ലണ്ടന്‍: ഈ തോല്‍വിയെ ദയനീയമെന്നല്ലാതെ എന്തും പറയും. ആദ്യ ദിവസം മഴ മൂലം പൂര്‍ണമായും നഷ്ടമായി. പിന്നീടു വെറും മൂന്നു ദിവസകൊണ്ട് ഇന്ത്യ ഇന്നിംഗ്സിനും 159 റണ്‍സിനും തോറ്റു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിന് ലീഡായ 289 റണ്‍സിനെതിരേ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 130 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന്മാര്, പ്രത്യേകിച്ച് മധ്യനിരക്കാര്‍ മികച്ച ബാറ്റിംഗിലൂടെ ടീമിന്റെ കരുത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ നിര ഒന്നു പൊരുതാന്‍ പോലും തയാറാകാതെ കീഴടങ്ങി.
അവസാനം പാണ്ഡ്യയുടെയും (26), അശ്വിന്റെയും (33) പോരാട്ടമില്ലായിരുന്നെങ്കില്‍ തോല്‍വിയുടെ സ്ഥിതി ഇതിലും മോശമായേനെ. രണ്ട് ഇന്നിംഗ്സിലും അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അശ്വിനും പാണ്ഡ്യയും ഏഴാം വിക്കറ്റില്‍ 55 റണ്‍സിന്റെ സഖ്യമാണ് ഉണ്ടാക്കിയത്. മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതായിരുന്നു. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്സണും സ്റ്റിവര്‍ട്ട് ബ്രോഡുമാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടു വിക്കറ്റുമായി സെഞ്ചുറി വീരന് ക്രിസ് വോക്സും മികച്ചുനിന്നു. പാണ്ഡ്യയെ വോക്സ് വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ അശ്വിന് 33 റണ്‍സുമായി പുറത്താകാതെനിന്നു.
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഏഴു വിക്കറ്റിന് 396 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം അവസാനം ക്രീസിലുണ്ടായിരുന്ന ക്രിസ് വോക്സും സാം കരനും ചേര്‍ന്ന് 39 റണ്‍സുകൂടി തലേന്നത്തെ സ്കോറിനോടു ചേര്‍ത്തശേഷം കരന് പുറത്തായതോടെയാണ് ജോ റൂട്ട് ഇന്നിംഗ്സ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതുകൊണ്ട് പിന്നെയുണ്ടായിരുന്ന ആദില്‍ റഷീദിനും ജയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡിനും ക്ഷീണമുണ്ടായില്ല. 49 പന്തില്‍ അഞ്ചു ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തില്‍ 40 റണ്‍സ് നേടിയ കരനെ ഹര്‍ദിക് പാണ്ഡ്യ മുഹമ്മദ് ഷാമിയുടെ കൈകളിലെത്തിക്കുകയായിരുന്നു. തലേന്ന് ലോഡ്സില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടി വോക്സ് അപ്പോഴും പുറത്തായിരുന്നില്ല. 177 പന്തില്‍ 137 റണ്‍സ് നേടിയ വോക്സ് 21 ഫോര്‍ പായിച്ചു.
