കിനാവ് പോലെ, കുന്നല നാടിന്റെ ശ്രീകോവിൽ നടയിലെ തിരുമധുരം പോലെ മലയാളിക്കിന്നു തിരുവോണം. പനിനീർ കാറ്റിൽ ഇളകിയാടുന്ന മാമരക്കൂട്ടങ്ങളും പൂത്താലമേന്തുന്ന ചെത്തിയും ചെന്പരത്തിയും പാറി നടക്കുന്ന പൂത്തുന്പികളും മന്ത്രമുഗ്ധ സ്വരത്തിൽ പാടുകയായി - ""വരിക പൊന്നോണമേ, വരിക ഞങ്ങളുടെ സ്വപ്നസൗന്ദര്യമേ..''
പ്രളയ പെയ്ത്തും ദുരിതക്കയങ്ങളും തകർത്തെറിഞ്ഞ ഹൃദയങ്ങൾ വീണ്ടും ഒരു ഉണർത്തുപാട്ടിനായി കാതോർക്കട്ടെ, ഒരേ സ്വരത്തിൽ ഒരൊറ്റ മനസുമായി പറയട്ടെ. ""വരിക ഞങ്ങളുടെ മാവേലി തമ്പുരാനെ, ഞങ്ങളുടെ കേരളത്തെ-അങ്ങയുടെ സ്വന്തം മലയാള നാടിനെ ഒരിക്കൽക്കൂടി അമൃത തീരമാക്കുക.''
നമ്മൾ മലയാളികൾ ആധിയും വ്യാധിയും മറക്കുന്ന, അതിർവരന്പുകൾ മറക്കുന്ന, ഒന്നായി മാറുന്ന തിരുവോണപ്പുലരിയാണ് ഇന്ന്. മുറ്റത്ത് അത്തപ്പൂക്കളമൊരുക്കിയും ഓണക്കോടി അണിഞ്ഞും ഊഞ്ഞാലാടിയും ഓണസദ്യ ഉണ്ടും മലയാളം ഇന്നും മാവേലിമന്നനെ വരവേൽക്കും, നിറസമൃദ്ധിയോടെ...
ഐതിഹ്യപ്പെരുമ ഓണത്തിന്റെ ഗൃഹാതുരത്വത്തിനു മാറ്റുകൂട്ടുന്നു. പണ്ടു കേരളം ഭരിച്ചിരുന്നത് അസുര ചക്രവർത്തിയായ മഹാബലിയായിരുന്നു. മഹാബലിത്തമ്പുരാന്റെ ഭരണകാലത്ത് എന്നും മലയാളികൾക്കു സന്പൽസമൃദ്ധിയുടെ തിരുവോണമായിരുന്നു. വേദനകളില്ല, യുദ്ധങ്ങളില്ല, മഹാമാരികളും പ്രകൃതി ദുരന്തങ്ങളുമില്ല. കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്ന, ജനങ്ങൾക്കെല്ലാം തുന്പപ്പൂക്കളുടെ നൈർമല്യമുണ്ടായിരുന്ന ഒരു കാലം. എങ്ങും ആഹ്ലാദവും ആഘോഷവും മാത്രം.
സ്വർഗത്തിലെ ഇന്ദ്രസിംഹാസനം മഹാബലി കൈയടക്കും എന്നു ഭയന്ന ദേവേന്ദ്രൻ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. മഹാവിഷ്ണു അങ്ങനെ വാമനനായി അവതരിച്ച് ഭൂമിയിലെത്തി. മഹാബലിയുടെ യാഗസ്ഥലത്തെത്തിയ മഹാവിഷ്ണു, ചക്രവർത്തിയോടു മൂന്നടി മണ്ണ് ചോദിച്ചു. രണ്ടടി കൊണ്ട് സ്വർഗവും ഭൂമിയും പാതാളവും അളന്നെടുത്ത മഹാവിഷ്ണു മൂന്നാമത്തെ അടി മണ്ണ് എവിടെ എന്നു ചോദിക്കുന്നു. തലയിലെ സ്വർണകിരീടം ഉൗരിവച്ച് ചക്രവർത്തി തന്റെ ശിരസ് കാണിച്ചു കൊടുത്തു.
പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തും മുന്പ് നിറകണ്ണുകളോടെ ഒന്നു മാത്രം അപേക്ഷിച്ചു, വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ വന്നു കാണാനുള്ള അനുവാദം! ചിങ്ങമാസത്തിലെ തിരുവോണനാളിൽ മലയാളികളെ വന്നുകാണാൻ മഹാവിഷ്ണു അനുവാദം നൽകി. വർഷത്തിലൊരിക്കൽ തങ്ങളെ കാണാൻ ഓലക്കുടയും കിരീടവും ചൂടി മനസും കണ്ണും നിറയെ പ്രജാവത്സല്യവുമായെത്തുന്ന ചക്രവർത്തിയെ വരവേല്ക്കുക മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമായി.
ഓണം, മലയാളത്തിന്റെ ഏറ്റവും മഹത്തരമായ ഉത്സവവുമായി. പഞ്ഞമാസമായ കർക്കടകം വകഞ്ഞുമാറ്റിവരുന്ന ചിങ്ങമാസം വിളവെടുപ്പിന്റെ കാലമായിരുന്നു ഒരുകാലത്ത്. കർക്കടക കൊയ്ത്ത് കഴിഞ്ഞെത്തുന്ന ആവണി മാസം സമ്പൽസമൃദ്ധിയുടെ നാളുകളായതു സ്വാഭാവികം. കൊയ്ത്തുത്സവം പല വർണങ്ങളായി മാറി, ആഘോഷമായി മാറി ഓണമായെന്നുള്ള കഥകളും ഇതോടു ചേർത്ത് നിലനിൽക്കുന്നുണ്ട്.
മണ്ണിൽ പൊന്നു വിളയിച്ചിരുന്ന കർഷകനു തന്റെ സമർപ്പണമായിരുന്നു ഓണക്കാലം. പാടത്തും തൊടിയിലും വിളയിച്ചെടുത്ത ഗുണസന്പുഷ്ടമായ പുന്നെല്ലരികൊണ്ടും വെണ്ടയ്ക്കയും ഏത്തക്കയും പടവലങ്ങയും ചേനയും ചേന്പും കൊണ്ടുമവർ നാടൻവിഭവങ്ങളുണ്ടാക്കി നാലും കൂട്ടിയുള്ള സദ്യ ഉണ്ടു. ഓണപ്പാട്ടുകൾ പാടി വള്ളി ഊഞ്ഞാലുകളിൽ ഹൃദയം നിറഞ്ഞാടി...
തുന്പിലയിൽ വിളന്പുന്ന ഓണസദ്യ പണ്ടൊക്കെ പോഷക ഗുണസന്പന്നമായിരുന്നു. തുന്പപ്പൂച്ചോറും ഇഞ്ചിക്കറിയും പരിപ്പും നെയ്യും പപ്പടവും, എല്ലാം തികച്ചും ആരോഗ്യകരം. അന്യ സംസ്ഥാനങ്ങളിലെ കച്ചവട പറന്പിലെ വെണ്ടയ്ക്കയിലും പടവലത്തിലും തളിക്കുന്ന മാരക വിഷ കീടനാശിനികളുടെ കഥകൾ കേട്ട് ഞെട്ടിയിരിക്കുന്ന വർത്തമാന കാലത്തിലാണ് നമ്മൾ ഇന്ന്. കേരളത്തിലെത്തുന്ന അരിപോലും വിശ്വസിക്കാൻ വയ്യാത്ത കെട്ടകാലം. എങ്കിലും മഞ്ഞൾവെള്ളത്തിലും ഉപ്പു വെള്ളത്തിലും ഇറക്കുമതി പച്ചക്കറികളും മറ്റും കഴുകിയും ആകുന്നത്ര പച്ചക്കറി പറന്പുകളിൽ കൃഷി ചെയ്തുമൊക്കെ നമ്മൾ ഓണം വിഷരഹിതമാക്കുകയാണ്.
എല്ലാം മറക്കുന്ന പൊന്നോണക്കാലം എന്ന് അടിവരയിട്ടു പറയേണ്ടതും ഇതുകൊണ്ടുകൂടിത്തന്നെ. നെറികേടുകളും ഭരണ വീഴ്ചകളും സാമൂഹ്യ തകർച്ചയും സാന്പത്തിക പ്രതിസന്ധികളും കൂടി ഇന്നു മറക്കാം. മലയാളത്തിന്റെ പ്രിയ കവി പ്രഫ. ഒ.എൻ.വി. കുറുപ്പ് പാടിയതുപോലെ
""ഓണപ്പൂവേ പൂവേ പൂവേ
ഓമൽപ്പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരേ മാടി വിളിപ്പൂ
ഇതാ ഇതാ..''
എസ്. മഞ്ജുളാദേവി