Monday, June 13, 2022 1:00 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടു മുതിർന്ന വക്താക്കളുടെ നിരുത്തരവാദപരവും മര്യാദയില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ പരാമർശങ്ങളുടെ അനന്തരഫലങ്ങൾ, കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഇന്ത്യക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. ചില വിദേശരാജ്യങ്ങളിൽനിന്നും സംഘടനകളിൽനിന്നുമുള്ള പ്രതികരണങ്ങൾ രോഷാകുലവും രാജ്യത്തിനകത്തു പ്രതിഷേധം അക്രമാസക്തവുമായതിനാൽ നമ്മുടെ വിദേശ കാര്യാലയം ഇതു കൈകാര്യം ചെയ്യുന്നതിൽ വളരെ ബുദ്ധിമുട്ടി. ഒരു മതേതര രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സാഹചര്യം ലജ്ജാകരമാണ്. കൈകാര്യം ചെയ്യാനും സാധാരണ നിലയിലേക്കു മടങ്ങാനും എളുപ്പമല്ല.
കേന്ദ്രസർക്കാരിനെ നയിക്കുന്നതു പാർട്ടിയാണെന്ന കാര്യം മറന്നാണ് പല ബിജെപി നേതാക്കളും ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. അത്തരം പ്രസ്താവനകൾ ലോകമെമ്പാടും ശ്രദ്ധ ആകർഷിക്കുന്നു. അവരവരുടെ പ്രദേശങ്ങളിൽ മാത്രം സ്വാധീനം ചെലുത്തിയിരുന്നതിനാൽ പതിറ്റാണ്ടുകളായി ഇത്തരം അസഹിഷ്ണുതയുള്ള പ്രസ്താവനകളിൽ മുഴുകുന്നു എന്നതാണ് ഈ നേതാക്കളുടെ പ്രശ്നം. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ സമാഹരിക്കുന്നതിനും ചില തെരഞ്ഞെടുപ്പുകളിൽ വിദ്വേഷ പ്രചാരണത്തിനും ഇതു ഫലപ്രദമായിരുന്നു. എതിർക്കുന്നവരോട് ഒരു മുതിർന്ന നേതാവു പറഞ്ഞത് അടുത്ത ആഘോഷങ്ങൾക്കു പടക്കം പൊട്ടിക്കാൻ അയൽരാജ്യത്തേക്കു പോകാമെന്നാണ്. തെരഞ്ഞെടുപ്പുകളിലെ ജാതി ഏകീകരണത്തിനുള്ള പ്രസംഗങ്ങൾപോലും പ്രാദേശികമായോ സമീപ ജില്ലകളിലോ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ഒരു ന്യൂനപക്ഷ സമുദായത്തെയോ അതിന്റെ പ്രവാചകനെയോ കുറിച്ച് ഭരണകക്ഷി വക്താക്കൾ നടത്തിയ അസ്വസ്ഥജനകമായ അഭിപ്രായം രാജ്യത്തിനു പുറത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട രണ്ടു പ്രമുഖ രാജ്യങ്ങളിൽനിന്നാണ് പ്രതികൂലവും അസന്തുഷ്ടവുമായ പ്രതികരണങ്ങളുണ്ടായത്. ലോകമെമ്പാടുമായി ഏകദേശം 200 കോടി ജനസംഖ്യയുള്ള ഒരു സമുദായത്തിന്റെ വികാരങ്ങൾ അവഗണിക്കുന്നത് ഒരു ഹിമാലയൻ മണ്ടത്തരമാണ്. 80 ലക്ഷത്തിലധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഈ രാജ്യങ്ങളുമായി ഇന്ത്യക്കു നല്ല ഉഭയകക്ഷി വ്യാപാരമുണ്ട്. 57 അംഗ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷനിൽനിന്നും ആറ് അംഗ ഗൾഫ് കോ-ഓപറേഷൻ കൗൺസിലിൽനിന്നും ഇത്തരം പ്രതികരണങ്ങൾ വന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കാനാണ്. ഈ രാജ്യങ്ങളിൽ ചിലത് തങ്ങളുടെ വിപണിയിൽ ഇന്ത്യൻ സാധനങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടത്തി. ഇതിനെല്ലാം പുറമേ, പ്രവാസികൾ വർഷംതോറും അയയ്ക്കുന്ന 8300 കോടി യുഎസ് ഡോളർ, അത് ലോകത്തിലെ ഏറ്റവും വലുതാണ് എന്ന വസ്തുത ന്യൂഡൽഹി കണക്കിലെടുത്തു.
