Wednesday, August 3, 2022 10:54 PM IST
രാഹുൽ ഗോപിനാഥ്
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബിജെപി പതിവില്ലാത്ത ഒരടവാണ് മധ്യപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ ഇത്തവണ പയറ്റിയത്. പൂർണമായും ഫലം കണ്ടില്ലെങ്കിലും ഉന്നംപിഴച്ചില്ല എന്നു വിലയിരുത്താം. വോട്ടുബാങ്കുകളെ വശത്താക്കാൻ ന്യൂനപക്ഷ സമുദായങ്ങൾക്കു മേൽക്കൈയുള്ള സ്ഥലങ്ങളിൽ വ്യാപകമായി മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥികളെ അണിനിരത്തിയായിരുന്നു പരീക്ഷണം. മധ്യപ്രദേശ് പോലെയുള്ള ഒരു സംസ്ഥാനത്ത് പരന്പരാഗത ബിജെപി അണികൾക്ക് അത്ര ദഹിക്കുന്ന കാര്യമല്ലാതിരുന്നിട്ടുകൂടി ആ പരീക്ഷണം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പാർട്ടിയുടെ ശക്തിദുർഗങ്ങളായ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉൾപ്പെടെ 380 മുസ്ലിം സ്ഥാനാർഥികളെയാണ് ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. ഇതിൽ 92 സ്ഥാനാർഥികൾ വിജയിക്കുകയും 209 സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. മധ്യപ്രദേശിലെ 99 മുനിസിപ്പൽ കൗണ്‍സിലുകൾ, 298 നഗര പരിഷത്തുകൾ, 16 മുനിസിപ്പൽ കോർപറേഷനുകൾ തുടങ്ങി 413 മുനിസിപ്പൽ സ്ഥാപനങ്ങളിലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജൂലൈ ആറ്, 13 തീയതികളിലായാണ് നടന്നത്. തെരഞ്ഞെടുപ്പിൽ ആത്യന്തികമായി വിജയം നേടിയത് ബിജെപിയാണെന്ന് അവകാശപ്പെടുന്പോഴും അത് അംഗീകരിച്ചുകൊടുക്കാൻ മുഖ്യ പ്രതിപക്ഷ പാർട്ടികളായ കോണ്‍ഗ്രസ് തയാറല്ല.
തന്ത്രം എല്ലായിടത്തും വിജയിച്ചില്ല
ഭോപ്പാൽ, ഇൻഡോർ, ബുർഹാൻപുർ, ഖണ്ഡ്വ, സത്ന, സാഗർ, ഉജ്ജയിൻ, ദേവാസ്, രത്ലം എന്നിവിടങ്ങളിലെ മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചപ്പോൾ ജബൽപുർ, ഗ്വാളിയോർ, ചിന്ദ്വാര, രേവ, മൊറേന എന്നിവിടങ്ങളിൽ കോണ്‍ഗ്രസും സിംഗ്റൗളിയിൽ എഎപിയും കട്നിയിൽ മേയർ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയുമാണ് വിജയിച്ചത്. മധ്യപ്രദേശിലെ ചെറുപട്ടണങ്ങളിൽ മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ച ബിജെപി പക്ഷേ ഭോപ്പാൽ, ഇൻഡോർ, ജബൽപുർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്വീകരിച്ച നയം വേറിട്ടതാണ്.
തെരഞ്ഞെടുപ്പിനു മുൻപ് 16 മേയർ സീറ്റുകളുമായി മത്സരത്തിനിറങ്ങിയ ബിജെപിക്ക് ഒൻപത് മേയർ സീറ്റുകൾ മാത്രമാണ് ഇത്തവണ നിലനിർത്താനായത്. ബുർഹാൻപുരിലെ മേയർ സ്ഥാനാർഥി കേവലം 542 വോട്ടുകളുടെയും ഉജ്ജയിനിലെ സ്ഥാനാർഥി 736 വോട്ടുകളുടെയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ (2014-15) 16 മേയർ സീറ്റുകളും സ്വന്തമാക്കിയ ബിജെപിക്ക് ഇത്തവണ ഏഴ് സീറ്റുകൾ നഷ്ടമായത് മധ്യപ്രദേശങ്ങളിലെ ചെറുപട്ടണങ്ങളിൽ ബിജെപി പുറത്തെടുത്ത അടവുനയങ്ങൾ എല്ലായിടത്തും ഒരുപോലെ ഫലിച്ചില്ലെന്നാണ് വ്യക്തമാക്കുന്നത്.
