Monday, November 14, 2022 3:17 AM IST
നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പല മികച്ച സംഭാവനകളും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരായ ഇപ്പോഴത്തെ കുടുംബാംഗങ്ങൾക്കുമെതിരേ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയശക്തിയുടെ നേതാക്കൾ നടത്തുന്ന വിമർശനങ്ങൾ കൊണ്ട് മറഞ്ഞിരിക്കുകയാണ്.
പത്തൊന്പതാം നൂറ്റാണ്ടിലെ പുരോഗമന ചിന്തകൻ എഡ്വേർഡ് കാർപന്റർ പറഞ്ഞ ‘ഒരു യുഗത്തിലെ നിഷ്കാസിതൻ മറ്റൊന്നിലെ നായകനാവും’എന്നതിന്റെ വിപരീതമാണിവിടെ ഓർമ വരിക. ‘ ഒരു യുഗത്തിലെ നായകൻ മറ്റൊന്നിലെ നിഷ്കാസിതൻ’. പ്രമുഖ ഇന്ത്യൻ എഴുത്തുകാരനായ നിരാദ് സി. ചൗധരി 1953 മേയിലെ ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയിലെഴുതിയ ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു: “ഇന്ത്യയുടെ ഐക്യത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധാർമിക ശക്തിയാണ് നെഹ്റുവിന്റെ നേതൃത്വം.... ഒരു പാർട്ടിയുടെ മാത്രം നേതാവല്ല, ഇന്ത്യൻ ജനതയുടെ മൊത്തം നേതാവ്, ഗാന്ധിജിയുടെ യഥാർഥ പിൻഗാമി. നെഹ്റു രാഷ്ട്രീയത്തിൽനിന്നു പുറത്തുപോകുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്പോൾ അദ്ദേഹത്തിന്റെ നേതൃത്വം ഛിന്നഭിന്നമാകുകയല്ലാതെ അതുപോലെ മറ്റൊരാളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നെഹ്റു എന്ന നേതാവിന് പിന്തുടർച്ചയുണ്ടാകില്ല, അദ്ദേഹത്തിന്റെ സമഗ്ര നേതൃത്വത്തിന്റെ വിവിധ ഘടകങ്ങൾക്കേ പിന്തുടർച്ചയുണ്ടാകൂ...രാജ്യത്തിനകത്താണെങ്കിൽ, ഭരിക്കുന്ന മധ്യവർഗവും പരമാധികാരികളായ ജനതയും തമ്മിലുള്ള ഒഴിച്ചുകൂടാനാവാത്ത കണ്ണിയാണ് നെഹ്റു. ഇന്ത്യയും ലോകവും തമ്മിലുള്ള ബന്ധത്തിലും അങ്ങനെതന്നെ.’’
തെറ്റുപറ്റിയിട്ടുണ്ട്
പണ്ഡിറ്റ്ജിയെക്കുറിച്ച് നിരവധി വിലയിരുത്തലുകളും നിഗമനങ്ങളും ഉണ്ട്. ചിലർ അദ്ദേഹത്തെ പ്രശംസിക്കുന്നു, മറ്റുള്ളവർ അദ്ദേഹത്തിന്റെ പരാജയങ്ങളെക്കുറിച്ചു സംസാരിക്കുന്നു. പല വിഷയങ്ങളിലും നെഹ്റുവിനു തെറ്റുപറ്റിയിട്ടുണ്ട്. കാഷ്മീർ പ്രശ്നം കൈകാര്യം ചെയ്യുന്നതിലും ഈ വിഷയം ഐക്യരാഷ്ട്രസഭയുടെ മുമ്പാകെ ഉന്നയിക്കുന്നതിലും; ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിലും ചൈനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുതലിലും, ടിബറ്റിന്റെ മേൽ ചൈനയുടെ ആധിപത്യം അംഗീകരിക്കുന്നതിലും ചേരിചേരാനയത്തെ പിന്തുണച്ചതിലും; 1959-ൽ ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയെ പിരിച്ചുവിട്ടതിലും മറ്റും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം സാധാരണ നിലയിലേക്ക് നീങ്ങുമ്പോഴാണ് നെഹ്റു പ്രധാനമന്ത്രിയായി അധികാരമേറ്റതെന്ന് ഓർക്കണം. വിഭജനത്തെത്തുടർന്നുള്ള അഭയാർത്ഥി പ്രവാഹവും അക്രമവും മൂലം ഇന്ത്യയിൽ സ്ഥിതിഗതികൾ ഏറെക്കുറെ അരാജകമായിരുന്നു. ബ്രിട്ടീഷ് രാജിന്റെ ചൂഷണത്തിനു ശേഷം ഇന്ത്യൻ സാമ്പത്തിക സ്ഥിതി ഒട്ടും സുഖകരം ആയിരുന്നില്ല. ദാരിദ്ര്യത്തിൽ വലയുന്ന കുടുംബങ്ങൾ, തൊഴിലില്ലായ്മ, എന്നിങ്ങനെ ഗ്രാമീണ മേഖലകളിൽ തികച്ചും അശാന്തമായ സാഹചര്യം.
ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നതും കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ജനാധിപത്യ ഭരണം തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ ആദ്യത്തെ മന്ത്രിസഭ രാജ്യത്തെ ഏറ്റവും മികച്ച ബൗദ്ധികശേഷി ഉൾക്കൊള്ളുന്നതായിരുന്നു; രാഷ്ട്രീയ പരിഗണനകളോ നിസാര നേട്ടങ്ങളോ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല. ഉന്നതമായ ആദർശങ്ങളും ന്യായവും ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം ഭരിച്ചു. ജനാധിപത്യ പാരന്പര്യവും മൂല്യങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. അവിടെയോ ഇവിടെയോ തെറ്റോ പിഴവോ ഉണ്ടായിരുന്നിരിക്കാം. പക്ഷേ ജനാധിപത്യ സംവിധാനത്തിന് അദ്ദേഹം ഇട്ട അടിത്തറ പ്രശംസനീയമായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും മറ്റു പ്രദേശങ്ങളിലും സാമ്രാജ്യത്വത്തിൽനിന്നു ഭരണം ഏറ്റെടുത്ത പല ഭരണാധികാരികളും ജനാധിപത്യ വ്യവസ്ഥിതിയുടെ നിയമങ്ങൾക്കും മൂല്യങ്ങൾക്കും വഴങ്ങാൻ തയ്യാറാകാതെയും വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങൾ അവഗണിച്ചും സൈനികശക്തി ഉപയോഗിച്ചാണ് അധികാരത്തിൽ തുടർന്നത്.
ജനാധിപത്യ ഭരണത്തിനും നിയമവാഴ്ചയ്ക്കും ജുഡീഷറിയോടുള്ള ബഹുമാനത്തിനും ജനാധിപത്യത്തിലെ വിവിധ സന്തുലിത ശക്തികളുടെ പ്രവർത്തനം ഉയർത്തിപ്പിടിക്കാനും നെഹ്റു സ്ഥാപിച്ച ശക്തമായ അടിത്തറ എഴുപത്തിയഞ്ച് വർഷത്തിനിടയിൽ ഉണ്ടായ ചില മാറ്റങ്ങൾക്കിടയിലും ഇപ്പോഴും തിളങ്ങുന്നുണ്ട്. 1975ൽ അടിയന്തരാവസ്ഥ നടപ്പാക്കിയ അദ്ദേഹത്തിന്റെ മകൾ ഇന്ദിരാഗാന്ധി പോലും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം നാനാത്വത്തിലെ ഏകത്വത്തെ മാനിച്ചും സമവായത്തിലൂടെയും ജനാധിപത്യരീതിയിൽ ശരിയായി ഭരിക്കാൻ കഴിയുമെന്ന് മനസിലാക്കിയിരുന്നു.
