Friday, January 27, 2023 11:06 PM IST
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
മറുനാടുകളിലേക്കുള്ള യുവാക്കളുടെ പലായനം കൂടുന്നു. അതുവഴി മസ്തിഷ്കചോർച്ചയും. കേരളം ക്രമേണ വൃദ്ധസദനമായി മാറുകയാണോയെന്നു സംശയിക്കേണ്ടിവരും. സ്വത്തുക്കൾ വിറ്റും പണയപ്പെടുത്തിയും കടം വാങ്ങിയുമാണു നമ്മുടെ യുവത നാടും വീടും വീട്ടുകാരെയും വിട്ട് അന്യരാജ്യങ്ങളിലേക്കു കുടിയേറുന്നത്. വിദ്യാഭ്യാസത്തിനും ജോലിക്കുമായുള്ള ഒരു തലമുറയുടെ ഓടിപ്പോക്കിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
രാജ്യത്തും കേരളത്തിലും വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ പറിച്ചുനടൽ. സാന്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ പലതാണ്. വികസിതരാജ്യങ്ങളിലേക്കുള്ള മലയാളീ കുടിയേറ്റത്തിന്റെ പുതിയൊരു പന്ഥാവാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. കോവിഡ്-19നെത്തുടർന്നു നാട്ടിലേക്കു മടങ്ങിയ ലക്ഷക്കണക്കിനു പ്രവാസികൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയും കൂനിന്മേൽ കുരുവാകും.
മായാതെ ഗൾഫ് ബൂം
സാന്പത്തികവളർച്ച അടക്കം ഒട്ടുമിക്ക മേഖലകളിലും ലോകത്തിന്റെ മുൻനിരയിലേക്കു കുതിക്കുന്ന സമൃദ്ധിയുടെയും പുരോഗതിയുടെയും രാഷ്ട്രമാണ് ഇന്ത്യ എന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വീന്പു പറയുന്നത്. ബ്രിട്ടീഷുകാരെ ഇന്ത്യ പിന്തള്ളുന്നതു സഹിക്കാനാകാത്ത കൊളോണിയൽ മനോഭാവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയുള്ള ബിബിസി പരന്പരയെന്നു കേന്ദ്രവും ബിജെപിയും ആരോപിക്കുന്നു.
യുവാക്കൾ കൂടുതലുള്ള ഇന്ത്യ വൻശക്തിയാകുന്നത് നല്ലകാര്യം. ഇന്ത്യയെ ആശ്രയിച്ചാകും ഭാവിലോകം നിലനിൽക്കുകയെന്നു വരെ പറയുന്നവരുണ്ട്. ഡോ. മൻമോഹൻ സിംഗിന്റെ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങൾ മോദി സർക്കാർ തുടരുന്നു. രാജ്യം വൻകുതിപ്പിലാണെന്ന വാദത്തിൽ കുറെ വസ്തുതകളുണ്ട്. പക്ഷേ, മതരാഷ്ട്രമാക്കി രാജ്യത്തെ പിന്നോട്ടു കൊണ്ടുപോകാനും ഭരണഘടനയെ മാറ്റിമറിക്കാനുമുള്ള ഗൂഢശ്രമങ്ങൾ ആപത്താണ്. മഹാത്മാഗാന്ധി നേടിത്തന്ന അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും തുല്യനീതിയും ഇന്നില്ല!
അവസരങ്ങളുടെ നാടെന്നു പറയുന്ന ഇന്ത്യയിൽനിന്നു തൊഴിലും വിദ്യാഭ്യാസവും തേടി ലക്ഷങ്ങളാണു വിദേശങ്ങളിലേക്കു കുടിയേറുന്നത്. ഇന്ത്യയിൽത്തന്നെ വിവിധ നഗരങ്ങളിലേക്കായിരുന്നു ജീവിതം തേടി മലയാളി ആദ്യം പോയത്. പിന്നീട് ഗൾഫിലേക്ക്. 1970കളിൽ ആരംഭിച്ച ഗൾഫ് ബൂം പാടെ മാഞ്ഞിട്ടില്ല.
