മുതലയുടെ വയറ്റിൽ നിന്നു കണ്ടെത്തിയത് ആറായിരം വർഷം പഴക്കമുള്ള പുരാവസ്തു
Wednesday, September 15, 2021 4:18 PM IST
മിസിസിപ്പിയില്‍ നിന്നു കഴിഞ്ഞ ദിവസം ഒരു വലിയ മുതലയെ ഷെയിന്‍ സ്മിത്തും ജോണ്‍ ഹാമില്‍ട്ടണും കൂടി പിടിച്ചിരുന്നു. മുതലയെ പിടിച്ചതിനെക്കാള്‍ അവരെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. മുതലയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയ ആ പുരാവസ്തു...! ആറായിരം വര്‍ഷം പഴക്കമുള്ള ഒന്ന്. ഇത് കണ്ടാല്‍ പിന്നെ ആരാണു ഞെട്ടാത്തത്.
അമ്പെയ്തതാണോ?
340 കിലോഗ്രാം തൂക്കവും 13 അടി നീളവുമാണ് ഈ മുതലയ്ക്കുണ്ടായിരുന്നത്. അതിന്റെ വയറ്റില്‍ അവര്‍ ഒരു പുരാതന അമ്പടയാളം കണ്ടെത്തിയതോടെയാണ് എന്താണിതെന്നുള്ള അന്വേഷണം ആരംഭിച്ചത്. തുടക്കത്തിൽ മുതലയെ അമ്പ് എയ്തതാകാമെന്നു കരുതി.
ഒരു പ്രാദേശിക ജിയോളജിസ്റ്റ് ഇത് ഏകദേശം 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തദ്ദേശീയരായ അമേരിക്കക്കാര്‍ ഉപയോഗിച്ചിരുന്നതാണെന്നു കണ്ടെത്തി. ഷെയ്നിന്റെ പ്രോസസ്സിംഗ് പ്ലാന്റായ റെഡ് ആന്റ്ലര്‍ പ്രോസസിംഗ്, ഫേസ്ബുക്കില്‍ എഴുതി: ''അതിന്റെ വയറ്റില്‍ എന്താണുള്ളതെന്നു കാണാന്‍ ഞങ്ങള്‍ കുറച്ച് വലിയ കഷണങ്ങളായി മുതലയെ മുറിച്ചു.
ഇതൊക്കെ ഈ വയറ്റിലോ!
ചരിത്രകാരന്മാരും മുതലയെ പിടിച്ചവരുമൊക്കെ എന്തായാലും മുതലയുടെ വയറ്റിലുള്ള സാധനങ്ങള്‍ കണ്ട് ഞെട്ടി. വയറിനുള്ളില്‍ കണ്ടെത്തിയ അമ്പും ആഴം അളക്കാനുപയോഗിക്കുന്ന നൂലും കട്ടയുമൊക്കെ പുരാതന കാലഘട്ടത്തില്‍ തദ്ദേശീയരായ അമേരിക്കക്കാര്‍ ഉപയോഗിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങളാണ്.
ഈ പുരാതന വസ്തുക്കളുടെ കണ്ടെത്തലുകള്‍ക്കൊപ്പം, ആമാശയത്തില്‍ മത്സ്യ അസ്ഥികൾ, തൂവലുകള്‍, മുടിയുടെ കെട്ടുകൾ, ദുര്‍ഗന്ധം നിറഞ്ഞ പിത്തരസം എന്നിവ ഉണ്ടായിരുന്നു.
ആദ്യം, ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. കാരണം ആരും ഇത് വിശ്വസിക്കില്ല,' എന്നാല്‍ താമസിയാതെ അദ്ദേഹം മനസുമാറ്റി. കണ്ടെത്തല്‍ 'പോസ്റ്റുചെയ്യാന്‍ കഴിയും വിധം വളരെ രസകരമാണെന്ന്' മനസിലാക്കി.