മാധ്യമങ്ങൾക്ക് അർഹമായ ബഹുമാനം
നെഹ്റു മാധ്യമങ്ങൾക്ക് അർഹമായ ബഹുമാനം നൽകുകയും കേന്ദ്രസർക്കാരിന്റെ നയങ്ങൾ വിശദീകരിക്കാൻ പതിവായി അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. അദ്ദേഹം എല്ലാ മാസവും മുഖ്യമന്ത്രിമാർക്ക് കത്തെഴുതി, അത് സാമ്പത്തിക നയങ്ങളെക്കുറിച്ചും ലോക സംഭവവികാസങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമുള്ള പാഠങ്ങളായിരുന്നു. പാർലമെന്റിനെ ബഹുമാനിക്കുകയും പതിവായി അതിൽ പങ്കെടുക്കുകയും ചെയ്ത അദ്ദേഹം പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്രകൾ നടത്തിയിരുന്നില്ല. എല്ലാ നിയമനിർമാണ സഭകളിലും എല്ലാ നിയമങ്ങളെക്കുറിച്ചും ഗൗരവമായ ചർച്ചകൾ നടന്നിരുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കാതെ ഒരു ബില്ലുപോലും പാസാക്കുകയും ചെയ്തില്ല.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷം ശക്തമായിരുന്നില്ലെങ്കിലും കോൺഗ്രസിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള നേതാക്കളുണ്ടായിരുന്നു. ലോക്സഭയിൽ പോലും, കോൺഗ്രസ് അംഗങ്ങൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇന്ദിരാഗാന്ധിയുടെ ഭർത്താവും അദ്ദേഹത്തിന്റെ മരുമകനുമായ ഫിറോസ് ഗാന്ധി സർക്കാരിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്നു. കേന്ദ്ര ധനമന്ത്രി ടി.ടി.കൃഷ്ണമാചാരിയെ പ്രതിക്കൂട്ടിൽ നിർത്തിയ മുണ്ഡ്ര അഴിമതിവിവാദത്തിൽ ഫിറോസ് ഗാന്ധി കേന്ദ്രസർക്കാരിനെ തുറന്നുകാട്ടിയ സംഭവം അവഗണിക്കാനാവില്ല. നെഹ്റുവിനെപ്പോലുള്ള സ്തംഭങ്ങളാണ് കോൺഗ്രസിനെയും സർക്കാരിനെയും നയിക്കുന്നതെന്നും ഒന്നോ രണ്ടോ വളർത്തുനായകളുടെ പരിഹാസമൊന്നും സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ലെന്നായിരുന്നു തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ടിടികെ പറഞ്ഞത്. താങ്കൾ ഉദ്ദേശിച്ചതു മനസിലായെന്നും വളർത്തുനായ തൂണിനോടു ചെയ്യുന്നതേ താൻ ചെയ്തിട്ടുള്ളു എന്നുമായിരുന്നു ഫിറോസിന്റെ മറുപടി!
അഭിമാനത്തോടെ നിയമസഭയിൽ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അദ്ദേഹം പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകരെ പാർലമെന്റിലെ ലോബികളിലും സെൻട്രൽ ഹാളിലും പ്രവേശനം അനുവദിച്ച് മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കുമൊപ്പം രാഷ്ട്രീയ സംഭവവികാസങ്ങളും നയങ്ങളും ചർച്ച ചെയ്യാൻ അനുവദിച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടെ പര്യടനത്തിനിടെ സ്വതന്ത്രമായി വാർത്തകൾ തയാറാക്കുന്നതിനു മാധ്യമപ്രവർത്തകരെ കൊണ്ടുപോയിരുന്നു. ഇന്ന് ആ സൗകര്യങ്ങളെല്ലാം പിൻവലിച്ചിരിക്കുന്നു. സ്വതന്ത്രമായ പ്രവേശനം എല്ലാവരെയും നിരാശപ്പെടുത്തുന്ന തരത്തിൽഏതാണ്ട് അവസാനിച്ചിരിക്കുന്നു.
മതേതരത്വം
മതേതരത്വത്തോടുള്ള പ്രതിബദ്ധതയും മതേതര ഭരണം ഉയർത്തിപ്പിടിക്കുന്നതും ജവഹർലാൽ നെഹ്റുവിന്റെ അഭിനിവേശമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, അദ്ദേഹം ജനമനസുകളിൽ മതേതരത്വത്തിന്റെ വിത്തുകൾ പാകി. വർഗീയ ശക്തികളോടു വീര്യത്തോടെയും ഉൗർജസ്വലതയോടെയും പോരാടിയ അദേഹം മതേതര മൂല്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ വർഗീയനയങ്ങളുടെ കച്ചവടത്തിലൂടെ രാഷ്ട്രീയപാർട്ടികളും ചില ശക്തികളും നേട്ടങ്ങളുണ്ടാക്കിയെങ്കിലും മതേതരതത്വങ്ങൾ സമൂഹത്തിൽ വേരൂന്നിയതാണ്.