പലായനം പടിഞ്ഞാറേക്കും
രണ്ടുതരം മലയാളി കുടിയേറ്റക്കാരാണ് പൊതുവേയുള്ളത്. ഒന്ന്, ഗൾഫിലേക്കു പോയവർ. നിശ്ചിത കലയാളവിനു ശേഷം അവർ തിരികെവരും. രണ്ടാമത്തേത്, വികസിത പാശ്ചാത്യ രാജ്യങ്ങളിലേക്കു കുടിയേറിവർ. അവരിൽ മഹാഭൂരിപക്ഷവും അതാതു രാജ്യത്തു സ്ഥിരതാമസമാക്കുന്നു. അറബ് രാജ്യങ്ങളിൽ ജീവിതം മുഴുവൻ പണിയെടുത്താലും പൗരത്വമില്ലാത്തതിനാൽ തിരികെ വരാതെ പറ്റില്ല. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി 15 ലക്ഷത്തോളം പേർ നാട്ടിലേക്കു മടങ്ങേണ്ടിവന്നതോടെ മരുഭൂമിയിലെ മന്നയുടെ തിളക്കം കുറഞ്ഞു.
ആരോഗ്യപ്രവർത്തകർ, പ്രത്യേകിച്ച് നഴ്സുമാർ ആയിരുന്നു അമേരിക്ക, ജർമനി പോലുള്ള രാജ്യങ്ങളിലേക്കു തുടക്കത്തിൽ കൂടുതൽ പോയത്. ഡോക്ടർമാർ, ഐടി എൻജിനിയർമാർ, ശാസ്ത്രജ്ഞർ അടക്കം അനേകർ ഈ പാത പിന്തുടർന്നു. ഇതേ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ് ആധുനിക കേരളത്തിൽനിന്ന് പ്രധാനമായും പറിച്ചുനടൽ.
കാനഡ, ഓസ്ട്രേലിയ, അമേരിക്ക, ഇറ്റലി, ജർമനി, സിംഗപ്പുർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസവും തൊഴിലും തേടി പോകുന്നവരിൽ 90 ശതമാനവും തിരിച്ചുവരില്ല. റസ്റ്ററന്റുകളിൽ മുതൽ ഡ്രൈവർ വരെ ഏതു ജോലിയും ചെയ്തു പഠിക്കാൻ പോയ കുട്ടികൾ അവിടെ തങ്ങുകയാണ്. കുറേ വർഷം കഷ്ടപ്പെട്ടാൽ എങ്ങനെയും പെർമനന്റ് റസിഡൻസിയോ (പിആർ), ജോബ് വീസയോ, ഗ്രീൻ കാർഡോ തരപ്പെടുത്തി കുടുംബമായി അവിടെ ജീവിക്കും.
മായുന്ന മലയാളിത്തം
ഗൾഫ് രാജ്യങ്ങളിലേതിൽനിന്നു വ്യത്യസ്തമായി തുല്യാവകാശങ്ങളോടെയും അഭിമാനത്തോടെയും പാശ്ചാത്യരാജ്യങ്ങളിലെ പൗരന്മാരായി ജീവിക്കാനാകും എന്നതാണു മുഖ്യം. മുസ്ലിം രാജ്യങ്ങളാകട്ടെ പരദേശികളെക്കൊണ്ടു വളർച്ചയും വികസനവും ഉറപ്പാക്കുന്പോഴും പൗരത്വം നൽകില്ല. പക്ഷേ ബിസിനസും ജോലിയും ചെയ്തു സ്വത്തു സന്പാദിക്കാൻ സ്വാതന്ത്ര്യവും അവസരവുമുണ്ട്. അത്രയും നല്ലത്.
