സന്ന്യാസം എന്നാൽ സർവസംഗപരിത്യാഗം. ബഹിർമുഖമായി ചരിക്കുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് അന്തർമുഖമാക്കി അന്തരാത്മാവിലേക്കുള്ള ശ്രേയോമാർഗം. അതിന്റെ ലക്ഷ്യം സംസാരമുക്തിയാണ്.
ശ്രേയോമാർഗം തേടിയുള്ള ഈ യാത്ര നീണ്ട്, മൂർച്ചയുള്ള വാൾത്തലമേൽക്കൂടിയുള്ള നടത്തംപോലെ ക്ലേശകരമാണെന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്. ഇന്ദ്രിയപ്രീതി തേടി പോകുന്ന വഴി വിശാലവും സുന്ദരവും ആകർഷകവുമാണ്. അതിൽ മോഹിതരായി മനുഷ്യരാശിയിൽ അധികംപേരും നടക്കുന്നത് ആ വഴിയിലൂടെയാണ്. അതു ചെന്നെത്തുന്നതു ദുഃഖം നിറഞ്ഞ സംസാരാടവിയിലാണ്. ഗീത പറയുന്നത്, ആയിരങ്ങളിലൊരാൾ മാത്രം ധീരതയോടും സാഹസികതയോടുംകൂടി ശ്രേയോമാർഗത്തിന്റെ വഴിയിലൂടെ നടന്ന് ലക്ഷ്യം കണ്ടെത്താൻ ശ്രമിക്കുന്നു എന്നാണ്.
ഞാനെന്നും എന്റേതെന്നും അഭിമാനപൂർവം സ്വാർഥമായി നാം പുലർത്തുന്ന ഈ ദേഹവും ഗൃഹധനാദികളും മറ്റും നശ്വരമാണെന്നറിഞ്ഞു വിവേകി അവയെ പരാർഥമായി ലോകമംഗളത്തിനുതകുംവിധം സംത്യജിക്കുന്നു. അങ്ങനെ സ്വന്തമെന്നു കരുതുന്ന സർവവും പരിത്യജിക്കുന്ന പ്രാജ്ഞനാണ് (വിവേകി) സന്ന്യാസി. അവൻ നിർഭയനായി നിരഹങ്കാരിയായി സ്വതന്ത്രനായി ലോകത്തിൽ ചരിക്കുന്നു. സർവപ്രാണികൾക്കും അഭയം നൽകുന്ന ഒന്നാണ് യതിചര്യ. സന്ന്യാസിക്കു ലോകത്തിൽനിന്നോ ലോകത്തിനു സന്ന്യാസിയിൽനിന്നോ ഭയമില്ല. മോഹാന്ധകാരത്തിൽപ്പെട്ടുഴലുന്ന ജീവലോകത്തിനു സന്മാർഗദീപങ്ങളായി സഞ്ചരിക്കുന്ന നിഷ്കിഞ്ചരും നിരപേക്ഷകരും ആയ ഈ സാധുജനങ്ങളെയാണ് മഹാഭാഗ്യവാന്മാരെന്നു ശ്രീശങ്കരാചാര്യർ യതിപഞ്ചകത്തിൽ സ്മരിക്കുന്നത്.
ഭാരതത്തിൽ വേദകാലംതൊട്ടേ സന്ന്യാസിമാരും ആശ്രമങ്ങളും ഉണ്ടായിരുന്നു. ജ്ഞാനമാണു സന്ന്യാസലക്ഷണം. എന്നാൽ, സന്ന്യാസി അന്യന്റെ സുഖത്തിനുവേണ്ടി, അഥവാ ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചുവെന്നുവരാം. അത് അദ്ദേഹത്തിന്റെ സാധനയുടെ ഭാഗമായിരിക്കാം. നിസ്വാർഥമായി അന്യന്റെ ഉന്നതിക്കായി ഈശ്വരാർപ്പണമനസോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്പോൾ കർമബന്ധം അയാളെ ബാധിക്കുന്നില്ല. വിഷയങ്ങളിൽ ഒട്ടലില്ലാതെ ആത്മനിഷ്ഠയിൽ പ്രവർത്തിച്ചുകൊണ്ടു ചെയ്യുന്ന കർമത്തിനു ഫലപ്രാപ്തിയേറും.
ഗീത പറയുന്നു: "എല്ലാം ഈശ്വരനിൽ സമർപ്പിച്ച് തികച്ചും നിഃസംഗനായി കർമം ചെയ്യുന്പോൾ അയാൾ കർമയോഗത്തിന്റെ വക്താവും പ്രയോക്താവും ആയി; അയാളെ പാപം സ്പർശിക്കുകയില്ല. വെള്ളത്തിൽ കിടക്കുന്ന താമരയിലയെ വെള്ളം സ്പർശിക്കാത്തതുപോലെ.'
ഹിന്ദുമതത്തിൽ മാത്രമല്ല, മറ്റു മതങ്ങളിലും സന്ന്യാസമുണ്ട്. ബുദ്ധ, ജൈന, ക്രൈസ്തവ, ഇസ്ലാം മതങ്ങളിലും സന്ന്യസിക്കുന്നവരുണ്ട്. ക്രൈസ്തവധർമത്തിൽ സന്ന്യാസത്തിനു സുപ്രധാനപങ്കാണുള്ളത്. സ്വന്തം പ്രാണൻപോലും ലോകത്തിനായി ത്യജിച്ചു യേശു. രോഗികൾക്ക് ആശ്വാസവും വിശക്കുന്നവർക്ക് ആഹാരവും തെറ്റുചെയ്തവർക്ക് പാപവിമോചനവും ക്രിസ്തുവിന്റെ ജീവിതദൗത്യങ്ങളിൽ പ്രധാനമായിരുന്നു. സ്വാർഥത വെടിഞ്ഞു പരാർഥമായി ജീവിക്കാനാണു ക്രിസ്തു ഉപദേശിച്ചിട്ടുള്ളത്.
ക്രിസ്തു പറയുന്നു: ""ഹൃദയവിശുദ്ധിയുള്ളവർ അനുഗൃഹീതരാണ്. അവർ ദൈവത്തെ ദർശിക്കും.'' ദൈവത്തെ ദർശിക്കലാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ന് എല്ലാ മതങ്ങളും ഒരുപോലെ ഉദ്ഘോഷിക്കുന്നുണ്ട്. ദൈവത്തെ സാക്ഷാത്കരിക്കാനുള്ള കഴിവ് മനുഷ്യനുണ്ടെന്നു കണ്ടതുകൊണ്ടാണു മറ്റൊരു സൃഷ്ടിക്ക് ഈശ്വരൻ തുനിയാതിരുന്നത്. അതുപോലെ ക്രിസ്തു പറയുന്നു: ""ഭൂമിയിൽ നിനക്കായി നിക്ഷേപങ്ങൾ സംഭരിക്കരുത്. നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും.''
ലൗകികസന്പത്ത് സന്പാദിക്കാൻ വേണ്ടി ശ്രമിക്കുകയും കൂടെ ദൈവത്തെ ആരാധിക്കുകയും ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. ""ഒന്നുകിൽ ദൈവത്തെ, അല്ലെങ്കിൽ ധനത്തെ സേവിക്കണം രണ്ടിനേയും ഒരുമിച്ചു സേവിക്കാൻ സാധിക്കുകയില്ല.'' അതുപോലെ മറ്റൊരു വാക്യം: ""ആത്മാവിൽ വിനീതർ അനുഗ്രഹീതർ; സ്വർഗരാജ്യം അവർക്കുള്ളതാകുന്നു.'' എന്നു പറയുന്പോൾ എളിമയുള്ളവരും ധനം, സ്ഥാനം, മാനം, പ്രശസ്തി മുതലായ ലൗകികവലുപ്പത്തിൽ മോഹമില്ലാത്തവരും എളിയസ്ഥാനം ആഗ്രഹിച്ചു തൃപ്തിയടയുന്നവരുമായ ജനങ്ങളെയാണ് ആത്മാവിൽ വിനീതരായി ക്രിസ്തു കണക്കാക്കുന്നത്.
എല്ലാത്തിലും ഉപരിയായി നമ്മുടെ ഹൃദയത്തിൽ വളർത്തിയെടുക്കേണ്ട ഉത്കൃഷ്ടഗുണമാണു സ്നേഹം. തന്നെയും അയൽക്കാരെനെയും ശത്രുക്കളെയും ഒരുപോലെ സ്നേഹിക്കാൻ സ്വന്തം ജീവിതത്തെ ദൃഷ്ടാന്തമാക്കിക്കൊണ്ടു ക്രിസ്തു ഉദ്ബോധിപ്പിക്കുന്നു.
സ്വാമി വിവേകാനന്ദൻ പറയുന്നു: ""ബഹുജന സുഖായ ബഹുജന ഹിതായ.'' ലോകഹിതത്തിനും ജനക്ഷേമത്തിനും വേണ്ടിയാണു സന്ന്യാസിയുടെ ജന്മം. സന്ന്യാസം സ്വീകരിച്ചിട്ട് ഈ ലക്ഷ്യം മറക്കുന്നവൻ- വൃഥൈവ തസ്യ ജീവനം- അവന്റെ പിറവി പാഴായിപ്പോയി. സമഷ്ടികളുടെ ഗഗനഭേദിയായ നിലവിളിക്കു നിവൃത്തി വരുത്താൻ, വിധവയുടെ ബാഷ്പധാര തുടച്ചു നീക്കാൻ, പുത്രവിയോഗംകൊണ്ടു പിടയുന്ന പിതാക്കളുടെ പ്രാണനു ശാന്തിയരുളാൻ, അജ്ഞരായ സാമാന്യജനത്തെ ജീവിതായോധനത്തിനു സമർഥരാക്കാൻ ശാസ്ത്രജ്ഞാനപ്രചാരണംകൊണ്ടു സകലർക്കും ഐഹികവും പാരമാർഥികവുമായ മംഗളം കൈവരുത്താൻ, ജ്ഞാനദീപം പ്രകാശിച്ച് സകലരിലും ഉറങ്ങിക്കിടക്കുന്ന ബ്രഹ്മസിംഹത്തെ ഉണർത്താൻ പരാർഥം പ്രാണൻ ദാനം ചെയ്യുവാൻ- അതേ, ഇതിനുവേണ്ടിയാണു സന്ന്യാസിയുടെ ജനനം.
സന്ന്യാസിയുടെ കഠിനനിയമത്തെക്കുറിച്ചു ശ്രീരാമകൃഷ്ണൻ പറയുന്നതു നോക്കുക: ""സന്ന്യാസിക്ക് ഇത്ര കഠിനനിയമം എന്തുകൊണ്ടാണ്? സ്വന്തം ശ്രേയസിനുവേണ്ടി എന്നതു വാസ്തവം. പിന്നെ ലോകശിക്ഷണത്തിനും. സന്ന്യാസിയുടെ നൂറുശതമാനം ത്യാഗം കണ്ടാൽ സാധാരണക്കാരനു ത്യാഗത്തിനു തന്റേടം തോന്നും. അപ്പോഴേ അയാൾ കാമിനീകാഞ്ചനം ഉപേക്ഷിക്കാൻ ശ്രമിക്കൂ. ഈ ത്യാഗമാതൃക സന്ന്യാസി കാണിച്ചില്ലെങ്കിൽ, പിന്നെയാരു കാണിക്കും?''
ജീവപ്രപഞ്ചത്തിനു സന്ന്യാസിയിൽനിന്ന് ഒന്നും ഭയക്കാനില്ല. ഏറ്റവും ഉയർന്നവനിലും താണവനിലും ആത്മരൂപേണ വിളങ്ങുന്നത് ഒന്നുമാത്രം. ഇഹപരങ്ങളിലുള്ള ജീവിതം ത്യാഗാഗ്നിയിൽ ഹോമിച്ച്, എല്ലാ ആശകളും ഭീതിയും ഒക്കെ ഭേദിച്ച്, എന്നേക്കുമായി വിമുക്തി നേടി, അപാരതയിലേക്കു തീർഥാടനം ചെയ്യുന്നവനാണു സന്ന്യാസി.
സ്വാമി സദ്ഭവാനന്ദ
(തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷനാണ് ഗ്രന്ഥകാരനും പ്രഭാഷകനുമായ ലേഖകൻ )