ഓഹരി അവലോകനം / സോണിയ ഭാനു
തെരഞ്ഞടുപ്പു ഫലം ഉറ്റുനോക്കി ഓഹരി സൂചികകൾ ഒരു ചുവടുകൂടി മുന്നേറി. രണ്ടാഴ്ചകളിലായി സെൻസെക്സ് 630 പോയിന്റും നിഫ്റ്റി 210 പോയിന്റും സ്വന്തമാക്കിയ ആവേശത്തിലാണ് ഓപ്പറേറ്റർമാർ. രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പു ഫലം കേന്ദ്രത്തിന് അനുകൂലമായാൽ ബോംബെ സൂചിക ഈ വാരം 34,000 പോയിന്റിലേക്കും നിഫ്റ്റി 10,600ലേക്കും സഞ്ചരിക്കാം.
സെൻസെക്സ് 32,886-33,622 റേഞ്ചിൽ സഞ്ചരിച്ചെങ്കിലും മുൻ വാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 33,501നു മുകളിൽ ക്ലോസിംഗിൽ ഇടംപിടിക്കാൻ വിപണിക്കായില്ല. അതേസമയം 212 പോയിന്റ് പ്രതിവാരനേട്ടം കൈവരിച്ചത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസമുയർത്തി. വാരാന്ത്യം 33,463 പോയിന്റിലെത്തിയ സെൻസെക്സിന് ഈ വാരം ആദ്യ താങ്ങായ 33,025 പോയിന്റ് കാത്തുസൂക്ഷിക്കാനായാൽ 34,050ലേക്കും തുടർന്ന് 34,497ലേക്കും മുന്നേറാം. അതേസമയം, ആദ്യ സപ്പോർട്ട് നഷ്ടമായാൽ 32,587-32,289നെ ലക്ഷ്യമാക്കി സൂചിക സാങ്കേതിക തിരുത്തലിനു ശ്രമിക്കാം. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങളിലേക്കു ശ്രദ്ധതിരിച്ചാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, എംഎസിഡി, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ മുന്നേറ്റം സുഗമമാക്കുമെന്ന സൂചന നല്കുന്നു. അതേസമയം ആർഎസ്ഐ നൂട്ടറൽ റേഞ്ചിലാണ്.
നിഫ്റ്റി സൂചിക 67 പോയിന്റ് പ്രതിവാരനേട്ടത്തിലാണെങ്കിലും മുൻവാരം സൂചിപ്പിച്ച 10,346 പോയിന്റിനു മുകളിൽ ക്ലോസിംഗിൽ സ്ഥാനമുറപ്പിക്കാനാവാതെ വാരാന്ത്യം സൂചിക 10,333ലാണ്. നിഫ്റ്റിക്ക് അതിന്റെ 21, 50 ദിവസങ്ങളിലെ ശരാശരിക്കു മുകളിൽ ഇടം കണ്ടെത്താനായത് പ്രതീക്ഷ പകരുന്നു. അനുകൂല വാർത്തകൾക്ക് നിഫ്റ്റിയെ 10,420ലേക്കും തുടർന്നുള്ള ദിവസങ്ങളിൽ 10,508-10,643 പോയിന്റ് വരെയും നയിക്കാനാവും. എന്നാൽ, തിരിച്ചടി നേരിട്ടാൽ ആദ്യ താങ്ങ് 10,197ലാണ്. ഈ സപ്പോർട്ട് കൈമോശം വന്നാൽ 10,062ലേക്കും തുടർന്ന് 9,974ലേക്കും തളരാം.
പിന്നിട്ട വാരം ബിഎസ്ഇയിൽ ഇടപാടുകളുടെ വ്യാപ്തി തൊട്ടുമുൻവാരത്തെ അപക്ഷേിച്ച് ഉയർന്ന് 22,617.36 കോടി രൂപയിലെത്തി. എൻഎസ്ഇയിൽ 1,37,438.25 കോടി രൂപയുടെ ഇടപാടുകൾ നടന്നു.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ നിരക്ക് നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. 41 പൈസയുടെ നേട്ടവുമായി രൂപ 64.45ൽനിന്ന് 64.04ലേക്കു കയറി. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 63.77ലേക്കും തുടർന്ന് 63.52ലേക്കും ശക്തിപ്രാപിക്കാം. തെരഞ്ഞടുപ്പുഫലം കേന്ദ്രത്തിന് അനുകൂലമായാൽ വിദേശനിക്ഷേപം ഉയരാം. വിദേശഫണ്ടുകൾ പിന്നിട്ട വാരം 606.84 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര ഫണ്ടുകൾ 599.88 കോടി രൂപയുടെ വില്പന നടത്തി.
യൂറോപ്യൻ കേന്ദ്രബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും വളർച്ചാനിരക്ക് ഉയരുമെന്ന വിലയിരുത്തൽ ആഗോളനിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തി. അടുത്ത വർഷം മൂന്നു തവണ പലിശനിരക്ക് ഉയർത്തുമെന്ന നിലപാടിലാണ് ഫെഡ് റിസർവ്.
അമേരിക്കയിൽ ഡൗ ജോണ്സ് ഓഹരി സൂചിക 322 പോയിന്റ് വർധിച്ച് റിക്കാർഡായ 24,651ലേക്കു കയറി. സാങ്കേതികമായി ഓവർ ബോട്ടായതിനാൽ ഈ വാരം അമേരിക്കൻ മാർക്കറ്റിൽ തിരുത്തൽ അനുഭവപ്പെടാം. ഡോളർ സൂചികയിലെ ചാഞ്ചാട്ടം ഏഷ്യൻ ഓഹരി സൂചികകളെ സമ്മർദത്തിലാക്കി. യൂറോപ്യൻ സൂചികകൾ പലതും കയറിയിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.