വടക്കൻ അമേരിക്കയിലും യൂറോപ്പിലും സുഖം തേടി പോയവരല്ല മലയാളികൾ. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും നിരവധി തവണ സന്ദർശിക്കുകയും മലയാളികളോടൊപ്പം താമസിക്കുകയും ചെയ്തപ്പോഴൊക്കെ ഇതു ബോധ്യപ്പെട്ടിട്ടുണ്ട്. നാട്ടിൽ രക്ഷയില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് അവസരങ്ങൾ തേടി ഇവർ പറന്നത്. എങ്ങനെയും ജോലിയും പണവും സന്പാദിച്ചു നാട്ടിൽ തിരികെയെത്തി ജീവിക്കണമെന്നായിരുന്നു ആഗ്രഹം. ഒട്ടുമിക്കവരും നാട്ടിൽ വീടുവയ്ക്കുകയും ചെയ്തു. സ്ഥലം വാങ്ങിയവരും കെട്ടിടങ്ങൾ പണിതവരും ബിസിനസിലും വ്യവസായങ്ങളിലും പണം മുടക്കിയവരുമുണ്ട്. അവരിൽ പലർക്കും നഷ്ടക്കഥകളാണു കേരളം സമ്മാനിച്ചത്.
മലയാളിത്തം വിടാത്ത തലമുറയുടെ പാശ്ചാത്യസംസ്കാരത്തിൽ വളർന്ന കുട്ടികൾ പക്ഷേ അതാതു രാജ്യക്കാരായി മാറി. അതിനാൽ തിരിച്ചുവരാനാകാത്ത കെണിയിൽപ്പെട്ട ആ തലമുറയിലെ മലയാളികൾ ഇടയ്ക്കിടെ അവിടെയും നാട്ടിലും മലയാളിത്തം ആഘോഷിച്ച് തൃപ്തിപ്പെടുകയാണ്.
ഭൂപടമാകെ പടർന്ന്
വിദ്യാഭ്യാസവും തൊഴിലും തേടിപ്പോയ നിലവിൽ 40 ലക്ഷം മലയാളികളാണു വിദേശത്തുള്ളത്. അഞ്ചുവർഷത്തിനകം ഇത് 75 ലക്ഷമായേക്കും. പുറമെ 13.73 ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിലുണ്ട്. അരക്കോടിയിലേറെ പേരാണു നാട്ടിൽ ജീവിക്കാൻ മാർഗമില്ലാതെ പലായനം ചെയ്യേണ്ടിവന്നത്. കേരള സർക്കാരിന്റെ പ്രവാസിവകുപ്പിനു കീഴിലുള്ള നോർക്കയുടെ വെബ്സൈറ്റിലെ കണക്കാണിത്. പ്രതിവർഷം 35,000 വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നുവെന്നാണു കണക്ക്. 2019ൽ മാത്രം 30,948 മലയാളി വിദ്യാർഥികൾ വിദേശത്തേക്കു പോയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോകത്താകെ 206 രാജ്യങ്ങളിലായി 1,34,59,195 എൻആർഐകൾ (വിദേശ ഇന്ത്യക്കാർ) ഉണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു വെളിപ്പെടുത്തി. ഇവർക്കു പുറമെ ഇന്ത്യൻ വംശജരായ 1.86 കോടി പേരും വിദേശങ്ങളിലുണ്ട്. മൊത്തം 3.21 കോടി ഇന്ത്യൻ വംശജരാണ് പ്രവാസികളായുള്ളത്. 35 ലക്ഷം ഇന്ത്യക്കാരുള്ള യുഎഇ ആണ് മുന്നിൽ. സൗദി അറേബ്യയിൽ 25.9 ലക്ഷവും അമേരിക്കയിൽ 12.8 ലക്ഷവും കുവൈറ്റിൽ 10.2 ലക്ഷവും ഇന്ത്യക്കാരുണ്ട്. വിദ്യാഭ്യാസ, തൊഴിൽ കുടിയേറ്റം വർധിക്കുന്ന ഓസ്ട്രേലിയയിൽ 2.41 ലക്ഷം, മലേഷ്യയിൽ 2.27 ലക്ഷം, കാനഡയിൽ 1.78 ലക്ഷം, ഇറ്റലിയിൽ 1.57 ലക്ഷം, ജർമനിയിൽ 1.42 ലക്ഷം തുടങ്ങി ചെറിയ രാജ്യമായ സിംഗപ്പൂരിൽ 3.5 ലക്ഷം ഇന്ത്യക്കാരുണ്ട്.
