Tuesday, January 17, 2023 10:11 PM IST
വിനോദ് നെല്ലയ്ക്കൽ
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട് ജില്ലയിലെ പുതുശേരിയിലുണ്ടായ കടുവ ആക്രമണവും കർഷകന്റെ മരണവും കേരളക്കരയെ നടുക്കുകയുണ്ടായി. തികഞ്ഞ ജനവാസ, കാർഷിക മേഖലയാണ് ആ പ്രദേശം. വന്യജീവികളുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്ന ഭാഗങ്ങളിൽനിന്ന് ചുരുങ്ങിയത് പതിനഞ്ച് കിലോമീറ്റർ എങ്കിലും അകലമുണ്ട് പുതുശേരിയിൽ കടുവ ആക്രമണമുണ്ടായ സ്ഥലത്തിന്. അതിലുമേറെ ദൂരമുണ്ട് അവിടെനിന്ന് ഏറ്റവുമടുത്ത വനമേഖലയിലേയ്ക്ക്.
തന്റെ ഇരട്ടി ഭാരമുള്ള ജീവികളെ നിഷ്പ്രയാസം വേട്ടയാടി പിടിക്കാൻ കഴിയുന്ന കടുവ താരതമ്യേന ദുർബലജീവികളെയോ കെട്ടിയിട്ട വളർത്തുമൃഗങ്ങളെയോ മനുഷ്യരെയോ സാധാരണഗതിയിൽ ഇരയാക്കുകയില്ല. വനത്തിൽനിന്ന് ഇരതേടാൻ തീർത്തും കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് അപ്രകാരമുണ്ടാവുക. അങ്ങനെ സംഭവിക്കാൻ ചില കാരണങ്ങളുണ്ട്.
കടുവയുടെ ആവാസ വ്യവസ്ഥിതി
മറ്റു ജീവിവർഗങ്ങളെക്കാൾ പലകാരണങ്ങൾകൊണ്ടും വ്യത്യസ്തരാണു കടുവകൾ. സ്വഭാവങ്ങൾകൊണ്ടും രീതികൾകൊണ്ടും അവ വേറിട്ടുനിൽക്കുന്നു. സാധാരണഗതിയിൽ വനത്തിലെ കടുവകൾ കൂട്ടമായി സഞ്ചരിക്കാറില്ല. ഇണചേരുന്ന അവസരങ്ങളിലും കുഞ്ഞുങ്ങളുള്ളപ്പോഴും മാത്രമാണ് ഒന്നിൽ കൂടുതൽ കടുവകൾ ഒരുമിച്ചു കാണപ്പെടുക. പ്രായപൂർത്തിയായ ആൺകടുവയ്ക്കും പെൺകടുവയ്ക്കും സ്വന്തമായ ആവാസ വ്യവസ്ഥിതി (ടെറിട്ടറി) ഉണ്ടായിരിക്കും. വയനാട് വന്യജീവിസങ്കേതം ഒഴികെയുള്ള ഇന്ത്യയിലെ മറ്റെല്ലാ വനങ്ങളിലെയും സാഹചര്യങ്ങൾ അനുസരിച്ച് പെൺകടുവയുടെ ടെറിട്ടറി ശരാശരി പത്തു മുതൽ ഇരുപത് ചതുരശ്ര കിലോമീറ്റർ വരെയാണ്. ആൺകടുവകളുടേത് അമ്പത് മുതൽ നൂറ് ചതുരശ്ര കിലോമീറ്റർ വരെയും. സാധാരണഗതിയിൽ ഒരു കടുവയുടെ ടെറിട്ടറിയിൽ മറ്റൊന്ന് പ്രവേശിക്കുകയില്ല. അതേസമയം ‘ടെറിട്ടോറിയൽ ഫൈറ്റുകൾ’ (സ്വന്തം ആവാസവ്യവസ്ഥിതിയുടെ വിസ്തൃതി സംരക്ഷിക്കാനുള്ള സംഘട്ടനം) കടുവകൾക്കിടയിൽ ഉണ്ടാകാറുണ്ട്. ടൈഗർ ടെറിട്ടറി എന്നാൽ കടുവയുടെ ഭവനമാണ് എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
കേരളത്തിലെ മൂന്ന് വന്യജീവി സങ്കേതങ്ങളിലാണ് കടുവകളുള്ളത്. ഇടുക്കി ജില്ലയിലെ പെരിയാർ വന്യജീവി സങ്കേതം-925 ചതുരശ്ര കിലോമീറ്റർ; പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വന്യജീവി സങ്കേതം-643 ചതുരശ്ര കിലോമീറ്റർ; വയനാട് വന്യജീവി സങ്കേതം-344 ചതുരശ്ര കിലോമീറ്റർ. അഞ്ചുവർഷം മുമ്പുള്ള (2018) കണക്കുകൾപ്രകാരം ഈ മൂന്ന് വന്യജീവി