എന്നിരുന്നാലും, കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും വർഗീയ പാർട്ടികൾ അധികാരം നേടിയത് ജനകീയ വോട്ടുകളിലൂടെയും തെരഞ്ഞെടുപ്പിനുശേഷം വിജയിച്ചവരിൽ പ്രയോഗിച്ച കൗശലങ്ങളിലൂടെയുമാണ്. ചില മതേതര പാർട്ടികൾ നയത്തിൽ മാറ്റം വരുത്തുകയും മതശക്തികളോടു മൃദു സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. ബ്ലൂ സ്റ്റാർ ഓപ്പറേഷനും പഞ്ചാബിലെ സമരങ്ങൾക്കുംശേഷം സമുദായങ്ങളെ പ്രീതിപ്പെടുത്താനുള്ള ചില നടപടികൾ സ്വീകരിക്കുന്നു.
എന്നാൽ ഈ നേട്ടങ്ങൾ ഹ്രസ്വമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കി, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുശേഷം ജമ്മു കാഷ്മീരിൽ ഏതാനംനാൾ ശാന്തിയും സമാധാനവും നിലനിന്നിരുന്നു. എന്നാൽ തീവ്രവാദവും ഭീകരാക്രമണങ്ങളും വർധിച്ചതോടെ കാര്യങ്ങൾ മാറി. ജമ്മു കാഷ്മീരിനു മുകളിലൂടെ ഡ്രോണുകൾ ഉപയോഗിച്ചുപോലും ലഘുലേഖകളും ആയുധങ്ങളും വിതരണം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഈ മേഖലയിലെ നെഹ്റുവിന്റെ സമീപന രീതികൾ തിരുത്തിയതുകൊണ്ട് ആഗ്രഹിച്ച ഫലം നേടിയില്ല. ഈ മേഖലയിൽ ഇതുവരെ ശാന്തതയും ഐക്യവുമില്ല.
അപകടങ്ങൾ അപ്രത്യക്ഷമായെന്നോ മാറിയെന്നോ പറയുന്നില്ല. എന്നാൽ ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെയും അവരുടെ സ്വാതന്ത്ര്യത്തെയും മാനിക്കുന്ന പ്രവണതയുണ്ടെന്നുള്ള കാര്യം അംഗീകരിക്കുന്നു. പാക്കിസ്ഥാനുമായുളള അസന്തുഷ്ടമായ സാഹചര്യവും സമുദായങ്ങൾക്കുള്ളിലെ അസ്വസ്ഥതകളും ന്യൂനപക്ഷങ്ങളുടെ മനോഭാവത്തിലും വ്യക്തമായ മാറ്റം വരുത്തിയിട്ടുണ്ട്. അതെന്തായാലും വിദ്വേഷം പടർത്തി നേടുന്ന അധികാരം സ്വപ്നം കാണുന്നതു വിഡ്ഢിത്തമാണ്. ആത്യന്തികമായി സാന്പത്തിക വികസനം, സന്പൂർണ തൊഴിൽ, ഐക്യം എന്നിവയിലൂടെയെ സമൂഹത്തെ മുന്നോട്ടു നയിക്കാൻ കഴിയൂ - എല്ലാവരുടെയും മനസിനെ സ്വാധീനിക്കുന്നതും പ്രതീക്ഷയുണർത്തുന്നതുമായ ഒരു സന്ദേശമാണിത്.
ആസൂത്രിത വികസനം
ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമായി പണ്ഡിറ്റ്ജി തെരഞ്ഞെടുത്തത് ആസൂത്രിത വികസനമാണ്. രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സന്തുലിത വളർച്ച കൈവരിക്കുന്നതിനായി സർക്കാരും സ്വകാര്യമേഖലയും നിക്ഷേപിക്കുന്ന സമ്മിശ്ര സന്പദ്വ്യവസ്ഥ എന്ന സങ്കൽപ്പത്തിലൂടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസവും പ്രദാനം ചെയ്യാൻ കഴിയും. 1944ൽ ജെആർഡി ടാറ്റയും ജിഡി ബിർളയും പോലുള്ള പ്രമുഖ ബിസിനസ് പ്രമുഖർ ഒപ്പിട്ട, വ്യവസായികളും നിക്ഷേപകരും വികസിപ്പിച്ച ബോംബെ പ്ലാനിന്റെ കാതലായ ലക്ഷ്യം ഏതാണ്ടു സമാനമായിരുന്നു. വിദേശനിക്ഷേപകരുടെ മത്സരത്തിൽനിന്നു സംരക്ഷിച്ചാൽ അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം നടത്താൻ ബിസിനസുകാർ തയാറായിരുന്നു.
