Wednesday, January 11, 2023 10:50 PM IST
അരുണ്‍ ടോം
വിശേഷണങ്ങളേറെയുള്ള ജോഷിമഠ് വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്നത് മണ്ണിനടിയിലാകുന്ന പട്ടണമെന്ന അത്ര സുഖകരമല്ലാത്ത വിശേഷണത്തോടെയാണ്. അക്കമിട്ട് നിരത്തിയാല്‍ തീരാത്തത്ര പട്ടങ്ങള്‍ ഈ ഹിമാലയന്‍ പട്ടണത്തിന് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. ഹിന്ദുമതവിശ്വാസികളുടെ തീര്ഥാടനഭൂമിയായ ബദരീനാഥിലേക്കും സിഖ് വംശജരുടെ ആരാധനാകേന്ദ്രമായ ഹേംകുണ്ഡ് സാഹിബിലേക്കുമുള്ള പ്രവേശനകവാടം, ഏഷ്യയിലെ ഏറ്റവും വലിയ റോപ് വേയും രാജ്യാന്തര സ്കീയിംഗ് തലസ്ഥാനവുമായ ഔലിയുടെ കവാടം, ഇന്ത്യ-ചൈന-ടിബറ്റ് അതിര്‍ത്തിയിലെ ഏറ്റവും വലിയ സൈനികതാവളം... ജോഷിമഠിന് ചാര്‍ത്തിക്കിട്ടിയ വിശേഷണങ്ങള്‍ ഇങ്ങനെയങ്ങ് നീളും. എന്നാൽ, ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജോഷിമഠിന്റെ ഇപ്പോഴത്തെ സ്ഥിതി അതിദയനീയമാണ്.
സഞ്ചാരികളുടെ ഇടത്താവളം
ആത്മീയ അന്വേഷകരുടെയും സാഹസിക സഞ്ചാരികളുടെയും യാത്രകളിലെ ഇടത്താവളമായതുകൊണ്ടാണ് ഈ ചെറുപട്ടണത്തിന് ഇത്രയധികം പ്രാധാന്യം വന്നത്. ഇന്തോ-ടിബറ്റ് അതിര്‍ത്തിയിലെ മന പാസുമായി ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന എന്‍എച്ച് 58 പാത കടന്നുപോകുന്ന കുന്നിന്‍ചെരിവിലാണ് ജോഷിമഠ് എന്ന പട്ടണം കെട്ടിപ്പൊക്കിയിരിക്കുന്നത്. കുന്നിനു മുകളില്‍ മഞ്ഞുപെയ്തുകിടക്കുന്ന ഔലിയും കുന്നിനു താഴെ ശാന്തമായി ഒഴുകുന്ന അളകനന്ദയുമാണുള്ളത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഹിമാലയന്‍ മലനിരകളിലുണ്ടായ ഭൂകമ്പത്തില്‍ ഇടിഞ്ഞുവീണ മണ്ണും പാറയുംകൊണ്ടുണ്ടായ പ്രദേശമാണിത്. അതിനാല്‍ത്തന്നെ മണ്ണിന് ഉറപ്പു കുറവാണ്.
1886ല്‍ ഇ.ടി. അറ്റ്കിന്‍സ് രചിച്ച ‘ഹിമാലയന്‍ ഗസറ്റര്‍’ എന്ന പുസ്തകത്തില്‍ ഇതു വ്യക്തമാക്കുന്നുണ്ട്. പൊതുവേ ഹിമാലയന്‍ മലനിരകളിലെ മണ്ണിന് ഉറപ്പില്ല. എന്‍എച്ച് 58 പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്നത് പതിവ് സംഭവമാണ്. ലോകത്തിലെ അപകടകരമായ പത്തു റോഡുകളില്‍ ഒന്നാണ് ഇത്. ഋഷികേശ് മുതല്‍ ജോഷിമഠ് വരെയാണ് ഗവണ്മെന്റ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഋഷികേശില്‍നിന്ന് 251 കിലോമീറ്റര്‍ മലകള്‍ താണ്ടി തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനുമെത്തുന്നവര് ജോഷിമഠില്‍ വിശ്രമിക്കുക പതിവാക്കിയതോടെയാണ് ഈ ഹിമാലയന്‍ ഗ്രാമം ഒരുപട്ടണമായി മാറിയതും ഈ കുന്നിന്ചെരുവില് 4500 കെട്ടിടങ്ങള്‍ ഉയര്‍ന്നു പൊങ്ങിയതും.
