Friday, June 10, 2022 1:05 AM IST
ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വലിയ എതിർപ്പാണു ശിവസേന, തൃണമൂൽ കോണ്ഗ്രസ്, ടിആർഎസ് , ആംആദ്മി പാർട്ടി എന്നിവയിൽനിന്നു നേരിടാൻ പോകുന്നത്. ഇലക്ടറൽ കോളജ് വോട്ടിന്റെ അന്പതു ശതമാനത്തിലധികം എൻഡിഎയ്ക്ക് ഇല്ലെന്നുള്ളതുകൊണ്ടുതന്നെ തങ്ങളെ അവഗണിക്കാൻ ബിജെപിക്ക് ആവില്ലെന്ന് മമത ബാനർജി നേരത്തേതന്നെ വെല്ലുവിളിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോണ്ഗ്രസ്, ഒഡീഷയിലെ ബിജെഡി തുടങ്ങിയ കക്ഷികളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തങ്ങൾക്കൊപ്പം നിർത്താനായിരിക്കും ബിജെപി നേതൃത്വം ശ്രമിക്കുക. 2017ൽ രാംനാഥ് കോവിന്ദ് പ്രതിപക്ഷ സ്ഥാനാർഥിയായ മീരകുമാറിനെ പരാജയപ്പെടുത്തിയതു മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയം മൂലം ദുർബലമായ കോണ്ഗ്രസ് രാഷ്ട്രപതിസ്ഥാനാർഥി വിഷയത്തിൽ പ്രദേശിക പാർട്ടികളുമായി സമവായത്തിൽ എത്താനായിരിക്കും ശ്രമിക്കുക. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് ഗവർണർ അനുസൂയ ഉയ്കെ, ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരുടെ പേരുകൾ രാഷ്ട്രപതിസ്ഥാനത്തേക്കു ബിജെപി പരിഗണിക്കുന്നുണ്ടെന്നാണു വിവരം.
ബിജെപിക്ക് 48.9 ശതമാനം വോട്ട്
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ സാധുവായ മൊത്തത്തിലുള്ള വോട്ടുകളുടെ മൂല്യത്തിന്റെ അന്പത് ശതമാനത്തിലധികം കിട്ടുന്ന സ്ഥാനാർഥിയെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. നിലവിൽ എൻഡിഎയ്ക്ക് ഈ സംഖ്യയുടെ അന്പതു ശതമാനത്തിൽ കുറവാണ്. നിലവിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് 48.9 ശതമാനം വോട്ടുകളാണുള്ളത്. പ്രതിപക്ഷ പാർട്ടികൾക്കും മറ്റു പാർട്ടികൾക്കും കൂടി 51.1 ശതമാനം വോട്ടുണ്ട്. ബിജെഡിയുടെയും വൈഎസ്ആർകോണ്ഗ്രസിന്റെയും വോട്ടുകളായിരിക്കും ബിജെപിയെ വിജയത്തിലെത്താൻ സഹായിക്കുക.
എൻഡിഎയുടെ ലോക്സഭയിലെ മൊത്തത്തിലുള്ള എംപിമാരുടെ എണ്ണം 337ഉം രാജ്യസഭയിൽ 144ഉം ആണ്. ലോക്സഭയിൽ കോണ്ഗ്രസിന് 53, ടിഎംസിക്ക് 22, ഡിഎംകെ 24, ശിവസേന 19, എൻസിപി അഞ്ച്, വൈഎസ്ആർ കോണ്ഗ്രസ് 22, ടിആർഎസ് ഒൻപത് എന്നിങ്ങനെയുമാണ്. മറ്റു പ്രധാന പ്രതിപക്ഷ പാർട്ടികളുടെ രാജ്യസഭയിലെ അംഗബലം കോണ്ഗ്രസ് 33, ടിഎംസി 13, ഡിഎംകെ 10, സിപിഎം ആറ്, എൻസിപി നാല്, ആർജെഡി അഞ്ച്, ശിവസേന മൂന്ന്, ടിആർഎസ് ആറ്, വൈഎസ്ആർസിപി ആറ് എന്നിങ്ങനെയാണ്.
ഉത്തർപ്രദേശിലെ എൻഡിഎ എംഎൽഎമാരുടെ അംഗബലം 2017ൽ 323 ആയിരുന്നത് 2022ൽ 273 ആയി കുറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 208 ആണ് ഉത്തർപ്രദേശിലെ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം. 2017നെ അപേക്ഷിച്ച് അന്പത് എംഎൽഎമാർ കുറഞ്ഞ പശ്ചാത്തലത്തിൽ മൂല്യത്തിൽ 10,400ന്റെ കുറവായിരിക്കും ബിജെപിക്ക് ഉത്തർപ്രദേശിൽ.
