ഒരു കടൽത്തീരത്തുവച്ച് സത്യവും അസത്യവും കണ്ടുമുട്ടി. അവർ ഒരു കടൽ സ്നാനത്തിന് ഇറങ്ങി. അല്പം കഴിഞ്ഞപ്പോൾ അസത്യം കരയിലേക്ക് മടങ്ങി. സത്യത്തിന്റെ വസ്ത്രമെടുത്തണിഞ്ഞ് കരയിലേക്ക് നടന്നു നീങ്ങി. സത്യം കരയിലെത്തിയപ്പോൾ തന്റെ വസ്ത്രം കാണാഞ്ഞ് ദുഃഖിച്ചു. മറ്റു വഴിയൊന്നുമില്ലാതായപ്പോൾ അസത്യത്തിന്റെ വസ്ത്രമെടുത്തണിഞ്ഞ് സത്യം യാത്രയായി. അന്നുമുതൽ മാലോകർ പലപ്പോഴും സത്യത്തെ അസത്യമായും, അസത്യത്തെ സത്യമായും കാണുന്നു.
ചില വാർത്താചാനലുകളും ചുരുക്കം ചില വർത്തമാനപത്രങ്ങളും സന്യാസത്തെ വികലവും വികൃതവുമാക്കി ആഘോഷങ്ങൾ കൊഴുപ്പിച്ചപ്പോൾ പണ്ട് വായിച്ച കഥ ഓർത്തുപോയി. വാർത്തകൾക്കു ദാരിദ്ര്യം വന്ന് വാർത്താ ചാനലുകൾ നെട്ടോട്ടമോടുന്പോൾ കാണുന്ന ഇരകളെയൊക്കെ കൊത്തി വലിച്ച് മാന്തിക്കീറുകയാണ്. നീതിക്കായി വീണു പിടയുന്ന ഇരകൾ. ഇവിടെ ഇപ്പോഴത്തെ ഇര വിശുദ്ധമായ സന്യാസ ജീവിതമാണെന്നതിനാലും ഇത് ഒരു സന്യാസ സഭയുടെ മാത്രം പ്രശ്നമായി കാണാൻ പറ്റാത്തതിനാലും പ്രതികരിക്കാൻ നിർബന്ധിതയാവുകയാണ്. കാരണം “ഒരു അവയവം വേദനയനുഭവിക്കുന്പോൾ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുന്പോൾ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു’’(1 കൊറി: 12/26). ഏഴായിരത്തിൽ അധികം സമർപ്പിതരുമായി വളരെ നല്ല രീതിയിൽ മുന്നേറുന്ന ഒരു സന്യാസിനീ സമൂഹം ചില വ്യക്തികളുടെ ധാർഷ്്ട്യത്തിന് ഇരയായി വേദനിച്ച് പിടയുന്പോൾ നോക്കി നില്ക്കാനാവില്ല.
“സന്യാസ സഭകൾ തിരുസഭയിലെ മനോഹരങ്ങളായ മലർക്കാവുകളാണ്’’ എന്ന ദൈവദാസി മദർ മേരി സെലിന്റെ (സിഎംസിയുടെ ആദ്യ സുപ്പീരിയർ ജനറൽ) വാക്കുകളുടെ ഉൾപ്പൊരുൾ ചികയുന്പോൾ നാം എത്തി നില്ക്കുന്ന ഒരു മനോഹര തീരമുണ്ട്. അത് ‘നാനാത്വത്തിലെ എകത്വം’ തന്നെ. ആ മനോഹാരിതയ്ക്ക് മങ്ങലേല്ക്കുന്ന ഒന്നുമുണ്ടാകരുതേ എന്നാണ് സന്യാസത്തെ സ്നേഹിക്കുന്നവരുടെയെല്ലാം പ്രാർഥന.