സങ്കേതങ്ങളിലുമായി 190 കടുവകളാണുള്ളത്. അതിൽ 154 കടുവകളും വയനാട് വന്യജീവി സങ്കേതത്തിലാണുള്ളത്. എന്നാൽ, ചുരുങ്ങിയ എണ്ണം കടുവകൾ മാത്രമുള്ള പെരിയാർ, പറമ്പിക്കുളം എന്നീ വന്യജീവി സങ്കേതങ്ങളാണ് കേരളത്തിലെ ടൈഗർ റിസർവ് ഫോറസ്റ്റുകൾ എന്നുള്ളതാണ് കൗതുകകരമായ വസ്തുത. ഇരുപത് മുതൽ നൂറുവരെ ചതുരശ്ര കിലോമീറ്റർ ടെറിട്ടറി സൂക്ഷിക്കുന്ന ഇന്ത്യൻ കടുവകൾക്ക് വയനാട് വന്യജീവി സങ്കേതത്തിൽ ലഭ്യമാകുന്നത് ശരാശരി 2.23 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അതായത്, ആ വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ 30-40 മടങ്ങ് അധികം കടുവകൾ അവിടെ ജീവിക്കുന്നു. വാസ്തവത്തിൽ ഇത്രയും കടുവകൾക്ക് ജീവിക്കാൻ വയനാട് ജില്ലയുടെ മുഴുവൻ പ്രദേശങ്ങൾ പോലും അപര്യാപ്തമാണ്.
ടെറിട്ടറി ചുരുങ്ങുന്പോൾ...
ടെറിട്ടറി ചുരുങ്ങുക എന്നാൽ, ഇരതേടാനുള്ള സാധ്യതകൾ കുറയുന്നു എന്നാണ് അർഥം. പൂർണ ആരോഗ്യവാനായ ഒരു കടുവയെ സംബന്ധിച്ച് ഒരു പരിധിവരെ അതിജീവനം സാധ്യമാണെങ്കിലും ആരോഗ്യം ശോഷിക്കുന്നതിനനുസരിച്ച് ഇരതേടൽ കൂടുതൽ ശ്രമകരമായി മാറുന്നു. ഒരു കടുവയുടെ ടെറിട്ടറി സംരക്ഷിക്കപ്പെടുന്നത് ആ കടുവയുടെ ആരോഗ്യവും കഴിവും കൊണ്ടുകൂടിയാണ്. കൂടുതൽ ശക്തനായ കടുവയ്ക്ക് കൂടുതൽ ടെറിട്ടറി സൂക്ഷിക്കാൻ കഴിയുമ്പോൾ, ടെറിട്ടറി തീരെ ചെറുതായാൽ ദുർബലനായ കടുവയ്ക്ക് ഇരതേടാൻ മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ടതായി വരുന്നു.
കടുവകളുടെ മരണത്തിന് ഒരു പ്രധാന കാരണമായി മാറുന്നത് ടെറിട്ടറിയുടെ അതിർത്തി ലംഘിക്കുന്നത് നിമിത്തമുണ്ടാകുന്ന സംഘട്ടനവും അനുബന്ധ പരിക്കുകളുമാണ്. ശരാശരി 100 ചതുരശ്ര കിലോമീറ്റർ ടെറിട്ടറി അമ്പതിലേക്കു ചുരുങ്ങുന്നതും മൂന്നു ചതുരശ്ര കിലോമീറ്ററിലും താഴെ മാത്രമുള്ള ടെറിട്ടറി വീണ്ടും ചുരുങ്ങുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ ഇപ്പോഴുള്ള അവസ്ഥകൾ പ്രകാരം ഒട്ടേറെ കടുവകൾ സമാനമായ നിസഹായാവസ്ഥയിൽ കഴിയുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.
പെരിയാർ, പറമ്പിക്കുളം വനമേഖലകളിൽ കടുവകൾക്ക് ആവശ്യത്തിന് ടെറിട്ടറി ഉണ്ട് എന്നുള്ളതിനാലാണ് പരിസരപ്രദേശങ്ങളിൽ കടുവ ആക്രമണങ്ങൾ വളരെ കുറഞ്ഞിരിക്കുന്നത്. വയനാടിന്റെ പശ്ചാത്തലത്തിൽ ഇനിയും തുടർച്ചയായി കടുവ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. വയനാടിന്റെ ഏതാണ്ട് എല്ലാ ജനവാസ മേഖലകൾക്കും 20 കിലോമീറ്റർ എങ്കിലും സമീപത്ത് വനമേഖലകൾ ഉണ്ട് എന്നുളളതിനാൽ പുതുശേരിയിൽ സംഭവിച്ചതുപോലുള്ള ആക്രമണം എവിടെയും പ്രതീക്ഷിക്കാം.
