Tuesday, November 29, 2022 10:45 PM IST
ജെയിംസ് വടക്കൻ
കേരളത്തിലെ പശ്ചിമഘട്ട മലയോര മേഖലകളിൽ പൊതുവേയും ഇടുക്കി ജില്ലയിൽ പ്രത്യേകിച്ചും ഭൂമിപ്രശ്നങ്ങൾ ഏറെ സങ്കീർണമായത് ഇക്കഴിഞ്ഞ മേയ് 25ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയോടെയാണ്. ഡബ്ല്യുപിസി 1124/2010 എന്ന കേസിലും അതുമായി ബന്ധപ്പെട്ട 22 കേസുകളിലും അപ്പീലുകളിലുമായിരുന്നു ഈ വിധി. ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പട്ടയഭൂമിയിലുള്ള പെട്രോൾ പന്പുകൾ, നിർമിതികൾ, റിസോർട്ടുകൾ, ക്വാറികൾ എന്നിവയ്ക്കൊക്കെ ബാധകമായ വിധിയിൽ നിലവിലെ നിയമപ്രകാരം സർക്കാരിന് ഭൂമി തിരിച്ചെടുക്കാനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ക്വാറി ഉടമകളുടെയും മൂന്നാർ മഹീന്ദ്രാ ഹോളിഡെയ്സിന്റെയും അടക്കം മുപ്പത്തഞ്ചിൽപ്പരം കേസുകൾ തീർപ്പാക്കിയ വിധിയിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ അനുവദിക്കാമോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന് തീരുമാനമെടുക്കാം എന്നും കോടതി നിർദ്ദേശിച്ചു. അതായത് 1960ലെ ഭൂപതിവു നിയമവും 1964ലെ ഭൂപതിവ് ചട്ടങ്ങളും അടക്കം 1960 മുതൽ സർക്കാർ നൽകിയ പട്ടയ ഭൂമിയിൽ നിലവിലെ ഉടമസ്ഥന് താത്പര്യമുള്ളതെന്തും നിയമാനുസൃതം ചെയ്യാൻ അനുവദിക്കാനാകും. കൂടാതെ 1960നുശേഷം കൊടുത്ത പട്ടയങ്ങളിലെ നിയന്ത്രണങ്ങളെല്ലാം എടുത്തുകളയണമോ എന്നു തീരുമാനിക്കാനും സർക്കാരിന് സന്പൂർണ അധികാരമുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ജനാധിപത്യഭരണം നടക്കുന്ന കേരളത്തിൽ കോടതിയല്ല, നിയമസഭയും മന്ത്രിസഭയുമാണ് നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന പരമാധികാരി. അവർ ചെയ്യുന്നതിൽ എന്തെങ്കിലും നിയമവിരുദ്ധത ഉണ്ടോ എന്നു പരിശോധിക്കുന്നതിനു മാത്രമേ നീതിപീഠങ്ങൾക്ക് അധികാരമുള്ളൂ എന്ന് നിരവധി തവണ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ കേരളത്തിലെ പശ്ചിമഘട്ടത്തെ മൊത്തം മുൾമുനയിൽ നിർത്തിയിരിക്കുന്ന പ്രശ്നങ്ങൾ മന്ത്രിസഭയ്ക്ക് ഒറ്റദിവസം കൊണ്ടു പരിഹാരം ഉണ്ടാക്കാനാകും. കപട കർഷക സ്നേഹികൾ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഒരാഴ്ചയ്ക്കകം നാളിതുവരെ കൊടുത്ത പട്ടയങ്ങളുടെ മുഴുവൻ ഉപാധികളും മുൻകാല പ്രാബല്യത്തോടെ റദ്ദാക്കാൻ ജനങ്ങൾ തെരഞ്ഞെടുത്ത ഇച്ഛാശക്തിയുള്ള സർക്കാരിന് സാധിക്കും. അതിന്റെ പേരിൽ നടക്കുന്ന സമര കോലാഹലങ്ങളൊക്കെ കർഷകസമൂഹം സത്യം മനസിലാക്കി എന്നറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനുള്ളതു മാത്രമാണ്.
