ന്യൂയോര്‍ക്ക് ഡോക്ടര്‍ക്ക് എബോള രോഗബാധ
Saturday, October 25, 2014 11:39 PM IST
ന്യൂയോര്‍ക്ക്: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്നു തിരിച്ചെത്തിയ ന്യൂയോര്‍ക്കുകാരനായ ഡോക്ടര്‍ക്ക് എബോള രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ആദ്യത്തെ എബോള രോഗബാധയാണിത്.

ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് എന്ന ജീവകാരുണ്യ സംഘടയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ക്രെയ്ഗ് സ്പെന്‍സര്‍ എന്ന 33കാരനാണ് രോഗം പിടിപെട്ടത്. ഇദ്ദേഹത്തെ മന്‍ഹാട്ടനിലെ ബെല്‍വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുഎസില്‍ ഇതിനുമുമ്പ് എട്ടുപേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതില്‍ ഡാളസിലെ തോമസ് എറിക് ഡങ്കന്‍ മരിച്ചു. ഇദ്ദേഹത്തെ ശുശ്രൂഷിച്ച രണ്ടു നഴ്സുമാര്‍ക്കും രോഗം പകര്‍ന്നു.


ഇതിനിടെ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ രണ്ടുവയസുള്ള പെണ്‍കുട്ടിക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. മാലിയിലെ ആദ്യത്തെ എബോളരോഗബാധയാണിത്. പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുട്ടിയുമായി അടുത്തുപെരുമാറിയ 43 പേര്‍ നിരീക്ഷണത്തിലാണന്ന് മാലി അധികൃതര്‍ പറഞ്ഞു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറലിയോണ്‍, ഗിനി, തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 4900 പേര്‍ മരിച്ചെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.