ഷെരീഫിനെ തൂക്കുമരത്തില്‍നിന്നു രക്ഷിച്ചതു താനെന്നു സര്‍ദാരി
ഷെരീഫിനെ തൂക്കുമരത്തില്‍നിന്നു രക്ഷിച്ചതു താനെന്നു സര്‍ദാരി
Friday, February 15, 2013 11:13 PM IST
ലാഹോര്‍: പിഎംഎല്‍-എന്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനെ പ്രസിഡന്റ് മുഷാറഫിന്റെ ഭരണകാലത്ത് തൂക്കുമരത്തില്‍നിന്നു രക്ഷിച്ചത് താനായിരുന്നുവെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അവകാശപ്പെട്ടു. എന്നിട്ടും താനുമായി കൂടിക്കാഴ്ചയ്ക്ക് ഷെരീഫ് അനുമതി നിഷേധിച്ചെന്നും അദ്ദേഹം പരാതിപ്പെട്ടു.

ലാഹോറില്‍ സര്‍ദാരിയുടെ സ്വകാര്യആഡംബര വസതിയായ ബിലാവല്‍ ഹൌസിലെത്തിയ റിപ്പോര്‍ട്ടര്‍മാരോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

നവാസ്ഷെരീഫിന്റെ സഹോദരന്‍ അബ്ബാസ് ഈയിടെ അന്തരിച്ചു. ഇതെത്തുടര്‍ന്ന് അനുശോചനം അറിയിക്കാനാണ് നവാസുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ നവാസ് തന്നെ കാണാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നു സര്‍ദാരി പറഞ്ഞു.

സൈനിക വിപ്ളവത്തെത്തുടര്‍ന്ന് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ച മുഷാറഫ് അദ്ദേഹത്തെ ക്രൂരമായി ശിക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ജസ്റീസ് റഹ്മത് ഹുസൈന്‍ ജാഫ്രിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ കേസിന്റെ മെരിറ്റ് നോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നു താന്‍ ജാഫ്രിയോട് ആവശ്യപ്പെട്ടു. നവാസ് ഷെരീഫിന് മരണശിക്ഷ ഒഴിവായത് തന്റെ സ്വാധീനം മൂലമാണെന്ന് സര്‍ദാരി അവകാശപ്പെട്ടു.


പാക് പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ ഷെരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍-എന്‍ വിജയിച്ചതിനു പിന്നിലും തന്റെ സ്വാധീനമുണ്െടന്നു സര്‍ദാരി പറഞ്ഞു. വോട്ടിംഗ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച ഷെരീഫിനെ പിന്തിരിപ്പിച്ചതു താനാണ്. ബേനസീറുമായി അനുരഞ്ജനത്തിലെത്തിയെന്നു പറഞ്ഞാണ് പിഎംഎല്‍-എന്‍ വോട്ടുപിടിച്ചതെന്നും സര്‍ദാരി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.