിനഡിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേരള സഭാനവീകരണം നടക്കുന്നത്. 2025-ാമാണ്ട് കത്തോലിക്കാസഭയിൽ ആചരിക്കപ്പെടുന്ന ജൂബിലിവർഷത്തിലേക്കു ‘പ്രത്യാശയുടെ തീർഥാടകർ’ എന്ന ആപ്തവാക്യത്തോടെ ഫ്രാൻസിസ് പാപ്പാ എല്ലാവരെയും സ്വാഗതം ചെയ്തുകഴിഞ്ഞു. അതോടൊപ്പം, 2033-ാമാണ്ട് ആഗോളസഭ മുഴുവൻ രക്ഷയുടെ മഹാജൂബിലിയാഘോഷത്തിനായും ഒരുങ്ങുന്നു. നവീകൃതമായ ഒരു സഭയിലാണ് ജൂബിലിയാഘോഷങ്ങൾ അർഥപൂർണമാകുന്നത്. കേരള സഭയെ സംബന്ധിച്ചിടത്തോളം സഭാകൂട്ടായ്മയിലും ദൗത്യനിർവഹണത്തിലും കടന്നുവന്നിട്ടുള്ള അപചയങ്ങളും വീഴ്ചകളും കണ്ടെത്തി പരിഹരിക്കുന്നതിലൂടെയാണ് നവീകരണം സാധ്യമാകുന്നത്.
നവീകരണ മേഖലകൾ
കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ മേൽനോട്ടത്തിൽ കേരളസഭാ നവീകരണം ആസൂത്രണം ചെയ്തിരിക്കുന്നത് പ്രധാനമായും 12 മേഖലകളെ അടിസ്ഥാനമാക്കിയാണ്.
കൂട്ടായ്മയിലേക്കുള്ള മാനസാന്തരം
കൂട്ടായ്മയാണ് സഭയുടെ ശക്തി. സഭാകൂട്ടായ്മയിൽ ഇന്നു കടന്നുവന്നിട്ടുള്ള മുറിവുകളും ഭിന്നതകളും ഇല്ലാതാകണം. ഇത് പരിഹരിക്കുകയും കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് സഭാമക്കളുടെ കടമയാണ്.
പ്രാർഥനാജീവിതം
ക്രൈസ്തവ ആത്മീയ മേഖലകൾ ഭൗതികവത്കരിക്കപ്പെടാൻ ഇടയാകരുത്. ദൈവവിശ്വാസത്തിൽ ആഴപ്പെടുത്തുന്ന തരത്തിലുള്ള ആത്മീയ പരിശീലനം കുട്ടികൾക്കും കുടുംബങ്ങൾക്കും ലഭിക്കണം. വിശ്വാസം, ദൈവവചനം, വിശുദ്ധകുർബാന എന്നീ അടിസ്ഥാനവിഷയങ്ങളിൽ സഭാ പ്രേഷിതത്വം ഊന്നൽ നല്‍കണം.
വിശ്വാസപരിശീലനം
കാലോചിതവും ക്രിസ്തുസാക്ഷ്യത്തിന് ഉപകരിക്കുന്നതുമായ വിശ്വാസപരിശീലനം കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും ലഭിക്കത്തക്കവിധം നിലവിലുള്ള മതബോധന സംവിധാനങ്ങൾ പരിഷ്കരിക്കണം. കുടുംബങ്ങളുടെ രൂപീകരണത്തിനും സാമുദായിക കെട്ടുറപ്പിനും വിശ്വാസപരിശീലനം സഹായിക്കണം.
അനുരഞ്ജന മേഖലകൾ
മുറിവേറ്റവരുമായുള്ള അനുരഞ്ജനം കൂടാതെ സഭയ്ക്കു മുന്നോട്ടു പോകാനാവില്ല. സഭകൾക്കിടയിലും ഇടവകതലങ്ങളിലും കുടുംബങ്ങളിലുമൊക്കെയുള്ള മുറിവുകൾ ഉണങ്ങണം. പരസ്പരം ക്ഷമിക്കാനും പൊറുക്കാനും സഹായകരമായ അവസരങ്ങൾ ഒരുക്കപ്പെടണം.
പ്രേഷിത മാനസാന്തരം
സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ പ്രേഷിതപ്രവർത്തനങ്ങളുടെയും അജപാലന ദൗത്യങ്ങളുടെയും മേഖലയിൽ മാനസാന്തരം സംഭവിക്കണം. സഭയുടെ സ്ഥാപനങ്ങളും സംവിധാനങ്ങളുമെല്ലാം പ്രേഷിതാഭിമുഖ്യത്തോടെ പരിഷ്കരിക്കപ്പെടണം.
