Sunday, August 7, 2022 12:37 AM IST
തിരുവിതാംകൂറിലെ ആദ്യകാല കോൺഗ്രസ് നേതാവായിരുന്നു എം. മാത്തുണ്ണി. ബാരിസ്റ്റർ ജോർജ് ജോസഫ്, ചിറ്റേടത്ത് ശങ്കുപ്പിള്ള, ചിങ്ങേരത്തു ശങ്കരപ്പിള്ള എന്നിവരുമായി ചേർന്ന് ചെങ്ങന്നൂരിൽ കോൺഗ്രസ് പ്രസ്ഥാനം പ്രചരിപ്പിക്കുകയും വൈക്കം സത്യഗ്രഹത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. വൈക്കം സത്യഗ്രഹകാലത്ത് മഹാത്മാഗാന്ധിയുടെ കേരള പര്യടനത്തിന്റെ ചെങ്ങന്നൂരിലെ സംഘാടകൻ മാത്തുണ്ണി ആയിരുന്നു. അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും പ്രസംഗിക്കുന്നതിനും തിരുവിതാംകൂർ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. "തങ്കമ്മ' എന്നൊരു നോവൽ അദ്ദ ഹം രചിച്ചിട്ടുണ്ട്.
തിരുവിതാംകൂറിലുള്ളവരെ രാഷ്ട്രീയപ്രബുദ്ധരാക്കാനും കോൺഗ്രസിന്റെ ആശയപ്രചാരണത്തിനുമായി ചെങ്ങന്നൂരിൽ "ഭജേഭാരതം' പത്രം ആരംഭിച്ചു. "ഭജേഭാരത'ത്തിൽ മാത്തുണ്ണി എഴുതിയ മുഖപ്രസംഗങ്ങൾ ബ്രിട്ടീഷുകാരെ നിശിതമായി വിമർശിക്കുന്നവയായിരുന്നു. ഭജേഭാരതം ആദ്യം അച്ചടിച്ചതു തിരുവല്ല നാഷണൽ പ്രിന്റിംഗ് പ്രസിലാണ്. തുടർന്ന് ആസ്ഥാനം ചെങ്ങന്നൂരിലേക്കു മാറ്റി. ഇന്നത്തെ ട്രാൻസ്പോർട്ട് ബസ്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലത്തു മാത്തുണ്ണി സ്വന്തമായി പ്രസ് തുടങ്ങി. ഭജേഭാരതത്തിന്റെ പത്രാധിപരും മാനേജരും പ്യൂണും എല്ലാം മാത്തുണ്ണി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ നിഷ്കപടമായ ദേശാഭിമാനവും രാഷ്ട്രസേവനാഭിലാഷവും സ്വാതന്ത്ര്യബോധവും മാത്രമേ അതിന്റെ പിന്നിൽ ഉണ്ടായിരുന്നുള്ളൂ.
സാഹിത്യകാരനും സ്വാതന്ത്ര്യസമര പ്രവർത്തകനുമായ പുത്തൻകാവ് മാത്തൻ തരകൻ (1903-1993) മാത്തുണ്ണിയുടെ കൂടെ പ്രവർത്തിച്ചതിനെപ്പറ്റി ആത്മകഥയിൽ ഇങ്ങനെ സ്മരിക്കുന്നു: “ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നതിനാലും ഇന്ത്യയെ ബ്രിട്ടീഷുകാരുടെ ഭരണത്തിൽനിന്നു മോചിപ്പിക്കണമെന്നുള്ള ആഗ്രഹം ചെറുപ്പം മുതൽക്കേ എന്നിൽ അങ്കുരിച്ചിരുന്നതിനാലും മാത്തുണ്ണിയെ പത്രപ്രവർത്തനത്തിൽ സഹായിക്കാൻ ചെറുപ്പം മുതൽക്കേ ഞാൻ ഭജേഭാരതം ആഫീസിൽ ചെല്ലുമായിരുന്നു. പത്രം മുഴുവൻ അച്ചടിച്ചുകഴിഞ്ഞാൽ അതു മടക്കി റാപ്പർ ഒട്ടിച്ച് അഞ്ചലാപ്പീസിൽ കൊണ്ടുചെന്നു നിക്ഷേപിക്കുന്നതിനും ചിലപ്പോഴൊക്കെ വരിക്കാരുടെ പക്കൽനിന്നു പണം പിരിക്കുന്നതിനും ഞാൻ ഉത്സാഹിച്ചിരുന്നു. മാത്തുണ്ണിയുടെ സതീർത്ഥ്യന്മാരിൽ ഒരാളായിരുന്ന കരിമ്പനയ്ക്കൽ കെ.വി. ചാക്കോയും അന്ന് പത്രപ്രവർത്തനത്തിൽ മാത്തുണ്ണിയെ സഹായിച്ചിരുന്നു. ഭജേഭാരതത്തെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ഞാനനുഷ്ഠിച്ച സേവനത്തിൽ എന്റെ ജീവിതത്തിനോ വീട്ടുജോലികൾക്കോ യാതൊരു പ്രതിബന്ധവും നേരിട്ടിരുന്നില്ല’’.
