കരുതാം കർഷകരെ
ഫാ. കെ.ജെ. മാത്യു എസ്ജെ
Monday, September 9, 2024 12:23 AM IST
കർഷകരെ സംരക്ഷിച്ചില്ലെങ്കിൽ നാം നമ്മെത്തന്നെയാണ് സംരക്ഷിക്കാതിരിക്കുന്നത്. ഭക്ഷണമില്ലാതെ നമുക്കു കൂടുതൽ നാൾ ജീവിക്കാനാവില്ല. വിദൂരഭാവിയിൽ നാം ഭക്ഷണപദാർഥങ്ങൾക്ക് വ്യവസായ ശാലകളെ ആശ്രയിച്ചേക്കാം. പക്ഷേ, ഇന്നു നാം ഭക്ഷണപദാർഥങ്ങൾക്ക് ആശ്രയിക്കുന്നത് കൃഷിയെത്തന്നെയാണ്. മണ്ണിൽ കൃഷിചെയ്ത് ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കർഷകരെ നാമെത്രമാത്രം ബഹുമാനിച്ചിരുന്നുവെന്നും ഭക്ഷണപദാർഥങ്ങളെ എത്രമാത്രം ബഹുമാനത്തോടെ കണ്ടിരുന്നുവെന്നും മനസിലാക്കാൻ തമിഴിൽ രാമായണമെഴുതിയ മഹാനായ തിരുവള്ളുവരുടെ ജീവിതത്തിൽനിന്നുള്ള ഒരു സംഭവം മതിയാകും.
അദ്ദേഹം നിലത്തിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഉണ്ണാനുള്ള ചോറ് വിളന്പുന്പോൾ പാത്രത്തിനടുത്ത് ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളവും അതിൽ ഒരു സൂചിയും വയ്ക്കാൻ ഭാര്യയോടു നിർദേശിച്ചിരുന്നു. ഭാര്യ ഭർത്താവിന്റെ ഇഷ്ടമനുസരിച്ച് അപ്രകാരം ചെയ്തുപോന്നു. പക്ഷേ വർഷങ്ങളായി അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത് കാണുന്ന ഭാര്യ അതൊരിക്കലും ഉപയോഗിച്ചിരുന്നതായി കണ്ടിട്ടില്ല.
ഒരു ജന്മദിനാഘോഷവേളയിൽ ഭാര്യ അദ്ദേഹത്തോട് ചോദിച്ചു: ഭക്ഷണം കഴിക്കുന്പോൾ പാത്രത്തിനരികെ വെള്ളവും സൂചിയും വയ്ക്കുന്നതെന്തിനെന്ന് പറഞ്ഞുതരാമോ? തിരുവള്ളുവർ പറഞ്ഞത് ചുരുക്കത്തിൽ ഇതാണ്: നാം ഭക്ഷണം കഴിക്കുന്പോൾ കഴിക്കാവുന്ന ഒരു ഭക്ഷണപദാർഥവും നഷ്ടപ്പെടുത്തരുത്. അത്ര ശ്രദ്ധിച്ചുവേണം ഭക്ഷണം കഴിക്കാൻ. ഏതെങ്കിലും കാരണവശാൽ അശ്രദ്ധമൂലം ഒരു ചോറ് നിലത്തുവീഴാനിടയായാൽ അതു കൈകൊണ്ടെടുക്കാൻ പറ്റില്ലല്ലോ. അങ്ങനെ സംഭവിച്ചാൽ ആ ചോറ് സൂചികൊണ്ടെടുത്ത് ചെറിയ പാത്രത്തിലിരിക്കുന്ന വെള്ളത്തിൽ കഴുകി കഴിക്കാം.
ഭാരതത്തിൽ, മണ്ണിൽ പണിയെടുത്ത് ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന കർഷകരെയും അവരുടെ ഉത്പന്നങ്ങളെയും എത്രമാത്രം ബഹുമാനിച്ചിരുന്നെന്നും ബഹുമാനിക്കണമെന്നും തിരുവള്ളുവരുടെ ജീവിതത്തിലെ ഈ മാതൃകയിലൂടെ അദ്ദേഹം കാണിച്ചുതരുന്നു. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ ഇന്നു നാം കാണുന്നത് നേരേ വിപരീതമാണ്. കർഷകരെയും ഭക്ഷണപദാർഥങ്ങളെയും നാം ബഹുമാനിക്കുന്നതിനു പകരം അപമാനിക്കുകയല്ലേ ചെയ്യുന്നത്. കൃഷിക്കാരുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ന്യായമായ വില നല്കാതെ നാമവരെ കബളിപ്പിക്കുകയല്ലേ ചെയ്യുന്നത്. ഉച്ചയൂണിന്റെ സമയത്ത് ഒരു ഹോട്ടലിൽ ചെന്നു നോക്കൂ. എത്രമാത്രം ഭക്ഷണമാണ് പാഴാക്കുന്നത്. വില മേടിക്കുന്നു എന്നതു ശരിതന്നെ.