രാജ്യത്തിനകത്തും രോഷാകുലമായ പ്രകടനങ്ങളുണ്ടായി, അവയിൽ ചിലത് അക്രമാസക്തവുമായി. ഒരാളെയും കുറ്റപ്പെടുത്താനാവില്ല, ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഏതൊരു അഭിപ്രായത്തിനും കോപാകുലമായ പ്രതികരണങ്ങൾ പലപ്പോഴും അക്രമാസക്തവും കൊലപാതകങ്ങളുമായി മാറുന്നു. അത്തരം ആഹ്വാനങ്ങൾ രാജ്യത്തിനുള്ളിൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയും അധികാരത്തിലേക്കു നയിക്കുകയും ചെയ്തേക്കാം.
എന്നാൽ, പുറത്ത് അതു രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു, പ്രത്യേകിച്ച് മതേതര ഭരണഘടനയുള്ളതും നാനാത്വത്തിലും മതസഹിഷ്ണുതയിലും ബഹുസ്വര സമൂഹത്തിലെ ഐക്യത്തിലുമുള്ള മനോഭാവത്തിനു പേരുകേട്ട ഇന്ത്യയുടെ. ന്യൂഡൽഹിയിലെ എൻഡിഎ സർക്കാർ ന്യൂനപക്ഷങ്ങൾക്കിടയിൽ ജനപ്രീതി ആസ്വദിക്കുന്നില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാഷ്മീരിലുമുള്ള പ്രശ്നങ്ങൾ പരിഹരിച്ചു ന്യൂനപക്ഷങ്ങളെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്ന സമയത്താണു തിരിച്ചടി നേരിട്ടത്.
രാജ്യത്തിനകത്തും പുറത്തും രോഷാകുലമായ പ്രതികരണങ്ങൾക്കു കാരണമായ അനാവശ്യവും അനഭിലഷണീയവുമായ പരാമർശങ്ങൾ നടത്തിയ നേതാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ന്യൂഡൽഹിയിൽനിന്ന് ആദ്യ ദിനങ്ങളിൽ കാര്യമായ ശ്രമമുണ്ടായില്ല എന്നതും ലജ്ജാകരമായിരുന്നു. നാണംകെട്ട പ്രതികരണങ്ങൾ വന്നുതുടങ്ങിയപ്പോൾ, പരാമർശങ്ങൾ നടത്തിയ രണ്ടു നേതാക്കളെയും പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യുകയും പുറത്താക്കുകയും ചെയ്തു. ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിദേശകാര്യ ഓഫീസും വിഷയത്തിൽ ഇടപെട്ടു. വിദേശകാര്യ മന്ത്രി ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം എല്ലാ മാർഗനിർദേശങ്ങളും നൽകി. കഴിഞ്ഞ ആഴ്ച കാര്യങ്ങൾ നേരെയായി, എന്നാൽ പ്രശ്നപരിഹാരം വളരെ സാവധാനത്തിലായിരുന്നു.
