അടിക്കടിയുള്ള ഹർത്താലുകൾ നിയന്ത്രിക്കുന്നതിനു സർവകക്ഷിയോഗം വൈകാതെ വിളിച്ചുചേർക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടക്കൂടെയുള്ള ഹർത്താൽ ജനങ്ങൾക്കുണ്ടാക്കുന്ന ദുരിതങ്ങൾ ഏറെയാണെന്നു പറഞ്ഞ മുഖ്യമന്ത്രി, നേരത്തേ ഇതിനായി യോഗം ചേർന്ന കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഹർത്താൽ നിരോധനവുമായി ബന്ധപ്പെട്ടു കുറെ നാടകങ്ങൾ ജനം കണ്ടിട്ടുണ്ട്. അത്തരം നാടകംകളി രാഷ്ട്രീയകക്ഷികളും ഭരണകർത്താക്കളും നിർത്തണം. എന്നിട്ട് അവർ ആത്മാർഥതയോടെ പറയണം, തങ്ങൾ ഇനി ഹർത്താലിനില്ലെന്ന്. അതു പറയാൻ ഇരട്ടച്ചങ്കൊന്നും വേണ്ട, ജനങ്ങളെക്കുറിച്ച് അല്പം കരുതലുള്ളൊരു മനസുമതി.
ഹർത്താലുകൾമൂലം കേരളത്തിന് ഇതേവരെ ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ കണക്കാക്കാൻ പ്രയാസമാണ്. എത്രയോ തൊഴിൽ ദിനങ്ങൾ, സാധ്യായ ദിവസങ്ങൾ, പൊതുമുതലുകൾ, അവസരങ്ങൾ, സംരംഭ സാധ്യതകൾ...അതൊക്കെ സംസ്ഥാനത്തിന്റെ പൊതുവായ നഷ്ടങ്ങൾ. അതിനേക്കാൾ പ്രധാനം, അനേകംപേർക്ക് വ്യക്തിപരമായി ഉണ്ടായിട്ടുള്ള നഷ്ടങ്ങളാണ്. അതിനു കണക്കില്ല, കണക്കുണ്ടാവുകയില്ല. പക്ഷേ അവരുടെ ശാപങ്ങൾ ഇവിടത്തെ രാഷ്ട്രീയപാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും മേലുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ ഹർത്താൽ പ്രഖ്യാപിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടേതായി 2017ൽ 120 ഹർത്താലുകൾ നടന്നു. 2018ൽ സെഞ്ച്വറി തികയ്ക്കാനായില്ലെന്നു മാത്രം. അടുത്തകാലത്തായി മിന്നൽ ഹർത്താലുകൾ ജനദുരിതം ഇരട്ടിപ്പിക്കുന്നു. രാത്രി വൈകി പ്രഖ്യാപിക്കുന്ന മിന്നൽ ഹർത്താലിന്റെ വിവരം പുലർച്ചെ ബസിനോ ട്രെയിനിനോവേണ്ടി കാത്തുനിൽക്കുന്പോഴോ യാത്രയ്ക്കിടയിലോ ആവും ആളുകൾ അറിയുക. അടുത്തകാലത്തായി ഹർത്താലിനു വളരെ സമയനിഷ്ഠയുണ്ട്: രാവിലെ കൃത്യം ആറുമുതൽ വൈകുന്നേരം കൃത്യം ആറു വരെ. പക്ഷേ എന്തു പ്രയോജനം? വൈകുന്നേരം ആറു കഴിഞ്ഞാൽ ഒരു സ്വകാര്യ ബസും സർവീസ് നടത്തില്ല. കെഎസ്ആർടിസി പേരിനു ചില സർവീസുകൾ നടത്തിയാലായി. വൈകുന്നേരം തുറന്നു പ്രവർത്തിക്കുന്നതു ചില തട്ടുകടകളും ബാറുകളും മാത്രം.
ഹർത്താലിൽ പൊതുസ്വത്തു നശിപ്പിക്കുന്നതിനെതിരേ നിയമമുണ്ട്. പക്ഷേ, അതു നടപ്പാക്കേണ്ടവർ കണ്ണടയ്ക്കുന്നു. ഹർത്താലിനെതിരേ കോടതി കർശനമായ നിലപാട് എടുത്തിട്ടുണ്ടെങ്കിലും അതു വകവയ്ക്കപ്പെടുന്നില്ല. ഏഴു ദിവസത്തെ നോട്ടീസ് നൽകി മാത്രമേ ഹർത്താൽ പ്രഖ്യാപിക്കാവൂ എന്ന് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടു. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പണിമുടക്കുകളും ഹർത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊച്ചിയിലെ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവ നൽകിയ ഹർജികളിന്മേലാണു കോടതി ഈ ഉത്തരവു നൽകിയത്. മിന്നൽ ഹർത്താലുകൾ ജനജീവിതവും സാന്പത്തികമേഖലയും തകർക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാൾ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണു മൂൻതൂക്കമെന്നു വ്യക്തമാക്കി.