ഫ്രാൻസിസ് പാപ്പ പറഞ്ഞത്
വിശ്വാസവർഷവും കാരുണ്യവർഷവും സമർപ്പിതവർഷവുമൊക്കെ പ്രഖ്യാപിച്ച്, അതിന്റെ സാംഗത്യം ദൈവജനത്തെ ബോധ്യമാക്കി, നൂതനമായൊരു നേത്യത്വശൈലി അനുവർത്തിച്ച് ഒൗദ്യോഗികകൃത്യനിർവഹണത്തിൽ അനന്ത വിസ്മയങ്ങൾ തീർക്കുന്നഫ്രാൻസിസ് പാപ്പ പറഞ്ഞുവല്ലോ; “സഭയുടെ കൽഭരണികൾ വക്കോളം നിറച്ചുവച്ച പരിചാരകർ സമർപ്പിതരാണ്’’ എന്ന്. മാത്രമല്ല, “സുവിശേഷം ആസ്വാദ്യകരമാക്കാൻ മാവിനകത്തു കുഴച്ചുവച്ച പുളിമാവാണ് സമർപ്പിതർ’’ എന്നും “പീഠത്തിൽ വയ്ക്കപ്പെട്ട വിളക്കാണ് അവർ’’ എന്നുമൊക്കെ. ഇതൊക്കെ കേട്ട് ആത്മനിർവ്യതിയിലാകുന്പോൾ വിണ്ടും അദ്ദേഹത്തിന്റെ ചിന്താബന്ധുരമായ ദിവ്യപ്രബോധനം കർണപുടങ്ങളിൽ വന്നലയ്ക്കുകയാണ്: “വരിക എന്നെ അനുഗമിക്കുക എന്ന ഈശോയുടെ വിളിക്ക് പ്രത്യുത്തരം നല്കാൻ ഈശോ നടന്ന പാതയിലൂടെ സമർപ്പിതർ യാത്ര ചെയ്യണം.’’ ഈ വെല്ലുവിളിക്കായി ഓരോ സമർപ്പിതനും സമർപ്പിതയും ചെവി കൊടുക്കണം. സമർപ്പണത്തിന്റെ കാതൽ ഇതുതന്നെ.
ത്യാഗമെന്നതേ നേട്ടം
വ്രതത്രയത്തിലൂടെ യേശുവിന് സമർപ്പിതരാകുന്നവർ അടിസ്ഥാനപരമായ മൂന്ന് അവകാശങ്ങളാണ് വേണ്ടെന്ന് വയ്ക്കുന്നത്. സ്വയം ഇഷ്ടം ചെയ്യാനും, സ്വന്തമായി സന്പാദിക്കാനും, സ്വന്തം കുടുംബത്തെ കെട്ടിപ്പടുക്കുവാനുമുള്ള അവകാശം. അപ്പോൾ ഒരേ നാണയത്തിന്റെ മറുവശമെന്നപോലെ ത്രിവിധ സ്വാതന്ത്ര്യ പ്രാപ്തിയുണ്ടാകുന്നു. അതായത് അഹത്തിൽ നിന്നും ഇഹത്തിൽ നിന്നും ജഡത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം. “സന്യാസത്തിന്റെ ആഴവും അർഥവും സന്യാസി പഠിക്കുന്നത് കുരിശിൽനിന്നാണ്’’ (വി എഫ്രേം). കുരിശിൽനിന്ന് പഠിച്ച് അറിവു നേടി ഉത്ഥാന മഹിമയിലേക്ക് നടന്നടുക്കേണ്ട സന്യാസിനിക്ക് സുഖദുഃഖങ്ങൾ ഇടകലർന്നേ ജീവിതത്തിന്റെ നൈരന്തര്യം സാധ്യമാകൂ എന്ന ബോധ്യമുണ്ടാകണം. കാരണം “നിർമലനും ദരിദ്രനും അനുസരണയുള്ളവനുമായ യേശുവിന്റെ സവിശേഷതകൾ ജീവിതത്തിൽ പ്രകടിപ്പിക്കാൻ വിളിക്കപ്പെട്ടവരാണ് സമർപ്പിതർ’’ (ജോണ്പോൾ പാപ്പ).
കയ്പു നിറഞ്ഞ കാസ കുടിക്കാൻ കൊടുത്തപ്പോഴും അവിടുന്ന് അനുസരിച്ചു. ‘മരണത്തോളം കുരിശുമരണത്തോളം അനുസരണയുള്ളവനായി;’ നിത്യബ്രഹ്മചാരിയായി; എല്ലാറ്റിന്റെയും ഉടയവൻ ഒന്നുമില്ലാത്തവനായി. ഒൻപതുവ്യന്ദം മാലാഖമാരെയും വിളിപ്പുറത്തുവരുത്താൻ കഴിവും അധികാരവുമുള്ളവൻ ഏറ്റം നിസഹായനായി. ഈ ആത്മചൈതന്യമാണ് സന്യസ്തരും സ്വന്തമാക്കേണ്ടത്.
