Tuesday, June 7, 2022 11:20 PM IST
അഡ്വ. ജി. സുഗുണൻ
2016 നവംബർ 8ന് അപ്രതീക്ഷിതമായി നടപ്പിലാക്കിയ നോട്ടുനിരോധനം ഇന്ത്യയുടെ സാന്പത്തികമേഖലയ്ക്ക് ഏറ്റവും കടുത്ത ആഘാതമാണ് ഏൽപ്പിച്ചത്. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെത്തുടർന്ന് ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് രാജ്യത്തൊട്ടാകെ ഉണ്ടായത്.
വിനിമയത്തിനുള്ള നോട്ടുകൾ ഏതാണ്ട് 86 ശതമാനവും 500, 1000 രൂപ നോട്ടുകളായതുകൊണ്ട് രാജ്യത്തെ സാന്പത്തിക മേഖല സങ്കീർണമാകുക സ്വാഭാവികമാണ്. അതുതന്നെയാണ് നമ്മുടെ രാജ്യത്തും സംഭവിച്ചത്. നോട്ടുനിരോധനം ഇന്ത്യൻ സന്പദ്ഘടനയെ താറുമാറാക്കുകയും രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തു. ഈ യഥാർത്ഥ്യം മനസിലാക്കാൻ കേന്ദ്രസർക്കാർ തയാറല്ലായിരുന്നു. രാജ്യത്തെ മുന്നോട്ടുനയിക്കാൻ നോട്ട് നിരോധനമല്ലാതെ മറ്റൊരു മാർഗവും ഇല്ലാതിരുന്നതുകൊണ്ടാണ് സർക്കാർ ഇതിന് ഒരുന്പെട്ടതെന്നാണ് ഭരണത്തിലുള്ളവർ ഇക്കാലമത്രയും പറഞ്ഞുനടന്നത്.
ഒടുവിൽ കുറ്റസമ്മതം
പതിനായിരക്കണക്കിന് ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നോട്ട് നിരോധനത്തത്തുടർന്ന് പൂട്ടിയത്. പരന്പരാഗത വ്യവസായങ്ങളിൽ ഭൂരിപക്ഷത്തെയും ഇത് തകർക്കുകയും ചെയ്തു. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ജനകീയരോഷത്തെ സർക്കാർ സംവിധാനങ്ങളും പാർട്ടി മെഷനറിയും ഉപയോഗിച്ച് ഒരു പരിധിവരെ നേരിടാൻ മോദിസർക്കാരിനു കഴിഞ്ഞിരുന്നു. നോട്ട് നിരോധനത്തിനു ശേഷം നടന്ന ചില തെരെഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വിജയം നോട്ട് നിരോധനത്തിനുള്ള ജനകീയ അംഗീകാരമായിട്ടുകൂടി ഇക്കൂട്ടർ പ്രചരിപ്പിച്ചു. എന്നാൽ കാലം കഴിയുന്തോറും നോട്ട് നിരോധനത്തിലെ വില്ലൻ ശക്തിപ്പെടുകയാണുണ്ടായത്.
ഏറ്റവുമൊടുവിൽ പുറത്തുവന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ, നോട്ട്നിരോധനത്തിന്റെ കെടുതികളെ സംബന്ധിച്ച വെളിപ്പെടുത്തൽ ഇതാണ് സൂചിപ്പിക്കുന്നത്. നിരോധനം മൂലം റിസർവ് ബാങ്കിന് വൻ സാന്പത്തികബാധ്യതയുണ്ടായെന്ന് കേന്ദ്രസർക്കാർ അന്ന് പറഞ്ഞിരുന്നു. 2016-17 സാന്പത്തികവർഷത്തിൽ കറൻസി അടിക്കാൻ മാത്രം ചെലവു വന്നത് 7065 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 4544 കോടി രൂപ കൂടുതലാണിത്. 2017-18 സാന്പത്തിക വർഷത്തിലും 4912 കോടി രൂപ കറൻസി അച്ചടിക്കാൻ ചെലവായതായി കേന്ദ്ര ധനകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം മോദി സർക്കാരിന്റെ നോട്ട് പിൻവലിക്കൽ തീരുമാനം രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെ വളരെ ഗുരുതരമായി ബാധിച്ചതായി അന്ന് അന്താരാഷ്ട്ര സാന്പത്തിക വിദഗ്ധരുടെ റിപ്പോർട്ടും പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര നാണയനിധിയുടെ ചില വക്താക്കളും ഇന്ത്യയിലെ നോട്ട് നിരോധനം ഗുരുതരമായ പ്രതിസന്ധി ഈ രാജ്യത്തുണ്ടാക്കുമെന്ന് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കള്ളനോട്ടുകൾ ഗണ്യമായി വർധിച്ചു
കള്ളനോട്ട് തടയാനാണ് പ്രധാനമായും നോട്ട് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം പുറത്തുവന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ടിൽ നോട്ട് നിരോധനത്തിന്റെ ഫലമായി കള്ളനോട്ടുകൾ ഗണ്യമായി വർധിച്ചതായി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. രാജ്യത്ത് പ്രചാരത്തിലുള്ള കള്ളനോട്ടിന്റെ എണ്ണത്തിൽ വൻകുതിപ്പെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2021-22 വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. 500 ന്റെ കള്ളനോട്ടുകളിൽ മുൻവർഷത്തേക്കാൾ 101.9 ശതമാനം വർധനയുണ്ടായി 2000 ത്തിന്റെ കള്ളനോട്ടിൽ 54.6 ശതമാനത്തിന്റേയും വർധന. അതേസമയം രാജ്യത്തെ 97 ശതമാനം ആളുകൾക്കും കള്ളനോട്ടുകൾ തിരിച്ചറിയാനാകുമെന്ന് റിപ്പോർട്ടിൽ അവകാശപ്പെട്ടു. കള്ളപ്പണവും കള്ളനോട്ടും പിടികൂടാൻ 2016 നവംബർ 8ന് നോട്ട് നിരോധനം നടപ്പാക്കിയ മോദിസർക്കാരിന്റെ പരിഷ്കാരത്തിന്റെ പൊള്ളത്തരം ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് ആർബിഐ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെത്തുടർന്ന് കേന്ദ്രത്തിനെതിരായി വിമർശനം വ്യാപകമായി ഉണ്ടായിരിക്കുകയാണ്.
