Wednesday, June 8, 2022 11:31 PM IST
ആരോഗ്യമുള്ള ഒരാള്‍ക്കു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശരീരത്തെ എങ്ങനെ സന്തുലിതമായി നിര്‍ത്താം എന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. നമ്മുടെ ശരീരത്തിന്റെ സ്ഥിരതയും നിലയും നിലനിര്‍ത്തുന്നത് നമ്മുടെ മസ്തിഷ്കം, അകത്തെ ചെവി, പ്രത്യേകിച്ച് വെസ്റ്റിബുലാര്‍ സിസ്റ്റം, കണ്ണുകള്‍, നട്ടെല്ല്, സന്ധികള്‍ എന്നിവയില്‍നിന്നുള്ള ഏകോപിത സിഗ്നലുകളാണ്്. ചെവിയെ ബാഹ്യകര്‍ണം, മധ്യകര്‍ണം, അകംകര്ണം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. അകത്തെ ചെവിയിലെ പ്രശ്നങ്ങള്‍ മൂലം വരുന്ന തലകറക്കത്തിനെയാണ്് വെര്‍ടിഗോ എന്നു പറയുന്നത്. ആന്തരിക ചെവിക്കുള്ളിലെ വെസ്റ്റിബുലാര്‍ സിസ്റ്റം നമ്മുടെ തലയുടെ സ്ഥാനം മനസിലാക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ സ്ഥാനം നിലനിര്‍ത്തുന്ന മസ്തിഷ്കത്തിന്റെ ഭാഗത്തിന്റെയോ ആന്തരികചെവിയുടെ ഭാഗത്തിന്റെയോ അസുഖങ്ങള്‍ മൂലം തലകറക്കം ഉണ്ടാകാം.
ചെറിയ കുട്ടികള്‍ മുതല്‍ കൗമാരക്കാരും മധ്യവയസ്കരുമടക്കം എല്ലാ പ്രായ വിഭാഗങ്ങളിലും പെട്ട ആളുകൾക്കു വെര്‍ടിഗോ ഉണ്ടാകാം. എന്നിരുന്നാലും, അതിനുള്ള കാരണങ്ങള്‍ പലപ്പോഴും പ്രായത്തിനനുസരിച്ച് മാറി വരാം. ഇത്തരമൊരു കാരണമാണ് ബിനയിന് പോസിഷണല്‍ വെര്‍ടിഗോ. അകത്തെ ചെവിയിലെ ചോക്കുപോലുള്ള കാല്‍സ്യം കാര്‍ബണേറ്റ് കണികകള്‍ സ്ഥാനഭ്രംശം സംഭവിച്ചു തെറ്റായ സ്ഥാനത്തു കുടുങ്ങിക്കിടക്കുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. ഇത് എളുപ്പത്തില്‍ ചികിത്സിച്ചു തലകറക്കം കുറയ്ക്കാവുന്നതാണ്.
വെസ്റ്റിബുലര്‍ ന്യൂറൈറ്റിസ് ഞരമ്പിനെ ബാധിക്കുന്ന വൈറസ് അണുബാധ ആണ്്. ഇതുമൂലമുണ്ടാകുന്ന തലകറക്കം ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. ആന്തിരക ചെവിയിലെ ചില കുഴലുകളില്‍ ദ്രാവകമര്‍ദം കൂടുന്നതു കാരണം തലകറക്കം, കേള്‍വിക്കുറവ്, മൂളല്‍ ശബ്ദം എന്നിവയുണ്ടാകാം. ഇതിനെ മിനിയെര്സ് ഡിസീസ് എന്നാണു പറയുന്നത്.