ആഗോള നിലവാരം അകലെ
ഇന്ത്യയിൽനിന്ന് 1.34 കോടി പേർക്കു തൊഴിലും വിദ്യാഭ്യാസവും ബിസിനസും തേടി വിദേശരാജ്യങ്ങളിൽ ജീവിക്കേണ്ടിവരുന്നതു നേട്ടമല്ല. പക്ഷേ നേട്ടമായി അവതരിപ്പിക്കാൻ സർക്കാരുകളും രാഷ്ട്രീയക്കാരും ശ്രമിക്കും. വിദേശ ഇന്ത്യക്കാർ അയച്ച പണത്തിൽ മാത്രമാണു സർക്കാരുകളുടെ കണ്ണ്.
കഴിഞ്ഞ വർഷം മാത്രം 100 ബില്യണ് ഡോളർ ആണ് വിദേശ ഇന്ത്യക്കാർ നാട്ടിലേക്കയച്ച പണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ മാസം വെളിപ്പെടുത്തി. പലരും കരുതുന്നതുപോലെ എല്ലാം ഗൾഫ് പൊന്നല്ല. അമേരിക്കയിൽനിന്നാണ് ഇപ്പോൾ ഏറ്റവുമധികം എൻആർഐ പണം ഇന്ത്യയിലേക്കൊഴുകുന്നത്. യുഎസ് കഴിഞ്ഞാൽ യുഎഇ, യുകെ, സിംഗപ്പൂർ. ഈ നാലു രാജ്യങ്ങളിൽനിന്നാണു പകുതിയിലേറെ വിദേശപണം എത്തുന്നത്.
വിദേശ സർവകലാശാലകളിൽ പഠിക്കാൻ ഒരു വിദ്യാർഥിക്ക് പ്രതിവർഷം 20 ലക്ഷം രൂപയെങ്കിലും വേണം. കോടിക്കണക്കിനു രൂപ ഇതിനായി വിദേശത്തേക്കു കൈമാറ്റം ചെയ്യുന്നതിന്റെ ആഘാതം സന്പദ്ഘടനയിൽ തെളിയും. കോഴ്സുകളുടെയും സർവകലാശാലകളുടെയുംനിലവാരം പോലും നോക്കാതെയാണു വലിയ തുക വായ്പയെടുത്ത് കുട്ടികളെ പലരും അയയ്ക്കുന്നത്. കേംബ്രിഡ്ജ്, ഓക്സ്ഫഡ്, പ്രിൻസ്റ്റണ്, ഹാർവാർഡ്, യേൽ തുടങ്ങിയ യൂണിവേഴ്സിറ്റികളോടൊപ്പം ആഗോള റാങ്കിംഗിൽ മുന്നിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിലും കേരളത്തിലും ഇപ്പോഴുമില്ലെന്നതാണു ദുരന്തം.
അമേരിക്കൻ ഒഴുക്ക്
വിദേശ ഇന്ത്യക്കാരുടെ പണം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പദ്ധതികളോ അനുകൂല സാഹചര്യമോ സർക്കാരുകൾ നൽകുന്നില്ല. പുതിയ സ്റ്റാർട്ടപ്പുകളും നിക്ഷേപങ്ങളും തുടങ്ങാൻ പലർക്കും ധൈര്യമില്ല. വലിയ വീടും കെട്ടിടവും പണിത് പ്രേതാലയങ്ങളായി നശിച്ചുപോകുന്നു. ബിസിനസും ഫാക്ടറികളും തുടങ്ങിയവരെ സർക്കാരും സംഘടിത സമരക്കാരും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും ചേർന്നു പൂട്ടിക്കെട്ടുന്നു. ബാക്കി പണം ബാങ്കുകളിൽ ഡെഡ് മണിയാണ്. കേരളത്തിലെ പണം അന്യസംസ്ഥാനങ്ങളിലെ വ്യവസായങ്ങൾക്കാണ് ബാങ്കുകൾ വായ്പ നൽകുന്നത്.