അതേപോലെ ഉത്തരാഖണ്ഡിൽ ബിജെപിയുടെ എംഎൽഎമാർ 56ൽ നിന്ന് 47 ആയി കുറഞ്ഞു. ഉത്തരാഖണ്ഡിൽ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം 64ആണ്. അതനുസരിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉത്തരാഖണ്ഡിൽനിന്നു കുറയാൻ പോകുന്നത് 576 വോട്ടുകളാണ്. ഗോവയിൽ എൻഡിഎ എംഎൽഎമാരുടെ എണ്ണം 28ൽ നിന്ന് 20ആയി. ഗോവയിൽ രാഷട്രപതി തെരഞ്ഞെടുപ്പിൽ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം 20ആണ്. അങ്ങനെ വരുന്പോൾ 160 വോട്ടാണ് ഗോവയിൽ ബിജെപിക്കു കുറയാൻ പോകുന്നത്.
മണിപ്പൂരിൽ എൻഡിഎ എംഎൽഎമാരുടെ എണ്ണം 36ൽ നിന്ന് 32 ആയി. മണിപ്പൂരിലെ എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം 18 ആണ്. അതനുസരിച്ച് മണിപ്പൂരിൽനിന്ന് 72 വോട്ടിന്റെ കുറവാണ് ബിജെപിക്കുണ്ടാവുക.
എംപിമാരുടെ വോട്ടിന്റെ മൂല്യം 700
രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജിൽ 2021ലെ കണക്കനുസരിച്ച് 543 ലോക്സഭ എംപിമാരും 233 രാജ്യസഭാ എംപിമാരും 4120 എംഎൽഎമാരും ആണുള്ളത്. ആകെ 4,896 അംഗങ്ങൾ. ലോക്സഭയിലെക്കും നിയമസഭയിലെക്കുമുള്ള തെരഞ്ഞെടുപ്പുകൾ പോലെ ഒരു വ്യക്തിക്ക് ഒരു വോട്ട് എന്നുള്ള രീതിയല്ല രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ. രാജ്യസഭയിലേയും ലോക്സഭയിലേയും ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 708 ആയിരുന്നു. എംപിമാരുടെ ആകെ വോട്ട് മൂല്യം 5,49,474 ആണ്. സിക്കിമിലാണ് ഒരു വോട്ടിന് ഏറ്റവും കുറഞ്ഞ വോട്ട് മൂല്യം. സിക്കിമിലെ ഒരു വോട്ടിന്റെ മൂല്യം ഏഴും ആകെ മൂല്യം 224ഉം ആണ്.
ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ വോട്ടിന്റെ മൂല്യം 708ൽ നിന്ന് 700 ആയി കുറയും. ജമ്മു കാഷ്മീരിൽ നിയമസഭ നിലവിലില്ലാത്തതാണു കാരണം. എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം സംസ്ഥാനങ്ങൾ അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ജനസംഖ്യ കണക്കാക്കുന്നത് 1971ലെ സെൻസസ് അനുസരിച്ചാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ നിന്നുള്ള എംഎഎൽഎയുടെ വോട്ടിനാണു ഏറ്റവും കൂടുതൽ മൂല്യം. കേരളത്തിന്റെ ആകെ വോട്ട് മൂല്യം 21,280 ആണ്.
തെരഞ്ഞെടുപ്പു നടപടി
ആനുപാതിക പ്രാതിനിധ്യ രീതിയിലാണു വോട്ടെടുപ്പ്. രാജ്യസഭയിലേയും ലോക്സഭയിലെയും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വിവിധ സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗണ്സിൽ അംഗങ്ങൾക്കും വോട്ടവകാശമില്ല. ആനുപാതിക പ്രാതിനിധ്യത്തിലെ ഒറ്റവോട്ട് കൈമാറ്റ സന്പ്രദായമനുസരിച്ചാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള സ്ഥാനാർഥികളുടെ എണ്ണം എത്രയാണോ അത്രയും സ്ഥാനാർഥികൾക്കു മുൻഗണനാക്രമമനുസരിച്ച് അവരുടെ പേരുകൾക്കു നേരെ 1, 2, 3, 4... എന്നിങ്ങനെ വോട്ടു രേഖപ്പെടുത്തണം. എന്നാൽ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥി മാത്രമേ സ്വീകാര്യനായിട്ടുള്ളൂ എങ്കിൽ, തന്റെ വോട്ടുകൾ ആ സ്ഥാനാർഥിക്കു മാത്രമായി രേഖപ്പെടുത്താവുന്നതാണ്. എത്ര വോട്ടുകൾ രേഖപ്പെടുത്തിയാലും ഒരു സമ്മതിദായകന്റെ യഥാർഥ വോട്ട് ഒന്നു മാത്രമായിരിക്കും.