മാനുഷികമായ ബലഹീനത ചിലപ്പോൾ സമർപ്പണഭാവത്തിന് വിലങ്ങുതടിയാകാം. അപ്പോൾ നിയമാനുസൃതം ഈ ജീവിതാവസ്ഥയെ ഉപേക്ഷിക്കാനും കാനൻ നിയമം അനുവദിക്കുന്നുണ്ട്. അതനുസരിച്ച് സമർപ്പിത ജീവിതം ഉപേക്ഷിച്ചു പോകാവുന്നതാണ്. അങ്ങനെ പോയിട്ടുള്ളവർ പലരുമുണ്ട്. പക്ഷേ ഇപ്രകാരമൊരു കോലാഹലത്തിന്റെ ആവശ്യമുണ്ടോ?
മറനീക്കിയ സത്യങ്ങൾ
എഫ്സിസി സമൂഹാംഗമായിരുന്ന ഒരു സന്യാസിനിയെ നിയമാനുസ്യതം ഡിസ്മിസ് ചെയ്തതിനുള്ള കാരണങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ട് അധികാരികൾ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. അതിലും മറ്റ് പ്രതികരണങ്ങളിലും പരാമർശിക്കപ്പെടുന്ന അനുവാദമില്ലാത്ത കാർ വാങ്ങൽ, ശന്പളം സ്വന്തമായി സൂക്ഷിക്കൽ, വസ്ത്രധാരണത്തിലെ വ്യതിയാനം, മാധ്യമങ്ങളോടുള്ള ചിതമല്ലാത്ത ധാരണ, മുറിയിൽ പൂട്ടിയിട്ടെന്ന ആരോപണം തുടങ്ങിയ ഒരു കാര്യങ്ങളും ഇവിടെ പരാമർശിച്ച് ആവർത്തന വിരസത വരുത്തുന്നില്ല. എങ്കിലും ഒന്ന് പറയാനുണ്ട്, താക്കീത് കൊടുത്തും തിരുത്താൻ സമയം നല്കിയും അധികാരികളും സഭാസമൂഹവും ഏറെ കാത്തിരുന്നു. ട്രാക്ക് തെറ്റുന്നു എന്ന് ചൂണ്ടിക്കാണിച്ചു. അനുസരണ, ദാരിദ്ര്യവ്രതങ്ങളുടെ നിരന്തരമായ ലംഘനവും സന്യാസമൂല്യങ്ങൾക്ക് വിരുദ്ധമായ ജീവിതശൈലി തുടരുന്നതുമെല്ലാം ഗൗരവമായ തെറ്റാണെന്ന് കാണിച്ച് വിശദീകരണം ചോദിച്ചിട്ടും ന്യായമായ മറുപടി ഇല്ലായിരുന്നു എന്നാണ് അധികാരികൾ പറഞ്ഞിരിക്കുന്നത്. അധികാരികളുടെ ഈ നടപടിക്രമത്തിൽ അനുചിതമായതൊന്നും കാണുന്നില്ല എന്ന സത്യം നീതിക്കായി നിലവിളിക്കുന്നു.
ഹിഡൻ അജൻഡയല്ലേ?
ഏതൊരു പ്രസ്ഥാനത്തിനും, സംഘടനയ്ക്കും, സംവിധാനങ്ങൾക്കും, സ്ഥാപനങ്ങൾക്കും, രാഷ്ട്രങ്ങൾക്കും അതിന്റേതായ നിയമങ്ങളുണ്ട്, അതിന്റെ ചട്ടക്കൂടുകളുണ്ട്. അത് തകർക്കുന്നവർക്ക് അതേ അവസ്ഥയിൽ തുടരാൻ സാധ്യതകളുണ്ടോ? പുറത്താക്കപ്പെട്ടവർ കടിച്ചുതൂങ്ങി നില്ക്കുന്നത് അനധികൃതമായ കയ്യേറ്റം തന്നെയല്ലേ? ഇതിനെയൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ സന്യാസത്തെതന്നെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് ആർക്കാണ് അറിയാത്തത്? അതുവഴി സഭയെ തകർക്കുകയെന്ന ഗൂഢലക്ഷ്യവും അവർക്കുണ്ട്.