അതിനുശേഷം ആദ്യം നടന്ന ഹർത്താൽ കഴിഞ്ഞ തിങ്കളാഴ്ചത്തേതായിരുന്നു. രണ്ടു യുവാക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം സ്വാഭാവികമായും വലിയ പ്രതിഷേധം ഉണർത്തും. പക്ഷേ, അതൊരു ഹർത്താലിലേക്കു മാറേണ്ടിയിരുന്നോ? ഹർത്താൽ ഏതു പ്രശ്നത്തിനാണിവിടെ പരിഹാരമുണ്ടാക്കിയിട്ടുള്ളത്? ഹർത്താലുകൾ പ്രശ്നങ്ങൾ പരിഹരിക്കാറില്ല, ഉണ്ടാക്കുകയേ ചെയ്തിട്ടുള്ളൂ. ആശുപത്രിയിൽ പോകേണ്ടവർ, പരീക്ഷയെഴുതേണ്ടവർ, ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടവർ, വിദേശയാത്ര നടത്തേണ്ടവർ എന്നിങ്ങനെ എത്രയോ പേർക്കു ഹർത്താൽ പ്രശ്നമുണ്ടാക്കി, അപരിഹാര്യമായ നഷ്ടമുണ്ടാക്കി.
ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ അതുമൂലമുണ്ടാകുന്ന നഷ്ടത്തിനു പരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. തിങ്കളാഴ്ചത്തെ ഹർത്താൽ മൂലമുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കോടതി പോലീസിനോടു തേടിയിട്ടുണ്ട്. മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾക്കു വഴങ്ങുന്നത് അനധികൃത ഹർത്താലിനു പിന്തുണ നൽകുന്നതിനു തുല്യമാണെന്നും ബസ് ഓപ്പറേറ്റർമാർ സർവീസ് നിർത്തിവയ്ക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷകൾ നടത്താത്തതും ശരിയല്ലെന്നും ഇതിനവർ ചട്ടപ്രകാരം നടപടി നേരിടേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചത്തെ ഹർത്താലിന് ആഹ്വാനം നൽകിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾക്കെതിരേ കോടതിയലക്ഷ്യത്തിനു ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
ഹർത്താൽ നിരോധനത്തിനായി മുന്പൊരിക്കൽ സർവകക്ഷിയോഗം നടന്നല്ലോ. ടൂറിസം മേഖലയെ ഹർത്താലിൽനിന്ന് ഒഴിവാക്കണമെന്നതിൽ സമവായം ആ യോഗത്തിലുണ്ടായി. പക്ഷേ, സംസ്ഥാനമാകെ നിശ്ചലമാകുന്പോൾ ടൂറിസ്റ്റുകൾക്ക് എത്രമാത്രം ചലിക്കാനാവും? ചലിച്ചിട്ടെന്തു കാര്യം? നിശ്ചിത ദിവസത്തേക്കുള്ള കൃത്യമായ പരിപാടികളുമായിട്ടാവും ഒട്ടു മിക്ക ടൂറിസ്റ്റുകളുമെത്തുന്നത്. പലരുടേതും കൺഡക്ടഡ് ടൂറുകളായിരിക്കും. ഓരോ മണിക്കൂറും അവർക്കു വിലപ്പെട്ടതാണ്. സംസ്ഥാനത്തിനു വിപുലമായ ടൂറിസം സാധ്യതയുണ്ടായിട്ടെന്ത്, അതിനേക്കാൾ വിപുലമായ ഹർത്താൽ സാധ്യതയുണ്ടല്ലോ.
ഇവിടെ ഒരിക്കൽ ഏതെങ്കിലും ദുരനുഭവമുണ്ടാകുന്ന വിദേശ ടൂറിസ്റ്റുകൾ പിന്നൊരിക്കൽ ഇവിടേക്കു വരാൻ തുനിഞ്ഞേക്കില്ല. അവർക്കു പോകാൻ മറ്റു സ്ഥലങ്ങളുമുണ്ടല്ലോ. ശ്രീലങ്ക, മാലദ്വീപ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇപ്പോൾ കൂടുതൽ പാശ്ചാത്യർ എത്തുന്നുണ്ട്. അവിടങ്ങളിൽ സർക്കാരും സ്വകാര്യ മേഖലയും ടൂറിസം വികസനത്തിനായി വലിയ പദ്ധതികളാണ് ഒരുക്കുന്നത്. ചില രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസു ടൂറിസമാണ്.
പണിമുടക്കിനോടും ഹർത്താലിനോടുമുള്ള നമ്മുടെ ഉദാസീനഭാവം മാറണം. അടുത്തകാലത്ത് തൊഴിലാളികളുടെ ഇരുദിന ദേശീയ പണിമുടക്കു നടന്നു. അത് ഏറ്റവും വിജയിച്ചതു കേരളത്തിലാണ്. പണിമുടക്കിൽ പങ്കെടുക്കുന്നവർക്കു സർക്കാർ ഡയസ് നോൺ (വേതനമില്ലായ്മ) പ്രഖ്യാപിക്കാറുണ്ട്. ഈ പണിമുടക്കിൽ സർക്കാർ അനുകൂല യൂണിയനുകളും പങ്കാളികളായിരുന്നതുകൊണ്ട് കേരളത്തിൽ ഡയസ് നോൺ ഒഴിവാക്കി. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടു ദിവസത്തെ ശന്പളം 166 കോടി രൂപവരും. സംഘടിതരുടെ പണിമുടക്കവകാശം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തേക്കാൾ വലുതെന്നു സർക്കാർ പ്രഖ്യാപിക്കില്ലെന്ന് ആശിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.