ഇതുകൂടാതെ, സ്ട്രോക്ക്, മസ്തിഷ്ക അണുബാധ, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, ഹൈപ്പോതെറോയിഡിസം, മറ്റ് ബയോകെമിക്കല്‍ അസ്വസ്ഥതകള്‍ എന്നിവ പനിയുടെ അഭാവത്തില്‍ വെര്‍ട്ടിഗോയ്ക്ക് കാരണമാകും. വെര്‍ട്ടിഗോ ഗുരുതരമായ കാരണങ്ങളാലാണ് ഉണ്ടാകുന്നതെങ്കില്‍, കഠിനമായ തലവേദന, ഇരട്ടയായി കാണുക, കാഴ്ച പ്രശ്നങ്ങള്‍, പെട്ടെന്നുള്ള കേള്‍വിക്കുറവ്, അല്ലെങ്കില്‍ മസ്തിഷ്കാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കൈയിലോ കാലിലോ ബലഹീനത അല്ലെങ്കില്‍ മരവിപ്പ്, മുഖം ഒരു വശത്തേക്കു തൂങ്ങല്‍, സംസാരിക്കുവാന്‍ അല്ലെങ്കില്‍ വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകും.
തലകറക്കത്തെ പേടിക്കരുത്
വെര്‍ട്ടിഗോ വേറെ ഏതെങ്കിലും രോഗത്തിന്റെ രോഗലക്ഷണവുമാകാം. തലകറക്കം വിവിധ രോഗങ്ങളാല്‍ ഉണ്ടാകാം. വെര്‍ട്ടിഗോയ്ക്ക് കാരണമാകുന്ന അകത്തെ ചെവിയെയും തലച്ചോറിനെയും ബാധിക്കുന്ന നാൽപ്പതോളം പ്രധാന രോഗങ്ങള്‍ ഉണ്ട്. ഈ കാരണങ്ങള്‍ കൂടാതെ, ചില ശരീരത്തിന്റെ അസുഖങ്ങളും മരുന്നുകളും തലകറക്കത്തിന് കാരണമാകും. അടിസ്ഥാനപരമായ കാരണങ്ങള്‍ക്കു ചികിത്സിച്ചില്ലെങ്കില്‍, വെര്‍ട്ടിഗോ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയും വ്യക്തിയുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്യും.
പെട്ടെന്നു തലകറക്കം വരുമ്പോള്‍ ആദ്യമായി, നിങ്ങള്‍ വീഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇരിക്കാനോ കിടക്കാനോ ശ്രമിക്കുക. പേടിക്കരുത്. കഴുത്ത് തിരിക്കുക, എഴുന്നേല്ക്കുക തുടങ്ങിയ എന്തെങ്കിലും ചെയ്യുന്നത് തലകറക്കം കൂടാന്‍ കാരണമാകും. സംസാരം കുഴയല്‍, കാഴ്ച മങ്ങല്‍, ഇരട്ട ദര്‍ശനം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു ശ്രദ്ധിക്കുക.
വെര്‍ട്ടിഗോയ്ക്ക് കൃത്യമായ ചികിത്സയില്ല എന്ന തെറ്റിദ്ധാരണ കാരണം വളരെയധികം വിഷമതകളും ഉത്കണ്ഠയും ഉണ്ടാകാം. വിശദമായ പരിശോധനയും സമഗ്രമായ വിലയിരുത്തലും ഉപയോഗിച്ച് വെര്‍ട്ടിഗോ ഡിസോര്‍ഡേഴ്സ് നിര്‍ണയിക്കാനും ചികിത്സിക്കാനും ഇഎന്‍ടി സ്പെഷ്യലിസ്റ്റുകള്‍, ന്യൂറോ-ഓട്ടോളജിസ്റ്റുകള്, ന്യൂറോളജിസ്റ്റുകള്‍ എന്നിവര്‍ക്കു കഴിയും. വെര്‍ട്ടിഗോ ബാധിച്ച ഒരാള്‍ വൈകാതെ ശരിയായ പരിശോധനകള്‍ നടത്തണം. വെര്‍ട്ടിഗോയുടെ കൃത്യമായ കാരണം കണ്ടെത്തിക്കഴിഞ്ഞാല്‍, ഓരോ രോഗിക്കും ശാസ്ത്രീയവും യുക്തിസഹവുമായ ചികിത്സ ആസൂത്രണം ചെയ്യാന്‍ സാധിക്കും.