തനിക്കുള്ളതും, ഉള്ളും സമർപ്പണം നടത്തിയ ഒരു സന്യാസിനി സർക്കാർ തരുന്ന ശന്പളം തന്റെ സമൂഹത്തിനാണെന്ന് ബോധ്യപ്പെടുത്തി വരുമാനനികുതിയിൽ നിന്ന് ഒഴിവ് വാങ്ങിയിരിക്കേ, അത് തന്റെ അവകാശമെന്ന മട്ടിൽ കയ്യടക്കി വയ്ക്കുന്നത് കാണുന്പോൾ അത് ഒറ്റപ്പെട്ടവരും, സ്വയം പുറന്പോക്കിലേക്ക് ചേക്കേറുന്നവരും സമർപ്പണചൈതന്യത്തിന്റെ പൊരുളറിയാത്തവരുമാണെന്ന് ജനസാമാന്യം ഗ്രഹിച്ചുകഴിഞ്ഞു. സന്യാസത്തെ തെറ്റിദ്ധരിക്കാനും, പ്രതിക്കൂട്ടിലാക്കാനും ഇത്തരം ഒറ്റയാൻ കൊലവിളികൾ ഇടയാക്കും. കാരണം ഇവർക്കുവേണ്ടി കയ്യടിക്കാനും ഈ സുവർണാവസരം സ്വന്തമാക്കി സഭയെ കരിവാരിത്തേയ്ക്കാനും അവസരം പാർത്തിരിക്കുന്നവരുണ്ട്. ചാനൽ ചർച്ച കൊഴുപ്പിച്ച് സർക്കുലേഷനും റേറ്റിംഗുമൊക്കെ കൂട്ടാൻ നെട്ടോട്ടമോടുന്ന ചില മാധ്യമ വിചാരണക്കാർ. ഇവരുടെ കയ്യിൽ പിടയുന്ന സന്യാസവും സഭയും. ‘യേശുവിനെ അംഗീകരിക്കാം, സഭാസംവിധാനങ്ങളെയോ, അധികാരികളെയോ പറ്റില്ല’ എന്ന ധിക്കാരം അപകടകരം തന്നെ.
സന്യാസത്തിലെ വ്യക്തി പരിഗണന
എസ്എസ്എൽസിയോ, പ്ലസ്ടുവോ കഴിഞ്ഞ് സന്യാസസഭയിലേക്ക് വരുന്ന എല്ലാവർക്കും അവനവന്റെ അഭിരുചിയും സഭയുടെ ആവശ്യവുമനുസരിച്ച് ഉന്നത പഠനം നടത്താനും വളരാനും വികസിക്കാനും എല്ലാ സന്യാസിനീ സമൂഹങ്ങളിലും തന്നെ അവസരമുണ്ട്. മുതിർന്നവരുടെ അദ്ധ്വാനഫലവും പെൻഷനും ഉൾപ്പെടെയുള്ള സഭയുടെ സന്പത്തിന്റെ നല്ലൊരുഭാഗം മറ്റ് ആവശ്യങ്ങൾക്കെന്നപോലെ ഇതിനായി വിനിയോഗിക്കുന്നു. ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമൊക്കെ എടുത്ത് ജോലികളിൽ ആയിക്കഴിയുന്പോൾ തന്നെ വളർത്തിയ സഭയോടും പൂർവികരോടും സഭാനിയമങ്ങളോടും നിഷേധഭാവം കലർത്തുന്നത് വലിയ നന്ദിഹീനത തന്നെ. പരസ്യമായി ഏറ്റു പറഞ്ഞ വ്രതങ്ങൾക്കനുസരിച്ച് ഒന്നും സ്വന്തമാക്കാതെ ഉള്ളതെല്ലാം സഭയ്ക്കായും സഭാനിയമമനുസരിച്ചും ചെലവിടാൻ സമർപ്പിതർ കടപ്പെട്ടവരാണ്. മാത്രമല്ല, അനുവാദം കൂടാതെയുള്ള ധനവിനിയോഗവും വ്യവഹാരങ്ങളും യാത്രകളുമെല്ലാം അനുസരണവ്രതത്തിന്റെ പ്രകടമായ ലംഘനം തന്നെ. എന്നാൽ വി. അൽഫോൻസ് ലിഗോരി പറയുന്നതുപോലെ “സന്യസ്തരുടെ നിയമങ്ങൾ ഒരു ഭാരമാണെന്നതിൽ സംശയമില്ല. പക്ഷേ ആ ഭാരം പക്ഷികളുടെ ചിറകുപോലെയാണ്. അവ ഉപയോഗിച്ചാണ് നാം ദൈവസന്നിധിയിലേക്ക് പറന്നുയരേണ്ടത്.’’ ദൈവത്തെ സ്നേഹിക്കുകയെന്നത് ദൈവഹിതത്തോട് നമ്മുടെ ഇച്ഛകളെ ചേർത്തുവയ്ക്കുകയെന്നതാണ്. ഇതാണ് യാഥാർഥ സന്യാസം. ഇതിന് വ്യവസ്ഥയില്ലാത്ത സമർപ്പണം നടത്തണം. വി. റീത്ത പറയും പോലെ “എനിക്ക് സ്വന്തമായി മനസില്ല. ആരുടെ രൂപം എന്റെ ഹ്യദയത്തിൽ പതിഞ്ഞിരിക്കുന്നുവോ ആ പ്രിയ ഈശോയുടേതാണ് എന്റെ മനസ്.’’