കൗതുകകരമെന്നു പറയട്ടെ, ഇത് സോഷ്യലിസവും മുതലാളിത്തവും ഒത്തുചേരുന്നു എന്ന കേംബ്രിഡ്ജ് സാന്പത്തിക ശാസ്ത്രജ്ഞനായ എ.സി.പിഗോയുടെ അവകാശവാദത്തെ സാധുകരിക്കുന്നതായിരുന്നു. കൂടാതെ രണ്ടിന്റെയും മികച്ച സവിശേഷതകൾ ചേർക്കേണ്ടതും ആവശ്യമാണ്. 1950കളുടെ മധ്യത്തിൽ രണ്ടാമത്തെ പദ്ധതിരേഖ ഈ രീതിയിൽ തയാറാക്കി 24 പ്രമുഖ ഇന്ത്യൻ സാന്പത്തിക വിദഗ്ധരെ കാണിച്ചപ്പോൾ 23 പേർ അംഗീകരിച്ചു. ആകസ്മികമായി, ഘനവ്യവസായ തന്ത്രങ്ങളുള്ള പദ്ധതിക്ക് പൊതുവേ രാഷ്ട്രീയക്കാർ, വ്യവസായികൾ, സാങ്കേതിക വിദഗ്ധർ, സാന്പത്തിക വിദഗ്ധർ എന്നിവരുടെ പിന്തുണ ലഭിച്ചു. ആസൂത്രിതമായ വികസനം പ്രാവർത്തികമായി, പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപങ്ങൾ ഉണ്ടാവുകയും ചെയ്തു. സ്റ്റീൽ പ്ലാന്റുകൾ, ഘനവ്യവസായം തുടങ്ങിയ പ്രധാനമേഖലകളിൽ നിക്ഷേപം നടത്താൻ ഇരുകൂട്ടരും സമ്മതിച്ചതിനു ചേരിചേരാ നയത്തിന് നന്ദി പറയാം.
കമ്യൂണിസം തകർന്നതോടെ റഷ്യയും ചൈനയും സ്വകാര്യ മൂലധനനിക്ഷേപകരെ ക്ഷണിച്ചു, കൂടാതെ സോവ്യറ്റ് യൂണിയന്റെ തകർച്ചയും കണ്ടു. കോണ്ഗ്രസിന്റെ ദുർബലതയും സമ്മിശ്ര രാഷ്ട്രീയമുന്നണികളുടെ പരാജയവും കൊണ്ട് ഇന്ത്യയും രാഷ്ട്രീയ അസ്ഥിരതയെ അഭിമുഖീകരിച്ചു. സ്വർണത്തിന്റെ ഉറപ്പിൽ വിദേശ വിനിമയ ആവശ്യങ്ങൾ നിറവേറ്റി. നരസിംഹ റാവു പ്രധാനമന്ത്രിയായതും ഡോ. മൻമോഹൻ സിംഗിന്റെ ധനകാര്യ മന്ത്രിയായുള്ള വരവും സന്പദ്വ്യസ്ഥയുടെ തുറക്കലിനു തുടക്കമിട്ടു. എന്നിരുന്നാലും, ഈ മേഖലയിലെ വളരെയധികം വിദഗ്ധർ ഉണ്ടെങ്കിലും പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ ഒരു ആവേശമായി മാറിയിരിക്കുന്നു. അവയെ വിൽക്കാനുള്ള ഒരു പ്രത്യേക പ്രവണത കാണിക്കുന്നു.
പൊതുമേഖലയുടെ തകർച്ച
പി. വി. നരസിംഹ റാവുവിനൊപ്പം ഒരുദിവസം ഉച്ചതിരിഞ്ഞ് ഇരിക്കാൻ എനിക്ക് അവസരം ലഭിച്ച കാലഘട്ടത്തിൽ, പൊതുമേഖലയെ ശക്തിപ്പെടുത്തുകയും സ്വകാര്യമേഖലയെ നിക്ഷേപിക്കാൻ അനുവദിക്കുകയും അങ്ങനെ രണ്ടു മേഖലകളുടെ സംഭാവനയിലൂടെ സന്പദ്വ്യസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് യഥാർഥ ആശയമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മാറ്റം പൊതുമേഖലയുടെ വളർച്ചയെ ബാധിക്കുകയും സ്വകാര്യമേഖല, പൊതുമേഖലയെ ഏറ്റെടുക്കുന്നതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി സന്പദ്വ്യവസ്ഥയെ ഉദാരവത്കരിക്കുന്നതിനും വിദേശ ഫണ്ട് ക്ഷണിക്കുന്നതിനും പൂർണപിന്തുണ നൽകി. തുടർന്നുവന്ന ഡോ. മൻമോഹൻ സിംഗ് രണ്ട് ടേമുകളിലും ഇതിനു കൊടി വീശി. പണ്ഡിറ്റ്ജിയുടെ സ്വപ്നമായിരുന്ന പൊതുമേഖലയുടെ വളർച്ചയ്ക്കുപകരം ഈ രണ്ടു പ്രധാനമന്ത്രിമാരുടെ കീഴിലും പൊതുമേഖലയുടെ ക്രമാനുഗതമായ തകർച്ചയാണ് കണ്ടത്.
നരേന്ദ്ര മോദിയുടെ ആധിപത്യത്തോടെ പല മേഖലകളിലേക്കും കേന്ദ്രത്തിനു കീഴിലുള്ള വിവിധ പദ്ധതികൾക്കും ഫണ്ട് നൽകുന്നതിനായി പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ സ്വകാര്യ സംരംഭകരുടെ നിക്ഷേപം പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ല. കോവിഡിന്റെയും വൈറസുകളുടെയും വ്യാപനം സന്പദ്വ്യവസ്ഥയെ ബാധിച്ചത് തൊഴിലില്ലായ്മയിലേക്കും നിഷ്ക്രിയ വിപണിയിലേക്കും നയിച്ചു. അതുപോലെതന്നെ വളർച്ചാ നിരക്ക് ആസൂത്രിതതലത്തിലെത്തുന്നതിൽ പരാജയപ്പെടുന്നു. പൊതുമേഖലയുടെ നടത്തിപ്പിൽനിന്നു ശ്രദ്ധ മാറിയതിനാലും പൊതുമേഖലാ പദ്ധതികളിലെ കേന്ദ്രത്തിന്റെ നിക്ഷേപം, ക്ഷേമ നടപടികളുടെ ചെലവുകൾക്കായും ചില സന്ദർഭങ്ങളിൽ കേന്ദ്ര ബജറ്റ് കമ്മികൾ നിറവേറ്റുന്നതിനായി പോലും മാറ്റിയതിനാൽ സ്തംഭിച്ച നിലയിലാണ്.
പൊതുമേഖല, വിദ്യാഭ്യാസം, പൊതു ഉപയോഗ പദ്ധതികൾ എന്നിവയിൽ കേന്ദ്രസർക്കാർ നിക്ഷേപം തുടർന്നുകൊണ്ടിരുന്നെങ്കിൽ സന്പദ്വ്യവസ്ഥയുടെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ആസൂത്രിതമായ വികസനം ഫലപ്രദമായി കൈകാര്യം ചെയ്തിരുന്നെങ്കിൽ വളർച്ചയുടെ ഭാഗമാകുകയും തൊഴിലവസരങ്ങൾ നൽകുകയും ചെയ്യാമായിരുന്നു. പൊതുമേഖലാ വളർച്ചയ്ക്ക് അവർ പ്രവർത്തിക്കുന്ന മേഖലകളിലും മെച്ചപ്പെട്ട വേതനം നൽകാമായിരുന്നു. അറുപതുവർഷം മുന്പു നെഹ്റു എന്താണോ ചെയ്തത് അത് സന്പദ്വ്യവസ്ഥയുടെയും ആം ആദ്മിയുടെയും ഇന്നത്തെ ദുരവസ്ഥയ്ക്ക് ഒരു ഘടകമായിരിക്കില്ല എന്നതാണു കാര്യം.
പണ്ഡിറ്റ്ജിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയോ പരാജയങ്ങളെയോ അപലപിക്കുന്നതിനുപകരം അദ്ദേഹത്തിന്റെ സംഭാവനകൾ ഓർക്കുന്നതാണു നല്ലത്. വീര്യം കുറയുന്നുണ്ടെങ്കിലും ജനാധിപത്യ ഭരണം തുടരുന്നതിൽ അദ്ദേഹത്തിനു നന്ദി പറയാം. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മതേതരശക്തികൾ മുന്നിട്ടിറങ്ങണം. അതോടൊപ്പം സ്വകാര്യമേഖലയെ പ്രോത്സാഹനങ്ങളോടെ നിക്ഷേപം നടത്താനും മുൻകൈയെടുക്കണം.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