തികഞ്ഞ ഗാന്ധിയനായ മാത്തുണ്ണിയെക്കുറിച്ച് സാഹിത്യകാരനായ പി. കേശവദേവ് ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. കേശവദേവ് കുറച്ചു കാലം ഭജേഭാരതത്തിൽ പ്രവർത്തിച്ചിരുന്നു. അക്കാലത്താണ് ഭഗത് സിംഗും കൂട്ടുകാരനുംകൂടി ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞത്. മഹാന്മാഗാന്ധിയും മറ്റു ദേശീയ നേതാക്കളും ആ ചെറുപ്പക്കാരുടെ ദേശാഭിമാനത്തെയും സ്വാതന്ത്ര്യതൃഷ്ണയെയും മുക്തകണ്ഠം പ്രശംസിച്ചുവെങ്കിലും അവരുടെ പ്രവൃത്തിയെ ശക്തിയായി ആക്ഷേപിച്ചു. പക്ഷേ, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രാധാന്യമേറിയ ആ സംഭവം, കേശവദേവിന്റെ ചിന്താഗതിയെ ശക്തിയായി സ്വാധീനിച്ചു. അടുത്തലക്കം ഭജേഭാരതത്തിൽ പ്രസിദ്ധീകരിക്കാൻ "അവൻ ഇന്ത്യയുടെ മറുപടി’ എന്ന തലക്കെട്ടിൽ ഒരു മുഖപ്രസംഗമെഴുതി.
സാഴ്സിന്റെ വധവും അസംബ്ലിയിൽ ബോംബെറിഞ്ഞതും ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ഇന്ത്യ കൊടുക്കുന്ന മറുപടിയാണെന്നായിരുന്നു ആ മുഖപ്രസംഗത്തിന്റെ സാരം. അഭിപ്രായവ്യത്യാസമുള്ള കാര്യമാകയാൽ, അതു മാത്തുണ്ണിയെ കാണിച്ചു. പ്രകൃത്യായുള്ള മന്ദഹാസത്തോടുകൂടിയാണെങ്കിലും ദൃഢസ്വരത്തിൽ മാത്തുണ്ണി പറഞ്ഞു:“ഇതു നമ്മുടെ പത്രത്തിൽ കൊടുക്കണ്ട’’. തെല്ലൊന്ന് ആലോചിച്ചിട്ട് മാത്തുണ്ണി സഗൗരവം പറഞ്ഞു:“കൊന്നിട്ടു കിട്ടുന്ന സ്വാതന്ത്ര്യം നമുക്കു വേണ്ട. ചത്തിട്ടു കിട്ടുന്ന സ്വാതന്ത്ര്യമാണോ, സ്വാതന്ത്ര്യം?’’കേശവദേവിന്റെ മുഖത്തും ഗൗരവം പ്രതിഫലിച്ചു. ആ മുഖപ്രസംഗം പ്രസിദ്ധീകരിച്ചില്ല. തുടർന്ന് കേശവദേവ് ഭജേഭാരതത്തിൽനിന്നു രാജിവച്ചു.