ഇന്ത്യൻ കടുവകളുടെ ശരാശരി ആയുസ് എട്ടു മുതൽ 10 വയസ് വരെയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ വയനാടൻ ഗ്രാമീണ മേഖലകളിൽനിന്ന് പിടികൂടിയ അഞ്ച് കടുവകളിൽ നാലും പത്തു വയസോ അതിന് മുകളിലോ പ്രായമുള്ളവയാണ്. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാനന്തവാടിയിൽനിന്നു പിടികൂടിയ കടുവയ്ക്ക് നാല് വയസേയുള്ളൂ. ഇത് ഗൗരവമേറിയ ഒരു ചിന്താവിഷയമാണ്. പ്രായാധിക്യമോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത ഒരു കടുവ എന്തുകൊണ്ട് നാട്ടിലേക്കിറങ്ങി എന്നുള്ളത് വിശദമായി പഠിക്കേണ്ട വിഷയംതന്നെയാണ്.
പത്തുവർഷങ്ങൾക്കിടെയാണ് വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ എണ്ണം വളരെയധികം വർധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം വയനാട്ടിൽ വനം വകുപ്പ് കെണിവച്ചും മയക്കുവെടിവച്ചും പിടികൂടിയ കടുവകളുടെ എണ്ണം അഞ്ചാണ്. വളർത്തുമൃഗങ്ങളെ പതിവായി ആക്രമിക്കുന്ന കാരണത്താൽ മറ്റൊരു കടുവയെ പിടികൂടാൻ കെണിയൊരുക്കിയിട്ടുമുണ്ട്. പിടികൂടുന്ന കടുവകളെ സംരക്ഷിക്കാൻ നിലവിൽ സംവിധാനമുള്ളത് സുൽത്താൻ ബത്തേരിക്കടുത്ത് കുപ്പാടിയിലാണ്. അവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ അഞ്ച് കടുവകൾക്കുള്ള സൗകര്യങ്ങളാണുള്ളത്. 2022 ൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം ഇതുവരെ അഞ്ച് കടുവകളും അവിടെ എത്തിക്കഴിഞ്ഞു. നിലവിൽ പിടികൂടാൻ പദ്ധതിയിട്ടിരിക്കുന്ന കടുവയെപോലും സംരക്ഷിക്കാൻ സംവിധാനങ്ങളില്ല.
2022 ൽ വന്യജീവിസംരക്ഷണകേന്ദ്രത്തിൽ അക്രമകാരികളായ കടുവകളെ സംരക്ഷിക്കാനുള്ള സംവിധാനം ക്രമീകരിക്കുന്നതിന് മുമ്പ്, ഒരിടത്ത് പിടിക്കുന്ന കടുവയെ കാട്ടിൽ മറ്റൊരിടത്ത് തുറന്നു വിടുകയാണ് ചെയ്തിരുന്നത്. വീണ്ടും മറ്റൊരു നാട്ടിൽ അതേ കടുവ ഇറങ്ങുകയും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. 2012 അവസാനത്തോടെ വയനാട്ടിലെ നൂൽപ്പുഴയിലും പരിസര പ്രദേശങ്ങളിലും ഭീതി പടർത്തി ഒടുവിൽ ആ വർഷം ഡിസംബർ രണ്ടിന് വെടിവച്ച് കൊല്ലേണ്ടിവന്ന കടുവ ഉദാഹരണമാണ്. മുമ്പ് തിരുനെല്ലിയിൽനിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവയെ നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചും വയനാട് വന്യജീവി സങ്കേതത്തിന്റെ നൂൽപ്പുഴ ഭാഗത്ത് തുറന്നുവിടുകയാണ് ഉണ്ടായത്. പിടികൂടുന്ന കടുവകളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ കൂടുതലായി ക്രമീകരിക്കാത്തപക്ഷം അതേഭീഷണിയാണ് ഇനിയും വയനാടൻ ജനതയെ കാത്തിരിക്കുന്നത്. എത്രമാത്രം കടുവകളെ ഇത്തരത്തിൽ സംരക്ഷിക്കാൻ കഴിയുമെന്നുള്ളത് മറ്റൊരു ചോദ്യമാണ്.