(സംസ്ഥാനം - തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ - വോട്ട് മൂല്യം- ആകെ വോട്ട് മൂല്യം)
ആന്ധ്രപ്രദേശ് -175 - 159 - 27,825
അരുണാചൽപ്രദേശ് - 60 - 8- 480
ആസാം - 126- 116 - 14,616
ബിഹാർ - 243 - 173 - 42,039
ചത്തീസ്ഗഢ് - 90 - 129- 11,610
ഡൽഹി - 70 - 58-4,060
ഗോവ - 40- 20 - 800
ഗുജറാത്ത് - 182 - 147- 26,754
ഹരിയാന - 90 - 112 - 10,080
ഹിമാചൽപ്രദേശ് - 68- 51- 3468
ജാർഖണ്ഡ് - 81 - 176 - 14,256
കർണാടക - 224 - 131 - 29,344
കേരളം - 140 - 152 - 21,280
മധ്യപ്രദേശ് - 230 - 131 - 30,130
മഹാരാഷ്ട്ര - 288 - 175- 50,400
മണിപ്പൂർ - 60 - 18 - 1,080
മേഘാലയ - 60 - 17 - 1,020
മിസോറാം - 40 - 8 - 320
നാഗാലാൻഡ് - 60 - 9 - 540
ഒഡീഷ - 147 - 149 - 21,903
പുതുച്ചേരി - 30 - 16- 480
പഞ്ചാബ് - 117 - 116 - 13,572
രാജസ്ഥാൻ -200- 129 - 25,800
സിക്കിം - 32 - 7 - 224
തമിഴ്നാട് - 234 - 176 - 41,184
തെലുങ്കാന - 119 - 132 - 15,708
ത്രിപുര - 60 - 26 - 1,560
ഉത്തർപ്രദേശ് - 403 - 208 - 83,824
ഉത്തരാഖണ്ഡ് - 70 - 64 - 4,480
വെസ്റ്റ് ബംഗാൾ - 294 - 151 - 44,394
നമ്മുടെ രാഷ്ട്രപതിമാർ
രാജേന്ദ്ര പ്രസാദ്
(1950 ജനുവരി 26 - 1962 മേയ് 13)
രാജ്യത്തിന്റെ പ്രഥമ രാഷ്ട്രപതി, സ്വാതന്ത്രസമര സേനാനി, അഭിഭാഷകൻ, പണ്ഡിതൻ. ഇന്ത്യൻ നാഷണൽ കോണ്ഗ്രസിൽ ഗാന്ധിക്കൊപ്പം പ്രവർത്തിച്ചു. 1962 ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ചു.
എസ്. രാധാകൃഷ്ണൻ
(1962 മേയ് 13 - 1967 മേയ് 13)
തത്വചിന്തകൻ, പണ്ഡിതൻ, വിദ്യാഭ്യാസ വിചക്ഷണൻ. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിലെ തിരുട്ടാണയിൽ ജനനം. ബ്രിട്ടീഷ് സർക്കാരിന്റെ പ്രഭുപദവി 1931 ലും ഭാരതരത്നം 1954 ലും ലഭിച്ചു.
സക്കീർ ഹുസൈൻ
(1967 മേയ് 13 - 1969 മേയ് 3)
സാന്പത്തിക ശാസ്ത്രജ്ഞൻ, സ്വാതന്ത്ര്യസമര സേനാനി. രാജ്യത്തെ ആദ്യ മുസ്ലിം രാഷ്ട്രപതി. രാഷ്ട്രപതി പദവിയിലിരിക്കേ മരിക്കുന്ന ആദ്യവ്യക്തി.
വി.വി. ഗിരി
(1969 ഓഗസ്റ്റ് 24 - 1974 ഓഗസ്റ്റ് 24)
ഗാന്ധിയൻ, കോണ്ഗ്രസ് പ്രവർത്തകൻ, അഭിഭാഷകൻ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിക്കുന്ന ആദ്യവ്യക്തി. കേന്ദ്ര തൊഴിൽ മന്ത്രി (1952-1954), കേരള ഗവർണർ (1960-1965), ഉപരാഷ്ട്രപതി (1967- 1969), ആക്ടിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഫക്രൂദീൻ അലി അഹമ്മദ്
(1974 ഓഗസ്റ്റ് 24 - 1977 ഫെബ്രുവരി 11)
അഭിഭാഷകൻ, കോണ്ഗ്രസ് നേതാവ്. ഇന്ത്യൻ പ്രസിഡന്റാകുന്ന രണ്ടാമത്തെ മുസ്ലിം സമുദായാംഗം. അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യൻ പ്രസിഡന്റ്. പ്രസിഡന്റ് പദത്തിലിരിക്കെ 1977 ഫെബ്രുവരി 11 ന് മരണം.