പക്ഷേ, ആവശ്യത്തിൽ കൂടുതൽ ചോറും കറികളും വാങ്ങി കഴിക്കാതെ ഉപേക്ഷിക്കുന്നതു ശരിയാണോ? ചോറു വിളന്പുമ്പോഴും കഴിക്കുന്പോഴും ശ്രദ്ധയില്ലാതെ എത്രമാത്രം ഭക്ഷണമാണ് ഓരോ ഹോട്ടലിലും ഉപയോഗശൂന്യമാക്കുന്നത്? അതും ഒരുനേരത്തേ ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ മനുഷ്യർ വിശപ്പനുഭവിക്കുന്ന ഈ ലോകത്തിൽ. അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് അയ്യായിരം പേരെയും ഏഴപ്പവും ഏതാനും ചെറിയ മത്സ്യങ്ങളുംകൊണ്ട് നാലായിരത്തോളം പേരെയും സംതൃപ്തരാക്കിയ യേശുക്രിസ്തു ബാക്കിവന്ന ഭക്ഷണം നഷ്ടപ്പെടുത്താതെ ശേഖരിക്കാൻ നിർദേശം നല്കി.
വിലക്കയറ്റം നിയന്ത്രിക്കുന്പോൾ
വിലക്കയറ്റം നിയന്ത്രിക്കുന്പോൾ, പ്രത്യേകിച്ച് കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്പോൾ അതു പാവം കൃഷിക്കാരുടെ ചെലവിലാകരുത്. പ്രത്യേകിച്ച്, ഭക്ഷ്യോത്പന്നങ്ങളുടെ വില പിടിച്ചുനിർത്തുന്നത് കൃഷിക്കാരുടെ വയറ്റത്തടിച്ചുകൊണ്ടാകരുത്. ഇവിടെയാണ് സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽ ആവശ്യമായി വരുന്നത്. വില താഴുന്പോൾ ന്യായമായ താങ്ങുവില യഥാസമയം നല്കിയും മറ്റ് ആവശ്യമായ ആനുകൂല്യങ്ങൾ നല്കിയും വന്യമൃഗങ്ങളിൽനിന്നു സംരക്ഷിച്ചും കർഷകരെ കൃഷിയുപേക്ഷിക്കാതെ പിടിച്ചുനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിന്റേതല്ലേ?

ഈയിടയ്ക്ക് പ്രസിദ്ധ സാന്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയർന്ന തോതിൽ തുടരുന്നതിനു പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യോത്പന്ന വിലക്കയറ്റം ഒമ്പത് ശതമാനവും പച്ചക്കറികളുടേത് 30 ശതമാനവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, ഭക്ഷ്യോത്പാദനം വർധിപ്പിക്കേണ്ട കർഷകരെ സംരക്ഷിക്കേണ്ടതിനെപ്പറ്റി അദ്ദേഹം പരാമർശിച്ചില്ല. കൃഷിക്കാർക്കു ലഭിച്ചിരുന്ന വളം സബ്സിഡി, കീടങ്ങളെ അകറ്റാനുള്ള മരുന്നുകൾ, കൃഷിത്തൊഴിലാളികൾക്ക് ഉയർന്ന വേതനം കൊടുക്കുന്നതിന് ആനുപാതികമായി കൃഷിവിഭവങ്ങൾക്ക് വില ലഭിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കേണ്ടതായിരുന്നു.
കേരളത്തിൽ
കേരളത്തിലെ നെല്ലുത്പാദനം ഭയാനകമാം വിധം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം കർഷകർക്ക് അവരുത്പാദിപ്പിച്ച നെല്ലിന്റെ വില യഥാസമയം നൽകാത്തതാണ്. കർഷകരിൽനിന്നു നെല്ല് സംഭരിച്ചതിനും അതു കുത്തി അരിയാക്കിയതിനും സപ്ലൈകോയ്ക്ക് 997 കോടി രൂപയുടെ കുടിശികയുള്ളപ്പോൾ അൻപതു കോടിയുടെ നക്കാപ്പിച്ചയാണ് സർക്കാർ നൽകിയത് (ദീപിക 2024 ഓഗസ്റ്റ് 13). ഇങ്ങനെ കർഷകരോടുള്ള ചിറ്റമ്മനയം കാരണം പലപ്പോഴും വായ്പയെടുത്തു കൃഷിയിറക്കിയ കർഷകന് അതു തിരിച്ചുപിടിക്കാൻ മാർഗമില്ലാതാകുന്നു, കൃഷിതന്നെ ഉപേക്ഷിക്കേണ്ടിവരുന്നു.