മുഹമ്മദ് ഷാമിയും പാണ്ഡ്യയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.വന്‍ ലീഡിനെതിരേ ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സിലെ പോലെ തന്നെ ആന്‍ഡേഴ്സണെയും ബ്രോഡിനെയും നേരിടാന്‍ മുരളി വിജയും ലോകേഷ് രാഹുലും ബുദ്ധിമുട്ടി. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ആന്ഡേഴ്സണ് റണ്ണൊന്നുമെടുക്കാത്ത വിജയ്യെ പുറത്താക്കി. ലോഡ്സില്‍ ആന്‍ഡേഴ്സന്റെ നൂറാമത്തെ വിക്കറ്റായിരുന്നു അത്. ഒന്നാം ഇന്നിംഗ്സിലെ പോലെ തന്നെ ചേതേശ്വര്‍ പൂജാര നേരത്തെയെത്തി. വൈകാതെ തന്നെ രാഹുലിനെയും (10) പുറത്താക്കി ആന്ഡേഴ്സണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്കു ആക്കം കൂട്ടി. അപടകം കണ്ട ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി തനിക്കു പകരം അജിങ്ക്യ രഹാനെയെ നാലാമനായി ഇറക്കി. പൂജാരയും രഹാനെയും ക്ഷമയോടെ ബാറ്റ് വീശി. ഉച്ചഭക്ഷണശേഷം ഒമ്പതോവര്‍ പിടിച്ചുനിന്നപ്പോള്‍ ഈ സഖ്യം ഇന്ത്യയെ അപകടത്തില്‍നിന്നു കടത്തുമെന്നു തോന്നി. എന്നാല്‍ 19-ാം ഓവറിന്റെ അവസാന പന്തില്‍ രഹാനെയെ (13) ബ്രോഡ് കീറ്റണ്‍ ജെന്നിംഗ്സിന്റെ കൈകളിലെത്തിച്ചു. പിന്നീടുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ കോഹ് ലി-പൂജാര കൂട്ടുകെട്ടിലായിരുന്നു. എന്നാല്‍ ഈ സഖ്യത്തിന്റെ ആയുസും അധികം നീണ്ടില്ല. പൂജാരയെ (17) ബ്രോഡ് ക്ലീന്‍ബൗള്‍ഡാക്കി. ബ്രോഡിന്റെ ഇന്‍സ്വിംഗർ നേരിടുന്നതില്‍ പൂജാരയ്ക്കു പറ്റിയ താമസമാണ് വിക്കറ്റ് തെറിപ്പിച്ചത്. തോല്‍വി ഉറപ്പിച്ച ഇന്ത്യക്കു കൂടുതല്‍ നഷ്ടം വന്നത് 31-ാം ഓവറിലായിരുന്നു. ബ്രോഡാണ് ഈ നഷ്ടമെല്ലാം ഉണ്ടാക്കിയതും. ഇന്ത്യന്‍ നായകന് പുറത്ത്. ഒലെ പോപ്പിനു ക്യാച്ച് നല്‍കിയാണ് കോഹ് ലി (17) പുറത്തായത്. പിന്നാലെയെത്തിയ ദിനേശ് കാര്‍ത്തിക് നേരിട്ട ആദ്യ പന്തില്‍തന്നെ പുറത്തായി ഇതോടെ ആറു വിക്കറ്റിന് 65 എന്ന നിലയിലേക്കു പതിച്ചു.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 107
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 396/7 ഡിക്ലയേഡ്
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
വിജയ് സി ബെയര്‍സ്റ്റോ ബി ആന്ഡേഴ്സണ് 0, രാഹുല്‍ എല്‍ബിഡബ്ല്യു 10, പൂജാര ബി ബ്രോഡ് 17, രഹാനെ സി ജെന്നിംഗ്സ് ബി ബ്രോഡ് 13, കോഹ് ലി സി പോപ് ബി ബ്രോഡ് 17, പാണ്ഡ്യ എല്‍ബിഡബ്ല്യു ബി വോക്സ് 26, കാര്‍ത്തിക് എല്‍ബിഡബ്ല്യു ബി ബ്രോഡ് 0, അശ്വിന് നോട്ടൗട്ട് 33, കുല്‍ദീപ് യാദവ് ബി ആന്ഡേഴ്സണ് 0, ഷാമി എല്‍ബിഡബ്ല്യു ബി ആന്ഡേഴ്സണ് 0, ഇഷാന്ത് ശര്‍മ സി പോപ് ബി വോക്സ് 2, എക്സ്ട്രാസ് 12, ആകെ 47 ഓവറില്‍ 130ന് എല്ലാവരും പുറത്ത്.
ബൗളിംഗ്
ആന്ഡേഴ്സണ് 12-5-23-4, ബ്രോഡ് 16-6-44-4, വോക്സ് 10-2-24-2, കരാന് 9-1-27-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.