വൈദിക-സന്ന്യസ്ത പ്രേഷിതത്വം
സഭയിൽ അജപാലന ശുശ്രൂഷയും പ്രേഷിതശുശ്രൂഷയും രണ്ടുതട്ടുകളിലല്ല. വൈദികർക്കും സന്ന്യസ്തർക്കും പ്രേഷിതരൂപീകരണം നല്കാൻ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. വൈദിക-സന്ന്യസ്ത-അല്മായ പരിശീലനമേഖലകൾ പ്രേഷിതാഭിമുഖ്യത്തോടെ കാലോചിതമായി നവീകരിക്കപ്പെടണം.
കുടുംബ പ്രേഷിത ശുശ്രൂഷ
കോവിഡ് കാലം സമൂഹത്തിലും കുടുംബത്തിലും ഏല്പിച്ചിട്ടുള്ള ക്ഷതങ്ങൾ തിരിച്ചറിഞ്ഞ് സഭയുടെ കുടുംബ പ്രേഷിതശൈലിയിലും മാറ്റം അനിവാര്യമായിരിക്കുന്നു. ‘ഹോം മിഷൻ’ ഉൾപ്പെടെയുള്ള സഭയുടെ കുടുംബപ്രേഷിത ശുശ്രൂഷകൾ സജീവമാകണം.
കുട്ടികളെ സുകൃതങ്ങളിൽ വളർത്താനും ഉത്തരവാദിത്വത്തോടെ ജീവിക്കാനും സഹായിക്കുംവിധം അവരുടെ ആത്മീയ മാനസിക ശാരീരിക ബൗദ്ധിക വളർച്ചയ്ക്ക് തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ള കർമപദ്ധതികൾ ആവിഷ്കരിക്കണം. ഇക്കാര്യത്തിൽ കുടുംബങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇച്ഛാശക്തി തിരിച്ചുപിടിക്കണം.
അല്മായ പ്രേഷിതത്വവും പങ്കാളിത്തവും
സഭയുടെ അല്മായ പ്രേഷിതത്വത്തിനും പങ്കാളിത്വത്തിനും യോജിച്ചവണ്ണം സഭാസംവിധാനങ്ങൾ പരിഷ്കരിക്കപ്പെടണം. ക്രിസ്തുവിന്റെ പുരോഹിത-പ്രവാചക-രാജകീയ ധർമങ്ങളിൽ പങ്കാളികളും ദൈവം ഭരമേല്പിച്ചിരിക്കുന്ന രക്ഷാകരദൗത്യം ലോകത്തിൽ പൂർത്തീകരിക്കാൻ വിളിക്കപ്പെട്ടവരുമായ അല്മായ വിശ്വാസികളെ തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസൃതം ആ ദൗത്യം നിർവഹിക്കുന്നതിന് സഭയുടെയും സമൂഹത്തിന്റെയും ശുശ്രൂഷകളിലും ഭരണനിർവഹണ സംവിധാനങ്ങളിലും സജീവ പങ്കാളികളാകാൻ സഹായിക്കുന്ന ക്രമീകരണങ്ങൾ ഒരുക്കണം.
ദരിദ്രരുടെ സഭ
ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും അനാഥരും വിധവകളും രോഗികളും നിരാലംബരും വൃദ്ധജനങ്ങളും ഭവനരഹിതരും പീഡനങ്ങൾ ഏൽക്കുന്നവരും കുഞ്ഞുങ്ങളുമെല്ലാം എക്കാലവും സഭയുടെ പ്രേഷിത ശുശ്രൂഷകളിൽ പ്രഥമ പരിഗണന അർഹിക്കുന്നവരാണ്. ജീവകാരുണ്യപ്രവർത്തനങ്ങളും ദരിദ്രസേവനവും സഭയുടെ മുഖമുദ്രയാണ്. ഈ സത്യം വിസ്മരിച്ച് ചെയ്യുന്ന കാര്യങ്ങളെല്ലാം സുവിശേഷവിരുദ്ധമാകും.
യുവജനശുശ്രൂഷ
യുവജനങ്ങളാണ് സഭയുടെ സന്പത്ത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സഭയോടും സമൂഹങ്ങളോടും പ്രതിജ്ഞാബദ്ധതയുള്ള യുവതലമുറയെ രൂപപ്പെടുത്താനും ‘സഭ എന്റെ ഭവനം’ എന്ന വികാരം യുവജനങ്ങളിൽ വളർത്താനും ആവശ്യമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് സഭയിലെ യുവജനശുശ്രൂഷാ മേഖലകൾ നവീകരിക്കപ്പെടണം.
