Saturday, June 11, 2022 10:26 PM IST
മോൺ. ജൻസൻ പുത്തൻവീട്ടിൽ
(വികാരി ജനറാൾ, കോഴിക്കോട് രൂപത)
നൂറ്റാണ്ടുകളുടെ പാരന്പര്യവും പൗരാണികതയുമുള്ള മലബാറിലെ ക്രൈസ്തവസഭയ്ക്ക് അത്താണിയും പ്രകാശഗോപുരവുമായി നിലകൊള്ളുന്ന രൂപതയാണ് കോഴിക്കോട് രൂപത. മലബാറിലെ മണ്ണിൽ വിശ്വാസത്തിന്റെ ദീപനാളം കത്തിജ്വലിപ്പിക്കുവാൻ സഹായിച്ച മിഷനറി വര്യന്മാരുടെ ധീരോജ്വലമായ ജീവിതസാക്ഷ്യമാണ് കൃതജ്ഞതയോടെ നാം എന്നും ഓർക്കുന്നത്. രൂപത സ്ഥാപിതമാകുന്നതിന് മുൻപ് മംഗലാപുരം, കോയന്പത്തൂർ, പോണ്ടിച്ചേരി, മൈസൂർ എന്നീ രൂപതകളുടെ ഭാഗമായിരുന്ന ഈ പ്രദേശം 1923 ജൂണ് 12ന് കോഴിക്കോട് രൂപതയുടെ കുടക്കീഴിലായി മാറ്റപ്പെട്ടു.
കുടിയേറ്റം
ബിഷപ് പോൾ പെരീനി, ബിഷപ് ലിയോ പ്രോസേർപ്പിയോ, ബിഷപ് ആൽദോ മരിയ പത്രോണി എന്നിവരുടെ നിസ്വാർത്ഥമായ സേവനം കുടിയേറ്റക്കാർക്ക് നൽകിയ കരുത്തും പ്രതീക്ഷയും മറക്കാനോ മറയ്ക്കാനോ കഴിയില്ല. 1920 കളുടെ അവസാനത്തോടെ തിരുവിതാംകൂറിൽനിന്നു മലബാറിലേക്കു കുടിയേറിയ സീറോ മലബാർ കത്തോലിക്കർക്ക് വേണ്ട വിശ്വാസപരിശീലനവും ദേവാലയങ്ങളും മറ്റു സാമൂഹ്യ വിദ്യാഭ്യാസ ആതുരശുശ്രൂഷ മേഖലകളിലെ സഹായവും പ്രദാനം ചെയ്തത് രൂപതയിലെ മെത്രാന്മാരും വൈദികരുമാണ്. 1953ൽ തലശേരി രൂപതയുടെ സ്ഥാപനത്തിന് വഴി തെളിച്ചതും ഒൗദാര്യപൂർണമായ സംഭാവനകൾ നൽകിയതും ഏറെ സ്നേഹത്തോടെ സ്മരിക്കുന്നു.
വിദ്യാഭ്യാസം
പള്ളിയും പള്ളിക്കൂടവും മിഷണറിമാരുടെ ശുശ്രൂഷ മേഖലകളിൽ ഏറെ പ്രാധാന്യം നേടിയിരുന്നു. മലബാറിലെ മക്കൾക്ക് വിദ്യ അഭ്യസിക്കുന്നതിന് സ്ഥാപിതമായ സ്കൂളുകൾ, കോളജുകൾ, വ്യവസായ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോഴ്സുകൾ എന്നിവ ഇതിന് ഉദാഹരണമാണ്. 1793ൽ സ്ഥാപിതമായ കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് സ്കൂൾ തുടങ്ങി മറ്റനേകം സ്ഥാപനങ്ങൾ ഇന്നും അഭിമാനകരമായ സേവനം കാഴ്ചവച്ചുകൊണ്ട് മുന്നേറുന്നു.
ആരാധനക്രമം
1963 കളിൽ ആരാധനാക്രമങ്ങൾ തദ്ദേശ ഭാഷകളിലേക്ക് മാറ്റം വരുത്തുവാൻ പത്രോണി പിതാവാണ് ഉത്സാഹം കാണിച്ചത്. രണ്ടാം വത്തിക്കാൻ കൗണ്സിലിൽ സംബന്ധിച്ച അദ്ദേഹം വർധിച്ച ജനപങ്കാളിത്തതോടെ വിശുദ്ധ കുർബാന അർപ്പിക്കുവാൻ വിശ്വാസികളെ സജ്ജരാക്കുകയും മലയാളഭാഷയിൽ പരിഭാഷപ്പെടുത്തിയ പുതിയ ആരാധനക്രമത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. പിതാവിന്റെ നേതൃത്വത്തിൽ എല്ലാ ആരാധനക്രമഗ്രന്ഥങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ആരാധനക്രമത്തിലെ മാറ്റങ്ങളും സഭാ സംവിധാനത്തിലെ അല്മായ പങ്കാളിത്തവും ഉറപ്പാക്കാൻ മുൻകൈയെടുത്ത് ദിവ്യബലിക്രമം അടക്കം പതിനെട്ടോളം ആരാധനക്രമ സംബന്ധിയായ പുസ്തകങ്ങൾ പത്രോണി പിതാവിന്റെ കീഴിൽ വിവർത്തനം ചെയ്യിപ്പിച്ചു. അതിന്റെ അച്ചടി കോഴിക്കോട് രൂപതയുടെ കീഴിലുണ്ടായിരുന്ന സേവ്യർ പ്രസിൽ നടത്തിച്ച് കേരളത്തിലെ ലത്തീൻ രൂപതകൾക്ക് അദ്ദേഹം നൽകി.