മത-രാഷ്ട്രീയ പ്രശ്നമല്ല
സംസ്ഥാനത്തെ മലയോര കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഒരു സമുദായത്തിന്റെയോ ഒരു രാഷ്ട്രീയപാർട്ടിയുടെയോ പ്രശ്നമാണെന്ന തെറ്റിദ്ധാരണ പടർത്തി മലയോര കർഷക വിഷയങ്ങളിൽ കാട്ടുതീ പടർത്തുന്നവർ ഒന്നറിയുക, നാനാജാതി മതസ്ഥർ ഇത്തരം വിഷയങ്ങളിൽ ഒരമ്മപെറ്റ മക്കളെപ്പോലെ പറ്റിച്ചേർന്നു നിൽക്കുന്നു. കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം ആവശ്യപ്പെടുന്ന മലയോര കർഷകനെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്ന ജനനേതാക്കളിലെയും പരിസ്ഥിതി പ്രവർത്തകരിലെയും 80 ശതമാനം പേരും താമസിക്കുന്ന അഞ്ച് സെന്റും പത്തുസെന്റും നിയമവിരുദ്ധമായി, പരിസ്ഥിതി വിരുദ്ധമായി, പാടവും നെൽവയലും നികത്തിയെടുത്ത് കരഭൂമിയാക്കിയതാണെന്ന കാര്യം വിസ്മരിക്കരുത്. അത്തരക്കാരെ കുടിയൊഴിപ്പിക്കാനും മണിമാളികകൾ ഇടിച്ചുനിരത്തി പഴയ നെൽപ്പാടങ്ങളാക്കാനും സുപ്രീംകോടതിയെയും ഹരിത ട്രൈബ്യൂണലിനെയും സമീപിക്കാൻ കഴിവില്ലാത്തവരല്ല കർഷകർ. അവരങ്ങനെ ചെയ്യാത്തത് അവരുടെ ഔദാര്യം മാത്രം.
മണ്ണു കൊള്ളയടിച്ച് കടത്താൻ അനുവദിക്കാതെ സ്വന്തം മണ്ണിൽ വിയർപ്പു വീഴ്ത്തി പൊതുസമൂഹത്തിന് അന്നം നൽകുന്ന കർഷകനാണ് യഥാർഥ പ്രകൃതിസ്നേഹി. പ്രകൃതിയാണ് കർഷകന്റെ വിളയുടെ ഭാവി നിയന്ത്രിക്കുന്നതും അവനു വരുമാനം നൽകുന്നതും. നെൽപ്പാടങ്ങളിൽ മണ്ണുനിറയ്ക്കാൻ അനുവാദം നൽകിയവർ മണ്ണിനെ സ്നേഹിക്കുന്ന കർഷകർക്കെതിരേ കണ്ണുരുട്ടുന്നതും കർഷകർ കാണുന്നുണ്ട്.
കെട്ടിടം പണിയാമെന്ന് ഗാഡ്ഗിൽ
ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഹൈലെവൽ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2013 നവംബർ 13ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പശ്ചിമഘട്ടത്തെ സംബന്ധിച്ച ചില നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. അതു പ്രകാരം 20,000 ചതുരശ്ര മീറ്റർ വരെ പശ്ചിമഘട്ടത്തിലെ ഏതു പരിസ്ഥിതിലോല മേഖലയിലും കെട്ടിടങ്ങൾ നിർമിക്കാൻ അനുവാദമുണ്ട്.
2018 ഡിസംബർ മൂന്നിന് ഇറക്കിയ ഉത്തരവുപ്രകാരം 2013 നവംബർ 13ലെ നിർദേശങ്ങളിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല 59,940ൽനിന്ന് 56,825 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കക മാത്രമാണ് ചെയ്തത്. ബാക്കി നിയന്ത്രണങ്ങളും നിർദേശങ്ങളും അതേപടി നിലനിൽക്കുന്നു. അതായത് കേരളത്തിലടക്കം പശ്ചിമഘട്ടത്തിൽ എവിടെയും 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കെട്ടിടങ്ങൾ പണിയുന്നതിന് ഒരു തടസവുമില്ല.