ജ്യോതിര്‍മഠം അഥവ ജോഷിമഠ്
ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ആദ്യത്തേതായ ജ്യോതിര്മഠമാണ് പില്ക്കാലത്ത് ജോഷിമഠ് ആയി മറിയത്. അദ്ദേഹം ധ്യാനിച്ച ഗുഹയും 2500 വര്‍ഷം പഴക്കമുള്ള കല്പവൃക്ഷവും ഇവിടെയുണ്ട്. മഞ്ഞുകാലത്ത് ബദരീനാഥ് ക്ഷേത്രം ആറുമാസം അടഞ്ഞുകിടക്കുമ്പോള്‍ അവിടത്തെ പൂജകള്‍ ചെയ്യുന്നത് ജോഷിമഠിലെ നരസിംഹ ക്ഷേത്രത്തിലാണ്. ഹിമാലയത്തിലെ പല ട്രക്കിംഗ് വഴികളുടെ തുടക്കവും ജോഷിമഠില്‍ നിന്നാണ്. പൂക്കളുടെ താഴ്വരയായ വാലി ഓഫ് ഫ്ളവേഴ്സ്, ഭൂമിക്കടിയില്‍നിന്ന് ചൂട് നീരുറവ വരുന്ന തപോവന്‍, അവസാന ഇന്ത്യന്‍ ഗ്രാമം മന, ചിപ്കോ സമരം നടന്ന റെനി ഗ്രാമം തുടങ്ങിയ ഇടങ്ങളിലേക്ക് ഇവിടെനിന്നാണ് വഴികള്‍ തുടങ്ങുന്നത്. മുകള്‍ഭാഗമായ ഔലി മഞ്ഞില്‍ പുതയുമെങ്കിലും ജോഷിമഠില്‍ മഞ്ഞുവീഴ്ച അപൂര്‍വമാണ്. 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം രാജ്യത്തെ ഭൂകമ്പസാധ്യതയേറിയ സ്ഥലങ്ങളിലൊന്നാണ്. അതിനാല്‍ത്തന്നെ അതിതീവ്ര മേഖലയായ സോണ്‍ അഞ്ചിലാണ് ജോഷിമഠ് പട്ടണത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിള്ളലുകളില്‍ വിറച്ച്
ഡിസംബര്‍ 24നാണ് പട്ടണത്തെ ഭീതിയിലാഴ്ത്തി കെട്ടിടങ്ങളിലും റോഡുകളിലും വിള്ളലുകള്‍ വീഴാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഭൂമികുലുക്കം മൂലമുണ്ടായ വിള്ളലുകളായിരിക്കുമെന്നാണ് പട്ടണവാസികള്‍ വിചാരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും വിള്ളലുകള്‍ വീഴുന്ന ഇടങ്ങളുടെ എണ്ണം കൂടിവന്നപ്പോഴാണ് തങ്ങള്‍ ദുരന്തമുനമ്പിലാണെന്ന സത്യം മനസിലാക്കുന്നത്. ആദ്യം രണ്ട് വാര്‍ഡുകളില്‍ മാത്രം കണ്ടുതുടങ്ങിയ പ്രശ്നം അധികം വൈകാതെതന്നെ പത്തിലേറെ വാര്‍ഡുകളിലേക്ക് വ്യാപിക്കുകയായിരുന്നു.
ഇന്തോ-ടിബറ്റന്‍ ബോർഡര്‍ പോലീസ് (ഐടിബിപി), ഇന്ത്യന്‍ കരസേനാ മന്ദിരങ്ങള്‍ക്കും ജ്യോതിര്‍മഠത്തിന്റെ ഭിത്തികള്‍ക്കും വിള്ളല്‍ വീണു. ചൈന അതിര്‍ത്തിയിലേക്കുള്ള മലാരി റോഡില്‍ വിള്ളല്‍ വീണ് ഗതാഗതം പൂര്‍ണമായി നിലച്ചു. ഔലിയിലെ റോപ് വേയുടെ തൂണില്‍ വിള്ളല്‍വീണതോടെ സര്‍വീസ് നിര്‍ത്തിവച്ചു. ഒരു ക്ഷേത്രം നിലംപൊത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. പട്ടണവാസികള്‍ എന്‍ടിപിസിയുടെ തപോവന്‍-വിഷ്ണുഗഡ് വൈദ്യുത പദ്ധതിക്കുനേരേ തിരിഞ്ഞു. ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
മുഖ്യമന്ത്രിയുടെ നിസംഗത
തപോവന്‍-വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കനിര്‍മാണമാണ് ഭൂമി ഇടിയാനും വീടുകളില്‍ വിള്ളല്‍ വീഴാനും കാരണമെന്ന് പട്ടണവാസികള്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിക്ക് മൂന്നു തവണ കത്തയച്ചുവെന്നും പക്ഷേ, ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇതിനിടെ ആ കത്തുകള്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പദ്ധതിയുമായി ബന്ധമില്ലെന്ന നിലപാടിലാണ് എന്‍ടിപിസി അധികൃതര്‍.