രാജ്യദ്രോഹകരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിനു സർക്കാർ ഭജേഭാരതം നിരോധിച്ചു; പ്രസ് കണ്ടുകെട്ടി. മാത്തുണ്ണിക്ക് 250 രൂപ പിഴയും തടവുശിക്ഷയും വിധിച്ചു. ഭജേഭാരതം കേസിൽ പ്രശസ്തനായ അഡ്വക്കറ്റ് മള്ളൂർ ഗോവിന്ദപ്പിള്ളയാണ് സർക്കാരിനുവേണ്ടി വാദിച്ചത്. മാത്തുണ്ണി ശ്രീമൂലം അസംബ്ലിയിലേക്കു നോമിനേഷൻ സമർപ്പിച്ചിരുന്നു. ഏതാനും ദിവസത്തിനുശേഷം അതു പിൻവലിച്ചു. 1937 ഏപ്രിൽ 17ന് മാത്തുണ്ണി അന്തരിച്ചു. മാത്തുണ്ണി വിഷമജ്വരം(ടൈഫോയ്ഡ്) ബാധിച്ചു തിരുവല്ല ആശുപത്രിയിൽ അകാലത്തിൽ നിര്യാതനായതായി ദീപിക റിപ്പോർട്ട് ചെയ്തിട്ടുണ്ട് (20.04.1937).
എം.എം. വർക്കി പ്രക്ഷോഭകാരിയായ പത്രപ്രവർത്തകൻ
റവന്യൂ, ദേവസ്വം വിഭജനത്തിനുശേഷം തിരുവിതാംകൂറിൽ സാമൂഹ്യനീതിക്കായി നടന്ന എല്ലാ സമരങ്ങൾക്കും ഉത്തരവാദിത്വ ഭരണത്തിനുവേണ്ടി സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്കും തൂലികകൊണ്ടും സംഘാടകശേഷികൊണ്ടും പോരാടിയ വിപ്ലവകാരിയാണ് എം.എം. വർക്കി (1898-1986). എം.എം വർക്കിയെ സ്മരിക്കാതെ രേഖപ്പെടുത്തപ്പെടുന്ന സാമൂഹ്യനീതിയുടെ ഏതു ചരിത്രവും അപൂർണമായിരിക്കും!
കേരള ദാസൻ, ദാസൻ, യുവഭാരതി എന്നീ പത്രങ്ങൾ ആയിരുന്നു വർക്കിയുടെ പ്രധാന സമരായുധങ്ങൾ. തിരുവിതാംകൂറിലെ പൗരാവകാശ ധ്വംസനങ്ങൾക്കെതിരായും സർക്കാർ സർവീസിലെ സാമുദായിക അസംന്തുലിതാവസ്ഥയ്ക്കെതിരായും വർക്കി തന്റെ പത്രങ്ങളിലൂടെ ആഞ്ഞടിച്ചു. നിവർത്തനപ്രക്ഷോഭത്തിന്റെ മുന്നണിപ്പടയാളിയായിരുന്നു"ദാസൻ'. "ദാസൻ' നിരോധിക്കപ്പെട്ടപ്പോൾ "യുവഭാരതി' പ്രസിദ്ധപ്പെടുത്തി. വർക്കിയുടെ പത്രങ്ങൾ നിരോധിക്കപ്പെട്ടു. പല തവണ അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിനെ വർക്കി തന്റെ സ്വതസിദ്ധമായ നയതന്ത്രജ്ഞതകൊണ്ട് ബഹുജന മുന്നേറ്റമാക്കി മാറ്റി.