സംശയത്തോടെ ജനസാമാന്യം
തന്നെ താനാക്കിയ സന്യാസസമൂഹം എങ്ങനെയാണ് മോശമാണെന്നു പറയാൻ കഴിയുക? സന്യാസം മോശമാണെന്നിരിക്കെ, വ്യക്തിസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണെന്നിരിക്കെ അതിൽ പിടിച്ചു നില്ക്കാനും അതിന്റെ ആനുകൂല്യങ്ങൾ പറ്റാനും ശ്രമിക്കുന്നതെന്തിന്? മാത്രമല്ല, സന്യാസത്തിൽ, അതിന്റെ സംവിധാനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ അത് മാധ്യമങ്ങളുടെ വിഴുപ്പലക്കൽ വഴിയാണോ ശരിയായിത്തീരുക? അഥവാ അങ്ങനെ കീറിക്കടിക്കുന്നതും, കടിപ്പിക്കുന്നതും സന്യാസത്തെ നന്നാക്കാനല്ല, ഇല്ലായ്മചെയ്യാനാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? സന്യാസത്തെ അവഹേളിക്കുകവഴി കത്തോലിക്കാ സഭയെതന്നെ തമസ്ക്കരിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇക്കുട്ടർക്കുള്ളത് എന്നതിൽ സഭാസമൂഹം ജാഗ്രതപാലിക്കേണ്ടതുണ്ടല്ലൊ.
സ്വാഭിഷ്ടങ്ങളെയെല്ലാം നിറവേറ്റാൻ സൗകര്യമുണ്ടെന്നോർത്തല്ലല്ലോ സന്യാസത്തെ ആശ്ലേഷിക്കുന്നത്. മറിച്ച് സ്വാതന്ത്ര്യത്തിന്റെയും തന്നിഷ്ടത്തിന്റെയും ആകാശ വിശാലതകളിൽ ദൈവേഷ്ട നിർവഹണത്തിന്റെ അതിർ വരന്പുകളിട്ടുകൊണ്ടാണ്. അധികാരികൾ, നിയമങ്ങൾ, ദൈവവചനം ഇവയിലൂടെയെല്ലാം കടന്നുവരുന്ന ദൈവഹിതത്തിനുമുന്പിൽ പരിശുദ്ധ അമ്മയുടേതു പോലുള്ള ദാസീഭാവം സ്വീകരിച്ചു കൊണ്ടാണ്.
നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കണോ?
വൈകാരികതയുടെ ചായക്കൂട്ടുകൾ കലർത്തി, സന്യാസത്തിനെതിരായി ഒരു കച്ചി തുരുന്പെങ്കിലും കിട്ടാൻ വേണ്ടി വികൃതമായ ചോദ്യശരങ്ങൾ തൊടുത്തുവിടുന്ന ചാനൽ വീരന്മാർ! സ്വച്ഛമായി നീങ്ങുന്ന സന്യാസജീവിതത്തിൽ ആകെ പ്രശ്നങ്ങളാണെന്ന മട്ടിൽ പോസ്റ്റുകളിടുന്ന വാട്ട്സ് ആപ് സ്രഷ്ടാക്കൾ. സന്യാസവിഷയത്തിൽ ‘സർവജ്ഞപീഠം കയറിയവരാണ്’തങ്ങൾ എന്ന മട്ടിലാണ് ഇവർ അരങ്ങു തകർക്കുന്നത്. ഇവരുടെ പ്രകടനം പരിധിവിടുന്നുണ്ട്. എന്തും പറയാമെന്ന ഭാവം. ഇവർ കാണിക്കുന്ന അന്യായങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരെ നിർബന്ധിതരാക്കരുത്.
മാനഹാനി വരുത്തുന്ന അവാസ്തവ പ്രസ്താവനകളും അനധികൃത കൈയ്യേറ്റങ്ങളും അധികാര ധിക്കാരങ്ങളുമെല്ലാം കുറ്റം ചുമത്തപ്പെടാവുന്ന വകുപ്പുകൾ തന്നെയാണ് എന്നോർക്കുന്നത് നല്ലതാണ.് സ്ത്രീ വിരുദ്ധ പ്രസ്താവനകളും, പ്രവർത്തനങ്ങളും നിയമ നടപടിക്ക് വിധേയമാണല്ലോ. അതിലേക്ക് സന്യാസസമൂഹങ്ങളെയോ, അധികാരികളെയോ വലിച്ചിഴയ്ക്കാതിരിക്കുന്നതാണ് നല്ലത്. സ്വയംകൃതാനർഥങ്ങൾക്ക് സഭയെയോ, അധികാരികളെയോ എന്തിന് പഴിചാരുന്നു?
മൂല്യങ്ങൾ കൈമോശം വന്നാൽ
ഒരു സംഭവകഥ കേട്ടിട്ടുണ്ട്. ഒരിക്കൽ ഒരാൾ പട്ടികടിയേറ്റ് ആശുപത്രിയിലായി. പട്ടിക്ക് പേയുണ്ടെന്നും അതിനാൽ സൂക്ഷിക്കണമെന്നും ഡോക്ടർ പറഞ്ഞു. ഇതു കേട്ടയുടനെ രാഷ്ട്രീയക്കാരൻ പേപ്പറെടുത്ത് എഴുത്താരംഭിച്ചു. ഇതു കണ്ട ഡോക്ടർ പറഞ്ഞു. വിൽപ്പത്രമൊന്നും തയ്യാറാക്കാൻ മാത്രം ആശങ്കപ്പെടേണ്ടതില്ല. വിൽപ്പത്രമോ? പേയിളകിയാൽ കടിക്കേണ്ട ആളുകളുടെ പട്ടിക തയാറാക്കുകയാണ് ഞാൻ. സ്വയം നശിക്കുന്നവർ മറ്റുള്ളവരെക്കൂടി നശിപ്പിക്കുന്നു. മാനുഷിക മൂല്യങ്ങൾക്ക് തളർച്ചയും തകർച്ചയും അനുഭവപ്പെടുന്ന ഇക്കാലത്ത് ലോകത്തിന് അനുരൂപരായി സന്യാസമൂല്യങ്ങളെ കാറ്റിൽ പറത്തുന്നത് സന്യാസിക്കും നല്ലതല്ല.
സൗരഗോളങ്ങൾക്ക് നിശ്ചിതമായ സഞ്ചാരപഥമുണ്ട്. നദീപ്രവാഹങ്ങൾക്ക് നിയതമായ ചാലുകളുണ്ട്. സമുദ്രത്തിന്റെ തിരയിളക്കത്തിനും, കാറ്റിന്റെ സഞ്ചാരത്തിനും ചില താളക്രമങ്ങളുണ്ട്. ഇവ ലംഘിക്കപ്പെടുന്പോൾ സൗരഗോളങ്ങളും, നദീപ്രവാഹങ്ങളും, സമുദ്രവുമെല്ലാം അപകടകാരികളാകുന്നു. ഇതുതന്നെ മനുഷ്യന്റെ കാര്യവും.
ലക്ഷ്യത്തിലേക്കുള്ള പാത മാറുന്പോൾ, ലക്ഷ്യം മറക്കുന്പോൾ, ജീവിതം നാശോന്മുഖമാകുന്നു, മറ്റുള്ളവർക്കും നാശം വരുത്തുന്നു. ഹ്യദയത്തിൽ നിന്നും ദൈവത്തെ മാറ്റി നിർത്തി അതേ അകലം സഹജരിൽ നിന്നും പാലിക്കുന്ന വ്യക്തികൾക്ക് എല്ലാം ഭാരമാകുന്നു. അപ്പോൾ നീതിക്കായി കേഴുന്ന സത്യങ്ങളെ കേൾക്കാതാകും. അതിനാൽ ഹ്യദയം തുറക്കാം, സത്യത്തെ തിരിച്ചറിയാം, നീതിയുടെ വിജയം ഉറപ്പാക്കാം.
സിസ്റ്റർ ഗ്ലോറി സിഎംസി (കോതമംഗലം)