കൃത്യമായ പരിശോധന വേണം
ആന്തരിക ചെവിയുടെയും കേന്ദ്ര നാഡീവ്യൂഹത്തിന്റെ ബാലന്‍സ് കേന്ദ്രത്തിന്റെയും പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ന്യൂറോ-ഓട്ടോളജിസ്റ്റ് അല്ലെങ്കില്‍ ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ സന്ദര്‍ശിക്കുക. ഡൈനാമിക് വിഷ്വല്‍ അക്വിറ്റി, വിഎന്‍ജി (വീഡിയോ-നിസ്റ്റാഗ്മോ-ഗ്രാഫി), എസ്.വി.വി (സബ്ജക്ടിവ് വിഷ്വല്‍ വെര്‍ട്ടിക്കല്‍) തുടങ്ങിയ വെര്‍ട്ടിഗോ ക്ലിനിക്കുകളില്‍ നടത്തുന്ന വിവിധ പരിശോധനകളിലൂടെ വിശദമായ അനുമാനത്തില്‍ എത്താം.
തലകറക്കത്തിന്റെ അടിസ്ഥാനകാരണം, രോഗിയുടെ പ്രായം, ഏതെങ്കിലും അനുബന്ധ രോഗാവസ്ഥകള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണു തലകറക്കത്തിന്റെ ചികിത്സ തീരുമാനിക്കുന്നത്. BPPV ഉള്ള ഒരു രോഗിക്ക് അകത്തെ ചെവിയുടെ അവസ്ഥ വിലയിരുത്താന്‍ കൃത്യമായ പരിശോധനകള്‍ ആവശ്യമാണ്. സ്ഥാനഭ്രംശം സംഭവിച്ച തരികളെ യഥാര്‍ഥ സ്ഥാനത്തേക്കു തിരികെ കൊണ്ടുവരുന്നതിനു പ്രത്യേകതരം വ്യായാമങ്ങള്‍ ആവശ്യമാണ്. രോഗനിര്‍ണയം നടത്തിയതിനു ശേഷം രോഗികള്‍ക്കു ചികിത്സയ്ക്കൊപ്പം ജീവിതശൈലി - ഭക്ഷണക്രമം മാറ്റങ്ങളും ആവശ്യമായി വരും. അത് പ്രായം, ലിംഗം, ശരീരഭാരം, അനുബന്ധ രോഗാവസ്ഥ എന്നിവ അനുസരിച്ചു തീരുമാനിക്കണം.
ചെവിയിലെ ദ്രാവകത്തിന്റെ വര്‍ധിച്ച സമ്മര്‍ദം മൂലമുണ്ടാകുന്ന തലകറക്കമാണ് മെനിയേഴ്സ് രോഗം. ഈ രോഗികള്‍ക്കു കുറഞ്ഞ ഉപ്പ്, ഉയര്‍ന്ന പൊട്ടാസ്യം ഭക്ഷണക്രമം, കേള്വിക്കുറവിന്റെയും തലകറക്കത്തിന്റെയും തീവ്രതയനുസരിച്ച് മരുന്നുകളും നല്കുന്നു. പലപ്പോഴും ആവര്‍ത്തിച്ചുള്ള തലകറക്കമുള്ള രോഗികള്‍ക്കു ബലന്‍സ് നാഡി പ്രവര്‍ത്തനത്തിന്റെ ബലഹീനതയും ഉണ്ടാകാം. ഈ രോഗികള്‍ക്കു നാഡീവ്യവസ്ഥയെ ബാലപ്പെടുത്തുന്നതിനു സഹായിക്കുന്ന വ്യായാമങ്ങള്‍ (വെസ്റ്റിബുലാര്‍ റീഹാബിലിറ്റേഷന്‍ തെറാപ്പി) ആഴ്ചകളോളം ആവശ്യമായി വരാം.
ഡോ. ടിനു അൽബി
(എറണാകുളം ലൂർദ് ആശുപത്രിയിലെ ഇഎൻടി സർജനാണു ലേഖകൻ)