""ഒരുവൻ തന്റെ സ്നേഹിതരെപ്രതി സ്വജീവിതം ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല’’ (യോഹ 15:13) എന്ന ബൈബിൾ വചനമായിരുന്നു യുവഭാരതി പത്രത്തിന്റെ മുദ്രാവാക്യം. വർക്കിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ആ വാക്യം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദർശവാക്യമായിരുന്നെന്നു മനസിലാക്കാം. സി. നാരായണപിള്ളയുടെ തിരുവിതാംകൂർ ചരിത്രത്തിൽ എം.എം. വർക്കിയെ വർഗീയവാദിയായി ചിത്രീകരിച്ചിരിക്കുന്നു. ആത്മകഥയിൽ വർക്കി മറുപടി എഴുതുന്നത് ഇങ്ങനെയാണ്: ""നാരായണപിള്ള പറയുംപോലെ, അദ്ദേഹം വിവക്ഷിക്കുന്ന അർഥത്തിൽ ഞാൻ ഒരിക്കലും ഒരു വർഗീയവാദി ആയിരുന്നിട്ടില്ല. അശ്ലീലം എഴുതിയും വായിച്ചും എനിക്കൊട്ടും പരിചയവുമില്ല.
എന്റെ വർഗീയവാദം അഥവാ സമുദായനീതിക്കുവേണ്ടിയുള്ള വാദം മറ്റു സമുദായങ്ങളെ ചീത്ത പറഞ്ഞോ വേദനിപ്പിച്ചോ ആക്ഷേപിച്ചോ സാധിച്ചെടുക്കാനല്ല ഞാൻ ശ്രമിച്ചിരുന്നതും. 1891ലെ മലയാളി(നായർ) മെമ്മോറിയൽ തന്നെയായിരുന്നു എന്റെ ശ്രമങ്ങൾക്കും വാദങ്ങൾക്കും അടിസ്ഥാനം.’’ ബ്രാഹ്മണ മേധാവിത്വത്തിനെതിരേ നായർ സമുദായത്തിന്റെ നേതൃത്വത്തിൽ നടന്ന മലയാളി (നായർ) മെമ്മോറിയൽ സാമൂഹ്യനീതിയുടെ ചരിത്രത്തിലെ സുവർണ അധ്യായവും നായർ മേധാവിത്വത്തിനെതിരേ സംയുക്ത സമുദായങ്ങൾ (ക്രൈസ്തവ, മുസ്ലിം, ഈഴവ) നടത്തിയ പോരാട്ടത്തെ വർഗീയ മുന്നേറ്റവുമായി ചിത്രീകരിക്കുന്ന സവർണ ചരിത്രാഖ്യാനങ്ങളെ വർക്കി മറനീക്കി തുറന്നുകാട്ടി.
എം.ഒ. ജോസഫ് നെടുങ്കുന്നം എം.എം. വർക്കിയെക്കുറിച്ച് എഴുതുന്നു: ""വർക്കിയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടിരുന്ന കേരള ദാസൻ, ദാസൻ, യുവഭാരതി പത്രങ്ങൾ വഴിയും മറ്റുവിധത്തിലും വർക്കി ചെയ്തിട്ടുള്ളിടത്തോളം പ്രയോജനകരമായ സമുദായസേവനം മറ്റേതെങ്കിലും വ്യക്തിയോ സ്ഥാപനമോ ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രോജജ്വലങ്ങളായ മുഖപ്രസംഗങ്ങളും ലേഖനങ്ങളും സമർഥമായ നേതൃത്വവും കത്തോലിക്കരിൽ അദൃഷ്ടപൂർവ്വമായ ഒരു രാഷ്ട്രീയോത്തേജനം സംജാതമാക്കി.''