ഇന്ത്യയുടെ മതേതര പ്രതിച്ഛായയും എല്ലാ മതങ്ങളോടുമുള്ള ബഹുമാനവും സ്ഥിരമായി നിലനിർത്തേണ്ടതിന്റെ ആവശ്യകത പൂർണമായി വെളിപ്പെട്ടിരിക്കുന്നു. ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണു പുലർത്തുന്നത്, ഈ രാജ്യങ്ങളുമായുള്ള ബന്ധം സൗഹാർദപരവും നീതിയുക്തവുമായി നിലനിർത്താൻ പ്രധാനമന്ത്രി മോദിയും ശ്രമിക്കുന്നു.
രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന പാർട്ടിയോടു വലിയ എതിർപ്പുണ്ടാകണമെന്നില്ല, എന്നാൽ മത തത്വങ്ങൾ, ആചാരങ്ങൾ, പ്രവാചക പ്രബോധനം തുടങ്ങിയ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കാനാവില്ല. മതേതര മൂല്യങ്ങളെ മാനിക്കേണ്ടതുണ്ട്, അത് ഇന്ത്യ പിന്തുടരുന്ന നയങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. എന്തായാലും ഈ മേയ്-ജൂണിൽ സംഭവിച്ചത് എൻഡിഎ സർക്കാരിനു മാത്രമല്ല, രാജ്യത്തിനാകെയുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ഈ മൂല്യങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനം, മതേതരത്വത്തിന്റെ അടിസ്ഥാന നയങ്ങളെയും രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് ഇന്ത്യയെ പഠിപ്പിക്കാൻ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും അവസരമാക്കിയേക്കാം!
സാഹചര്യങ്ങളോടു പ്രതികരിക്കുമ്പോൾ ന്യൂനപക്ഷങ്ങളുടെയും അവരുടെ മൂല്യങ്ങളുടെയും ആദരണീയരായ ആത്മീയ നേതാക്കളുടെയും വികാരങ്ങൾ വ്രണപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബിജെപി നേതാക്കൾ മനസിലാക്കണം, അല്ലെങ്കിൽ മുതിർന്ന നേതാക്കൾ അവർക്കു പറഞ്ഞുകൊടുക്കണം. ഇപ്പോഴത്തേതുപോലുള്ള തെറ്റുകൾ വരുത്തിയാൽ വിദേശനയ പ്രത്യാഘാതങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകാം. ഇന്നു സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആത്മീയ ആചാര്യന്മാരുടെ വ്യക്തിജീവിതത്തിന് കുറവുകളുണ്ടാകാമെന്ന് എല്ലാവരും ഓർമിക്കണം. ഭിന്നതകൾ ഉണ്ടായേക്കാവുന്ന പഴയ കാലത്തെ പ്രശ്നങ്ങളിലേക്കു വിരൽ ചൂണ്ടുന്നതിനെക്കാൾ നല്ലത് നമ്മൾ പങ്കിടുന്ന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ്. അതെന്തായാലും, മതാന്ധതയുടെ തിരിച്ചടി സൂക്ഷിക്കുക!
ഹിന്ദുത്വ പ്രചാരണത്തിലൂടെ മാത്രം ബിജെപിക്ക് അധികാരത്തിൽ തുടരാനാവില്ല. നരേന്ദ്ര മോദി ഇതാദ്യംതന്നെ തിരിച്ചറിഞ്ഞതിനാലാണ് വികസനം, ലിംഗസമത്വം, സാമ്പത്തിക ദുർബല വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങളും വീടുകളും തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം മുൻകൈയെടുത്തത്. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ ജാതി, വർഗീയ, സങ്കുചിത വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കാൾ സമൂഹത്തിനു പ്രയോജനപ്രദമായ നയങ്ങളും കീഴ്വഴക്കങ്ങളും രൂപപ്പെടുത്തേണ്ട സമയമാണിത്.
ആത്മീയവും മതപരവുമായ പ്രശ്നങ്ങൾ വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും വിട്ടുകൊടുക്കുക എന്നതായിരിക്കും ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ വ്യാപകമായിരിക്കുന്ന ഒരു രാജ്യത്തിന് അഭികാമ്യം.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