Monday, January 30, 2023 3:51 AM IST
മാണിസാറിനെക്കുറിച്ചുള്ള നൂറുനൂറു സ്മരണകൾ കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ മനസിൽ എന്നും പച്ചപിടിച്ചു നിൽക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സർവസ്വവുമായിരുന്നു മാണി സാർ. എന്റെ നേതാവ്, രാഷ്ട്രീയഗുരു, മാർഗദർശി, ശക്തിസ്രോതസ് - എല്ലാം ഇന്നും എന്നും മാണിസാറാണ്.
പതിനെട്ടു വർഷം മാണിസാറിനോടൊപ്പം നിയമസഭാംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞതു മഹാ ഭാഗ്യമായി ഞാൻ കരുതുന്നു, എന്റെ തലമുറയിലെ മറ്റാർക്കും ലഭിക്കാത്ത ഭാഗ്യം! അറിവിന്റെ നിറകുട മായ ഒരു അധ്യാപകൻ തന്റെ വത്സലശിഷ്യനോടെന്നപോലെ ആയിരുന്നു ജീവിതത്തിലുടനീളം അദ്ദേഹം എന്നോടു പെരുമാറിയത്. ഞാനുൾപ്പെടെ പാർട്ടിയുടെ എംഎൽഎമാരും നേതാക്കന്മാരും വിഷയങ്ങൾ ആഴത്തിൽ പഠിക്കണമെന്ന കാര്യത്തിൽ മാണിസാറിനു നിർബന്ധമുണ്ടായിരുന്നു.
2001ൽ നിയമസഭയി ലെത്തിയ സ്റ്റീഫൻ ജോർജിനും തോമസ് ഉണ്ണിയാടനും എനിക്കും വേണ്ടി അദ്ദേഹം നിയമസഭാ സമ്മേളനത്തിനു മുന്പ് പരിശീലന ക്ലാസ് സംഘടിപ്പിച്ചതു ഞാൻ ഓർക്കുന്നു. നിയമസഭയിൽ എങ്ങനെ പെരുമാറണമെന്നും പ്രസംഗിക്കണമെന്നും പ്രശ്നങ്ങളിൽ ഇടപെടണമെന്നും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്തേണ്ടത് എങ്ങനെയെന്നും അദ്ദേഹം അന്നു സുദീർഘമായി പഠിപ്പിച്ചതും എന്റെ ഓർമയിലുണ്ട്. ഓരോ വിഷയത്തിലും അദ്ദേഹം നടത്തുന്ന ഗൃഹപാഠവും ബൗദ്ധികവ്യയവും അവതരണരീതികളുമെല്ലാം അത്ഭുതത്തോടെയാണ് ഞങ്ങളെല്ലാം നോക്കിക്കണ്ടത്.
രാഷ്ട്രീയ മണ്ഡലത്തിൽ പി.ടി. ചാക്കോയുടെ അനുയായി ആയി അരങ്ങേറ്റം കുറിച്ച്, ഉലയാത്ത രൂപത്തിലും ഉടയാത്ത വേഷത്തിലും ചാക്കോച്ചനെയും മറികടന്ന അജയ്യനായ ഈ വീരനായകൻ 2019 ഏ പ്രിൽ ഒൻപതിന്, പി.ടി. ചാക്കോയുടെ 104-ാം ജന്മദിനത്തിലാണ് നിത്യസമ്മാനത്തിനായി വിടവാങ്ങിയത്.
കാലാനുസൃതവും ആധുനികവുമായ പദപ്രയോഗങ്ങൾ നടത്തുന്നതിലും യുക്തായുക്തങ്ങളെ പരീക്ഷിച്ച് യുക്തം ഇന്നതെന്നു തീർച്ചപ്പെടുത്തി അതു സമർഥിക്കുന്നതിലും അദ്ധ്വാനവർഗത്തിന്റെ ഈ വലിയ പടത്തലവൻ അസാധാരണമായ വൈഭവം പുലർത്തി. നിയമസഭയിൽ അദ്ദേഹം നടത്തിയ "അഡീഷ ണാലിറ്റി' പ്രയോഗം വിമർശിക്കപ്പെട്ടപ്പോൾ, കേംബ്രിഡ്ജ്, ഓക്സ്ഫർഡ്, വെബ്സ്റ്റർ നിഘണ്ടുക്കളുടെ സഹായത്തോടെ തന്റെ പദപ്രയോഗത്തെ അദ്ദേഹം സമർഥിച്ചതു ഞാൻ ഓർക്കുന്നു. "വാക്കുകൾക്ക് അൽപം ഗൗരവം വേണം' എന്ന് അദ്ദേഹം ചിലപ്പോഴെങ്കിലും എന്നെ ഓർമിപ്പിച്ചിട്ടുണ്ട്. 2001ൽ നിയമ സഭയിൽ താൻ അവതരിപ്പിച്ച കാർഷിക കടാശ്വാസ നിയമം കേരളത്തിലെ കർഷകരെ കടബാധ്യതയിൽനിന്നും വിടുവിക്കും എന്നു സെക്രട്ടറി തയാറാക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം ഇങ്ങനെ തിരുത്തി - കേരളത്തിലെ ലക്ഷോപലക്ഷം കർഷകരെ ഋണഭാരത്തിൽനിന്നും വിമുക്തരാക്കും!
1992ൽ മാണിസാർ നിയമസഭാംഗത്വ രജതജൂബിലി ആഘോഷിച്ചപ്പോൾ, മഹാകവി പാലാ നാരായണൻ നായർ രചിച്ച "ക്ഷീരപുരിക്ക് നാകസുകൃതം' എന്ന കവിത യിലെ ഏതാനും വരികൾ ഇങ്ങനെയായിരുന്നു.
പാവപ്പെട്ടവർ, പട്ടിണിപ്പരിഷകൾ, പാരം പണക്കാർ,
കുടുംബാവശ്യത്തിനു ജോലിയുള്ളവർ,
പണിയ്ക്കാരും വിളിക്കാത്തവർ ഏവം
മിശ്രജനങ്ങളോടിടപെടാൻ വേണ്ടും
നയം മണം ഭാവം സദ്വിനയം വിശാല ഹൃദയം;
നേതൃത്വമാർന്നു ഭവാൻ......
ഭദ്രം തൻ നീതിബോധം ഭരണനിപുണമാം
കർമ്മയോഗത്തിലല്ലോ ഭക്തൻ മന്ത്രീന്ദ്രനെത്തി;
വിജയ വിഭവനാവട്ടെ മാണി പ്രമാണി!
കവിയുടെ പ്രാർത്ഥനപോലെ, വിജയവിഭവനായി കർമസചിവനായി നിയമസഭാംഗത്വത്തിൽ മറ്റൊരു കാൽനൂറ്റാണ്ടുകൂടി പിന്നിട്ടിട്ടാണ് സംഭവബഹുലമായ തന്റെ കർമവൃത്തം മാണിസാർ പൂർത്തിയാക്കിയത്.