എം.എം. വർക്കിയുടെ ആത്മകഥ "ഓർമ്മകളിലൂടെ' ഒരു കാലഘട്ടത്തിലെ ബഹുജനസമരങ്ങളുടെ ചരിത്രമാണ്. അവതാരികയിൽ പ്രമുഖനായ സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ പുതുപ്പള്ളി രാഘവൻ (1910-2000) എഴുതുന്നു: ""ഇവയൊക്കെയും വായിക്കുമ്പോൾ തിരുവിതാംകൂർ സ്വാതന്ത്ര്യസമരചരിത്രം ശ്രീ വർക്കി എഴുതാതിരുന്നത് കഷ്ടവും തീരാത്തൊരു നഷ്ടവുമായിപ്പോയി എന്നു നാം വിചാരിച്ചു പോകും. അങ്ങനെ ഒരു ചരിത്രം ശ്രീ. വർക്കി എഴുതിയിരുന്നുവെങ്കിൽ, ഇന്നു മറ്റാരുടേയും അറിവിൽപ്പെടാത്ത എത്രയെത്ര ചരിത്രസംഭവങ്ങൾ ആധികാരിക രേഖകളോടൊപ്പം വെളിപ്പെടുമായിരുന്നു. പൂമാലകൾക്കും പൂച്ചെണ്ടുകൾക്കും ശ്രീ വർക്കി കഴുത്തും കൈയും നീട്ടിയിട്ടില്ല; തനിക്കായിട്ടൊരു പാഴ്മണൽത്തരി പോലും ആഗ്രഹിച്ചിട്ടുമില്ല. രാജ്യത്തിന്റെ, ജനതയുടെ പൊതുവായ പുരോഗതി ഒന്നുമാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിനുവേണ്ടിയാണ് അരനൂറ്റാണ്ടുകാലം അദ്ദേഹം അവിശ്രമം പ്രവർത്തിച്ചതും.’’
സി.ആർ. ഇയ്യുണ്ണിയും
വൈദ്യുതി പ്രക്ഷോഭവും
സർ ആർ.കെ. ഷണ്മുഖം ചെട്ടി കൊച്ചി ദിവാനായിരുന്ന കാലത്ത് തൃശൂർ പട്ടണത്തിൽ നടന്ന സമരമാണ് വൈദ്യുതി പ്രക്ഷോഭം എന്നറിയപ്പെടുന്ന മുപ്പതുകളിലെ ഏറ്റവും ആവേശകരമായ പ്രക്ഷോഭണം. തൃശൂർ നഗരത്തിലെ വൈദ്യുതി വിതരണം തങ്ങളെ ഏല്പിക്കണമെന്ന് അവിടത്തെ പൗരന്മാർ സർക്കാരിനോട് അഭ്യർഥിച്ചു. "തൃശൂർ ഇലക്ട്രിസിറ്റി കോർപറേഷൻ’ എന്നൊരു കമ്പനിയും അവർ രൂപീകരിച്ചു. ദിവാൻ ജനത്തിന്റെ ആവശ്യം തള്ളി. വൈദ്യുതി വിതരണച്ചുമതല മദ്രാസിലെ സ്വകാര്യ സ്ഥാപനമായ ചന്ദ്രിക കമ്പനിയെ ഏല്പിച്ചു. ദിവാന്റെ നടപടിക്കെതിരേ തൃശൂർ പട്ടണത്തിൽ ശക്തമായൊരു ബഹുജനപ്രക്ഷോഭത്തിനു നാന്ദികുറിച്ചു. ഡോ. എ.ആർ. മേനോൻ, ഇ. ഇക്കണ്ട വാര്യർ,സി.ആർ. ഇയ്യുണ്ണി തുടങ്ങിയ നേതാക്കൾ പ്രക്ഷോഭത്തിനു നടുനായകത്വം വഹിച്ചു. സർക്കാർ സമരക്കാരെ അടിച്ചമർത്താൻ ഉരുക്കുമുഷ്ടി പ്രയോഗിച്ചു. സി.ആർ. ഇയ്യുണ്ണി അടക്കം ചില നേതാക്കാൾ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രക്ഷോഭം ഒടുവിൽ ആറിത്തണുത്തെങ്കിലും തൃശൂർ നഗരത്തിൽ വമ്പിച്ച സ്വാധീനശക്തിയുള്ള ക്രിസ്ത്യൻ സമുദായത്തെ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്കാകർഷിക്കാൻ വൈദ്യുതി പ്രക്ഷോഭത്തിനു സാധിച്ചു എന്നതാണ് അതിന്റെ ഏറ്റവും പ്രധാനമായ നേട്ടമായി പ്രഫ. എ. ശ്രീധരമേനോൻ അഭിപ്രായപ്പെടുന്നത്.
സ്വാതന്ത്ര്യസമരവും ക്രൈസ്തവരും -3 / മാത്യു ആന്റണി