കടുവാ സംരക്ഷണത്തിന് പിന്നിൽ
ലോകത്ത് ഏറ്റവും കൂടുതൽ ധനം നീക്കിവയ്ക്കപ്പെടുന്ന വന പദ്ധതികളിൽ ഒന്നാണ് ടൈഗർ റിസർവുകൾ. 1973 മുതലാണ്് കടുവ ഭാരതത്തിന്റെ ദേശീയ മൃഗമായി പരിഗണിക്കപ്പെട്ടുവരുന്നത്. അതോടൊപ്പം തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ‘പ്രോജക്ട് ടൈഗര്‍’ എന്ന പേരില്‍ പ്രത്യേക കടുവ സംരക്ഷണ പദ്ധതിയും ആരംഭിക്കുകയുണ്ടായി. അത്തരം പദ്ധതികളുടെ ഫലമായി തുടര്‍ന്നുള്ള നാലു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ മുപ്പതോളം കടുവ സങ്കേതങ്ങള്‍ രാജ്യത്തൊട്ടാകെ രൂപീകരിക്കപ്പെട്ടു. ഇപ്പോള്‍ രാജ്യത്ത് മൊത്തം 39 കടുവാസങ്കേതങ്ങളാണുള്ളത്.
കേരളത്തിലെ വനമേഖലകളിൽ ആകെയുള്ള കടുവകളിൽ സിംഹഭാഗവും വയനാട് വന്യജീവി സങ്കേതത്തിലാണ്. കടുവകളുടെ പ്രജനനത്തിനും ആവാസവ്യവസ്ഥയ്ക്കും വയനാട്ടിലെ കാലാവസ്ഥ കൂടുതല്‍ അനുയോജ്യമാണെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട് വന്യജീവിസങ്കേതം ടൈഗര്‍ പ്രോജക്ടായി പ്രഖ്യാപിക്കാനുള്ള ശ്രമം നടക്കുന്നത്. എന്നാൽ ജനങ്ങളും കർഷക സംഘടനകളും അതിനെ ശക്തമായി എതിർക്കുന്നു. ടൈഗർ പ്രോജക്ട് ആയി പ്രഖ്യാപിക്കപ്പെട്ടാൽ കൂടുതൽ നിയന്ത്രണങ്ങളും കടുവകൾക്ക് അനുകൂലമായ നയങ്ങളും പ്രാബല്യത്തിൽ വരികയും ജനജീവിതം കൂടുതൽ ദുഷ്കരമാവുകയും ചെയ്യും എന്നുള്ളതാണ് കാരണം.
പരിഹരിക്കപ്പെടേണ്ട ആശങ്കകൾ
അശാസ്ത്രീയവും വികലവുമായ നയങ്ങൾ മൂലം ലക്ഷക്കണക്കിന് കുടുംബങ്ങളെ ആശങ്കയുടെ മുൾമുനയിൽ എത്തിച്ചിരിക്കുന്ന സാഹചര്യമാണ് ഇന്ന് വയനാട്ടിലും സമീപദേശങ്ങളിലും ഉള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരം ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണം സർക്കാരുകളുടെയും ജനങ്ങളുടെയും ഉത്തരവാദിത്വമാണെങ്കിലും മനുഷ്യരുടെ സുരക്ഷയാണ് പ്രധാനം. ബഫർ സോൺ വിഷയവും വന-പരിസ്ഥിതി നിയമങ്ങളുടെ അടിച്ചേൽപ്പിക്കലുകളും കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്ന അതേ നാട്ടിലാണ് വന്യമൃഗശല്യത്തെ തുടർന്നുള്ള അരക്ഷിതാവസ്ഥയും സംജാതമായിരിക്കുന്നത്.
വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണം ക്രമീകരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. കടുവകളുടെ എണ്ണം ആരോഗ്യകരമായി നിലനിർത്തി, കൂടുതലുള്ളവയെ മറ്റ് വനങ്ങളിലേക്കു മാറ്റുകയും ജനനനിയന്ത്രണം നടപ്പാക്കുകയും വേണം. വന്യമൃഗങ്ങൾക്ക് നാട്ടിലേക്കിറങ്ങാൻ കഴിയാത്ത വിധത്തിൽ ആവശ്യമുള്ളയിടങ്ങളിൽ ശക്തമായ ‘ഫെൻസിംഗ്’ നിർമിക്കണം.
പിടികൂടുന്ന കടുവകളെ സംരക്ഷിക്കാൻ കൂടുതൽ സംവിധാനങ്ങൾ അടിയന്തിരമായി നിർമിക്കണം. പര്യാപ്തമായ സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കുകയും ടാസ്ക് ഫോഴ്സിനെ നിയോഗിക്കുകയും വേണം. സർവോപരി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയം അതീവ ഗൗരവമായെടുക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും വേണം.