ഭീകരാക്രമണം: 25 ഈജിപ്ഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ഭീകരാക്രമണം: 25 ഈജിപ്ഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
Saturday, October 25, 2014 11:36 PM IST
കയ്റോ: വടക്കന്‍ സീനായിയില്‍ സൈനിക ചെക്കുപോസ്റില്‍ ഭീകരര്‍ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ 25 ഈജിപ്ഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

സഫോടന ശബ്ദം കേട്ട് ചെക്കുപോസ്റിലെ സൈനികരുടെ സഹായത്തിന് ഓടിയെത്തിയ പട്ടാളക്കാരുടെ നേര്‍ക്ക് ഭീകരര്‍ വെടിവയ്പു നടത്തിയെന്ന് ഈജിപ്ഷ്യന്‍ ടിവി ചാനലായ സിബിസി റിപ്പോര്‍ട്ടു ചെയ്തു.

മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് മുര്‍സിയെ പുറത്താക്കി ജനറല്‍ അല്‍സിസി അധികാരം പിടിച്ചതിനെത്തുടര്‍ന്ന് സീനായ് മേഖലയില്‍ ഭീകരര്‍ ആക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മുര്‍സി അധികാരഭ്രഷ്ടനായശേഷം സീനായിയില്‍ ഇതുവരെ 500 സുരക്ഷാഭടന്മാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രയേലിനോടും ഗാസാ മുനമ്പിനോടും ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് വടക്കന്‍ സീനായ്. അന്‍സാര്‍ ബെയ്ത് അല്‍ മാക്ഡിസ് എന്ന തീവ്രവാദി സംഘടന സീനായ് മേഖലയില്‍ പോലീസിനും സൈനികര്‍ക്കും എതിരേ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.


ഈവര്‍ഷം ജൂലൈയില്‍ അല്‍വാഡി, അല്‍ ഗെഡിഡ് മേഖലയിലെ സൈനിക ചെക്കുപോസ്റില്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 21 ഈജിപ്ഷ്യന്‍ അതിര്‍ത്തി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്ന് സൈന്യം ഈ മേഖലയില്‍ ഭീകരരുടേതെന്നു സംശയിക്കുന്ന വീടുകള്‍ ഇടിച്ചുനിരത്തകയും നിരവധി പേരെ കസ്റഡിയിലെടുക്കുകയും ചെയ്തു.ഗാസയിലേക്കുള്ള ഏതാനും തുരങ്കങ്ങളും സൈന്യം തകര്‍ത്തു. ഇതിനിടെ കഴിഞ്ഞദിവസം കയ്റാ യൂണിവേഴ്സിറ്റിക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ക്കു പരിക്കേറ്റു. അജ്നാര്‍ മിസര്‍ എന്ന സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു.

സീനായിയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് അല്‍സിസി പ്രതിരോധ കൌണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.