ശാസ്ത്രജ്ഞർ, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ തുടങ്ങി ലോകോത്തര നിലവാരമുള്ള ചെറുപ്പക്കാർക്കുപോലും അർഹമായ അംഗീകാരമോ അവസരമോ തുല്യനീതിയോ നാട്ടിൽ നിഷേധിക്കപ്പെടുന്നു. അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് 2013ൽ ഇന്ത്യൻ വംശജരായ 9,50,000 ശാസ്ത്രജ്ഞരും എൻജിനിയർമാരും യുഎസിൽ ഉണ്ടായിരുന്നു. ഇപ്പോഴിത് 85 ശതമാനം കൂടി. ഇന്ത്യയുടെ ശക്തിയായ ഐടി മേഖലയിൽ പോലും വൻതോതിലാണു വിദേശജോലിയും ഔട്ട്സോഴ്സിംഗും മൂലമുള്ള മസ്തിഷ്കചോർച്ച.
മാറ്റത്തിനൊപ്പം മനസും മാറണം
വ്യക്തിസ്വാതന്ത്ര്യം, മെച്ചപ്പെട്ട ജീവിതനിലവാരം, സാമൂഹിക സുരക്ഷ, ജോലിയോടുള്ള ആദരവ് തുടങ്ങി പലതും വികസിതരാജ്യങ്ങളിൽ നമ്മുടെ ആളുകളെ ആകർഷിക്കുന്നു. ലിംഗസമത്വം പോലും ഇവിടെയില്ല. ബോഡി ഷെയിമിംഗിനു വരെ മടിക്കാത്തവർ നിരവധി. ഭക്ഷണത്തിൽ പോലും വിഷവും വർഗീയതയുമെത്തി. റോഡ് നിയമങ്ങൾ അനുസരിക്കാനും തയാറല്ല. ആരോടും ചോദ്യം ചോദിക്കാൻ പോലും അവകാശമില്ല.
വളരുന്ന വർഗീയത, വിദ്വേഷം, വെറുപ്പ്, അക്രമം, അരക്ഷിതാവസ്ഥ, അസഹിഷ്ണുത, സദാചാരത്തിന്റെ പേരിലുള്ള വരട്ടുവാദഗതികൾ, സംവരണം അടക്കമുള്ളവ മൂലം ജോലിയിലും ഉദ്യോഗക്കയറ്റത്തിലും അർഹരായവർ പിന്തള്ളപ്പെടുന്നത്, അമിതമായ ജാതി-മത- രാഷ്ട്രീയ സ്വാധീനങ്ങൾ, ചേരിതിരിവുകൾ, രാഷ്ട്രീയ ഉദ്യോഗസ്ഥ വിഭാഗത്തിന്റെ അഹന്ത, ധൂർത്ത്, ഉയരുന്ന തൊഴിലില്ലായ്മ, മോശം ശന്പളം തുടങ്ങി എണ്ണിയാൽ തീരാത്ത കാരണങ്ങളുണ്ട്. സത്യം തുറന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന കേരളം പോലെ മറ്റൊരു നാടില്ല.
സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് എന്തേ ഇത്രയധികം ഇന്ത്യക്കാരും അവരുടെ അറിവും കഴിവും അന്യമാകുന്നുവെന്നു കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരിനോ ഉത്തരമില്ല. യുവതയുടെ ബ്രെയിൻ ഡ്രെയിൻ എന്ന മസ്തിഷ്കചോർച്ചയാണു വലിയ നഷ്ടം. ലോകത്തിന്റെ മാറ്റങ്ങളും യുവാക്കളുടെ ചിന്താഗതിയുടെ മാറ്റവും ഉൾക്കൊണ്ടു മാറാൻ ഇനിയെങ്കിലും കേരളവും ഇന്ത്യയും തയാറായേ മതിയാകൂ.