"പൂവാലന്മാര്‍ ബെഡ്റൂം വരെ എത്തി; അച്ഛന്‍ ജനലുകള്‍ അടച്ചുപൂട്ടി'
Sunday, May 7, 2023 12:36 PM IST
ബോളിവുഡിലെ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ നായികയും ഗ്ലോബല്‍ ഐക്കണുമാണ് പ്രിയങ്ക ചോപ്ര. പുതിയ സീരീസായ സിറ്റഡലിന്‍റെ പ്രൊമോഷന്‍ തിരക്കുകളിലാണ് പ്രിയങ്ക ചോപ്ര.

തന്‍റെ പന്ത്രണ്ടാം വയസിലാണ് പ്രിയങ്ക ചോപ്ര പഠിക്കാനായി അമേരിക്കയിലേക്ക് പോകുന്നത്. തിരികെ എത്തുമ്പോഴേക്കും പ്രിയങ്കയ്ക്ക് 16 വയസായിരുന്നു. ഇരുവശത്തും മുടി പിന്നിയിടുന്ന പെണ്‍കുട്ടിയില്‍നിന്ന് ഒരുപാട് വളര്‍ന്നിരുന്നു പ്രിയങ്ക അപ്പോഴേക്കും. ഈ സമയത്ത് പ്രിയങ്കയുടെ അച്ഛന്‍ ജനലുകളില്‍ ഇരുമ്പ് ബാറുകള്‍ വച്ച് അടച്ചുവെന്നു കേട്ടതിനെക്കുറിച്ചാണ് താരത്തോട് അവതാരകന്‍ ചോദിക്കുന്നത്. പിന്നാലെ താരം പൊട്ടിച്ചിരിച്ചുകൊണ്ട് അതേക്കുറിച്ച് സംസാരിക്കുകയായിരുന്നു.

അച്ഛനു ഭ്രാന്തായി. അദ്ദേഹം അമേരിക്കയിലേക്ക് അയച്ചത് 12 വയസുള്ള, രണ്ട് വശത്തും മുടി പിന്നിയിട്ട പെണ്‍കുട്ടിയെയായിരുന്നു. ഞാന്‍ കൂള്‍ ആകാന്‍ മുടി വെട്ടി. തിരികെ വരുന്നത് അച്ഛന്‍ പ്രതീക്ഷിച്ചതിലും സ്ത്രീയായി പതിനാറാം വയസിലാണ്. തിരികെ വന്നപ്പോള്‍ തന്നെ ആണ്‍കുട്ടികള്‍ പിന്തുടരുമായിരുന്നു. ഒരിക്കല്‍ ഒരു പയ്യന്‍ രാത്രി എന്‍റെ ബാല്‍ക്കണിയിലേക്ക് കയറിവന്നു. അതുകൊണ്ടാണ് അച്ഛന്‍ അങ്ങനെ ചെയ്തത്.

അതോടെ എന്‍റെ ജീന്‍സെല്ലാം നശിപ്പിച്ചു. ഇനി മുതല്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്ന് പറഞ്ഞു. പുറത്ത് പോകുമ്പോഴെല്ലാം ഡ്രൈവര്‍ കൂടെ വരുമായിരുന്നു. ഭാഗ്യത്തിന് അധികം വൈകാതെ തന്നെ തന്‍റെ കരിയര്‍ ആരംഭിച്ചു.

അച്ഛന്‍ എന്നോട് ഇറുകിയ വസ്ത്രം ധരിക്കരുതെന്നും ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്നും പറയുമ്പോള്‍ ഞാന്‍ അച്ഛന്‍റെ ലൂസായ ഷര്‍ട്ട് എടുക്കുമായിരുന്നു. അതിന്‍റെ ബട്ടണ്‍സുകള്‍ അഴിച്ചിട്ട് വയറിന്‍റെ ഭാഗത്ത് കെട്ടിയിട്ട് നടക്കുമായിരുന്നു. എന്‍റേതു പോലൊരു ചെറിയ പട്ടണത്തില്‍ അത് വലിയ ശ്രദ്ധ വരുത്തിവച്ചു.

ഞാന്‍ കരുതിയിരുന്നത് എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു. എന്നാല്‍ ഇന്ന് ചിന്തിക്കുമ്പോള്‍ എങ്ങനാണ് ഞാന്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടു പോന്നതെന്ന് അറിയില്ല. എന്നാല്‍ അന്ന് ഒരാള്‍ മുറിയില്‍ കയറി വന്നതും ഞാന്‍ അലറിക്കരഞ്ഞു. അച്ഛന്‍ വന്നപ്പോഴേക്കും അവന്‍ ഓടിക്കളഞ്ഞു. പക്ഷെ അതോടെ അച്ഛന്‍ നിയമം ഉണ്ടാക്കി- പ്രിയങ്ക പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.