വൻകിട വ്യവസായികളും വ്യാപാരികളും കൃഷിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും നടുവൊടിക്കുന്നതെങ്ങനെ എന്നതിനു ധാരാളം തെളിവുകൾ നിരത്താനാകും. അതെങ്ങനെ എന്നു നോക്കാം. “നക്ഷത്രമെണ്ണി കൊക്കോ കർഷകരും ചെറുകിട വ്യാപാരികളും. ചോക്ലേറ്റ് വ്യവസായികൾ ഗ്രാമീണ മേഖലകളിലെ കൊക്കോ സംഭരണകേന്ദ്രങ്ങളിൽനിന്ന് പിൻവലിഞ്ഞതാണ് കാരണം. കാർഷിക മേഖലയിലെ വ്യാപാരികൾ ശേഖരിച്ച ചരക്കിന് വിലയിടിഞ്ഞത് ഇടപാടുകാരെ സാന്പത്തിക പ്രതിസന്ധിയിലാക്കി” (ദീപിക 2024 ജൂലൈ 29). ഇതുതന്നെയാണ് മറ്റു കാർഷിക വിഭവങ്ങളുടെയും സ്ഥിതി.
കൃഷിയെ തകർക്കുന്ന മറ്റൊന്നാണ് രൂക്ഷമായ വന്യമൃഗ ആക്രമണം. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളാണ് കൃഷിയെ തകർക്കുന്നത്. ഉപഭോക്താവിന് വിപണിയിലെത്തേണ്ട വിഭവങ്ങളാണ് ഇവ സമൂലം നശിപ്പിക്കുന്നത്. വന്യമൃഗങ്ങളിൽനിന്നു കൃഷിക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൃഷിക്കാർക്കു മാത്രമല്ല, നമുക്കെല്ലാവർക്കുമാണ്.
ആനകളുടെ എണ്ണം കുറച്ചുകാട്ടി കർഷകരെ കബളിപ്പിക്കുന്ന കേരളത്തിലെ വനംവകുപ്പിന്റെ തെറ്റായ നടപടി വിവിധ കണക്കെടുപ്പുകൾ നിരത്തി ദീപിക പൊളിച്ചുകാട്ടുകയുണ്ടായി. അതു ചുരുക്കത്തിൽ ഇപ്രകാരമായിരുന്നു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ 2017ലെ കണക്കനുസരിച്ച് കേരളത്തിൽ കാട്ടാനകളുടെ എണ്ണം 5,716 ആണ്. ആ വർഷത്തെ സംസ്ഥാന വനംവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിൽ 6,036 ആനകളാണുണ്ടായിരുന്നത്.
എന്നാൽ, സംസ്ഥാന വനംവകുപ്പിന്റെ 2024ലെ കണക്കനുസരിച്ച് ആനകളുടെ എണ്ണം 1,793 ആയി കുറഞ്ഞു. അതായത്, കഴിഞ്ഞ ഏഴു വർഷങ്ങൾകൊണ്ട് കേരളത്തിൽ കാണാതായ ആനകൾ 4,243. ഈ ചുരുങ്ങിയ കാലയളവിൽ ഇത്രയും ആനകളുടെ കുറവു വന്നതിന് ഉത്തരം പറയേണ്ടതാരാണ്? അപ്പോൾ സർക്കാരും വനംവകുപ്പും ചേർന്ന് കർഷകരെ കബളിപ്പിക്കുകയല്ലേ ചെയ്തത്?
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയിരുന്നു. അതിനുള്ള കാരണങ്ങൾ പലതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഏകോപനമില്ലായ്മ. വന, വനേതര ഭൂമി വേർതിരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മൃഗങ്ങൾക്ക് വെള്ളവും ആഹാരവും കാടിനുള്ളിൽ ഉറപ്പുവരുത്തുന്നതിൽ വനംവകുപ്പിനുണ്ടായ പരാജയം. ഇതുമൂലം വന്യജീവികൾ നാട്ടിലിറങ്ങി. വന്യജീവി സെൻസസ് കൃത്യമായി നടപ്പാക്കിയില്ല. വനഭൂമി വൈദ്യുതിവകുപ്പ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു കൈമാറി. ഇതെല്ലാം കണക്കിലെടുത്താൽ കേരള കർഷകരുടെ സ്ഥിതി വളരെ പരിതാപകരംതന്നെ.