മാടക്കട പോലും പറ്റില്ലെന്ന് സർക്കാർ
എന്നാൽ ഭരണാധികാരികൾ ഈ വസ്തുത തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഖേദകരം.1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരവും 1986ലെ പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലെ 5(3) ചട്ടപ്രകാരം 2022 ജൂലൈ ആറിലെ പശ്ചിമഘട്ടത്തെ സംബന്ധിച്ച കരടുവിജ്ഞാപനത്തിലെ 3(എ) ഖണ്ഡിക പ്രകാരവും പശ്ചിമഘട്ടത്തിലെ ഏതു പരിസ്ഥിതി ലോല പ്രദേശങ്ങളിലും 20,000 ചതുരശ്ര അടി കെട്ടിടങ്ങൾ നിർമിക്കാൻ ആർക്കും അനുമതിയുണ്ട്. റെഡ് കാറ്റഗറി വ്യവസായങ്ങൾക്കു മാത്രമാണ് ഇതിൽ നിയന്ത്രണമുള്ളത്.
ഒരു സെന്റ് എന്നത് 40.48 ചതുരശ്ര മീറ്റർ ഭൂമിയാണ്. ഒരേക്കർ എന്നത് 40,480 ചതുരശ്ര മീറ്റർ ഭൂമിയാണ്. ചുരുക്കത്തിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മറ്റി റിപ്പോർട്ടുകൾ അംഗീകരിച്ച കേന്ദ്രവനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയ ഉത്തരവിൽ പശ്ചിമഘട്ടത്തിലെവിടെയും അരയേക്കർ ഭൂമിയിൽവരെ കെട്ടിടം പണിയാം. അതും രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും അംഗങ്ങളായ രണ്ട് ഉന്നതതല കമ്മറ്റികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ. അത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിലെ 1964ലെ ഒരു ചട്ടം ചൂണ്ടിക്കാട്ടി പരിസ്ഥിതി സ്നേഹത്തിന്റെ മറവിൽ പശ്ചിമഘട്ടമൊട്ടാകെ കെട്ടിട നിർമാണ നിരോധനം ഏർപ്പെടുത്തിയത്.
കേരള പരിസ്ഥിതിവാദികൾ
ഇനി പരിസ്ഥിതിവാദികളുടെ വാദമുഖങ്ങൾ കണക്കിലെടുക്കാം. 1960 മുതൽ ഹൈറേഞ്ച് അടക്കമുള്ള പശ്ചിമഘട്ട പ്രദേശങ്ങളിൽ കൃഷിക്കായും കൃഷിഭൂമിയിൽ താമസത്തിനുമായി സർക്കാർ പതിച്ചുനൽകിയ ഒരേക്കർ മുതൽ നാലേക്കർ വരെയുള്ള ഭൂമിയിൽ വീടല്ലാതെ കെട്ടിടങ്ങൾ പണിയുന്നു. അത് പരിസ്ഥിതിയെ തകർക്കും എന്നതായിരുന്നു പരിസ്ഥിതിവാദികളുടെ വാദം. 1964ലെ രാഷ്ട്രീയ-സാന്പത്തിക-കാർഷിക സാഹചര്യമല്ല 2020ൽ നിലനിൽക്കുന്നതെന്ന് പരിസ്ഥിതി വാദികൾ മനസിലാക്കണം. പരിസ്ഥിതി സംരക്ഷണത്തിനായി 1964ലെ ഭൗതിക സാഹചര്യങ്ങളിലേക്ക് പിൻതിരിയാൻ വ്യക്തിപരമായി കപട പരിസ്ഥിതി വാദികളാരും തയാറല്ല എന്നതാണ് സത്യം. പരിസ്ഥിതിവാദികളുടെ നിർമാണ നിരോധന വാദത്തിന് ഗാഡ്ഗിൽ തന്നെ വ്യക്തമായ ഉത്തരം നൽകിയിരുന്നു. (ഉദാഹരണത്തിന് 20,000 ചതുരശ്ര മീറ്റർ കെട്ടിടം).
(തുടരും)