പുതുക്കിയ കുർബാന ക്രമം തന്റെ പള്ളികളിൽ നടപ്പാക്കിയ അദ്ദേഹം ഈ വിഷയങ്ങളിൽ അറിവ് നൽകുവാൻ പഠന വേദികൾ സംഘടിപ്പിച്ചു. ഇടവകകളിൽ അല്മായർക്ക് പങ്കാളിത്തം നൽകുന്ന സമിതികൾ സ്ഥാപിച്ചു. ഇന്ന് കേരളം മുഴുവനും ബൈബിൾ കലോത്സവം കൊണ്ടാടുന്പോൾ അതിന്റെ ആരംഭവും കോഴിക്കോട് രൂപതയിലായിരുന്നുഎന്നത് സ്മരണീയമാണ്. അഭിവന്ദ്യ മാക്സ്വെൽ പിതാവാണ് അതിന് മുഖ്യ നേതൃത്വം നൽകിയത്.
ആതുര ശുശ്രൂഷ
കുഷ്ഠരോഗികളെ സുഖപ്പെടുത്താനും അവരെ പുനരധിവസിപ്പിക്കുവാനും വിവിധ ഇടങ്ങളിൽ സെന്ററുകൾ ആരംഭിച്ച മിഷനറിമാരുടെ ചങ്കൂറ്റത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. ഈ പ്രദേശത്തിന് വേണ്ടുന്ന ആരോഗ്യം കണക്കിലെടുത്ത് വിവിധ ആശുപത്രികൾ രൂപതയിൽ തുടങ്ങി. കോഴിക്കോട് മേരിക്കുന്നിൽ സ്ഥാപിക്കപ്പെട്ട നിർമ്മല ഹോസ്പിറ്റൽ ഏറെ ചാരിതാർഥ്യജനകമായ സംഭാവനകളാണ് ഇന്നും സമൂഹത്തിന് നൽകിവരുന്നത്.
അജപാലന ശുശ്രൂഷ
അജപാലന മേഖലകളിൽ ബേസിക് ക്രിസ്ത്യൻ കമ്യൂണിറ്റികൾ ശക്തിപ്പെടുത്തുവാൻ രൂപത നൽകിയ മാതൃക കേരള സഭയ്ക്കുതന്നെ അനുകരണീയമാണ്. മാക്സ്വെൽ പിതാവിന്റെ കാലത്ത് രൂപതയിൽ വളരെ ഉൗർജ്ജസ്വലതയോടെ പ്രവർത്തിച്ച ബിബ്ലിക്കൽ, മതബോധന, ആരാധന കമ്മീഷനുകളുടെ രൂപീകരണം, പാസ്റ്ററൽ സെന്ററിന്റെ സ്ഥാപനവം എന്നിവ കേരള വിശ്വാസ സമൂഹത്തിന് ലഭിച്ച സംഭാവനകളാണ്.
മലബാറിലെ അജപാലന ശുശ്രൂഷാ മേഖലകൾക്ക് അടിത്തറ പാകിയത് ഫാ. പേദ്രോ കോവിൽഹാം, വിശുദ്ധ ഫ്രാൻസിസ് സേവ്യർ എന്നിവരുടെ വരവാണെങ്കിൽ, പിന്നീട് രൂപതയിലെ ചിറയ്ക്കൽ മിഷനിലെയും കോളയാട് മിഷനിലെയും അജപാലന ശുശ്രൂഷ ത്വരിതഗതിയിലാക്കിയത് മിഷണറിമാരുടെ ത്യാഗോജ്വലമായ സേവനംകൊണ്ട് മാത്രമാണ്.
ഫാദർ കയ്റോണി, ഫാദർ സുക്കോൾ, ഫാദർ ജോണ് സ്വിക്കെര, ഫാദർ ജോസഫ് ടഫ്രേൽ, മദർ പേത്ര മദർ അന്തോനീത്ത തുടങ്ങിയ മപ്രേഷിത പ്രവർത്തകരുടെ മഹത്തായ പ്രവർത്തനങ്ങളുടെ ആകെ ഫലമാണ് ഇന്നത്തെ കണ്ണൂർ രൂപത. അജപാലന മേഖലകളിൽ കോഴിക്കോട് രൂപത ഒരു അമ്മയായിരുന്നു; തലശേരി രൂപതയ്ക്കും കണ്ണൂർ രൂപതയ്ക്കും സുൽത്താൻപേട്ട് രൂപതയ്ക്കും ജന്മം നല്കുവാൻ ത്യാഗം ചെയ്ത ഒരമ്മ.