നീലം സഞ്ജീവ റെഡ്ഢി
(1977 ജൂലൈ 25 - 1982 ജൂലൈ 25.)
സ്വാതന്ത്ര്യസമര സേനാനി, കോണ്ഗ്രസ് പ്രവർത്തകൻ. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി, രണ്ടു വട്ടം ലോക്സഭാ സ്പീക്കർ എന്നീ നിലകളിൽ പ്രവൃത്തിച്ചു. ലാൽബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി മന്ത്രിസഭകളിൽ അംഗം.
ഗ്യാനി സെയിൽ സിംഗ്
(1982 ജൂലൈ 25- 1987 ജൂലൈ 25)
കോണ്ഗ്രസ് നേതാവ്, കാബിനറ്റ് മന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയർമാൻ (1983-1986) എന്നീ നിലകളിൽ പ്രവർത്തിച്ചു. സിക്ക് വംശജനായ ആദ്യരാഷ്ട്രപതി.
ആർ. വെങ്കിട്ടരാമൻ
(1987 ജൂലൈ 25 - 1992 ജൂലൈ 25)
അഭിഭാഷകൻ, സ്വാതന്ത്ര്യസമര സേനാനി, കോണ്ഗ്രസ് നേതാവ്. മദ്രാസ് ലയോള കോളജിൽ വിദ്യാഭ്യാസം. നാലു വട്ടം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ശങ്കർദയാൽ ശർമ
(1992 ജൂലൈ 25- 1997 ജൂലൈ 25)
കോണ്ഗ്രസ് അധ്യക്ഷൻ, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, അഭിഭാഷകൻ എന്നീ നിലകളിൽ പ്രവൃത്തിച്ചു. ഭോപ്പാൽ സംസ്ഥാനത്ത് (1956 ൽ മധ്യപ്രദേശിൽ ലയിപ്പിച്ചു) മുഖ്യമന്ത്രി. നെഹ്റു, ഇന്ദിര സർക്കാരിൽ കേന്ദ്രമന്ത്രിയായി.
കെ.ആർ. നാരായണൻ
(1997 ജൂലൈ 25 - 2002 ജൂലൈ 25)
രാഷ്ട്രപതിപദവിയിലെത്തുന്ന ആദ്യ മലയാളി, നയതന്ത്രജ്ഞൻ, പണ്ഡിതൻ. കോട്ടയം ജില്ലയിലെ ഉഴവൂരിൽ ജനനം.നെഹ്റുവിന്റെ ഭരണകാലത്ത് ഇന്ത്യൻ ഫോറിൻ സർവീസിൽ. ജപ്പാൻ, യുകെ, തായ്ലൻഡ്, തുർക്കി, ചൈന, അമേരിക്ക രാജ്യങ്ങളിലെ അംബാസഡർ.
എ.പി.ജെ. അബ്ദുൾ കലാം
(2002 ജൂലൈ 25 - 2007 ജൂലൈ 25)
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെട്ടിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ. ഡിആർഡിഒ, ഇസ്രോ എന്നിവിടങ്ങളിൽ ശാസ്ത്രജ്ഞൻ.തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനനം. രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ.
പ്രതിഭാ പാട്ടീൽ
(2007 ജൂലൈ 25 - 2012 ജൂലൈ 25)
അഭിഭാഷക, കോണ്ഗ്രസ് നേതാവ്, രാജസ്ഥാൻ ഗവർണർ എന്നീ നിലയിൽ പ്രവർത്തിച്ചു. ഇന്ത്യൻ പ്രസിഡന്റാകുന്ന ആദ്യ വനിത. നിലവിൽ ജീവിച്ചിരിക്കുന്ന ഏക മുൻ പ്രസിഡന്റാണ് പ്രതിഭ.
പ്രണാബ് മുഖർജി
(2012 ജൂലൈ 25 - 2017 ജൂലൈ 25)
1969 ൽ ഇന്ദിരാഗാന്ധിയുടെ സഹായത്തോടെ പ്രണാബ് മുഖർജി രാജ്യസഭയിലെത്തി. ഇന്ദിരയുടെ വിശ്വസ്തനായിരുന്നു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത ആദ്യത്തെ മുൻ പ്രസിഡന്റുമാണ്.
രാംനാഥ് കോവിന്ദ്
(2017 ജൂലൈ 25)
അഭിഭാഷകൻ, പാർലമെന്റ് അംഗം, ഗവർണർ എന്നീ നിലയിൽ പ്രവർത്തിച്ചു. ഉത്തർപ്രദേശിലെ പരൗഖിൽ ജനനം. ഡൽഹി ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിൽ 16 വർഷം പ്രാക്ടീസ് ചെയ്തു.