പരിസ്ഥിതിപരമായ മാനസാന്തരം
പരിസ്ഥിതി വിഷയം പൊതുസമൂഹത്തിൽ ഒരു ധാർമിക വിഷയമായി അവതരിപ്പിക്കാൻ സഭയ്ക്കു കഴിയണം. പരിസ്ഥിതി നാശത്താൽ അപഹരിക്കപ്പെടുന്ന ജീവനും പരിസ്ഥിതിയുടെപേരിൽ ചൂഷണം ചെയ്യപ്പെടുന്ന ദരിദ്രവിഭാഗവും സഭയുടെ നൊന്പരം മാത്രമാകരുത്, ഈ മേഖലകളിൽ സഭയുടെ പ്രവാചകസ്വരം ശക്തമാകണം.
സംവാദത്തിന്റെ മേഖലകൾ
കേരള കത്തോലിക്കാസഭ ഇതര മതങ്ങളോടും സമുദായങ്ങളോടും എക്കാലവും ബഹുമാനവും ആദരവും പുലർത്തിയിട്ടുണ്ട്. ഇപ്പോഴും അപ്രകാരം തന്നെയാണ് നിലകൊള്ളുന്നത്. സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പൊതുവായ കാര്യങ്ങളെക്കുറിച്ചു പഠിക്കാനും സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരുമിച്ചു പ്രവർത്തിക്കാനുമുതകുന്ന സംവാദങ്ങൾക്ക് ഇതരമതങ്ങളും ഇതരസഭകളുമായുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം.
കേരളസഭാ നവീകരണ നടപടികൾ
കാലത്തിനനുസൃതമായ മാറ്റങ്ങൾ കൈവരിച്ചുകൊണ്ട് പുതിയ കാഴ്ചപ്പാടുകളോടെ സർവതലസ്പർശിയായ നവീകരണമാണ് സഭയിൽ സംഭവിക്കേണ്ടത്. സംസ്ഥാന-രൂപത-ഇടവക-കുടുംബതലങ്ങളിൽ നവീകരണം സാധ്യമാകണം. സംസ്ഥാനതലത്തിൽ കെസിബിസിയുടെ കീഴിൽ ഒരു കോർ കമ്മിറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഈ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ രൂപതകളിൽനിന്നും വികാരി ജനറാൾമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ, സന്ന്യാസസഭകളുടെ മേജർ സുപ്പീരിയേഴ്സ്, അല്മായ സംഘടനാപ്രതിനിധികൾ, യുവജനപ്രതിനിധികൾ, കെസിബിസി കമ്മീഷൻ സെക്രട്ടറിമാർ, ഡയറക്ടർമാർ, പൗരപ്രമുഖപ്രതിനിധികൾ, മാധ്യമ പ്രവർത്തക പ്രതിനിധികൾ, കേരള കാത്തലിക് കൗണ്‍സിൽ അംഗങ്ങൾ എന്നിവർക്കായി വ്യത്യസ്ത സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും അവരുടെ അഭിപ്രായങ്ങൽ സ്വരൂപിക്കുകയുമുണ്ടായി. ഈ സമ്മേളനങ്ങളിലെ ചർച്ചകളുടെയും പഠനങ്ങളുടെയുമൊക്കെ വെളിച്ചത്തിൽ കേരളസഭാ നവീകരണത്തിനായുള്ള മാർഗരേഖ തയാറാക്കിയിട്ടുണ്ട്.
സംസ്ഥാനതലത്തിൽ ഒരു റിസോഴ്സ് ടീമും ഒരു മോണിറ്ററിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് രൂപതാ-ഇടവകതല നവീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. രൂപതാതലത്തിലുള്ള ഉദ്ഘാടനം ജൂണ്‍ 26ന് ദിവ്യബലിയോടെ സംഘടിപ്പിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. രൂപതാതലപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന റിസോഴ്സ്ടീം അംഗങ്ങൾക്കായി സംസ്ഥാനതലത്തിൽ പരിശീലനം ലഭ്യമാക്കും.
സംസ്ഥാനതലത്തിലെന്നതുപോലെ, രൂപതാ-ഇടവകതലങ്ങളിലും നവീകരണത്തിനാവശ്യമായ നേതൃത്വം നല്കാൻ സമിതികൾ രൂപീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതതുരൂപതകളുടെ വികാരി ജനറാൾമാരുടെ നേതൃത്വത്തിലാണ് സമിതികൾക്ക് രൂപം കൊടുക്കേണ്ടത്. ഇടവകതലങ്ങളിലുള്ള സമിതികളുടെ രൂപീകരണം, ബോധവത്കരണം, ആസൂത്രണം, വിലയിരുത്തലുകൾ എന്നിവ പ്രസ്തുത സമിതിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കേണ്ടത്.
ഇതര മതവിശ്വാസികളായ സഹോദരരുമായുള്ള ക്രൈസ്തവരുടെ ഹൃദ്യമായ സൗഹൃദം കൂടുതൽ ബലപ്പെടുന്നതിനും ഈ നവീകരണകാലം സഹായകരമാകും.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി)