Thursday, September 22, 2022 10:13 PM IST
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കർണാടക സര്‍ക്കാര്‍ ഉത്തരവിനെതിരേയുള്ള ഹർജിയിൽ അന്തിമ വിധിപ്രഖ്യാപിക്കാൻ സുപ്രീംകോടതി ഒരുങ്ങവേ, അങ്ങ് ഇറാനിൽ ഹിജാബിനെതിരേ സ്ത്രീകൾ തെരുവിലിറങ്ങി. ഇറാനിലെ സദാചാര പോലീസി (മോറൽ പോലീസ്)ന്റെ കാടത്തത്തിനിരയായ ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനെത്തുടർന്നാണു ലക്ഷക്കണത്തിനു സ്ത്രീകൾ ഇറാന്റെ തെരുവുകൾ കൈയേറിയത്. ശരിയത്ത് കോടതി നിഷ്കര്‍ഷിക്കുന്ന മതവേഷങ്ങള്‍ ധരിക്കാന്‍ വിസമ്മതിച്ചതിനു മോറൽ പോലീസിന്റെ മര്‍ദനമേറ്റ് കുര്‍ദിഷ് വംശജയായ മഹ്സ അമിനി വെള്ളിയാഴ്ചയാണു ടെഹ്റാനില്‍ മരിച്ചത്.
അമിനിയുടെ മരണത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഇറാനിൽ നടക്കുന്നത്. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ പോലീസ് ആക്രമണത്തില്‍ 10 പേര് മരിക്കുകയും നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരുടെ ആക്രണത്തില്‍ രണ്ടു പോലീസുകാര്‍ മരിച്ചതായി ഇറാന് പോലീസ് അറിയിച്ചു. കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശങ്ങളായ വടക്കുകിഴക്കന്‍ ഇറാനില്‍ ആരംഭിച്ച ഹിജാബ് പ്രക്ഷോഭം രാജ്യത്തെ അമ്പത് നഗരങ്ങളിലേക്കു വ്യാപിച്ചു. 2019ല്‍ ഇന്ധന വിലവര്‍ധനയ്ക്കെതിരേ ജനം തെരുവിലിറങ്ങയിതിനുശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു ഹിജാബ് പ്രക്ഷോഭം. മുന്‍കരുതല്‍ നടപടിയെന്നോണം ഭരണകൂടം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. വാട്ട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങൾക്കും ബുധനാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാട്ട്സ്ആപ്പിലൂടെ വീഡിയോ ഫോട്ടോ ഷെയറിംഗ് ഇറാനില്‍ അനുവദനീയമല്ല. അതിനാൽ യുവത്വം ഇൻസ്റ്റഗ്രാമിനെയാണ് ആശ്രയിക്കുന്നത്. സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് മെറ്റ ഉൾപ്പെടെയുള്ള സേവനദാതാക്കള്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
2019ലെ ഇന്ധനപ്രക്ഷോഭം അടിച്ചമര്‍ത്തിയതിനു സമാനമായി ഹിജാബ് പ്രക്ഷോഭവും ഇല്ലാതാക്കാനാണു ഭരണകൂടം ശ്രമിക്കുന്നത്. ഇന്ധനവില പ്രക്ഷോഭകാലത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിലുടെ വാർത്തകൾ പുറംലോകമറിയുന്നതു തടയാൻ സാധിച്ചു. ആയിരത്തിയഞ്ഞൂറോളം ഇന്ധന പ്രക്ഷോഭകാരികളെ കൊലപ്പെടുത്തുകയും നിരവധിപ്പരെ തടങ്കലിലാക്കുകയും ചെയ്തെന്നാണു സ്ഥിരീകരിക്കാത്ത വിവരം. ഹിജാബ് പ്രക്ഷോഭവും ഇത്തരത്തില്‍ അടിച്ചമര്‍ത്താനാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആരാണ് മഹ്സ അമിനി
കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സഖീസ് നഗരത്തിൽനിന്നുള്ള ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ഥിയാണു മഹ്സ അമിനി. ഹിജാബ് നിയമം ലംഘിച്ചെന്നുകാട്ടി ചൊവ്വാഴ്ച ടെഹ്റാന് മെട്രോ സ്റ്റേഷന് പരിസരത്തുനിന്നാണു മോറല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മുടി ശിരോവസ്ത്രംകൊണ്ട് മറച്ചില്ല, കൈകാലുകളില്‍ അയഞ്ഞവസ്ത്രം ധിരിച്ചില്ല എന്നതായിരുന്നു കുറ്റം. പോലീസ് മഹ്സയെ വാനിലിട്ട് മര്‍ദിച്ചതായി ദൃക്സാക്ഷികര് വെളിപ്പെടുത്തിയിട്ടുണ്ട്. മഹ്സയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വനിതാപോലീസ് ഉള്‍പ്പെട്ട സംഘമാണു മര്‍ദനം നടത്തിയത്. പീന്നീട്, ഇവരെ കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ എത്തിച്ചു. അവിടെവച്ച് അബോധാവസ്ഥയിലായ മഹ്സയെ ടെഹ്റാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ കോമയില്‍ കഴിഞ്ഞ മഹ്സ വെള്ളിയാഴ്ച മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നു പോലീസ് പറഞ്ഞു. എന്നാല്‍, തന്റെ മകള്‍ ആരോഗ്യവതിയായിരുന്നെന്നും അവളുടെ കൈകാലുകള്‍ പോലീസ് തല്ലിത്തകര്‍ത്തെന്നും ആരോപിച്ച് പിതാവ് രംഗത്തെത്തി.