ചമോലി ജില്ലാ ഭരണകൂടത്തില്‍നിന്നു ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 723 വീടുകളിലാണ് വിള്ളലുകള്‍ ഉണ്ടായിട്ടുള്ളത്. 40 ശതമാനത്തോളം പേരെ ദുരന്തം ഇതുവരെ ബാധിച്ചുകഴിഞ്ഞു. 131 കുടുംബങ്ങളിലായി 462 പേരെ താത്കാലിക ഷെല്‍ട്ടറുകളിലേക്കു മാറ്റി. ജില്ലാ ഭരണകൂടവും ദേശീയ ദുരന്ത നിവാരണ സേനയും സുരക്ഷിതമല്ലാത്ത വീടുകള്‍ മാര്‍ക്ക് ചെയ്യുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ താമസക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
ദൗത്യം ശ്രമകരം
സുരക്ഷിതമല്ലെന്നു കണ്ടെത്തിയ 87 വീടുകളും രണ്ടു ഹോട്ടലുകളും പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി. ദുരിതം ഏറ്റവുമധികം ബാധിച്ച 28 മുറികളുള്ള ‘മലരി ഇന്‍’ എന്ന ഹോട്ടലാണ് ആദ്യം പെളിക്കുക. അപകടത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ അപകടമേഖല, ബഫര്‍ സോണ്‍, സുരക്ഷിത മേഖല എന്നിങ്ങനെ മൂന്നായും പ്രദേശത്തെ തിരിച്ചിട്ടുണ്ട്. ജോഷിമഠിനെ ദുരന്തബാധിത മേഖലയായാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജോഷിമഠിലും സമീപപ്രദേശത്തുമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ദുരന്തഭൂമിയില്‍നിന്ന് എത്രയും വേഗം ആളുകളെ ഒഴിപ്പിച്ച് പുനരധിവസിപ്പിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഹിമാലയത്തില്‍ തണുപ്പിന്റെ കാഠിന്യം കൂടുന്ന മാസങ്ങളായതുകൊണ്ട് ദുരന്തത്തിന്റെ വ്യാപ്തിയും കൂടും. എന്നാലും എത്രയും വേഗം ആളുകളെ ഒഴിപ്പിച്ച് പുനരധിവസിപ്പിക്കാനുള്ള ദൗത്യത്തിലാണ് അധികാരികള്‍.
കേരളവുമായി ബന്ധം
കേരളത്തില്‍നിന്ന് ശങ്കരാചാര്യര്‍ എത്തി മഠം സ്ഥാപിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണ് മലയാളിക്ക് ജോഷിമഠിനോട്. 900 കുട്ടികള്‍ പഠിക്കുന്ന ജോഷിമഠിലെ ജ്യോതിവിദ്യാലയ എന്ന ഏറ്റവും വലിയ സ്കൂള്‍ നടത്തുന്നത് ബിജ്നോര്‍ രൂപതയാണ്. മലയാളികളായ എസ്എബിഎസ് സിസ്റ്റേഴ്സിനാണ് ഇതിന്റെ നടത്തിപ്പു ചുമതല. സ്കൂള്‍കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതുകൊണ്ട് ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് താമസിക്കാന്‍ ഇപ്പോള്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മിശ്ര കമ്മിറ്റി നിര്‍ദേശം
ജോഷിമഠിലുണ്ടാകുന്ന മണ്ണിടിച്ചിലിന്റെ കാരണം അന്വേഷിക്കാന്‍ 1976ല്‍ അന്നത്തെ കമ്മീഷണര്‍ ഗര്‍വാള്‍ മണ്ഡല് മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ 18 അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഭൗമശാസ്ത്രപരമായി ബലക്കുറവുള്ള മണ്ണാണെന്നും നിര്‍മാണപ്രവര്‍ത്തനങ്ങളും ജനസംഖ്യയും വര്‍ധിച്ചാല്‍ പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. മണലും കല്ലും നിറഞ്ഞ സ്ഥലമായതുകൊണ്ട് ടൗണ്‍ഷിപ്പിന് അനുയോജ്യമല്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍പ് ഭാരം താങ്ങാനുള്ള ശേഷി മണ്ണിനുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുന്നിന്ചരിവുകളില്നിന്ന് പാറ പൊട്ടിക്കാനോ നീക്കംചെയ്യാനൊ പാടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതീവ പരിസ്ഥിതിലോല മേഖലയായ ജോഷിമഠില്‍ അനധികൃത നിര്‍മാണങ്ങളോ വനനശീകരണമോ പാടില്ലെന്ന് 1976ല്‍ മിശ്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നെങ്കിലും അവ ഫയലില്‍ ഉറങ്ങി. കെട്ടിടനിര്‍മാണം, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കുന്നിന്‍ചരിവുകളെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങളായി മണ്ണിടിച്ചിലും പ്രളയവും ഭൂമികുലുക്കവുമായി പ്രകൃതി തന്നെ മുന്നറിയിപ്പു നല്കിയിരുന്നുവെന്നതാണ് സത്യം.