10, 20, 200 രൂപയുടെ കള്ളനോട്ടുകൾ യഥാക്രമം 16.4, 16.5, 11.7 ശതമാനമാണ് വർധിച്ചത്. പ്രചാരത്തിലുള്ള മൊത്തം ബാങ്ക് നോട്ടിന്റെ മൂല്യത്തിന്റെ 87.1 ശതമാമനം 2000, 500 നോട്ടുകളാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്പോഴും രാജ്യത്തെ കറൻസിയുടെ ഉപയോഗം കഴിഞ്ഞ വർഷത്തെക്കാൾ അഞ്ച് ശതമാനം വർധിച്ചെന്ന് ആർബിഐ പറഞ്ഞു. കള്ളനോട്ടുകളിൽ 6.9 ശതനമാനം ആർബിഐയിൽ വച്ചും ശേഷിക്കുന്ന 93.1 ശതമാനം രാജ്യത്തെ വിവിധ ബാങ്കുകളിൽ വച്ചുമാണ് കണ്ടെത്തിയത്. നോട്ട്നിരോധനത്തിനുശേഷം പുറത്തിറക്കിയ പുതിയ ഡിസൈനുകളിലുള്ള നോട്ടുകളിലാണ് വ്യാജന്മാർ വർധിച്ചത്. നോട്ടുനിരോധനം കള്ളനോട്ടുകൾ വർധിക്കുന്നതിന് കാരണമായെന്ന് പ്രതിപക്ഷാരോപണം ശരിവയ്ക്കുന്നതാണ് ഈ റിപ്പോർട്ട്.
സംയുക്ത പ്രക്ഷോഭമുണ്ടായില്ല
നോട്ടുനിരോധന വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷകക്ഷികൾ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷപാർട്ടികളും സാന്പത്തിക മേഖലയിലെ പ്രമുഖരുമെല്ലാം കള്ളനോട്ടിന്റെ വ്യാപകമായ വർധനവിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ സാന്പത്തികമായി പിറകോട്ടടിക്കാൻ എല്ലാ നിലയിലും നോട്ടുനിരോധനം സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. നിർഭാഗ്യവശാൽ ജനവിരുദ്ധമായ നോട്ടുനിരോധനത്തിനെതിരേ ശക്തമായി യോജിച്ച ഒരു പ്രക്ഷോഭവും സംഘടിപ്പിക്കാൻ രാജ്യത്തെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നുള്ളതാണ് വസ്തുത.
പശ്ചിമബംഗാളിലെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നോട്ടുനിരോധനത്തിനെതിരായി പ്രക്ഷോപരിപാടികൾ നടന്നിരുന്നു. സിപിഎം അടക്കമുള്ള ചില ഇടതുപാർട്ടികളും സമരരംഗത്തു വന്നു. എന്നാൽ, പ്രതിപക്ഷത്തുള്ള പല പാർട്ടികളും ഈ വിഷയത്തിൽ പ്രക്ഷോഭത്തിനു തയാറായില്ലെന്നുള്ളതാണ് വസ്തുത. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ കാര്യമായ പ്രക്ഷോഭത്തിൽനിന്നും ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തത്. പല പാർട്ടികളുടെയും പ്രതിക്ഷേധം പ്രസ്താവനയിൽ ഒതുങ്ങി. ഇത് യഥാർഥത്തിൽ നോട്ടുനിരോധനത്തിനെതിരായ ജനകീയരോഷം തണുപ്പിക്കാനാണ് ഇടയാക്കിയത്.
രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ജീവിതത്തിൽ വൻ പ്രതിസന്ധിയുണ്ടാക്കാനും, കൂട്ട ആത്മഹത്യകളും വ്യാപകമായ തൊഴിലില്ലായ്മയും സൃഷ്ടിക്കാനും മാത്രമേ നോട്ട് നിരോധനംകൊണ്ട് കഴിഞ്ഞിട്ടുള്ളൂ എന്ന് ഒരിക്കൽകൂടി വിളിച്ചുപറയുന്നതാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ റിപ്പോർട്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.