മോറല്‍ പോലീസ്
ഗൈഡന്‍സ് പട്രോള്‍, ഫാഷന്‍ പട്രോള്‍ എന്നീ പേരുകളില്‍ രാജ്യത്ത് പരിശോധന നടത്തുന്ന മോറല്‍ പോലീസ് സംവിധാനം 2005ലാണ് ആരംഭിച്ചത്. ശരിയത്ത് നിയമം അനുശാസിക്കുന്ന ഇറാനില്‍ ഇതിനു വിരുദ്ധമായ വസ്ത്രധാരണം നടത്തുന്നവരെ പിടികൂടുകയാണു മോറല്‍ പോലീസിന്റെ ദൗത്യം. വാനുകളിലെത്തുന്ന പുരുഷ-വനിതാ പോലീസുകാരടങ്ങുന്ന സംഘം തിരക്കേറിയ മെട്രോ സ്റ്റേഷന്, ഷോപ്പിംഗ് മാളുകള്‍, സബ്വേകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തും.
വിദ്യാഭ്യാസ സ്ഥാപനത്തില്‍ വച്ച് ഹൃദയസ്തംഭനമുണ്ടായാണു മഹ്സ അമിനി മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. അമിനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി ശനിയാഴ്ച ഇറാന് ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാൽ, ഹിജാബ് പ്രക്ഷോഭം കനത്തതോടെ മഹ്സയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രഖ്യാപിച്ചു. യുവതിയുടെ മരണത്തിൽ ആയത്തുള്ള അലി ഖമനെയ് ദുഃഖം രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
രാജ്യവ്യാപക പ്രതിഷേധം
ഹിജാബ് കത്തിച്ചും മുടിമുറിച്ചും സ്ത്രീകളാണു പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്. വടക്കന്‍ സാരി നഗരത്തില്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഹിജാബ് അഗ്നിക്കിരയാക്കി. ഉര്‍മിയ, പിരാന്ഷാഹര് നഗരത്തില്‍ പ്രക്ഷോഭകാരികളും പോലീസും ഏറ്റുമുട്ടി. “ഏകാധിപതിയെ വിധിക്കുക’’ എന്നാക്രോശിച്ച് മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ലക്ഷക്കണക്കിനു സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് വിപ്ലവവും ശരിയത്ത് നിയമവും
1979ലെ ഇറാന് വിപ്ലവത്തിലൂടെ ഷാ മുഹമ്മദ് റാസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അന്ത്യംവരുകയും ജനഹിത പരിശോധനയിലൂടെ ഇസ്ലാമിക് നിയമം നടപ്പാക്കുകയും ചെയ്തു. ആയത്തുള്ള അലി ഖമനെയ്യെ പരമോന്നതനേതാവായി പ്രഖ്യാപിച്ച് ശരിയത്ത് നിയമം നടപ്പിലാക്കി. ഷാ മുഹമ്മദ് റാസ പഹ്ലവിയുടെ കാലത്ത് സ്ത്രീകള്‍ക്കു നല്‍കിയിരുന്ന സ്വാതന്ത്ര്യങ്ങളെല്ലാം പുതിയ ഭരണകൂടം റദ്ദുചെയ്യുകയും ഇസ്ലാം നിയമപ്രകാരം വസ്ത്രധാരണം നടത്തണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്തു. ഇതു ലംഘിക്കുന്നവര്‍ക്ക് പരസ്യശിക്ഷയും നൽകി. ശരിയത്ത് വസ്ത്രധാരണം സ്ത്രീകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് 2005ല്‍ മോറല്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ഹിജാബ് ഇന്ത്യയിൽ
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിനു വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനത്തും രാജ്യവ്യാപകമായും മുസ്ലിം വിദ്യാർഥി, മതസംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ക്ലാസ് മുറികളിൽ യൂണിഫോം മാത്രമേ ധരിക്കാവൂയെന്നാണു സർക്കാർ ഉത്തരവ്. എന്നാൽ, കർണാടക സർക്കാരിനെതിരേ വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. പരാതിക്കാരുടെയും സർക്കാരിന്റെവും വാദം പൂർത്തിയാക്കിയ സുപ്രീംകോടതി കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
എല്ലാ മതാചാരങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണമില്ലെന്നാണു കർണാടക സർക്കാരിന്റെ വാദം. യൂണിഫോമിൽ നിയന്ത്രണം ഏർപ്പെടുത്തുക വഴി വിദ്യാർഥികൾക്കിടയിൽ അച്ചടക്കം ഉണ്ടാക്കാനാണു ശ്രമിച്ചത്. ക്ലാസ് മുറികൾക്കു പുറത്തോ സ്കൂൾ വാഹനങ്ങളിലോ ഹിജാബ് ധരിക്കുന്നതിനു വിലക്കില്ലെന്നും കർണാടകം സുപ്രീംകോടതിയെ ബോധിച്ചിട്ടുണ്ട്.