കാട്ടുപന്നിയില്‍ നിന്ന് രക്ഷനേടാന്‍ കർഷകൻ വേലികെട്ടി; വനംവകുപ്പ് ജയിലിലടച്ചു
Tuesday, April 26, 2022 9:08 PM IST
കാട്ടുപന്നിയുടെ അക്രമത്തില്‍ നിന്ന് രക്ഷനേടാന്‍ വേലികെട്ടിയ കർഷകനെ വനംവകുപ്പ് ജയിലിലടച്ച സംഭവത്തെക്കുറിച്ച് കർഷക സംഘടനയായ കിഫയുടെ കുറിപ്പ് വൈറലാകുന്നു. കൂടല്‍പോത്തുപാറ കൊച്ച് മുരത്തേല്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കുഞ്ഞുപിള്ളയെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
കിഫയുടെ പോസ്റ്റ്
കാട്ടുപന്നിയുടെ അക്രമത്തില്‍ നിന്ന് രക്ഷനേടാന്‍ 72 കാരന് സ്ഥാപിച്ച വേലി കുടുക്കായി
കൊടുമണ്‍: കാട്ടുപന്നിയുടെ അക്രമത്തില്‍ നിന്ന് രക്ഷനേടാന്‍ 72 കാരന് സ്ഥാപിച്ച വേലി കുടുക്കായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് കര്ഷകന് ജയിലില്‍ കിടന്നത് 24 ദിവസം. കൂടല്‍പോത്തുപാറ കൊച്ച് മുരത്തേല്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കുഞ്ഞുപിള്ളയാണ് ജീവിക്കാനുള്ള പെടാപാടിനിടെ ജയിലില്‍ കിടക്കേണ്ടി വന്നത്.
കുഞ്ഞുപിള്ള തോട്ടം ഉടമയോ വന്‍കിട കൃഷിക്കാരനോ ഒന്നുമല്ല. കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്നയാളാണ്. കൂടല്പോത്ത് പാറ വനാതിര്‍ത്തിയോട് ചേര്‍ന്ന ആകെയുള്ളത് 30 സെന്റില്‍ താഴെ മാത്രം ഭൂമിയാണ്. അതില്‍ തന്നെ കുറെ ഭാഗം പാറയുമാണ്. എങ്കിലും ഉള്ള ഇത്തിരി മണ്ണില്‍ വീട്ടാവശ്യത്തിനുള്ള കപ്പയും, കിഴങ്ങും വാഴയും ചേനയും , ഇഞ്ചിയുമെല്ലാം കൃഷിയിറക്കിയിട്ടുണ്ട്. ദരിദ്ര കര്‍ഷകത്തൊഴിലാളിയായ അദ്ദേഹത്തിന്, തന്റെ കിടപ്പാടത്തിന് ചുറ്റുമുള്ള സ്ഥലങ്ങളില്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാനോ, കമ്ബി നാട്ടി വേലിയുണ്ടാക്കി കൃഷി ചെയ്യാനുള്ള സാമ്ബത്തിക ശേഷിയില്ല.
മൃഗങ്ങളുടെ ശല്യം കാരണം പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് പകല്‍ പോലും ഭയം കൂടാതെ വീടിന് പുറത്തേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മൃഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കാട്ടുകമ്ബും പഴയതുണിയും, തുരിമ്ബിച്ച വയറും, ഷീറ്റുമൊക്കെ ചേര്‍ത്ത് ജീവരക്ഷാര്‍ത്ഥം വീടിനു ചുറ്റും ഒരു വേലി നിര്‍മ്മിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ അത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടു. വേലി കാട്ടുമൃഗങ്ങള്‍ക്കുള്ള കുരുക്കായി വ്യാഖ്യാനിച്ച് കൂലിപ്പണിക്കു പോയ ആളെ തേടിപ്പിടിച്ച് വനംവകുപ്പ് ജാമ്യമില്ലാ കേസെടുത്ത് ജയിലില്‍ അടച്ചു. 24 ദിവസത്തിനു ശേഷമാണ് 72 കാരനായ കുഞ്ഞുപിള്ളയ്ക്ക് ജാമ്യം ലഭിച്ചത്.
ഇതൊരു ഒരു കുഞ്ഞുപിള്ളയുടെ മാത്രം കഥയല്ല ഇത്തരത്തിലുള്ള ഒട്ടേറെ കേസുകള്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായുണ്ട്. കാട്ടുപന്നിയുടെ ശല്യം കാരണം ജീവിതം വഴിമുട്ടി പോയ നിരവധി കര്‍ഷകരാണ് ഇവിടുള്ളത്. വനാതിര്‍ത്തിക്ക് പുറത്തിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുവിരലനക്കാത്ത വനം വകുപ്പ് കര്‍ഷകര്‍ കൃഷിയിടം സംരക്ഷിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ കുടുക്കുവെച്ചെന്ന് പറഞ്ഞ കുരുക്കിലാക്കി ജയിലിലടയക്കും.
ഭാര്യയും മകളും അടങ്ങിയ കുടുംബവും മൂത്ത മകനുംകുടുംബവം കുഞ്ഞുപിള്ളയുടെ ഈ പുരയിടത്തിലാണ് താമസം. ജാമ്യം നേടിയെങ്കിലും വനംവകുപ്പിന്റെ കേസ് ഇപ്പോഴും നടക്കുകയാണെന്ന് കുഞ്ഞുപിള്ള പറഞ്ഞു.