കാർഷികമേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണു രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു കടക്കുന്നത്. നിലവിലെ സർക്കാർ കാലാവധി പൂർത്തിയാക്കുന്പോൾ വാഗ്ദാനങ്ങളുടെ വലിയൊരു ഭാണ്ഡം കർഷകർക്കു മുന്നിലുണ്ട്. പക്ഷേ, അതിൽനിന്നു വിലപ്പെട്ടതൊന്നും അവർക്കു ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകളും വാഗ്ദാനങ്ങളിൽ പിന്നോട്ടല്ല. അവയും കർഷകർക്കു കാര്യമായി പ്രയോജനം ചെയ്യുന്നില്ലെന്നുമാത്രം. "ആർക്കും വേണ്ടാത്ത കർഷകർ'എന്ന പരന്പരയിലൂടെ ദീപിക ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാർഷികമേഖലയുടെ ഈ ദുർഗതി വരച്ചുകാട്ടിയല്ലോ.
സ്വതന്ത്ര ഭാരതം ആദ്യകാലത്തു കർഷകരുടെ ഉന്നമനത്തിൽ ഏറെ ശ്രദ്ധിച്ചിരുന്നു. പക്ഷേ, പിന്നീടു സർക്കാരുകളുടെ ശ്രദ്ധ മറ്റു മേഖലകളിലേക്കു തിരിഞ്ഞു. വ്യവസായ പുരോഗതിയിലാണു രാജ്യപുരോഗതി എന്ന വീക്ഷണം ഭരണകർത്താക്കളെ പിടികൂടി. "ജയ് ജവാൻ, ജയ് കിസാൻ' മുദ്രാവാക്യം അധികനാൾ നിലനിന്നില്ല. കർഷകരോടുള്ള അവഗണനയും കോർപറേറ്റുകളോടുള്ള പ്രേമവും ഇപ്പോഴത്തെ കേന്ദ്രസർക്കാരിന്റെ കാലത്തു പാരമ്യത്തിലെത്തി. സർക്കാരിനു തങ്ങളെ ആവശ്യമില്ലെന്നു കർഷകർ ചിന്തിച്ചെങ്കിൽ അദ്ഭുതമില്ല. ഈയിടെ മുംബൈയിലും ഡൽഹിയിലും മറ്റു പല ഉത്തരേന്ത്യൻ നഗരങ്ങളിലും കർഷകർ പടുകൂറ്റൻ പ്രതിഷേധറാലികൾ നടത്തി അധികാരികളുടെ ശ്രദ്ധ തങ്ങളുടെ പ്രശ്നങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ കാർഷികോത്പന്നങ്ങൾക്കു ദിനംപ്രതി വിലയിടിഞ്ഞപ്പോൾ അവർ അവ തെരുവിലേക്കു വലിച്ചെറിഞ്ഞു. ഇതൊന്നും ഭരണക്കാരുടെ മനസ് അലിയിച്ചില്ല. പക്ഷേ, തങ്ങളുടെ കൈയിലുള്ള ചെറിയൊരു ആയുധം കർഷകർ ഉപയോഗിച്ചപ്പോൾ ഭരണകർത്താക്കൾക്കു മുറിവുണ്ടായി. അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പായിരുന്നു വോട്ട് എന്ന ആയുധം പ്രയോഗിക്കാൻ അവർക്കു കിട്ടിയ അവസരം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സർക്കാരുകൾ നിലംപൊത്തി. കാർഷിക കടം എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ് മൂന്നു സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുകയും ചെയ്തു. തങ്ങൾ എഴുതിത്തള്ളിയവർ തങ്ങളെ എഴുതിത്തള്ളാൻ തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞ കേന്ദ്രസർക്കാരിന് അനക്കമായി. അടുത്തു വരുന്ന പൊതുതെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കർഷകർക്കുവേണ്ടി ചില പ്രഖ്യാപനങ്ങൾ കേന്ദ്രസർക്കാർ നടത്തി.
ഇതിനകം രാജ്യത്തെ കാർഷികമേഖല വളരെ ദയനീയമായ സ്ഥിതിയിലെത്തിക്കഴിഞ്ഞിരുന്നു. കർഷകരുടെ വരുമാനം കുറയുകയും ചെലവു കൂടുകയുമാണെന്നു കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ആഭ്യന്തര ഉത്പാദന(ജിഡിപി) കണക്കുകൾ വ്യക്തമാക്കുന്നു. കാർഷിക മേഖലയിലെ ജിഡിപി ഗണ്യമായി കുറഞ്ഞുവെന്ന് 2018-19ലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 2018-19ൽ 3.8 ശതമാനം മാത്രമാണു രാജ്യത്തെ കാർഷികവളർച്ച.
2016-17 ന്റെ തുടക്കത്തിൽ 7.1 ശതമാനം വളർച്ച നേടിയ ശേഷമായിരുന്നു ഈ കൂപ്പുകുത്തൽ. വിത്ത്, വളം, കീടനാശിനി എന്നിവയുടെ വിലയും കൂലിച്ചെലവും കുതിച്ചുകയറുന്പോൾ കാർഷികോത്പന്നങ്ങളുടെ വില കുത്തനേ ഇടിയുന്നു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാർഷികോത്പാദനം കൂടിയെങ്കിലും ഉത്പന്നവില നിലംപറ്റി. സവോള, വെളുത്തുള്ളി, കിഴങ്ങ് എന്നിവയുടെയൊക്കെ വില ഏറ്റവും താഴ്ന്ന നിലയിലാണ്.