വോട്ട് ഭിന്നിപ്പിച്ചു
ഹിന്ദു വോട്ടുകൾ ഏറെക്കുറെ ഉറപ്പാക്കിയിരുന്ന ബിജെപി, മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ചതിലൂടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വോട്ട് ഭിന്നിപ്പിക്കുന്നതിൽ വിജയിച്ചുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിരീക്ഷണം. എന്നാൽ, രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ മുഴുവൻ സമുദായങ്ങളെയും ഉൾപ്പെടുത്തുന്നതിനുള്ള പ്രധാനന്ത്രിയുടെ ദീർഘവീക്ഷണമാണ് ബിജെപിയുടെ വിജയത്തിനു പിന്നിലെന്നാണ് സംസ്ഥാന ബിജെപി വക്താവിന്റെ ഒൗദ്യോഗിക പ്രതികരണം. ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദയ്ക്കും സംസ്ഥാന അധ്യക്ഷൻ വിഷ്ണുദത്ത് ശർമയ്ക്കും അടുത്ത ബന്ധങ്ങളുള്ള ജബൽപുർ, രേവ മുനിസിപ്പൽ കോർപറേഷനുകളിൽ ബിജെപി പരാജയപെട്ടു. മുതിർന്ന ബിജെപി നേതാവ് രാജേന്ദ്ര ശുക്ലയുടെയും നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമിന്റെയും പ്രഭാവവും രേവയിൽ ബിജെപിക്കു ഗുണം ചെയ്തില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വന്പിച്ച വിജയം നേടിയ ദരിദ്ര-പിന്നാക്ക പ്രദേശങ്ങളായ വിന്ധ്യയിലും ബിജെപി പ്രതീക്ഷിച്ച വിജയം നേടിയില്ല. ഗ്വാളിയോർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ശോഭ സിക്കാർവാർ നേടിയ വിജയത്തിൽ അങ്ങേയറ്റം ആഹ്ലാദിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പാർട്ടി ജനറൽ സെക്രട്ടറിയും ദേശീയ വക്താവുമായ ജയ്റാം രമേശ് പറഞ്ഞത്. പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് ഭരണം നഷ്ടമായ കോണ്‍ഗ്രസിന് അഞ്ച് മേയർ സീറ്റുകൾ കിട്ടിയതു നേട്ടമാണ്.
പ്രീണന രാഷ്ട്രീയം
ബിജെപിയുടെ മുസ്ലിം പ്രീണന രാഷ്ട്രീയം ഭാഗികമായെങ്കിലും വിജയിച്ചത് അതിശയത്തിന് ഇടയാക്കിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കിയിരുന്ന 25 വാർഡുകളിൽ കോണ്‍ഗ്രസിന്റെ ഹിന്ദു സ്ഥാനാർഥികളെ മറികടന്ന് ബിജെപി മുസ്ലിം സ്ഥാനാർഥികൾ വിജയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാനുള്ള തന്ത്രപരമായ നീക്കം ഫലം കണ്ടുവെന്നാണ് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന മേധാവി റഫത്ത് വാർസിയുടെ അവകാശവാദം. തദേശ തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽനിന്നു വ്യത്യസ്തമാണെന്നു മനസിലാക്കിയ ബിജെപി ഇതാദ്യമായാണ് ഇത്രയധികം മുസ്ലിം സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.
മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ചത് തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും താരതമ്യേന വലിയ ജനസംഖ്യയുള്ള നിയമസഭാ മണ്ഡലങ്ങളിൽ വിജയിക്കില്ലെന്ന് ബിജെപി നേതാക്കൾ പോലും അംഗീകരിക്കുന്നു. വാർഡുകളിൽനിന്ന് വ്യത്യസ്തമായി അഞ്ച് ലക്ഷത്തിലധികം വോട്ടർമാരുള്ള വലിയ മണ്ഡലങ്ങളിൽ വോട്ടുകൾ ഭിന്നിപ്പിച്ച് വിജയിക്കുക എളുപ്പമാകില്ല.
എന്നാൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സമാനമായ തന്ത്രം പിന്തുടരുമെന്നാണ് മുസ്ലിം നേതാക്കളുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം മുൻനിർത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നാണ് ന്യൂനപക്ഷ മോർച്ചാ നേതാവ് റഫത്ത് വാർസി പറയുന്നത്.
2018 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റ മുസ്ലിം സ്ഥാനാർഥിയെ മാത്രമാണ് മത്സരിപ്പിച്ചത്. പ്രതിപക്ഷ സ്ഥാനാർഥിയായ കോണ്‍ഗ്രസ് മൂന്ന് മുസ്ലിം സ്ഥാനാർഥികളെയും മത്സരിപ്പിച്ചു. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്വീകരിച്ച അടവുനയം ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി പിന്തുടരുമെന്ന് അനുമാനിക്കാനുള്ള സാഹചര്യങ്ങൾ ഇപ്പോഴില്ല.