രാജ്യത്തെ കർഷകരുടെ വരുമാനത്തിൽ ഏറ്റവും വലിയ ഇടിവുണ്ടായതു 2018-19 ലാണെന്നു കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്തന്നെ വ്യക്തമാക്കുന്നുണ്ട്. കാർഷിക-ഭക്ഷ്യോത്പന്നങ്ങളിലുണ്ടായ ഇടിവ് കഴിഞ്ഞ 18 വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ നിലയിലാണെന്നു ഡിസംബർ മാസത്തെ മൊത്തവിലസൂചിക(ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്) കാണിക്കുന്നു. ഉപഭോക്തൃ വിലസൂചിക(കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വിലയിടിവും ചൂണ്ടിക്കാട്ടുന്നു.
കാർഷികോത്പന്നങ്ങൾക്കു വില കുറയുന്നതു സാധാരണക്കാർക്കു നല്ലതല്ലേ എന്നു ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ, ഉത്പാദനച്ചെലവുപോലും ലഭിക്കാതെ എങ്ങനെയാണു കർഷകർ പിടിച്ചുനിൽക്കുക? വിലക്കുറവിന്റെ പ്രയോജനം ഉപഭോക്താവിനല്ല ഇടനിലക്കാർക്കും കോർപറേറ്റ് വിപണിക്കുമാണു ലഭിക്കുക. കിലോഗ്രാമിന് ഒരു രൂപ 42 പൈസയ്ക്കു കർഷകൻ വിൽക്കുന്ന സവോള കിലോമീറ്ററിനപ്പുറം ഉപഭോക്താവു വാങ്ങുന്നത് ഇരുപതു രൂപയ്ക്ക്.
സംഭരണം വർധിപ്പിച്ചും സംഭരണവില കൂട്ടിയുമാണു സർക്കാർ ഇത്തരം സന്ദർഭങ്ങളിൽ കർഷകരെ സഹായിക്കേണ്ടത്. 2014-17 കാലയളവിൽ ഇന്ത്യയിലെ കർഷകർക്കു കിട്ടിയ സർക്കാർ സഹായം മൈനസ് ആറു ശതമാനമാണെന്നാണു ഡോ. അശോക് ഗുലാത്തി-കാർമൽ ചാഹൽ പഠനറിപ്പോർട്ട് പറയുന്നത്. ഇതിനിടെയാണു കയറ്റുമതി നിയന്ത്രണവും യാതൊരു നിയന്ത്രണവുമില്ലാത്ത ഇറക്കുമതിയും. റബറിന്റെ വില തറപറ്റിക്കിടക്കുന്പോഴും ഇറക്കുമതി തകൃതിയായി നടക്കുന്നു.
കാർഷികവായ്പ എടുത്ത കർഷകർ അനുഭവിക്കുന്ന ഭാരം ചെറുതല്ല. പക്ഷേ, കാർഷികകടം എഴുതിത്തള്ളുന്നകാര്യം വരുന്പോൾ അതു രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെ ബാധിക്കുമെന്നൊക്കെ പറഞ്ഞു ചില ധനശാസ്ത്രജ്ഞർ രംഗത്തെത്തും. വ്യവസായികൾ സഹസ്രകോടികൾ വായ്പയെടുത്തു മുങ്ങുന്നതും ബാങ്കുകൾ അതൊക്കെ എഴുതിത്തള്ളുന്നതും അവർക്കു പ്രശ്നമല്ല. ബാങ്ക് വായ്പ എഴുതിത്തള്ളൽ ആരോഗ്യകരമായ രീതിയല്ലായിരിക്കാം. പക്ഷേ, പാവപ്പെട്ടവരുടെ ചെറിയ കടങ്ങളോടുള്ള കടുംപിടിത്തം കോടീശ്വരന്മാരോടു കാണിക്കാത്തതാണു മനസിലാകാത്തത്. വായ്പാ ക്രമക്കേടിൽ കുറ്റാരോപിതയായ ബാങ്ക് ചെയർപേഴ്സണെതിരേ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലംമാറ്റിയതു കഴിഞ്ഞ ദിവസത്തെ സംഭവം.
തെരഞ്ഞെടുപ്പ് അടുക്കുന്പോഴെങ്കിലും സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും കർഷകസ്നേഹം ഉദിക്കുന്നത് ആശ്വാസകരം. കാർഷിക മേഖലയിലെ സബ്സിഡികളൊക്കെ ഒഴിവാക്കി നിശ്ചിത തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറുന്ന പദ്ധതിയാണു കേന്ദ്രസർക്കാർ ഇപ്പോൾ ആലോചിക്കുന്നതത്രേ. ഇതിലും ചതി ഒളിഞ്ഞിരിപ്പുണ്ട്. പലിശയിളവ് അടക്കമുള്ള മറ്റു സഹായങ്ങളെല്ലാം ഇല്ലാതാകും. കൂടിയ പലിശയും വിത്തിനും വളത്തിനും ഉയർന്ന വിലയും കർഷകർ നൽകേണ്ടിവരും.
കുറഞ്ഞ പലിശയ്ക്കു വായ്പ, ന്യായവില, ന്യായമായ ലാഭം, വിള നശിച്ചാൽ നഷ്ടപരിഹാരം ഇവയൊക്കെ കൃത്യമായി ലഭ്യമാക്കിയാലേ കാർഷികമേഖല പച്ചപിടിക്കൂ. അതിനുള്ള പദ്ധതികൾ രാജ്യത്ത് എല്ലായിടത്തും ഉണ്ടാകട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.